ഫണ്ട് ലഭിക്കാത്തത് മൂലം തൃശൂര്‍ ഇരിങ്ങാലക്കുട റയിൽവെ സ്റ്റേഷൻ വികസനം വഴിമുട്ടി. പ്ലാറ്റ്ഫോമിന് മേൽക്കൂരയില്ലാത്തതും ശുചിമുറികളുടെ അഭാവവും യാത്രക്കാർക്ക് തിരിച്ചടിയാകുന്നു. തൃശൂർ ജില്ലയിലെ ഏറ്റവും വരുമാനമുള്ള രണ്ടാമത്തെ റയിൽവെ സ്റ്റേഷനായിട്ടും ജനപ്രതിനിധികൾ അവഗണിക്കുന്നതായും പരാതിയുണ്ട്.
115 വർഷം പഴക്കമുളള ഇരിങ്ങാലക്കുട റയിൽവെ സ്റ്റേഷനിൽ പ്രതിവർഷം അഞ്ച് കോടിയുടെ വരുമാനമുണ്ട്. സൂപ്പർ ഫാസ്റ്റുകളടക്കം നാൽപതിലേറെ ട്രയിനുകൾക്ക് സ്റ്റോപ്പുള്ള സ്റ്റേഷനെ മുന്തിയ പരിഗണന ലഭിക്കേണ്ട ആദർശ് സ്റ്റേഷനായും തിരഞ്ഞെടുത്തിട്ടുണ്ട്. എന്നിട്ടും ഫണ്ട് അനുവദിക്കാത്തതിനാൽ വികസന പ്രവർത്തനങ്ങളെല്ലാം വഴിമുട്ടിയിരിക്കുകയാണ്.
പ്ളാറ്റ് ഫോമിന്റെ പകുതിയിടങ്ങളിൽ മേൽക്കൂരയില്ല. ഇതുമൂലം വെയിലേറ്റ് വേണം കാത്ത് നിൽക്കാൻ. പ്ളാറ്റ് ഫോമിന്റെ തറ വിവിധയിടങ്ങളിൽ തകർന്ന് കിടക്കുന്നത് അപകട ഭീഷണിയും ഉയർത്തുന്നുണ്ട്. ആകെ രണ്ട് ശുചിമുറികളാണുള്ളത്. അവ പൊട്ടിത്തകർന്ന് കിടക്കുകയാണ്. ഇങ്ങിനെ ഇല്ലായ്രമകളുടെയും പരാതികളുടെയും നിര നീളുന്നു.
റയിൽവെ സ്റ്റേഷനെ ഇപ്പോളും ഡി ഗ്രേഡിലാണ് ഉൾപ്പെടുത്തിയിരി്കുന്നത്. ഈ സാങ്കേതിക തടസമാണ് കൂടുതൽ ഫണ്ട് അനുവദിക്ാൻ തടസമെന്നാണ് ഔദ്യോഗികവിശദീകരണം. ഇതൊഴിവാക്കൻ എം.പിയും എം. എൽ.എയും ഇടപെട്ട് കൂടുതൽ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരത്തിനൊരങ്ങുകയാണ് യാത്രക്കാരുടെ കൂട്ടായ്മ.