എറണാകുളം പൈങ്ങോട്ടൂരിൽ ഗർഭിണിയായ ദലിത് യുവതിയെ അജ്ഞാത സംഘം വീട്ടിൽകയറി മർദിച്ചതായി പരാതി. നാലംഗ സംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ യുവതിയെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൈങ്ങോട്ടൂർ ചാത്തമറ്റം സ്വദേശി ജോബിയുടെ ഭാര്യ ഷെറിന് നേരെയായിരുന്നു ആക്രമണം. ബസ് ഡ്രൈവറായ ഭർത്താവ് ജോബിയെ അന്വേഷിച്ചാണ് നാലംഗ സംഘം വീട്ടിലെത്തിയത്. ജോബി വീട്ടിലില്ലെന്ന് അറിയിച്ചെങ്കിലും അക്രമികൾ വീട്ടിലേക്ക് അതിക്രമിച്ച് കയറി. അക്രമികളെ പ്രതിരോധിക്കുന്നതിനിടെയാണ് എട്ട് മാസം ഗർഭിണിയാ ഷെറിന് മർദ്ദനമേറ്റത്. അടിയേറ്റ് നിലത്തുവീണ ഷെറിന് രക്തസ്രാവനം ഉണ്ടായതോടെ അക്രമികൾ സ്ഥലംവിട്ടു. പിന്നീട്നാട്ടുകാരാണ് ഷെറിനെ ആശുപത്രിയിലെത്തിച്ചത്.
ഇതേ സമയം മറ്റൊരു സംഘം ജോബിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി. സ്വകാര്യ ബസിലെ ജീവനക്കാർ തമ്മിലുള്ള തർക്കമാണ് വീട് കയറിയുള്ള ആക്രമണത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഷെറിന്റെ പരാതിയെ തുടർന്ന് പോത്താനിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.