ഒരു കൈകൊണ്ട് പെരിയാര്‍ നീന്തിക്കടന്ന് ഒരു സാഹസികപ്രകടനം. ആലുവ സ്വദേശി രാധാകൃഷ്ണനാണ് ശാരീരികപരിമിതിയെ കീഴ്പ്പെടുത്തി പെരിയാറിന്റെ ഏറ്റവും വീതിയുള്ള ഭാഗം നീന്തിക്കടന്നത്.
ആലുവ താലൂക്ക് ഒാഫിസിലെ സീനിയർ ക്ലർക്കായ ടി.എൻ രാധാകൃഷ്ണൻ സാധ്യമാക്കിയത് കുട്ടിക്കാലം മുതലെ മനസിൽ കാത്തുവച്ച ആഗ്രഹം. ഒരു കൈയ്ക്ക് സ്വാധീനമില്ലെന്ന കാരണത്താൽ രാധാകൃഷ്ണനെ നീന്തൽ പഠിപ്പിക്കാൻ ആരും കൂടാക്കിയിരുന്നില്ല. നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ ഒരു പരിശീലകനെ കിട്ടിയത് അടുത്തകാലത്ത്. ഒരു കൈ കൊണ്ട് തുഴഞ്ഞ് നീങ്ങാൻ കഴിയാതെ പരിശീലനത്തിനിടയിൽ ദിവസങ്ങളോളം പുഴയിലെ വെള്ളം കുടിച്ചു. പലവട്ടം മുങ്ങി.ഒടുവിൽ ഒരു മണിക്കൂറിലധികം ഒരു കൈ ഉപയോഗിച്ച് തുഴഞ്ഞ് നിൽക്കാൻ പ്രാപ്തി നേടിയ ശേഷമാണ് പുഴക്ക് കുറുകെ നീന്താൻ തീരുമാനിച്ചത്. തിരഞ്ഞെടുത്തതാകട്ടെ പെരിയാറിന്റെ ഏറ്റവും വീതിയേറിയ അദ്വൈതാശ്രമം കടവും.
എട്ട് വർഷമായി ആലുവയിൽ കുട്ടികൾക്ക് നീന്തൽ പഠിപ്പിക്കുന്ന സജി വളാശേരിയാണ് രാധാകൃഷ്ണന്റെ പരിശീലകൻ. ആലുവ തഹസിൽദാർ സന്ധ്യാദേവി നീന്തൽ ഫ്ലാഗ് ഓഫ് ചെയതു. അദ്വൈതാശ്രമം മഠാധിപതി ശിവസ്വരൂപാനന്ദ സ്വാമികളും , താലൂക്ക് ഒാഫിസിലെ സഹപ്രവർത്തകരും രാധാകൃഷ്ണന്റെ സാഹസിക നീന്തല്‍ കാണാനെത്തിയിരുന്നു.