പെരിയാറിനെ വീണ്ടെടുക്കാൻ വിഷജലവിരുദ്ധ പ്രക്ഷോഭവുമായി ജനകീയകൂട്ടായ്മ. പെരിയാറിനെ സംരക്ഷിക്കുക, ജീവൻ രക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് നാളെ മുതൽ കൊച്ചി മറൈൻഡ്രൈവിൽ അഞ്ച് ദിവസം നീളുന്ന ഉപവാസ സത്യഗ്രഹവും, പൊതുസമ്മേളനവും നടക്കുക. പെരിയാർ മലിനീകരണത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിനാണ് ജലദിനമായ നാളെ മുതൽ തുടക്കമാകുന്നത്.
പാതാളത്ത് നിന്ന് ഏലൂരിലൂടെ പെരിയാറിലേക്ക് ഒഴുകുന്ന കുഴിക്കണ്ടം തോടിന്റെ അവസ്ഥ ഇങ്ങിനായിട്ട് ഒന്നര പതിറ്റാണ്ടെങ്കിലും കഴിഞ്ഞുകാണും. ഗുരുതരആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന രാസപദാർഥങ്ങളാണ് തോടിൽ അടിഞ്ഞ് കിടക്കുന്നത്. അതിനാൽ തന്നെ തോടിലെ മണ്ണ് കോരിമാറ്റിയുള്ള വൃത്തിയാക്കലിന് ജനങ്ങൾ എതിരാണ്. തോടിന്റെ പകുതിയോളം ഭാഗം ഏലൂരിലെ വ്യവസായശാലകൾക്കുള്ളിലൂടെയാണ് ഒഴുകുന്നതും. വ്യവസായശാലകളിലെ മാലിന്യം കുഴിക്കണ്ടം തോടിലൂടെ ഒഴുകിയെത്തുന്നത് പെരിയാറിലേക്ക്. ഇത് ഏലൂർ വെട്ടുകടവ്. മറുകരയായ എടയാറിലും പെരിയാർ ഇങ്ങിനെ കറുത്താണ് ഒഴുകുന്നത്. ഒട്ടേറെ രാസമാലിന്യങ്ങൾ പെരിയാറിലെ വെള്ളത്തിൽ ഉണ്ടെന്ന് പലതരം പരിശോധനകളിലും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് പരിസ്ഥിതി പ്രവർത്തകരും പൊതുജനങ്ങളുമടങ്ങുന്ന ജനകീയ കൂട്ടായ്മ ജലദിനത്തിൽ ശക്തമായ പ്രക്ഷോഭത്തിന് തുടക്കമിടുന്നത്.
വർഷങ്ങളായി തുടരുന്ന പെരിയാർ സമരത്തിന് കുടുതൽ ജനപിന്തുണകൂടി ലക്ഷ്യമിട്ടാണ് കൊച്ചി നഗരത്തിൽ ഇത്തരമൊരു ജനകീയപ്രക്ഷോഭം സംഘടിപ്പിക്കുന്നത്. 26ന് മറൈൻഡ്രൈവിൽ നടക്കുന്ന പെരിയാർ സംരക്ഷണറാലിയോടെയാണ് അഞ്ച് ദിവസം നീളുന്ന പ്രതിഷേധപരിപാടികൾക്ക് സമാപനമാവുക.