ടൗൺഹാളിൻറെ വാടകവർധനയെച്ചൊല്ലി വടക്കൻ പറവൂർ നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണപ്രതിപക്ഷ ബഹളം. നഗരസഭാ ചെയർമാനെ തടഞ്ഞുവച്ചു. പ്രതിപക്ഷം വോക്കൗട്ട് നടത്തി.
പറവൂരിലെ നാൽപത് വർഷത്തിലേറെ പഴക്കമുള്ള കേസരി ബാലകൃഷ്ണപിള്ള മെമ്മോറിയൽ ടൗൺഹാൾ രണ്ട് കോടിയിലേറെ ചെലവഴിച്ച് നവീകരിച്ചിരുന്നു. പൊതു പരിപാടികൾക്കായി ഇത് അടുത്ത ദിവസം തുറന്നു കൊടുക്കുവാൻ ഒരുങ്ങുമ്പോഴാണ് പുതിയ വിവാദ. നവീകരണത്തിന് മുമ്പ് 8000 രൂപ വാടകയുണ്ടായിരുന്ന ഹാളിൻറെ വാടക നിരക്ക് കുത്തനെ കൂട്ടിയതാണ് പ്രതിഷേധത്തിന് കാരണം. എയർകണ്ടീഷൻ ഉൾപ്പെടെ ഹാളിന് 32,000 രൂപ വാടകയും നോൺ എസിക്ക് 20,000 രൂപയും കലാ സാംസ്കാരിക പരിപാടികൾക്ക് 12000 രൂപയും മിനിഹാൾഡ 4000 രൂപയും എന്നാണ് വാടക നിരക്ക്. നിരക്ക് കുറയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം നിരസിച്ചതോടെയാണ് ചെയർമാനെ തടഞ്ഞുവച്ചത്. തുടർന്ന് പ്രതിപക്ഷം നഗരസഭാ ഓഫീസിനുമുന്നിൽ കുത്തിയിരുന്നു.
എന്നാൽ നഗരസഭ വൻ സാമ്പത്തിക ബാധ്യതയിലായതിനാൽ നിരക്ക് വർധന പിൻവലിക്കാനാവില്ലെന്ന് നഗരസഭാചെയർമാൻ പറഞ്ഞു.