ദിലീപിന്‍റെ സുഹൃത്തിനെ ക്രൈംബ്രാഞ്ച് ഒാഫീസിലേക്ക് വിളിച്ചുവരുത്തി. സംവിധായകന്‍ കൂടിയായ വ്യാസന്‍ എടവനക്കാടിനെയാണ് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയത്. അതിനിടെ, ദിലീപിന്‍റെ ചോദ്യം ചെയ്യല്‍ നാലാം മണിക്കൂറിലേക്ക് കടന്നു. ദിലീപ് അടക്കം അഞ്ച് പ്രതികളെയാണ് മൂന്നാംദിനവും ചോദ്യം ചെയ്യുന്നത്. കോടതി അനുവദിച്ചിരിക്കുന്ന അവസാന ദിവസമായതിനാൽ പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. പൊലീസ് റെയ്ഡിൽ പിടിച്ചെടുത്ത ചില ഡിജിറ്റൽ സാമഗ്രികളുടെ ഫോറൻസിക് റിപ്പോർട്ടും ലഭിക്കാനുണ്ട്. ഇതുകൂടി ലഭിച്ച ശേഷമേ അന്വേഷണ പുരോഗതി വ്യക്തമാക്കാൻ സാധിക്കൂവെന്ന് ക്രൈംബ്രാഞ്ച് എസ്.പി പറഞ്ഞിരുന്നു. മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ച വിവരങ്ങളും തെളിവുകളും ഉൾപ്പടെ വിശദമായ റിപ്പോർട്ട് വ്യാഴാഴ്ച ഹൈക്കോടതിയിൽ നൽകണം.