ഡൽഹിയിൽ മൗലാന ആസാദ് സർവകലാശാല വിദ്യാർഥികൾക്കായി നടത്തിയ യുവജനോൽസവമാണ് കേരളത്തിൽ സ്‌കൂൾ കലോൽസവത്തിനു ജന്മം നൽകിയത്.
. 1956ൽ കേരളത്തിലെ വിദ്യാഭ്യാസ ഡയറക്‌ടറായിരുന്ന ഡോ. സി. എസ്. വെങ്കിടേശ്വരൻ ഡൽഹിയിലെ യുവജനോൽസവം കാണാനിടയായി.
. 1956 നവംബറിൽ ഏതാനും ഡിഇഒമാരുടെയും ഹെഡ്‌മാസ്‌റ്റർമാരുടെയും യോഗം ഡോ. വെങ്കിടേശ്വരൻ വിളിച്ചുകൂട്ടി, സംസ്‌ഥാനത്ത് സ്‌കൂൾ യുവജനോൽസവമെന്ന ആശയം അവതരിപ്പിച്ചു. ഡിസംബറിൽ കേരളത്തിലെ 12 ജില്ലകളിലും കലോൽസവം നടത്തി.
. 1957 ജനുവരി 26ന് എറണാകുളം ഗേൾസ് ഹൈസ്‌കൂളിൽ ആദ്യ സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിനു തിരി തെളിഞ്ഞു. ആദ്യ കലോൽസവത്തിൽ 13 ഇനങ്ങളിൽ 18 മൽസരങ്ങൾ നടന്നു. പങ്കെടുത്ത മൽസരാർഥികളുടെ എണ്ണം 400.
. അന്നു ഭക്ഷണപ്പുരയുണ്ടായിരുന്നില്ല. ഭക്ഷണ ടിക്കറ്റു നൽകി അടുത്ത ഹോട്ടലിലേക്കു മൽസരാർഥികളെ വിടുകയായിരുന്നു. മൽസരാർഥികൾക്കു യാത്രപ്പടി നൽകിയിരുന്നു.
. കേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരമേറ്റ് എട്ടു മാസങ്ങൾക്കു ശേഷമായിരുന്നു രണ്ടാമത്തെ സ്‌കൂൾ കലോൽസവം. 1958ൽ തിരുവനന്തപുരം ഗവ. മോഡൽ സ്‌കൂളിൽ ജോസഫ് മുണ്ടശേരിയുടെ നേതൃത്വത്തിൽ മൂന്നു ദിവസം സംസ്‌ഥാന സ്കൂൾ കലോൽസവം നടന്നു.
. മുന്നാം കലോൽസവം പാലക്കാട്ടും നാലാം കലോൽസവം കോഴിക്കോട്ടും നടന്നു.
. യുദ്ധം കാരണം 1966, 67, 72 വർഷങ്ങളിൽ കലോൽസവം നടന്നില്ല.
. പത്താമത് സ്‌കൂൾ കലോൽസവം മുതലാണ് വിദ്യാഭ്യാസ മന്ത്രിമാരുടെ സജീവ പങ്കാളിത്തം ഉണ്ടായത്.
. 1968ൽ ആദ്യമായി സുവനീർ പുറത്തിറങ്ങി.
. 1976ൽ കോഴിക്കോടാണ് ആദ്യമായി കലോൽസവ സാംസ്‌കാരിക ഘോഷയാത്ര തുടങ്ങിയത്.
. 1982ൽ ടി. എം. ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായതോടെ കലോൽസവത്തിലെ മൽസര ഇനങ്ങളുടെ എണ്ണം ഇരട്ടിയായി.
. 1986ൽ തൃശൂരിൽ നടന്ന കലോൽസവത്തിലാണ് ഏറ്റവും കൂടുതൽ പോയിന്റു നേടുന്ന ആൺകുട്ടിക്കും പെൺകുട്ടിക്കും യഥാക്രമം കലാപ്രതിഭ, കലാതിലകം പട്ടങ്ങൾ നൽകിയത്. കവി ചെമ്മനം ചാക്കോയാണ് ഈ പേര് നിർദേശിച്ചത്.
. 1987ൽ കോഴിക്കോട്ട് നടന്ന കലോൽസവത്തിലാണ് 117.5 പവൻ സ്വർണക്കപ്പ് ആദ്യമായി ചാംപ്യൻമാർക്കു നൽകിയത്.
. നൃത്ത നൃത്തേതര ഇനങ്ങളിൽ തിളങ്ങുന്നവർക്കു മാത്രം പ്രതിഭ, തിലക പട്ടങ്ങൾ നൽകിയാൽ മതിയെന്ന പരിഷ്‌കാരം വന്നത് 1999ലാണ്.
. കണ്ണൂരിന്റെ ആർ. വിനീതും കൊല്ലത്തിന്റെ (ഇപ്പോൾ പത്തനംതിട്ട) പൊന്നമ്പിളിയുമായിരുന്നു ആദ്യ പ്രതിഭ, തിലക പട്ടങ്ങൾ സ്വന്തമാക്കിയത്.
. ഏറ്റവും കൂടുതൽ തവണ സ്വർണക്കപ്പ് സ്വന്തമാക്കിയത് കോഴിക്കോടാണ് ഒൻപത് തവണ. ആദ്യമായി സ്വർണക്കപ്പ് നേടിയത് തിരുവനന്തപുരമാണ്.
. ഏറ്റവും കൂടുതൽ തവണ കലോൽസവ ചാംപ്യന്മാരായത് തിരുവനന്തപുരമാണ് 17 തവണ.
. 2005ൽ തിരൂരിൽ നടന്ന സംസ്‌ഥാന സ്‌കൂൾ കലോൽസവത്തോടെ കലാപ്രതിഭ, കലാതിലക പട്ടങ്ങൾ കലോൽവത്തിന്റെ പടി ഇറങ്ങി.
. അനാരോഗ്യ മൽസരങ്ങൾ കാരണം ഒന്നും രണ്ടും സ്‌ഥാനങ്ങൾ ഒഴിവാക്കി 2006ൽ ഗ്രേഡിങ് സമ്പ്രദായം നിലവിൽ വന്നു.
. 2009ൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, സംസ്‌കൃതോൽസവം, അറബിക് കലോൽസവം എന്നിവ ചേർത്ത് മഹാമേളയാക്കി. ടിടിഐ കലോൽസവം വേർപെടുത്തി.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.