പന്തുകളിക്കാർക്കു മാത്രം മതിയോ സ്വർണക്കപ്പ്; കലാസ്‌നേഹികളായ കുട്ടികൾക്കും വേണ്ടേ? കഴിയുമെങ്കിൽ ഒരു നൂറ്റൊന്നു പവൻ കപ്പ്‌തന്നെ -പരിഭവം വൈലോപ്പിള്ളി ശ്രീധരമേനോന്റേതായിരുന്നു. 1985ൽ എറണാകുളത്ത് സംസ്‌ഥാന കലോ ൽസവത്തിൽ വിധികർത്താവായി എത്തിയതായിരുന്നു വൈലോപ്പിള്ളി. മഹാരാജാസ് ഗ്രൗണ്ടിൽ അന്നു നടന്നിരുന്ന നെഹ്‌റു കപ്പ് ഫുട്‌ബോളിലെ വിജയികൾക്ക് സ്വർണക്കപ്പ് നൽകുന്നതും കലാമേളയിൽ കപ്പൊന്നുമില്ലാത്തതുമാണ് കവിയുടെ സങ്കടത്തിനു കാരണമായത്.
സ്വർണക്കപ്പ് കലാവിജയികൾക്കും വേണമെന്ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബിനോട് വൈലോപ്പിള്ളി അ ഭ്യർഥിച്ചു. 101 പവൻ കപ്പ് അടുത്ത വർഷംതന്നെ യാഥാർഥ്യമാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. പക്ഷേ, ആറു പവൻ പൂശിയ കപ്പ് മാത്രമേ 1986ൽ നൽകാനായുള്ളൂ. ജേക്കബ് പക്ഷേ, കപ്പിനുള്ള കളിയിൽ തോറ്റുകൊടുത്തില്ല. വിദ്യാർഥികളിൽനിന്നും ജീവനക്കാരിൽനിന്നും പണം പിരിച്ച് കപ്പുണ്ടാക്കാൻ തീരുമാനിച്ചു. പവനു പതിനായിരമൊന്നും വിലയില്ലാതിരുന്നതുകൊണ്ട് രണ്ടരലക്ഷം രൂപയ്‌ക്കു സ്വർണം ലഭിച്ചു. കപ്പിന്റെ ഡിസൈനുവേണ്ടി മത്സരം നടത്തി തിരഞ്ഞെടുത്തത് ചിറയിൻകീഴ് ശ്രീകണ്‌ഠൻനായരുടേത്. നിർമാണത്തിന്റെ ടെൻഡറെടുത്തതു പത്തനംതിട്ടയിലെ ജ്വല്ലറി. കോയമ്പത്തൂരിലെ ടി. ദേവരാജന്റെയും വി. ദണ്ഡപാണിയുടെയും നേതൃത്വത്തിൽ അഞ്ചുപേർ ഒന്നരമാസമെടുത്താണു പണി തീർത്തത്.
വലംപിരി ശംഖേന്തി നിൽക്കുന്ന കൈപ്പത്തി ഈട്ടിത്തടിയിൽ ഉറപ്പിച്ചതായിരുന്നു കപ്പ്. ഒന്നരയടി ഉയരവും ഒരടി വീതിയുമുള്ള സ്വർണക്കപ്പിന്റെ തൂക്കം പക്ഷേ 101 കടന്ന് 117.5 പവനായിരുന്നു. ആദ്യം കപ്പ് കൊണ്ടുപോകാനുള്ള ഭാഗ്യം തിരുവനന്തപുരത്തിനായിരുന്നു. 1987ൽ കോഴിക്കോട്ട് നടന്ന കലോൽസവം മുതൽ ആദ്യ മൂന്നു തവണ തിരുവനന്തപുരം സ്വർണക്കപ്പിന്റെ ജേതാക്കളായി. ഹയർ സെക്കൻഡറികൂടി ചേർത്ത 2009ലെ തിരുവനന്തപുരം കലോ ൽസവത്തിൽ കപ്പിനുള്ള യോഗ്യതയിൽ ചെറിയ മാറ്റംവന്നു. വല്ല്യേട്ടൻമാരായ ഹയർ സെക്കൻഡറി വിഭാഗത്തിലെ പോയിന്റ്‌കൂടി പരിഗണിച്ചാണ് ഇപ്പോൾ വിജയികളെ നിശ്ചയിക്കുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.