സിനിമ, ജീവിതം തന്നെ മാറ്റിമറിക്കുമത്രേ. ചിലരുടെ ഭാഷ പോലും ! അവർക്കിടയിലാണ് കാവ്യയെന്ന നാട്ടിൻപുറത്തുകാരി വ്യത്യസ്തയായത്. ലോകത്തെവിടെയും നീലേശ്വരത്തുകാരിയെന്ന് അറിയപ്പെടാൻ ഇഷ്ടപ്പെടുന്ന, നാട്യങ്ങളില്ലാതെ സംസാരിച്ചു കൊണ്ടേയിരിക്കുന്ന കാവ്യ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായി വളരുന്നതിനു മുമ്പ് കലോത്സവത്തിൽ കാസർകോടിന്റെ അഭിമാനതാരമായിരുന്നു. എന്നാൽ, കലോത്സവത്തിൽ എത്തും മുമ്പെ കാവ്യ സിനിമയിൽ താരമായെന്നതു കൗതുകം.
സംസ്ഥാന അവാർഡ് ഉൾപ്പെടെ സിനിമയിൽ വലിയ നേട്ടങ്ങൾ തേടിയെത്തിയിട്ടും കാവ്യയ്ക്ക് ഏറ്റവും ഇഷ്ടമുള്ള സമ്മാനങ്ങളുടെ കൂട്ടത്തിൽ ഒരു കലോത്സവ ഓർമയുണ്ട്. കാഞ്ഞങ്ങാട്ടെ പടന്നക്കാട് എൽപി സ്കൂളിൽ നടന്ന കലോത്സവത്തിൽ കുറേ സമ്മാനങ്ങളും വാങ്ങി തിരിച്ചുപോകാൻ ഒരുങ്ങി നിൽക്കുമ്പോഴായിരുന്നു ‘അപ്രതീക്ഷിത സമ്മാനം’ കാവ്യയെ തേടിയെത്തിയത്.
നാലാംക്ലാസുകാരി ജില്ലാകലാതിലകമായി! ആ സമ്മാനത്തിന്റെ വലിപ്പം അന്നറിയില്ലായിരുന്നുവെന്ന് കാവ്യ ഓർക്കുന്നു. പിറ്റേന്ന് പത്രങ്ങളിൽ വലിയ വാർത്ത വന്നപ്പോഴുള്ള സന്തോഷം മറ്റെന്തിനെക്കാളും വലുതായിരുന്നുവെന്നും കാവ്യ. ആ സമ്മാനം ഇപ്പോഴും കാവ്യയുടെ സ്വകാര്യ ശേഖരത്തിലുണ്ട്. എട്ടാംക്ലാസു വരെ അഞ്ചുവട്ടം തുടർച്ചയായി തിലകപട്ടം നിലനിർത്താനും കാവ്യയ്ക്കു കഴിഞ്ഞു.
നീലേശ്വരം രാജാസ് ഹൈസ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരിക്കെ, കൊല്ലത്തു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം പദ്യംചൊല്ലലിൽ കാവ്യയ്ക്ക് ഒന്നാം സ്ഥാനമുണ്ടായിരുന്നു. അന്നത്തെ രസകരമായ അനുഭവങ്ങൾ ഉൾപ്പെടെ കലോത്സവത്തെക്കുറിച്ചു പറയാൻ കാവ്യയ്ക്കെപ്പോഴും നൂറുനാവാണ്; നീലേശ്വരത്തെക്കുറിച്ചെന്ന പോലെ...
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.