പരിസരത്ത് വൻ ശുദ്ധജലവിതരണ പദ്ധതികളുണ്ടായിട്ടും ഒരു കുടം കുടിവെളളത്തിന് വേണ്ടി കിലോമീറ്ററുകൾ താണ്ടേണ്ട ഗതികേടിലാണ് മലപ്പുറം കാളികാവ് വെളളയൂർ, കളക്കുന്ന് കോളനിക്കാർ. ആവശ്യങ്ങൾക്കെല്ലാം മാലിന്യം നിറഞ്ഞ പാറ ക്വാറിയിലെ വെളളമാണ് കോളനിക്കാർക്ക് ശരണം.
നേരം പുലർന്നാൽ കുടിക്കാൻ എവിടെ നിന്ന് വെളളം സംഘടിപ്പിക്കുമെന്ന ആശങ്കയോടെയാണ് കോളനിക്കാർ ഉണരുന്നത്. മലീമസമായ പാറക്വാറിയിലെ വെളളം കുളിക്കാനും പാത്രം കഴുകാനും വരെ ഉപയോഗിക്കുന്നുണ്ട്. നാൽപതു കുടുംബങ്ങൾക്ക് കുടിക്കാനും പാചകത്തിനും സമീപത്തെ വീടുകളിൽ നിന്ന് വെളളം ശേഖരിക്കുക ശ്രമകരമാണ്.
കോളനിയിൽ നിന്നും ഒരു കിലോമീറ്റർ മാത്രം അകലെയാണ് മധുമല ശുദ്ധജല വിതരണ പദ്ധതി. 62 ലക്ഷം പരിയങ്ങാട് പുഴയിൽ തടയണ നിർമിച്ചെങ്കിലും പ്രദേശത്തെ കോളനിക്കാർക്ക് പ്രയോജനമില്ല.
ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി മനസു വച്ചാൽ മധുമല പദ്ധതിയിൽ നിന്ന് ദിവസങ്ങൾക്കകം രണ്ടു കോളനികളിലും വെളളമെത്തിക്കാനാകും.