"രക്താർബുദം പിടിപെട്ട ഇവൾക്ക് മരുന്നും ഭക്ഷണവും കൊടുക്കാൻ കഴിയില്ലെങ്കിൽ പിന്നെ ഞാനെന്തിനാണ് സാറേ ഭർത്താവായി ജീവിക്കുന്നത്''
ഉള്ളുപൊള്ളിക്കുന്ന ചോദ്യത്തിനു മുന്നിൽ തിരിച്ചൊന്നും പറയാൻ കഴിയാതെ ഞാൻ കുറെ നേരം ഇരുന്നു.
തലേദിവസം ഒാഫീസിൽ എന്റ പേരിൽ വന്ന ഒരു കത്തായിരുന്നു ഞങ്ങളെ വിജയകുമാറിന്റ അടുത്തെത്തിച്ചത്. മരണക്കുറിപ്പ് പോലെ വെള്ളപേപ്പറിൽ കുനെകുനെയുള്ള അക്ഷരങ്ങൾ..
"കെഎസ്ആർടിസിയിൽ പെൻഷ·ൻ പറ്റിയ ആളാണ് സർ ഞാൻ. നാലുമാസമായി പെൻ·ഷൻ കിട്ടിയിട്ട്, ഭക്ഷണം കഴിക്കാൻ പോലും നിവൃത്തിയില്ല. മുന്നിൽ വേറെ വഴിയില്ലാത്തതുകൊണ്ടാണ്. ഞാനും എന്റ ഭാര്യയും വിഷം കഴിച്ച് ജീവിതം അവസാനിപ്പിക്കുകയാണ്. ഈ കത്തുകിട്ടി മൂന്നുദിവസം കഴിയുമ്പോൾ നിങ്ങൾ ഞങ്ങളുടെ മരണം അറിയും.’
ഊരോ പേരോ ഇല്ലാത്ത ആ കത്ത് എന്റ ഉള്ളിൽ വല്ലാത്ത നീറ്റലുണ്ടാക്കി.
കെഎസ്ആർടിസിയിൽ നിന്ന് അമ്മയ്ക്ക് ലഭിക്കുന്ന തുഛമായ ഫാമിലി പെൻ·ഷൻ കൊണ്ട് വളർന്ന എനിക്ക് ആ വേദന തിരിച്ചറിയാൻ എളുപ്പമായിരുന്നു.
ആരാണ് ആകത്ത് അയച്ചതെന്ന് കണ്ടെത്താനുള്ള ആദ്യശ്രമങ്ങള്‍ വിജയിച്ചില്ല. ഒടുവിൽ പെൻഷനേഴ്സ് ഒാർഗനൈസേഷനിൽപെട്ട വസുന്ധരൻപിള്ളയാണ് വിജയകുമാറിനെക്കുറിച്ച് പറഞ്ഞത്. ആനയറയിലെ വിജയകുമാറിനെ വീട്ടിലേക്ക് പോകുമ്പോൾ ക്യാമറമാൻ സതീഷ് കുമാറിനോട് കത്തിനെക്കുറിച്ചും വിഷയത്തിന്റ ഗൗരവത്തെക്കുറിച്ചും ബോധ്യപ്പെടുത്തി. പലരോടും വഴിചോദിച്ച് ഒടുവിലെത്തിയപ്പോൾ രണ്ടുനില വീട്.. മുറ്റത്ത് ഡോക്ടർ സ്റ്റിക്കർ പതിച്ച കാർ..അയ്യോ.. ഇതേതോ വലിയ ടീമാ കേട്ടോ.. നമ്മൾ ഉദ്ദേശിച്ചപോലെ സ്റ്റോറി നടക്കില്ല.. സതീഷ് പറഞ്ഞു
ഞങ്ങളെ കണ്ടതും വിജയകുമാർ പുറത്തേക്കിറങ്ങി വന്നു. കെഎസ്ആർടിസിയിൽ നിന്ന് ചീഫ് ട്രാഫിക് ഒാഫീസറായി വിരമിച്ചയാൾ..
ഇതൊന്നും കണ്ട് പേടിക്കണ്ട കേട്ടോ..ഈ കാറും വണ്ടിയുമൊക്കെ മുകളിൽ താമസിക്കുന്നവരുടേതാ.. നമുക്കൊന്നുമില്ല.. മൂന്നുമാസമായി വാടക കൊടുത്തിട്ട്.. ഇറങ്ങിക്കോളാൻ ഉടമസ്ഥൻ പറഞ്ഞതാ...എന്തുചെയ്യാനാ.. കണ്ണുതുടച്ചുകൊണ്ട് വിജയകുമാർ പറഞ്ഞു..
ഉള്ളിൽ 18 വർഷമായി രക്താർബുദത്തോട് പൊരുതുന്ന ഭാര്യ.. 82 വയസായ അമ്മ, മാനസിക വെല്ലുവിളി നേരിടുന്ന സഹോദരൻ..
പതിനായിരം രൂപ വേണം സാറെ എനിക്കും അവൾക്കും കൂടി ഒരു മാസത്തെ മരുന്നിന്..അത് വാങ്ങാൻ പോയിട്ട് ഭക്ഷണം കഴിയ്ക്കാൻ നിവൃത്തിയില്ല..വീടോ ഒരു സെന്റ് സ്ഥലമോ ഇല്ല..തരാനൊട്ട് ആരുമില്ല.. ആകെയുണ്ടായിരുന്ന മകൻ ഒന്നരവർഷം മുമ്പ് ട്രെയിനപകടത്തിൽ മരിച്ചു..വിജയകുമാർ പറഞ്ഞു.എന്റെയും സതീഷിന്റേയും കണ്ണുകൾ നിറഞ്ഞു. സങ്കടം കടിച്ചമർത്തി ഞങ്ങള് ജോലി തുടർന്നു.. നാലുമാസമായി മോനെ ശ്രീചിത്രയിലെ ചികിൽസ നിർത്തിയിട്ട്. രണ്ടായിരം രൂപയുടെ ഒരു മരുന്ന് കഴിക്കുന്നേയില്ല. അത് കഴിച്ചായിരുന്നെങ്കിൽ എനിക്ക് കുറക്കൂടി നന്നായി നടക്കാൻ കഴിയുമായിരുന്നു. നേരാവണ്ണം ആഹാരം കൂടി വേവിക്കുന്നില്ല ഇവിടെ.. വയ്യാത്ത ഇവരെ പട്ടിണിക്കിടുന്നത് എങ്ങനാ മോനേ...നിറകണ്ണുകളോടെ സുമതി ചോദിച്ചു
വേദന കടിച്ചമർത്തി ഞങ്ങൾ കുറെ നേരം കൂടി നിന്നു. എല്ലാം ശരിയാകുമെന്ന് ആശ്വസിപ്പിച്ച് ്് തിരികെ പോകാനൊരുങ്ങുമ്പോൾ കൈയിൽ ഒരു തണുത്ത സ്പർശം. 82 കാരിയായ ആ അമ്മയാണ്. നിറഞ്ഞ കണ്ണുകൾ.മെലിഞ്ഞുണങ്ങിയ ശരീരം. തണുത്തുറഞ്ഞ കൈകൾ കൂപ്പി നിറകണ്ണുകളോടെ അവർ പറഞ്ഞു. എന്റ മോനെ രക്ഷിക്കണം.. വേറെ ആരുമില്ല ഞങ്ങൾക്ക്. .ആരുമില്ല...
തുളുമ്പാറായ കണ്ണുനീർ ആരും കാണാതെ തുടച്ച് ഞാൻ വണ്ടിയിൽ കയറി. ഉള്ളിൽ വല്ലാത്ത പൊള്ളൽ.. മനസിൽ മുഴുവൻ വിജയകുമാറിന്റ കരച്ചിലാണ്.. കുടുംബാംഗങ്ങളുടെ പ്രതികരണങ്ങൾ മാത്രം ചേർത്ത് ഒരു വാര്‍ത്ത.. പിറ്റേന്ന് ഞായറാഴ്ച.രാവിലെ ആറുമുതൽ രാത്രിവരെയും വിജയകുമാറിനെകുറിച്ചുള്ള വാർത്ത വന്നു. ആരെയും സങ്കടപ്പെടുത്തുന്ന കാഴ്ചകൾ..സമൂഹമാധ്യമങ്ങൾ വാർത്ത ഏറ്റെടുത്തു. വിദേശരാജ്യങ്ങളിൽ നിന്ന് പോലും സഹായവാഗ്ദാനങ്ങൾ. മുഖ്യമന്ത്രിയുടെ ഒാഫീസിൽ നിന്നും വിളി വന്നു.. പലരും വിജയകുമാറിനെ നേരിട്ട് കണ്ട് സഹായം നൽകി.
വിജയകുമാറിൽ മാത്രം കാര്യങ്ങൾ ഒതുങ്ങരുത്. വിജയകുമാറിനെപ്പോലെ പെൻ·ഷൻകിട്ടാതെ ബുദ്ധിമുട്ടുന്ന ഒട്ടേറെപേരുണ്ട്. അങ്ങനെയാണ് ഞങ്ങൾ തൊട്ടടുത്തദിവസം അർബുദരോഗിയും വിധവയുമായ സരോജിനിയമ്മയുടെ വീട്ടിലെത്തിയത്. പെൻ·ഷൻ കിട്ടാതായതോടെ വീട്ടുജോലിക്കു്് പോകുകയാണ് 67 കാരിയായ ഇവർ. നടക്കാൻ പോലും വയ്യ.. കൈയിലും മുഖത്തും നീരുവന്നിരിക്കുന്നു..ഒരു സ്തനം നീക്കി. രണ്ടാമത്തേതും നീക്കണം. സ്കാൻ ചെയ്യാൻ ഡോക്ടർ പറഞ്ഞെങ്കിലും പൈസയില്ല.. മൂന്നുവട്ടം മരിയ്ക്കാൻ പോയതാ മോനെ ഞാൻ. നിസഹായായ ആ അമ്മയുടെ ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലായി
വാർത്തകൾ ഒടുവിൽ സർക്കാരിന് കണ്ണുതുറപ്പിച്ചു. കെഎസ്ആർടിസിയ്ക്ക് ശമ്പളവും പെൻ·ഷനും കൊടുക്കാൻ 130 കോടി അനുവദിച്ചതായി ധനമന്ത്രി തോമസ് െഎസക്കിന്റ പ്രഖ്യാപനം. ഒരുമാസത്തെ പെൻ·ഷൻ ഉടൻ വിതരണം ചെയ്യുമെന്ന് ഗതാഗതമന്തി.
ചാനലുകളിൽ വാർത്ത ബ്രേക്കിങ് ന്യൂസായി വന്നതോടെ ഫോൺ കോളുകളുടെ പ്രവാഹം. സ്വന്തം ഫോണിലേക്കും ഒാഫീസ് ഫോണിലേക്കുമെല്ലാം വന്ന കോളുകളിലെല്ലാം നന്ദിയുടെ വാക്കുകൾ. 12 വർഷത്തെ മാധ്യമ പ്രവർത്തനത്തിനിടയിൽ ഇത്രത്തോളം സന്തോഷം തോന്നിയ നിമിഷങ്ങൾ വെറയുണ്ടായിട്ടില്ല..
പക്ഷെ ഇതു കൊണ്ടുമാത്രം തീരുന്നില്ല പ്രശ്നങ്ങൾ. ഇനിയുമുണ്ട് രണ്ടരമാസത്തെ പെൻഷൻ കുടിശിക. ഒരു നിരാഹാര സമരം നടത്താൻ പോലും കെൽപില്ലാത്ത പാവങ്ങളാണിവർ. ഭൂരിഭാഗം പേരും രോഗികൾ. കുറെയധികം പേർ അർബുദം കീഴടക്കിയവർ. ഇവർക്ക് ഒരു ജീവിതായുസ് മുഴുവൻ കെഎസ്ആർടിസിയ്ക്കായി പണിയെടുത്തവരാണ്. ജീവിതാന്ത്യത്തിൽ ആഹാരത്തിനായി മറ്റുള്ളവർക്ക് മുന്നിൽ ഇനിയൊരിക്കൽ കൂടി ഇവർ കൈനീട്ടാൻ ഇടയാക്കരുത്. ഒരു മാനുഷിക പരിഗണന.. അതു മാത്രമേ ഇവർ സർകാരിൽ നിന്ന് പ്രതീക്ഷിക്കുന്നുള്ളു.