"ശ്യാം വേഗം തിരിച്ചു വാ ഇവിടെ സമരക്കാരു തമ്മിൽ പ്രശ്നമായി ''.സി.ആർ.നീലകണ്ഠനെ ആശുപത്രിയിലേക്ക് മാറ്റിയതിനു പിന്നാലെ പെമ്പിളൈ ഒരുമൈ സമരം ഏതാണ്ട് തണുത്തുവെന്നുറപ്പിച്ച് വ്യാഴാഴ്ച രാത്രി 9.30 യോടെ താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് സഹപ്രവർത്തകൻ വൈശാഖിന്റെ വിളി ഫോണിലെത്തിയത്. ഒരു ദിവസം കൂടി ആയുസ് പ്രതീക്ഷിച്ച സമരം ഇത്ര പെട്ടെന്ന് കുഴപ്പത്തിലേക്ക് നീങ്ങാനും മാത്രം എന്താണ് സമരക്കാർക്കിടയിൽ സംഭവിച്ചതെന്ന ചിന്തയോടെയാണ് തിരികെ സമരപ്പന്തലിലേക്ക് വണ്ടി തിരിച്ചത്.
പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തിൽ മുമ്പ് നടന്ന തോട്ടം തൊഴിലാളി സമരത്തെ പറ്റി മോശം പരാമർശം നടത്തിയ മന്ത്രി എം.എം.മണി മാപ്പു പറയണമെന്നും രാജിവയ്ക്കണമെന്നും ഉള്ള ആവശ്യവുമായി ഗോമതിയുടെ നേതൃത്വത്തിൽ തുടങ്ങിയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രണ്ടു ദിവസം മുമ്പു മാത്രമാണ് സി.ആർ. നീലകണ്ഠനും നിരാഹാരം തുടങ്ങിയത്. ഇരുകൂട്ടരും തമ്മിൽ ഉണ്ടായിരുന്ന ഐക്യം തകരാനും മാത്രം എന്തുണ്ടായെന്ന ചിന്തയോടെ സമരപ്പന്തലിൽ തിരികെ എത്തുമ്പോഴേക്കും പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി അവിടെയുണ്ടായിരുന്ന മാധ്യമ പ്രവർത്തകരോട് സംസാരിച്ചു തുടങ്ങിയിരുന്നു. സി.ആർ. നീലകണ്ഠനെ ആശുപത്രിയിലേക്ക് മാറ്റിയതിനു ശേഷം ആം ആദ്മിയുടെ വനിതാ നേതാവ് റാണി ആന്റോ നിരാഹാരം തുടങ്ങിയതാണ് പെമ്പിളൈ ഒരുമൈ നേതാക്കളുടെ പ്രകോപനത്തിന് കാരണമെന്ന് ഗോമതിയുടെ വാക്കുകളിൽ നിന്നു വായിച്ചെടുത്തു.
‘‘അന്ത ആം ആദ്മി സപ്പോർട്ട് മാത്രം പോതും. നിരാഹാരം നാങ്കൾ നടത്തിക്കോളാം" എന്ന ഗോമതിയുടെ തമിഴും മലയാളവും കലർന്ന വാക്കുകൾക്ക് പിന്നിലെ കാരണം രാഷ്ട്രീയമല്ല, വെറും ഈഗോ മാത്രമാണെന്നറിയാൻ അവിടെ ഉണ്ടായിരുന്ന മാധ്യമ പ്രവർത്തകർക്കാർക്കും ഏറെ പണിപ്പെടേണ്ടി വന്നില്ല. സി.ആർ.നീലകണ്ഠനെ ആശുപത്രിയിലേക്ക് മാറ്റിയതിനു ശേഷവും ആം ആദ്മിക്കാർ നിരാഹാര സമരം തുടർന്നാൽ ക്രഡിറ്റ് മുഴുവൻ അവർ കൊണ്ടു പോകുമെന്ന ആരുടെയോ ഉപദേശമാണ് ആം ആദ്മിക്കെതിരെ പരസ്യ നിലപാട് സ്വീകരിക്കാൻ, കാര്യമായ രാഷ്ട്രീയ വിദ്യാഭ്യാസം ഇല്ലാത്ത ഗോമതിയെയും കൂട്ടരെയും പ്രേരിപ്പിച്ചതെന്നും വ്യക്തമായി. പെമ്പിളൈ ഒരുമൈയുടെ പെട്ടെന്നുള്ള ചുവടുമാറ്റം സമരപ്പന്തലിൽ ഉണ്ടായിരുന്ന ആം ആദ്മി പാർട്ടിക്കാരെയാണ് ശരിക്കും വെട്ടിലാക്കിയത്. ആശയക്കുഴപ്പം ഒന്നുമില്ലെന്നും സമരം പെമ്പിളൈ ഒരുമൈയുടേത് മാത്രമാണെന്നും സഹായിക്കാനെത്തിയവർ മാത്രമാണ് ഞങ്ങളെന്നുമെല്ലാം പന്തലിലുണ്ടായിരുന്ന ആം ആദ്മി നേതാക്കൾ ആവർത്തിച്ചു പറഞ്ഞെങ്കിലും, തൽസമയം ടെലിവിഷൻ സ്ക്രീനിൽ തെളിഞ്ഞ "സമരക്കാർക്കിടയിൽ ഭിന്നത '' എന്ന വാർത്തയുടെ ആഘാതം മറികടക്കാൻ ആ വിശദീകരണം പര്യാപ്തമായിരുന്നില്ലെന്ന് തോന്നി. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘത്തിന്റെ മൂന്നാർ സന്ദർശനവും ഈ ആശയക്കുഴപ്പത്തിന്റെ പശ്ചാത്തലത്തിൽ മാറ്റി വയ്ക്കുമെന്ന അഭ്യൂഹം കൂടി പ്രചരിച്ചതോടെ സമരം ഏതാണ്ട് തീർന്നെന്ന് തന്നെ ഉറപ്പിച്ചു.
വെളുക്കുവോളം വെള്ളം കോരിയ ശേഷം കലമുടച്ച പെമ്പിളൈ ഒരുമൈ പ്രവർത്തകരുടെ മൗഡ്യത്തിലെ തമാശ പറഞ്ഞ് ഞങ്ങൾ നിൽക്കുന്നതിനിടയിലാണ് സോജൻ എത്തിയത്. സിപിഎം പ്രവർത്തകനായ സോജൻ മുന്നാറിലെ ജനകീയ വേദിയുടെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന സമരത്തിന്റെ മുഖ്യ ആസൂത്രകൻ കൂടിയാണെന്ന് പറഞ്ഞ് വൈശാഖ് എന്നെ പരിചയപ്പെടുത്തി. "ഞങ്ങളായിട്ട് എങ്ങനെ പൊളിക്കണമെന്ന് പറഞ്ഞിരുന്നതാ, ഇതിപ്പം അവരു തന്നെ പൊളിച്ചല്ലോ" എന്ന് പറഞ്ഞ് സമരം 'പൊളിഞ്ഞതിലുള്ള ' സന്തോഷം സോജൻ ഞങ്ങളോട് പങ്കുവച്ചു. ഇതിനിടെ തൂ വെള്ള മുണ്ടും ഷർട്ടും ധരിച്ച് മറ്റൊരു ചേട്ടനും ഒപ്പം കൂടി. മൂന്നാറിലെ എം.എം. മണി അനുകൂല സമരങ്ങളുടെ മുന്നിലുണ്ടായിരുന്ന ആ ചേട്ടൻ സിപിഎം നേതൃത്വത്തിലുള്ള ഓട്ടോ തൊഴിലാളി സംഘടനയുടെ നേതാവാണെന്ന് പറഞ്ഞ് വൈശാഖ് അദ്ദേഹത്തെയും പരിചയപ്പെടുത്തി.
ഓട്ടോ തൊഴിലാളി സംഘടനയുടെ മാത്രമല്ല, സിഐടിയു ഏരിയ നേതൃത്വത്തിലും, സിപിഎം ഏരിയ കമ്മിറ്റിയിലും താൻ ഉണ്ടെന്ന് പറഞ്ഞ് അദ്ദേഹം എനിക്ക് കൈ തന്നു. (അദ്ദേഹത്തിന്റെ പേര് എന്നോട് പറഞ്ഞിരുന്നില്ല. ഞാൻ ചോദിച്ചതുമില്ല. സിപിഎം നേതാവ് മാരിയപ്പനാണ് അതെന്ന് പിന്നീട് അദ്ദേഹത്തിന്റെ ചിത്രം കണ്ട പെമ്പിളൈ ഒരുമൈ പ്രവർത്തകരും നാട്ടുകാരും പറഞ്ഞാണ് അറിഞ്ഞത്) "നാളെ സമരം നടത്തി ഞങ്ങളായിട്ട് ഇത് പൊളിക്കാനിരുന്നതാ. ഇതിപ്പം ഇനി അതു വേണ്ടല്ലാ" എന്നു പറഞ്ഞ് അദ്ദേഹവും സന്തോഷം പ്രകടിപ്പിച്ചു. (ഇന്ന്, വെള്ളിയാഴ്ച മൂന്നാറിലെ കച്ചവടക്കാരെയും ഓട്ടോ, ടാക്സിക്കാരെയുമെല്ലാം ചേർത്ത് സമര പന്തലിലേക്ക് നടത്താനിരുന്ന ജനകീയ സമിതിയുടെ മാർച്ചിനെ കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചതെന്ന് വൈശാഖ് എന്നോടു പറഞ്ഞു.)
ഞങ്ങൾ വർത്തമാനം പറഞ്ഞു നിൽക്കുമ്പോഴേക്കും സമരപന്തലിനു പിന്നിൽ മറ്റൊരു ബഹളം കേട്ടു. ഓടിയെത്തി നോക്കുമ്പോൾ കാണുന്നത് ആം ആദ്മി പാർട്ടി നേതാക്കളും പെമ്പിളൈ ഒരു മൈ നേതാവ് ഗോമതിയും തമ്മിൽ ചർച്ച നടത്തുന്നതാണ്. ആശയക്കുഴപ്പം അവസാനിപ്പിച്ച് സമരം തുടരാനുള്ള എന്തോ തീരുമാനത്തിലേക്ക് കാര്യങ്ങൾ എത്തുമെന്ന് തോന്നി. ഈ സമയത്താണ് സമരപന്തലിനുള്ളിൽ ഒച്ചയും ബഹളവും കേൾക്കുന്നത്.
അവിടെ മുന്നിൽ കണ്ടത് മുമ്പ് കണ്ട സോജന്റെയും മാരിയപ്പന്റെയും കൂടെ ഇരുപതിലേറെ പേരും, കഴിഞ്ഞ ദിവസങ്ങളിൽ ടൗണിൽ നടന്ന സിപിഎം, ഡിവൈഎഫ്ഐ പ്രകടനങ്ങളിൽ ഉണ്ടായിരുന്നവരായിരുന്നു ഏറെയും. കഴിഞ്ഞ നാലു ദിവസമായി മൂന്നാർ നഗരത്തിൽ കണ്ടു പരിചയമുള്ള ചില കച്ചവടക്കാരെയും കൂട്ടത്തിൽ കണ്ടു. "മൂന്നാറിൽ മൂന്നാറുകാർ സമരം നടത്തിയാൽ മതിയെന്നും മറ്റുള്ളവർ സമരം നടത്താൻ വരേണ്ട" എന്നും പറഞ്ഞായിരുന്നു ഈ ആൾക്കൂട്ടത്തിന്റെ ആക്രോശം. ചിലർ പന്തൽ ബലമായി പൊളിച്ചു നീക്കാനും ശ്രമം തുടങ്ങി. ആം ആദ്മി പ്രവർത്തകരും പെമ്പിളൈ ഒരുമൈ പ്രവർത്തകരും ഗോ ബാക്ക് വിളികളുമായി ഇവർക്കെതിർവശത്തും നിലയുറപ്പിച്ചതോടെ ആകെ ബഹളം. സംഘടിച്ചെത്തിയ ആൾക്കൂട്ടം ആം ആദ്മി പ്രവർത്തകരിൽ ഒരാളെ മർദ്ദിക്കുന്നതും എന്റെ കൺമുന്നിൽ കണ്ടു. ഇതിനിടെ പന്തലിന്റെ ഉടമയാണെന്നും വാടക കിട്ടിയില്ലെന്നും പന്തൽ പൊളിക്കണമെന്നും പറഞ്ഞ് അബ്ബാസ് എന്നയാളും ആൾക്കൂട്ടത്തിനൊപ്പം കൂടി. പന്തലിന്റെ വാടക മുഴുവൻ നൽകിയതാണെന്നും ബാക്കി തുക ഇങ്ങോട്ടാണ് കിട്ടാനുള്ളതെന്നും പറഞ്ഞ് സമരക്കാർ അബ്ബാസിന്റെ വാദത്തെ എതിർത്തു. ആകെയുണ്ടായിരുന്ന ഇരുപതിൽ താഴെ പൊലീസുകാരാവട്ടെ എന്തു ചെയ്യണമെന്നറിയാതെ അന്തം വിട്ടു നിൽക്കുന്നത് കാണാമായിരുന്നു. സിനിമയിലെ തമാശ രംഗത്തിനു സമാനമായ മറ്റൊരു കാഴ്ചയും അതിനിടെ അവിടെ കണ്ടു. പന്തൽ പൊളിക്കാനെത്തിയ ആൾക്കൂട്ടത്തിനിടയിലെ ഒരാൾ ആ ബഹളത്തിനിടയിലും അരയിൽ തിരുകിയ കുപ്പിയിൽ നിന്ന് മദ്യം സേവിക്കുന്നതും തിരികെ മദ്യക്കുപ്പി അരയിൽ തിരുകുന്നതുമായ ആ രംഗം കണ്ട് തൽസമയം ഫോണിൽ വാർത്ത നൽകിയിരുന്ന ഞാനടക്കമുള്ള മാധ്യമ പ്രവർത്തകർ ചിരിയടക്കാൻ വല്ലാതെ പാടുപെട്ടു.
സംഘർഷം തുടങ്ങിയ സമയത്ത് സ്ഥലത്തില്ലാതിരുന്ന എസ്ഐ: ജിതേഷ് വിവരമറിഞ്ഞ് അപ്പോഴേക്കും ഓടിയെത്തി. യൂണിഫോമിലായിരുന്നില്ല, ട്രാക്ക് സ്യൂട്ടണിഞ്ഞാണ് തിടുക്കപ്പെട്ട് അദ്ദേഹം ഓടിയെത്തിയത്.എസ്ഐ എത്തി ഇടപെട്ടതോടെ സംഘർഷവും അയഞ്ഞു തുടങ്ങി. സമരപ്പന്തൽ പൊളിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് എസ്ഐ ഉറച്ച നിലപാടെടുത്തതോടെ സിപിഎം നേതാക്കളടക്കം വന്നവരെല്ലാം മടങ്ങാൻ നിർബന്ധിതരായി. ഇതിനിടെ ഡിവൈഎസ്പിയും ക്യാമ്പിൽ നിന്ന് കൂടുതൽ പൊലീസ് സംഘവും എത്തി.
അപ്പോഴേക്കും സമയം രാത്രി പത്തേ മുക്കാൽ കഴിഞ്ഞിരുന്നു. നാടകീയതകൾ നിറഞ്ഞ ആ ഒരു മണിക്കൂർ നേരം കൊണ്ട് പക്ഷേ, മൂന്നാറിലെ തണുപ്പിൽ തണുത്തു പോയ ഒരു സമരം വീണ്ടും നന്നായി ചൂടുപിടിച്ചു തുടങ്ങി. കഴിഞ്ഞ ഏഴു വർഷത്തെ മാധ്യമ പ്രവർത്തനത്തിനിടയിലെ മറക്കാനാവാത്ത ഒരു മണിക്കൂർ. രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ അഭാവം എങ്ങിനെയാണ് ഒരു സമരത്തെയും അതിനെ എതിർക്കുന്നവരെയും ഒരു പോലെ വെട്ടിലാക്കുക എന്ന് പഠിപ്പിച്ച ഒരു മണിക്കൂർ.