"ഗർഭിണിയായിരുന്നപ്പോൾ ഭക്ഷണം പോലും കഴിക്കാതെ അതികാലത്ത് വല്യ മുട്ടൻ വയറും താങ്ങി വേണാട് എക്സ്പ്രസിലും പരശു റാം ഏക്സ്പ്രസിലും ഒക്കെ റോങ് സൈഡിൽ നിന്ന് വരെ ചാടിക്കയറി കോട്ടയം മുതൽ പിറവം റോഡ് വരെ യാത്ര ചെയ്തു.അവിടെ നിന്ന് ജീപ്പിൽ കയറി കുണ്ടും കുഴിയും താണ്ടി കോളേജിൽ എത്തി പഠിപ്പിച്ചു. തിരിയെ കിട്ടുന്ന പല വണ്ടികൾ പിടിച്ചു രാത്രിയാകുമ്പോൾ വീടെത്തിയിരുന്ന കാലത്തൊന്നും സൂക്ഷിക്കണേയെന്ന് പറയാൻ പോലും ആരുമുണ്ടായില്ല. ഓടുന്ന ഓട്ടം കണ്ട് എൻജിൻ ഡ്രൈവർ ഓടണ്ട, പതിയെ വരൂ എന്ന് കരുണ കാണിച്ചിട്ടുണ്ട്.
പരിപ്പുവടയോ മിക്സ്ച്ചറോ ഒക്കെ കൊടുത്ത് ആ സ്നേഹം നിലനിർത്തിയിട്ടുണ്ട്.ആരുമല്ലാത്തവർ തരുന്ന നാരങ്ങാ മിഠായിയുടെ മധുരത്തെ കുറിച്ച് അഷിത എഴുതിയതു ഓർക്കുന്നു. ഇപ്പോൾ ഗർഭിണി സൂക്ഷിക്കേണ്ട കാര്യങ്ങളെ കുറിച്ച് ചില അധികാരരൂപങ്ങൾ പറയുമ്പോൾ പുച്ഛം കൊണ്ടെനിക്ക് തുപ്പാനാണു തോന്നുന്നത്."- എഴുത്തുകാരി ശാരദക്കുട്ടി ടീച്ചറുടെ പോസ്റ്റിൽ നിന്നാണ് ഗർഭകാലത്തെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ചിന്തകളിലേക്ക് പോകുന്നത്.
പണ്ടൊക്കെ അരുതുകളുടെ വലിയൊരു കാലത്ത് നിന്നും ഇന്നത്തെ സ്വതത്രമായ തുറന്നു ശ്വസിയ്ക്കാൻ കഴിയുന്ന ലോകത്തിലേയ്ക്ക് വരുമ്പോൾ അരുത് എന്ന വാക്കു പോലും സ്ത്രീകൾക്ക് ബുദ്ധിമുട്ടേറിയതു തന്നെയാകുന്നുണ്ട്. ആ ചിന്തയിലേക്കാണ് ആയുഷ് മന്ത്രാലയം ഗർഭിണികൾക്ക് വേണ്ട നിർദ്ദേശങ്ങളടങ്ങിയ ബുക്ക് ലെറ്റ് പുറത്തിറക്കുന്നതും. എന്നാൽ ഈ വർഷം കേന്ദ്ര സർക്കാർ പുറത്തിറക്കിയ ബുക്ക് ലെറ്റ് ഡൗൺലോഡ് ചെയ്ത് എത്ര വായിച്ചിട്ടും ഇത്തരമൊരു നിർദ്ദേശം കാണാൻ കഴിഞ്ഞില്ല, പക്ഷെ 2014 ആയുഷ് മന്ത്രാലയം പുറത്തിറക്കിയ ഗർഭിണികളായ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യശ്രദ്ധ എന്ന പേരിലുള്ള ഭാഗത്തിൽ ഗർഭിണികൾക്കായുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.