പുതിയ ആകാശങ്ങൾ തൊടാൻ െവമ്പി വളരുന്തോറും വെന്തുരുകുകയാണ് ദൈവത്തിന്റെ സ്വന്തം നാട്. ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ വേനൽച്ചൂടിൽ തളര്‍ന്നുവീഴുന്നു മലയാളി. സൂര്യാതപമേറ്റ് മനുഷ്യരും കന്നുകാലികളും വീഴുന്നത് സാധാരണ വാർത്തയായിരിക്കുന്നു. വേനൽ തുടങ്ങിയപ്പോഴെ ഇങ്ങനെ വറചട്ടിയിൽ വീണ സ്ഥിതിയാണെങ്കിൽ മാർച്ചും ഏപ്രിലും എത്ര ക്രൂരമായിരിക്കും?
1995നു ശേഷമാണു കേരളത്തിലെ താപനിലയിൽ പെട്ടെന്നുള്ള വർധന അനുഭവപ്പെട്ടു തുടങ്ങിയത്. ഇടവപ്പാതിക്കും തുലാവർഷത്തിനും താളഭംഗമുണ്ടായതും വേനൽച്ചൂടുകൂടാൻ തുടങ്ങിയതും ജലദൗർലഭ്യം രൂക്ഷമായതും ജനങ്ങൾ പുതിയ രോഗങ്ങൾക്ക് ഇരയായിത്തുടങ്ങിയതുമെല്ലാം പിന്നീടിങ്ങോട്ടാണ്. കാർഷിക കലണ്ടർ ആകെ താളം തെറ്റി. ഉൽപാദനം ഗണ്യമായി കുറഞ്ഞു. കടൽത്തീരത്ത് തീക്കാറ്റടിച്ചു, ചാകര ഒാർമയായി, മത്തി പോലെ നമ്മുടെ പ്രിയ മൽസ്യങ്ങൾ പലതും അപ്രത്യക്ഷമായി.
44 നദികളും ഒട്ടേറെ ജലാശയങ്ങളുമുള്ള കേരളം കുടിവെള്ളമില്ലാതെ നെട്ടോട്ടമോടുന്നു. പോയ വർഷവും സാധാരണ വരേണ്ടതിലും ഒരു ഡിഗ്രി മുതൽ നാലു ഡിഗ്രിവരെ മുകളിലായിരുന്നു സംസ്ഥാനത്ത് ചൂട്. പൊതുവേ ചൂട് കുറഞ്ഞ വയനാട്, ഇടുക്കി ജില്ലകൾവരെ ചുട്ടുപൊള്ളുന്നു. ഈ മലയോര ജില്ലകളിൽപ്പോലും ആളുകൾക്ക് സൂര്യാതപം ഏൽക്കുന്നത് പതിവായിരിക്കുന്നു. പൊള്ളുന്ന ചൂടിൽ ഏറെ വലയുന്നത് മിണ്ടാപ്രാണികളാണ്. രോഗപ്രതിരോധശേഷി നഷ്ടമാവുന്ന കന്നുകാലികൾ ചത്തുവീഴുന്നത് പതിവാണ് വേനലിൽ. മഴ തീർത്തും അപ്രത്യക്ഷമായതോടെ ജനുവരിയിൽ തന്നെ േവനൽ കടുത്തു തുടങ്ങി.
കാലാവസ്ഥാ വ്യതിയാനം ആഗോളപ്രതിഭാസമാണ്, ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നും. പക്ഷേ സഹ്യന്റെ നാടും ഈ നീരാളിപ്പിടുത്തത്തിൽ അകപെട്ടതെങ്ങനെ? കാരണങ്ങൾ തിരഞ്ഞാൽ ഇതൊരു പ്രകൃതി പ്രതിഭാസമല്ല മനുഷ്യൻ സൃഷ്ടിച്ചതാണെന്ന് പറയേണ്ടിവരും.
കാലാവസ്ഥാ വ്യതിയാനം മനുഷ്യസൃഷ്ടിയാണ് എന്ന് ശാസ്ത്രം അംഗീകരിച്ചു കഴിഞ്ഞതാണ്. കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയർന്നുപൊങ്ങുന്നതാണ് കേരളം നേരിടുന്ന പ്രധാനവെല്ലുവിളി. ഭൂമിയെ ചുട്ടുപൊള്ളിക്കും ഈ കോൺക്രീറ്റ് വനങ്ങൾ. തണ്ണീർത്തടങ്ങൾ മണ്ണിട്ടുനികത്തിയും നിയമങ്ങൾ കാറ്റിൽ പറത്തിയും കെട്ടിടങ്ങൾ ഉയരുമ്പോൾ കണ്ണടയ്ക്കുന്ന അധികാരികൾ വഞ്ചിക്കുന്നത് വരുംതലമുറയെക്കൂടിയാണെന്ന് പറയാതെ വയ്യ. തീരപരിപാലന നിയമങ്ങളുടെ നഗ്നമായ ലംഘനത്തിന് കൂട്ടുനിൽക്കുന്ന തദ്ദേശഭരണക്കാർ ഇന്നത്തെ ലാഭം മാത്രമാണ് ചിന്തിക്കുന്നത്.
ഭാവിതലമുറയ്‌ക്കായി പ്രകൃതിയെ കാത്തുസൂക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഈ നിയമങ്ങൾ ലംഘിക്കാൻ അനുവദിച്ചാൽ ജീവന്റെ നിലനിൽപു പ്രതിസന്ധിയിലാവുെമന്ന് ഈയിടെ ഒാർമിപ്പിച്ചത് കേരള ഹൈക്കോടതി. വയനാടും ഇടുക്കിയും പോലുള്ള മലയോരജില്ലകളെ പൊള്ളിക്കുന്നത് സ്വാഭാവിക വനത്തിന്റെ നാശമാണ്. മണ്ണിലെ ജലാംശം നിലനിർത്തുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന സ്വാഭാവികവനത്തിന്റെ നല്ല പങ്കും തേക്കിൻകാടുകൾക്കും മറ്റ് കൃത്രിമവനങ്ങൾക്കും വഴിമാറി.
വികസനവും കരുതലും എന്നൊക്കെ പറയാൻ നല്ല ഇമ്പമുണ്ടാകും. പക്ഷേ ഇതിൽ കരുതലെങ്കിലും പ്രകൃതിക്കു വേണ്ടിയാകേണ്ടിയിരുന്നു. അതുണ്ടായില്ല. വികസനത്തിന്റെ പേരിലുള്ള അതിക്രമം അവസാനിപ്പിച്ചില്ലെങ്കിൽ വരുംനാളുകൾ കഠിനമാകും. അത് ഈ തലമുറയുടെയും വരും തലമുറയുടെയും ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാവുമെന്നുകൂടി പറഞ്ഞുവയ്ക്കുന്നു.