ഒരാള്‍ തന്റെ ആരോഗ്യനിലയെക്കുറിച്ച് ആരെയെല്ലാം അറിയിക്കണം? അത് തീര്‍ച്ചയായും രോഗിയുടെ താല്‍പര്യമാണ്, രോഗിയുടെ തീരുമാനവുമാണ്. ജയലളിതാ ജയറാമിനും ഇതേ അവകാശമുണ്ട്. എന്നാല്‍ തമിഴ്നാടിന്റെ മുഖ്യമന്ത്രിപദത്തിലേക്ക്, ആ പദവിയുടെ ഉത്തരവാദിത്തങ്ങളിലേക്ക് ജയലളിതക്ക് എന്ന് മടങ്ങിയെത്താനാകും എന്ന ചോദ്യത്തെ ഒരു സ്വകാര്യതയുടെ ചരടിലും കെട്ടി ഒരു കോടതിക്കും കഴുവേറ്റാനാകില്ല. എന്തെന്നാല്‍ ആ ചോദ്യം അതിന്റെ വേരുകളാഴ്ത്തുന്നത് സ്വകാര്യതയിലല്ല , മറിച്ച് സുതാര്യതയില്‍ മാത്രമാണ്.
സെന്റ് ജോര്‍ജ് ഫോര്‍ട്ടിന് അരികില്‍ നിന്നും ഗ്രീംസ് റോഡിലെ 21ാം നമ്പര്‍ കെട്ടിടത്തിലേക്ക് തമിഴ് രാഷ്ട്രീയം പറിച്ചുനടപ്പെട്ടിട്ട് പതിനഞ്ച് പകലിരവുകളിലേറെയായി. സെപ്തംബര്‍ 22 വ്യാഴാഴ്ച രാത്രിയാണ് തമിഴ്നാട് മുഖ്യമന്ത്രിയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
23 ന് പുലര്‍ച്ചെ പനിയും നിര്‍ജലീകരണവുമാണെന്ന് അറിയിച്ച് അവരുടെ ആദ്യ ഹെല്‍ത്ത് ബുള്ളറ്റിനെത്തുന്നു. അന്ന് പകല്‍ തന്നെ ഹോണറബിള്‍ ചീഫ് മിനിസ്റ്റര്‍ പ്രാതല്‍ കഴിച്ചെന്നറിയിച്ചുള്ള രണ്ടാമത്തെ ബുള്ളറ്റിനുമെത്തി. അധികം വൈകാതെ റിപ്പോര്‍ട്ടര്‍മാരെ പുറത്തിരുത്തി ക്യാമറമാന്‍മാരെ മാത്രം ക്ഷണിച്ച് ജയ ടിവിയിലൂടെ ഒരു ഡോക്ടര്‍ ലൈവും അരങ്ങേറി. എന്നാല്‍ ഇങ്ങനെ ചില പ്രഹസനങ്ങളല്ലാതെ പിന്നിടങ്ങോട്ട് ഒരു പകലും ഒന്നും തന്നെ കണ്ടില്ല.
അയല്‍നാടിന്റെ രാഷ്ട്രീയം അറിയുന്ന ആര്‍ക്കും ഇതില്‍ പുതുമതോന്നില്ല. എന്തെന്നാല്‍ അധികാരത്തിലേക്കുള്ള വഴി ജനാധിപത്യം തന്നെയാണെങ്കിലും ഏകാധിപത്യത്തിന്റെ കൈപ്പിടിയില്‍ തന്നെയാണ് എന്നും തമിഴ് രാഷ്ട്രീയം. ഈ ഏകാധിപത്യ ഏടുകളില്‍ ഏറെയുണ്ട് ജയചരിതങ്ങള്‍. ജനാധിപത്യത്തിന്റെ ശ്രീകോവിലെന്നും ജയയ്ക്ക് സ്വന്തം വിഗ്രഹപ്രതിഷ്ഠക്കുള്ളതായിരുന്നു. തറയിലുടക്കേണ്ട ആ വിഗ്രഹം തലയിലെടുത്ത ആള്‍ക്കൂട്ടമാകട്ടെ ആ ഉപാസനക്കപ്പുറം ഇന്നും ഉണര്‍ന്നിട്ടില്ല.
ജയലളിത തമിഴ് രാഷ്ട്രീയത്തില്‍ പിടിമുറുക്കുന്ന എണ്‍പതുകളുടെ തുടക്കം തിരഞ്ഞാലും ഒരു അപ്പോളോവാസത്തിന്റെ കഥകാണാം. അന്ന് ആശുപത്രിയില്‍ എംജിആറായിരുന്നു. മാധ്യമപ്രവര്‍ത്തകരെ മാറ്റിനിര്‍ത്തിതന്നെയായിരുന്നു അന്നും ശീലം. പിന്നീട് അമേരിക്കയിലെ ആശുപത്രിയിലേക്ക് എംജിആറിനെ മാറ്റുന്നതും 1984 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആണ്ടിപ്പട്ടിയില്‍ നിന്ന് മല്‍സരിക്കാനുള്ള നാമനിര്‍ദേശപത്രിക അവിടെ വച്ച് സമര്‍പ്പിക്കുന്നതുമെല്ലാം ചരിത്രം. എന്നാല്‍ അന്ന് അപ്പോളോക്കപ്പുറം കാത്തുനിന്ന ആള്‍ക്കൂട്ടത്തെ ആശങ്കളിലലയാന്‍ വിടാതെ ചേര്‍ത്തുവയ്ക്കാന്‍ ഒരു പുരൈച്ചി തലൈവിയുണ്ടായിരുന്നുവെന്നത് കാണാതെ പോകല്‍ സാധ്യമല്ല. ഇന്നാകട്ടെ പാര്‍ട്ടി വലിയ പ്രതിസന്ധിയിലാണ്. എം.ജി.ആറിനുശേഷം വളര്‍ന്നത് പാര്‍ട്ടിയല്ലെന്നും ജയലളിതമാത്രമാമെന്നും ആ പ്രതിസന്ധി മാത്രം മുന്‍നിര്‍ത്തിപ്പറയാനാകും. പടര്‍ന്നതും പന്തലിച്ചതുമെല്ലാം അമ്മ എന്ന ബ്രാന്‍ഡ് മാത്രമായിരുന്നു.
അധികാരത്തുടര്‍ച്ച ആദ്യത്തെ തവണ ജയലളിതക്ക് നഷ്ടപ്പെടുത്തിയത് അഴിമതിക്കറകളാണ്. ഇത്തവണ അധികാരത്തുടര്‍ച്ചയിലേക്കെത്തിയതാകട്ടെ ജനപ്രിയപദ്ധതികളിലൂടേയും. എന്നാല്‍ കയ്യിട്ടുവാരിയതും കൈനീട്ടി നല്‍കിയതുമായ കഥകളേക്കാള്‍ പഠിക്കേണ്ടത് ജയലളിത അയല്‍നാട്ടില്‍ നടത്തിയ അരാഷ്ട്രീയതയുടെ അധ്യായങ്ങള്‍ തന്നെയാണ്.