ലാവലിൻ കേസിൽ തിടുക്കത്തിൽ ഉപഹർജിയുമായി കോടതി കയറിയ സർക്കാറിന് കണക്കിന് കിട്ടി. രാഷ്ട്രീയ ആവശ്യങ്ങൾക്കായി നീതിപീഠത്തെ ഉപയോഗിക്കുന്നത് ശരിയല്ലെന്ന ഹൈക്കോടതിയുടെ ചോദ്യം സർക്കാറിന്റെ നെഞ്ചത്താണ് കൊണ്ടത്. ഒപ്പം, മാറ്റിയെടുത്ത മുഖഛായയുമായി തിരഞ്ഞെടുപ്പിലേക്ക് അതിവേഗം നടന്നടുത്ത പിണറായി വിജയന് സർക്കാർ തളികയിൽ സമ്മാനിച്ച ആശ്വാസവുമായി ലാവലിനിലെ പുതിയ ഹൈക്കോടതി വിധി. അപ്പോഴും ചില ചോദ്യങ്ങൾ ബാക്കിയാകുന്നു, ആ ചോദ്യങ്ങളെയും സംശയങ്ങളെയും കുറിച്ച് ചിലത് പറയാതെ വയ്യ.
ലാവലിൻ ഭൂതം തിരഞ്ഞെടുപ്പ് കഴിയുംവരെ ഒഴിഞ്ഞെന്ന് സി.പി.എമ്മിനും പിണറായിക്കും ധൈര്യമായി ആശ്വസിക്കാം. ലാവലിൻ മറന്നുതുടങ്ങിയ രാഷ്ട്രീയ കേരളത്തിന് ആ ഒാർമയെ തിരികെക്കൊണ്ടുവന്നു എന്നതിനപ്പുറം യാതൊന്നും ഉരുത്തിരിഞ്ഞില്ല ഉപഹർജിയിൽ. വികസനവിരോധികളെന്ന വിളിപ്പേര് മാറ്റി തിരഞ്ഞെടുപ്പിനൊരുങ്ങിയ സി.പി.എമ്മിനോട് സർക്കാർ പ്രയോഗിച്ച രാഷ്ട്രീയ അടവ് പാളിയെന്ന് കട്ടായം. അതിപ്പുറം എന്തുണ്ടെന്ന് ചോദിക്കുന്നവരോടാണ് ഇനി പറയാനുള്ളത്. ആദ്യം മുഖ്യമന്ത്രി പറയുന്നത് കേൾക്കണം. ലാവലിൻ കേസിൽ ഹൈക്കോടതിയിൽ ഹർജി നൽകിയത് താനറിഞ്ഞല്ലെന്നാണ് അന്നുമിന്നും അദ്ദേഹത്തിന്റെ ബോധ്യം.
പിന്നെ ആരാണ് രാഷ്ട്രീയം തിളച്ചുമറിയുന്ന കാലത്തെ ഇൗ ഉപഹർജിയുടെ ഉപജ്ഞാതാവ്? ആ ചോദ്യത്തിന് കൃത്യമായ ഉത്തരം തരുന്നുണ്ട് ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കപ്പെട്ട രണ്ട് വിവരാവകാശ രേഖകൾ. ആഭ്യന്തര മന്ത്രിയും ആഭ്യന്തര സെക്രട്ടറിയും ഹർജിയുടെ ആവശ്യകത തള്ളിയിട്ടും അത് മുഖവിലക്കെടുക്കാതെ മുന്നോട്ടുപോയ ഡി.ജി.പിയുടെ താൽപര്യത്തെ ചോദ്യംചെയ്യാതെ വയ്യ.
വിവരാവകാശ നിയമപ്രകാരം നേടിയ രണ്ട് രേഖകൾ കോടതിയിൽ സമർപ്പിച്ചത് മുൻ വൈദ്യുതി സെക്രട്ടറി ജെ. ഫ്രാൻസിസാണ്. റിവിഷൻ ഹർജി നേരത്തെ പരിഗണിക്കുന്നതിനായി കോടതിയെ സമീപിക്കേണ്ടതില്ലെന്ന ആഭ്യന്തര, നിയമസെക്രട്ടറിമാരുടെയും ആഭ്യന്തരമന്ത്രിയുടെയും കുറിപ്പുകളാണ് പുറത്തുവന്നത്. മുമ്പ് ലോയേഴ്സ് കോൺഗ്രസ് നേതാവായ, ഇപ്പോൾ ഡി.ജി.പിയായ ആസഫലിയുടെ വ്യക്തി താൽപര്യമാണ് ഹർജിയായി രൂപാന്തരപ്പെട്ടതെന്ന് വരുമ്പോൾ സർക്കാരിന്റെ തൊലിയാണ് ഉരിയുന്നതെന്ന് പറയാതെ വയ്യ. ഇതേ ആളാണ് പണ്ട് ലാവലിൻ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചതെന്നു അനുബന്ധമായി അറിയുമ്പോൾ സർക്കാറിന്റെ ഗതികെട്ട ചിത്രം തെളിഞ്ഞ് കിട്ടും.
തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ ആഭ്യന്തരവകുപ്പിനെ മറികടന്നുള്ള ഉമ്മൻചാണ്ടിയുടെ ഇടപെടലായി പ്രതിപക്ഷം ഇൗ ആയുധം പ്രയോഗിക്കുമെന്ന് തീർച്ച. രാഷ്ട്രീയ ആവശ്യത്തിനുവേണ്ടി ഡി.ജി.പി പദവി ആസഫലി ദുരുപയോഗം ചെയ്തെന്ന കോടിയേരിയുടെ ആരോപണത്തിന് സർക്കാർ മറുപടി പറയേണ്ടിവരും.
ഇത്രയുമാണ് ഹർജിക്കും ഹർജിക്കാരനും പിന്നിലെ രാഷ്ട്രീയം. കോടതികൾക്ക് രാഷ്ട്രീയം ഉണ്ടായിരിക്കാം, ഇല്ലായിരിക്കാം. പക്ഷേ സ്വന്തം വാദങ്ങളിൽ ദിവസങ്ങളുടെ അകലത്തിൽ മലക്കം മറിഞ്ഞ നീതിപീഠത്തിന്റെ നിലപാടിൽ ഒരു സാധാരണ പൗരൻ രാഷ്ട്രീയം കണ്ടാൽ അവരോട് എന്തുമറുപടി പറയാനുെണ്ടന്നുകൂടി അറിഞ്ഞാൽ കൊള്ളാം.
നിയമവും രാഷ്ട്രീയവും തിരഞ്ഞെടുപ്പും കക്ഷികളായ ഉപഹർജിവാദത്തിൽ തന്റെ മുന്നിൽ നിയമം മാത്രമേയുള്ളൂ എന്നായിരുന്നു അന്ന് ഇതേ ജസ്റ്റീസായ പി ഉബൈദിന്റെ ഉറച്ച നിലപാട്. തിരഞ്ഞെടുപ്പും പിണറായിവിജയന്റെ നവകേരളയാത്രയുമാണ് സർക്കാർ ഉപഹർജിയുടെ പിന്നിലെ ചേതോവികാരമെന്ന് അഡ്വക്കറ്റ് എം കെ ദാമോദരൻ ആവർത്തിച്ചപ്പോഴായിരുന്നു ഇത്. കേസ് തീർപ്പാക്കുന്നതിൽ കോടതിയെ സ്വാധീനിക്കുന്ന വിഷയങ്ങളല്ല ഇതൊന്നുമെന്ന് വ്യക്തമായ മറുപടി. ഒപ്പം പിണറായി വിജയനെ കുറ്റമുക്തനാക്കിയുള്ള ഉത്തരവിന്റെ സാധുതയിൽ തന്നെ സംശയം പ്രകടിപ്പിക്കുകയും ചെയ്തു ഇദ്ദേഹം.
സാമ്പത്തികകേസിൽ സുപ്രീംകോടതി നിഷ്കർഷിച്ച മാനദണ്ഡങ്ങൾ കീഴ്കോടതി ജഡ്ജി പൂർണമായും അവഗണിച്ചുവെന്നും പറഞ്ഞുവെച്ചു. റിവിഷൻ ഹർജി പരിഗണിക്കുമ്പോൾ ഇൗ വീഴ്ചകൾ ഗൗരവമായും ആഴത്തിലും പരിശോധിക്കുമെന്നും ജസ്റ്റീസ് പി ഉബൈദ് ഉപഹർജിയിലെ ഉത്തരവിൽ അന്ന് വ്യക്തമാക്കി. ലാവലിൻ കേസ് രേഖകൾ പരിശോധിച്ചതിൽ സർക്കാർ വാദത്തിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതായി വ്യക്തമാക്കിയ കോടതിയാണ് ഇന്ന് സർക്കാറിനോട് മറുചോദ്യങ്ങൾ ചോദിക്കുന്നത്.
പറഞ്ഞതെല്ലാം വിഴുങ്ങി, രാഷ്ട്രീയ ആവശ്യങ്ങൾക്ക് നീതിപീഠത്തെ ഉപയോഗിക്കരുതെന്ന താക്കീത് കോടതി സർക്കാറിന് നൽകുമ്പോൾ തികഞ്ഞ വിരോധാഭാസമെന്നേ അതിനെ പറയാനാകൂ. രാഷ്ട്രീയ ഉപശാലകളിലെ സംസാരങ്ങളിൽ കോടതിയും വിധിന്യായങ്ങളും കടന്നുവരുന്ന സമീപകാലാനുഭവങ്ങൾ ഇവിടെയും ആവർത്തിക്കുമെന്നുറപ്പ്. ജഡ്ജിമാർക്ക് രാഷ്ട്രീയ നിറം ചാർത്തുന്ന രാഷ്ട്രീയക്കാരെ നമ്മൾ ഇനിയെങ്ങനെ കുറ്റം പറയും?