ഇനി ഒരു യാത്രയെക്കുറിച്ച് പറയാം. ജനരക്ഷയ്ക്കും നവകേരളത്തിനും വിമോചനത്തിനും വേണ്ടിയെല്ലാമിറങ്ങിയ യാത്രകളെല്ലാം അവസാനിച്ചില്ലേ ഇനിയെന്ത് യാത്രയെന്ന് ചോദിക്കരുത്. ഇതൊരു സ്വയംരക്ഷായാത്രയാണ്. പി.ജയരാജന്‍റെ കോഴിക്കോടു മുതൽ മുതൽ തിരുവനന്തപുരം വരെ നീണ്ട ഒരു ഏകദിന യാത്ര.
ഈ യാത്രയുടെ തുടക്കം കാസർകോടു നിന്നോ ഒടുക്കം ശംഖുമുഖത്തോ അല്ല. അലങ്കരിച്ച് ആർഭാടമാക്കിയ രഥമോ ആയിരത്തോളം വരുന്ന അണികളോ ഇല്ല. പി.ജയരാജനെന്ന ഒറ്റയാനും ഒപ്പം ചില നിയമപാലകരും ഡോക്്ടർമാരും മാത്രം. സി.ബി.ഐയെ ഒഴിവാക്കാൻ ആദ്യം എ.കെ.ജി ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളജിലും തുടർന്ന് കോഴിക്കോട്് മെഡിക്കൽ കോളജിലുമെത്തിയ ജയരാജന്റെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്കുള്ള യാത്ര. ഒപ്പം മാധ്യമപ്പടയും പൊലീസ് വ്യൂഹവുമുണ്ട്.
കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് എത്താൻ എന്താണ് പാട്? അതും ഒരു രോഗിയെയും കൊണ്ടുപോകുന്ന ആംബുലൻസിന്? പക്ഷേ ഈ യാത്ര അങ്ങനെ പറ്റില്ലല്ലോ. ഇതൊരു രാഷ്ട്രീയ യാത്രകൂടി ആണല്ലോ. ആളും ബഹളവും അഭിവാദ്യങ്ങളുമില്ലാതെ അത് മുന്നോട്ടുപോകാൻ പാടില്ലല്ലോ.
അതിന് ആദ്യം ഇടയാക്കിയത് പാർട്ടിക്കാരല്ല പക്ഷേ. തൃശൂർ േപരാമംഗലത്തെ റയിൽവെ മേൽപാലത്തില്‍ വച്ച് രണ്ട് ടയറുകളും പൊട്ടി ആംബുലൻസിന്റെ നിയന്ത്രണം വിട്ടതോടെ ആളും കൂട്ടവും സ്വാഭാവികമായും ഉണ്ടായി. പ്രിയസഖാവിന്റെ ജീവന് സുരക്ഷയില്ലെന്ന മുറവിളിയുമായി സഖാക്കളെത്തി.
റോഡുമാർഗം യാത്ര അപകടകരമാണെന്ന് പലകുറി ആവർത്തിച്ചതാണെന്നും സർക്കാരിന്റെയും സിബിഐയുടേയും ഒത്തുകളിയും പിടിവാശിയുമാണ് സുരക്ഷിതമല്ലാത്ത ഈ യാത്രക്ക് പിന്നിലെന്നുമെല്ലാം തൃശൂർ അമല ആശുപത്രിയിലെത്തിയ പാർട്ടിപ്രവർത്തകർ മുറവിളികൂട്ടി. കണ്ണൂരിൽ നിന്ന് എം.വി.ജയരാജനും പി.ജയരാജന്റെ കുടുംബവും എത്തുന്നത് വരെ കാത്തിരിക്കണമെന്നും ആവശ്യമുയർന്നു. റിമാൻഡിലായ പ്രതിയെ കാണാൻ കുടുംബാംഗങ്ങളേയോ മറ്റു നേതാക്കളെയോ നിയമം അനുവദിക്കില്ലെന്നെല്ലാം പൊലീസ് പറഞ്ഞുനോക്കിയെങ്കിലും പിടിച്ചു നിൽക്കാനായില്ല. ഒടുവിൽ യാത്രക്കിടെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാൽ ചികിൽസ ഉറപ്പാക്കാമെന്ന ഡോകടർമാരുടെ നിർദേശത്തെ തുടർന്ന് വീണ്ടും മുന്നോട്ട്.
എറണാകുളത്തെ പരിശോധനയുമായി ബന്ധപ്പെട്ട് ഒരു പൊതുയോഗം തന്നെ നടന്നു. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ജയരാജനോട് ചെയ്യുന്നതെന്ന് എം.വി.ജയരാജൻ പ്രസംഗിച്ചു. സ്വയംപ്രഖ്യാപിത രാജാക്കൻമാർ പലകുറി വിചാരണയും വിധിയും നടപ്പാക്കിയത് മനുഷ്യാവകാശം മാനിച്ചായിരുന്നോ എന്നത് മറ്റൊരു ചോദ്യം.
ജയരാജന്റെ മനുഷ്യാവകാശ പ്രസംഗത്തിനുപുറകേ മാധ്യമപ്രവർത്തകരെ മർദ്ദിച്ചൊതുക്കുന്ന മനുഷ്യാവകാശപ്രവർത്തനവും സഖാക്കളുടെ നേതൃത്വത്തിൽ എറണാകുളത്ത് അരങ്ങേറി. ശ്രീചിത്രയിലേക്കുള്ള യാത്രയിൽ ആലപ്പുഴ തോട്ടപ്പളളിയിൽ ഇറങ്ങിയപ്പോഴും ലഭിച്ചു ചെറിയൊരു സ്വീകരണം.
കതിരൂർ മനോജ് വധക്കേസ് സി.ബി.ഐ കൈകാര്യം ചെയ്യുന്ന രീതിയെ വിമർശിച്ച കോടതിയുടെ ഇന്നലത്തെ ഇടപെടലും പി.ജയരാജനെ ട്രെയിൻ മാർഗമെങ്കിലും ശ്രീചിത്തിരയിലേക്ക് മാറ്റാമായിരുന്നില്ലേ എന്ന സഖാക്കളുടെ ചോദ്യവും കാണാതിരിക്കുന്നില്ല. എന്നാൽ ജയിൽവാസത്തിനിടയിലെ ആരോഗ്യ പരിശോധനയ്ക്കു വേണ്ടിയുള്ള യാത്രയും ഒരു പടയോട്ടമാണെന്ന് കിട്ടുന്ന വേദിയിലെല്ലാം വീമ്പു പറയുന്നവരെ എങ്ങനെ വെറുതെ വിടും. ഒപ്പം ഈ യാത്രയിലെങ്കിലും പി.ജയരാജന്റെ ആരോഗ്യം കണക്കിലെടുത്ത് സമാധാനപൂർവം ചികിൽസാ കേന്ദ്രത്തിലെത്താൻ സഹായിക്കേണ്ടത് സഖാക്കളായിരുന്നില്ലേ എന്ന ചോദ്യം എങ്ങനെ ഉയർത്താതിരിക്കും?