വഴിപിഴച്ച പൗരബോധത്തിന് ഒരു ഇരകൂടിയെത്തി. അട്ടപ്പാടിയിലെ കാരറ ആനഗദ്ദ പളളത്തുവീട്ടിൽ അനീഷ് എന്ന ഇരുപത്തിമൂന്നുകാരന്‍. അഴീക്കല്‍ ബിച്ചില്‍ വച്ച് സ്ത്രീ സുഹൃത്തിനൊപ്പം നേരിട്ട അപമാനത്തിനും സോഷ്യല്‍ മീഡിയ വഴി പിന്നെയും നീണ്ട പീഡനത്തിനുമൊടുവില്‍ അയാള്‍ ഒരു മരക്കൊമ്പില്‍ സ്വയം അവസാനിച്ചു. ചോദ്യം ഒന്നുമാത്രം സദാചാരം പഠിപ്പിക്കാന്‍ തുനിഞ്ഞിറങ്ങി ദുരന്തം വില്‍ക്കുന്നവരെ ആര് നിലയ്ക്കുനിര്‍ത്തും?
എന്താണ് സദാചാരം? ഗൂഗിള്‍ ദൈവത്തില്‍ തപ്പിയാല്‍ വിക്കിനിഘണ്ടു അതിനെ ധാര്‍മികമായി ജീവിതം നയിക്കേണ്ടവന്‍ പാലിക്കേണ്ട ആചാരമെന്ന് ലളിതമായി നിര്‍വചിച്ചു തരും. നല്ലതുതന്നെ. ഈ സദാചാര ബോധം ഓരോ ആളിലും വ്യത്യസ്തമായിരിക്കും. ഒരു സമൂഹം എന്നും എപ്പോഴും വ്യത്യസ്തമായ സദാചാരരീതികള്‍ പിന്തുടരുന്ന ഒന്നാകുമെന്ന് ചുരുക്കം. ആയതിനാല്‍ സദാചാരം ആരിലും ആര്‍ക്കും അടിച്ചേല്‍പ്പിക്കാവുന്നതല്ല. സദാചാര വിശ്വാസങ്ങളേയും അവിശ്വാസങ്ങളേയുമെല്ലാം ബഹുമാനിച്ച് മുന്നോട്ടുപോകുകയാണ് ശരിയായ വഴി.
ഇനി സമീപകാലത്ത് പൊലീസും പാര്‍ട്ടികാരും പൗരന്‍മാരുമെല്ലാം നടത്തിയ വിവിധ സദാചാരവിചാരണകളിലേക്ക് വാരം. കോളേജിലും ബീച്ചിലും മ്യൂസിയത്തിലും ഇങ്ങനെ ഒരു പരിസരവും വിടാതെ നടന്ന സദാചാരസംരക്ഷണ യജ്ഞങ്ങളിലേക്ക്. അതില്‍ ഒന്നുംതന്നെ ഒരു നോട്ടം കൊണ്ടുപോലും വിചാരണചെയ്യപ്പെടേണ്ടതല്ലെന്ന് അന്നം കഴിക്കുന്ന ആരും എളുപ്പത്തില്‍ പറയും. എതിര്‍ ലിംഗത്തില്‍പ്പെട്ട സുഹൃത്തിന്റെ കൈപിടിച്ചാല്‍ കാരണം കാണിക്കല്‍ നോട്ടീസുമായെത്തുന്ന കപടസദാചാരവാദികളുടെ കോപ്രായം തന്നെയാണ് അവിടങ്ങളിലെല്ലാം കണ്ടത്
സംസ്‌ഥാനത്തെ ആദ്യ സദാചാര ഗുണ്ടായിസക്കൊലപാതകമെന്നു പൊലീസ് രേഖപ്പെടുത്തിയ കൊടിയത്തൂര്‍ ഷഹീദ് ബാവയുടെ ആള്‍ക്കൂട്ട വിചാരണമുതല്‍ ഒടുവില്‍ അഴീക്കല്‍ ബീച്ചില്‍ കണ്ട ആള്‍ക്കൂട്ട വിചാരണവരെയെടുത്തുപഠന വിധേയമാക്കണം. അവസരങ്ങളുടെ അഭാവമാണ് സദാചാരമെന്ന നിര്‍വചനത്തെ സാധൂകരിക്കാന്‍ പോന്ന ആള്‍ക്കൂട്ട അഭ്യാസങ്ങളുടെ ഇരകള്‍ മാത്രമാണിവര്‍. എതിര്‍ലിംഗത്തില്‍പ്പെട്ടവരെ ഒരുമിച്ചുകണ്ടാല്‍ സദാചാരടോര്‍ച്ചെടുത്തുവീശുന്നവരുടെ കാപട്യത്തില്‍ കരുവാക്കപ്പെട്ടവര്‍ മാത്രം. എല്ലാത്തിനുമപ്പുറം ഒരു പൗരന്റെ അടിസ്ഥാന അവകാശങ്ങളെന്തെന്ന് അറിയാത്ത ആള്‍ക്കൂട്ടത്തിന്റെ ക്രൂരതയുടെ ബാക്കിപത്രം. വിവാഹസര്‍ട്ടിഫിക്കറ്റോ താലിമാലയോ ഇല്ലെങ്കില്‍ വഴിയില്‍ ഭാര്യ ഭര്‍ത്താക്കന്‍മാര്‍ വരെ വിചാരണചെയ്യപ്പെടുന്നതിനും ഇക്കാലം സാക്ഷിയായിട്ടുണ്ട്.
ഇനി ഇതുംപറഞ്ഞ് പൊലീസ് സ്റ്റേഷനിലെത്താമെന്നുവച്ചാല്‍ അവര്‍ അതിലും വലിയ സദാചാരസാരോപദേശികളാകുന്ന കാലമാണ്. ഭരണകൂടത്തിനാകട്ടെ ഇപ്പോള്‍ പ്രിയം പരിസരം നോക്കിയുള്ള സദാചാരമാണ്. തിരുവനന്തപുരം മ്യൂസിയത്തിലെത്തി തോളില്‍ കയ്യിട്ടവരോട് കണ്ണുരുട്ടുന്ന പൊലീസ് തൊട്ടടുത്ത് യൂണിവേഴ്സിറ്റി കോളജിൽ സദാചാരഗുണ്ടകള്‍ വിളയാടിയതിനോട് നന്നായി കണ്ണടക്കും
സദാചാര സംരക്ഷണത്തിന്റെ പുതിയ സീസണ്‍ തുടങ്ങിവച്ചത് പൊലീസും സഖാക്കളുമായിരുന്നു. യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിനികൾക്കൊപ്പം നാടകോത്സവം കാണാനെത്തിയ തൃശൂർ സ്വദേശി ജിജീഷിനെ എസ്എഫ്െഎ പ്രവർത്തകർ സദാചാരം തല്ലി പഠിപ്പിച്ചു. മ്യൂസിയം വളപ്പിൽ തോളിൽ കൈയിട്ടിരുന്നതിന്റെ പേരില്‍ വിഷ്ണു ആതിര എന്നിവരെ പിങ്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. സദാചാരമെന്താണെന്ന് പൊലീസുകാര്‍ക്ക് ആദ്യം ക്ലാസെടുത്ത് നല്‍കണം. ചിതലെടുത്ത മതബോധങ്ങളുടെ പേരിലിറങ്ങുന്നരേയും ജനസേവനം ഇങ്ങനെയുമാകാമെന്ന് കരുതുന്ന രാഷ്ട്രീയക്കാരേയും ഇതേ ക്ലാസ്റൂമില്‍ ഇരുത്തണം. തുറിച്ചുനോട്ടക്കാരെ, തല്ലുകൊള്ളേണ്ടിവരിക നിങ്ങളാണെന്ന് ഓര്‍മിപ്പിക്കുകയും വേണം. ഒപ്പം സംഘം ചേര്‍ന്ന് ആക്രമിച്ചാല്‍ പിന്നീട് എളുപ്പത്തില്‍ ഊരിപ്പോരാമെന്ന ചിന്തകളും ഇല്ലാതാകണം. നിയമത്തില്‍ കൃത്യമായി നിര്‍വചിക്കപ്പെടാത്തത് ആണ് വിനയാകുന്നതെന്നു പറയരുത്. ഭരണഘടനാപരമായി പൌരന്മാര്‍ക്ക് ലഭ്യമായിട്ടുള്ള സ്വാതന്ത്ര്യം സംഘടിതമായി ചെറുക്കുന്നവരെ കൊള്ള, ആയുധമുപയോഗിച്ചുള്ള ലഹള, തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചുമത്തി ശിക്ഷിക്കണമെന്ന ജേക്കബ് പുന്നൂസിന്റെ നിരീക്ഷണങ്ങളെയെല്ലാം ചര്‍ച്ചകളാക്കി തിരികെയെത്തിക്കണം. ഒപ്പം കാലോചിതമായ മാറ്റങ്ങള്‍ ശീലിച്ച നമ്മള്‍ ഇക്കാര്യത്തില്‍ ഒന്നു കണ്ണാടിനോക്കുന്നതും നന്നാകും. എന്തെന്നാല്‍ സദാചാരസംരക്ഷണം പറഞ്ഞുപറഞ്ഞ് കറുത്തമ്മയുടെയും പരീക്കുട്ടിയുടേയും കഥവരെ പൊടിതട്ടിയെടുത്ത് ഒട്ടും കഥയില്ലായ്മയിലേക്കാണ് നമ്മള്‍ പോയ്ക്കൊണ്ടിരിക്കുന്നത്.
ആരോഗ്യകരമായ സഹവർത്തിത്വത്തിന്റെ വഴികളാണ് നമുക്ക് ആവശ്യം. പകരം സദാചാരത്തിന്റെ കപടവക്‌താക്കളായി കൊലക്കയറുകെട്ടുന്നവരുടെ നീക്കങ്ങൾ മുളയിലേ നുള്ളിക്കളയണം. അല്ലാത്തപക്ഷം ദശാബ്‌ദങ്ങളായി കാക്കുന്ന സഹിഷ്‌ണുതയുടേയും സമദര്‍ശനത്തിന്റെയും മുഖം നമുക്ക് നഷ്ടമാകും. സംസ്‌കാരത്തിന്റെയും പുരോഗമന ചിന്തയുടെയും പേരിൽ ഊറ്റംകൊള്ളുന്ന നാം നാണംകെടും. എല്ലാത്തിനുമപ്പുറം ഇരകളുടെ എണ്ണം ഇനിയും കൂടും.