പാർട്ടിയിൽ പ്രശ്നമുണ്ടെന്ന് പറഞ്ഞാൽ അത് ഭിന്നതയാകണമെന്നില്ല. അധ്വാനവർഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് കെ എം മാണിയുടെ പുതിയ വാദമാണിത്. പാർട്ടി ഒരുമയോടെയാണ് പോകുന്നതെന്ന് ഇന്നലെ ഡൽഹിയിൽ പറഞ്ഞ കെ.എം. മാണിയാണ് പാർട്ടിയിൽ പ്രശ്നങ്ങളുണ്ടെന്ന് ഇന്ന് തിരുവനന്തപുരത്ത് സമ്മതിച്ചത്.
ഇപ്പോഴത്തെ പ്രശ്നത്തെക്കുറിച്ച് പറയുന്നതിന് മുൻപ് അല്പം പഴയകാര്യം കൂടി പറയണം. ഇടതുമുന്നണിയുമായി തെറ്റിപ്പിരിഞ്ഞ പി ജെ ജോസഫ് 2011ലെ തിരഞ്ഞെടുപ്പിന് മുൻപാണ് കെ എം മാണി വഴി യുഡിഎഫിൽ തിരിച്ചെത്തിയത്. അന്ന് മുന്നണിയുമായി കൂടി ആലോചനപോലും നടത്താതെയാണ് ജോസഫിനേയും കൂട്ടരേയും കൈപിടിച്ച് മുന്നണിയിൽ കയറ്റിയത്. ആ നടപടിയോട് കോൺഗ്രസിന്‍റെ അതൃപ്തി അന്ന് തന്നെ വ്യക്തമാക്കിയതാണ്.
കോൺഗ്രസ് അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഒടുവിൽ പി ജെ ജോസഫിന് കൂടി ചേർത്ത് സീറ്റുകൾ പങ്കിട്ട് നൽകേണ്ടിവന്നു. അന്ന് കെട്ടിപ്പിടിച്ച് ഒട്ടിനിന്ന നേതാക്കളിലാണ് ഇപ്പോൾ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉയർന്ന് വന്നിരിക്കുന്നത്. ഒന്നിച്ച് ഒരു പാർട്ടിയുടെ കീഴിൽ അണിനിരന്നെങ്കിലും രണ്ട് ഗോത്രങ്ങളെപ്പോലെയാണ് ഇരുവിഭാഗവും ഇത്രയും നാൾ പാർട്ടിയില്‍ തുടർന്നത്. അടുത്ത തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ജോസഫ് വിഭാഗത്തിന്റെ ആവശ്യങ്ങൾ കൂടിയിട്ടുണ്ട്. കൂടെയുള്ളവരുടെ സമ്മർദ്ദം താങ്ങാനാകാതെ വന്നതോടെയാണ് പി ജെ ജോസഫിന് കെ എം മാണിക്ക് മുന്നിൽ കടുത്ത നിലപാട് എടുക്കേണ്ടി വന്നത്. പക്ഷെ അങ്ങനെ ഒരു പ്രശ്നവുമില്ലെന്നാണ് കെ എം മാണി ഇന്നലെ ആണയിട്ട് പറഞ്ഞത്.
മുന്നണിയിൽ നിന്ന് അർഹത പറഞ്ഞ് വാങ്ങിയെടുക്കുന്നതൊക്കെ പാർട്ടിയിൽ അർഹത അനുസരിച്ച് വീതം വെയ്ക്കുന്നില്ലെന്നാണ് പി ജെ ജോസഫിനൊപ്പം നിൽക്കുന്നവരുടെ പരാതി. ഇത് തുടർന്നാൽ ശരിയാവില്ലെന്ന ഉറച്ച നിലപാട് പി ജെ ജോസഫ് മുഖ്യമന്ത്രിയെ അറിയിച്ചതോടെ കളി കാര്യമായി. മുഖ്യമന്ത്രിയും പി ജെ ജോസഫും വാർത്തകൾ നി·ഷേധിച്ചതോടെ പെട്ടെന്നൊരു പിളർപ്പ് ഒഴിവായി എങ്കിലും ഭിന്നിപ്പിന്‍റെ തീയണയ്ക്കാൻ കെ എം മാണി ഡൽഹിയിൽ നിന്ന് പറന്നെത്തി പി ജെ ജോസഫിനെ കണ്ട് ചർച്ച നടത്തി. സീറ്റുകളുടെ കാര്യത്തിൽ പി ജെ ജോസഫ് തന്റെ ആവശ്യം ഉറപ്പിച്ച് പറയുകയും തീരുമാനം എത്രയും വേഗം വേണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്തപ്പോൾ ഉമ്മൻചാണ്ടി അഞ്ചുവർഷം മുൻപ് പറഞ്ഞ കാര്യം കെ എം മാണി ഒരിക്കൽ കൂടി ഓർത്തിട്ടുണ്ടാകും
പി ജെ ജോസഫിന്റെ മട്ടും മാതിരിയുമൊക്കെ കണ്ടപ്പോൾ കെ എം മാണിക്ക് ഒരു കാര്യം മനസിലായി. ഇനിയിപ്പോൾ പാർട്ടിയിലെ ഒരുമയുടെ വലിപ്പം നാട്ടുകാരോട് പറഞ്ഞാൽ അവർ വിശ്വസിക്കില്ല. അതോടെയാണ് പ്രശ്നങ്ങൾ ഉണ്ടെന്ന് സമ്മതിക്കുകയും അത് ഭിന്നിപ്പല്ലെന്ന് സമർഥിക്കുകയും ചെയ്തത്.
യോജിപ്പിന്റെ ഭാരം തന്നെ ചുമന്നു കൊള്ളണമെന്ന് പണ്ട് പറഞ്ഞ ഉമ്മന്‍ചാണ്ടിക്ക് പക്ഷെ ഇപ്പോൾ ഇരുവരേയും ഒരുമിച്ച് കൂടെ നിർത്തേണ്ടതുണ്ട്. അതു കൊണ്ട് തന്നെയാണ് മാധ്യമ വാര്‍ത്തകളെ കുറ്റം പറഞ്ഞ് രക്ഷപെടാൻ ശ്രമിക്കുന്നത്.
മുഖ്യമന്ത്രിക്ക് വാർത്ത നിഷേധിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ ആരും നൽകാത്ത വാര്‍ത്ത നിഷേധിച്ചു വേണോ മാധ്യമങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യാൻ? പി ജെ ജോസഫ് നിയമസഭയിൽ പ്രത്യേകം ബ്ലോക്ക് വേണമെന്ന് ആവശ്യപ്പെട്ടതായി ആരും വാർത്ത നൽകിയിട്ടില്ല. അങ്ങനെ ഒരു വാർത്ത ആരാണാവോ മുഖ്യമന്ത്രിക്ക് നൽകിയത്.