രൂപതാധ്യക്ഷന് ഇരയോടും കുടുംബത്തോടും മാപ്പപേക്ഷിച്ചാല് തീരുന്നതാണോ വൈദികന് പ്രതിയായ പീഡനക്കേസില് സഭയുടെ പാപം. അല്ലെന്ന് വീണ്ടും വീണ്ടും വിളിച്ചു പറയുന്നു പുറത്തു വരുന്ന വിവരങ്ങള്. വൈദികനും കന്യാസ്ത്രീകളുമടക്കം 12 പേര് പോക്സോ നിയമപ്രകാരം കുറ്റവാളികളാണെന്ന് പൊലീസ് കണ്ടെത്തുമ്പോള് ചൂണ്ടുവിരല് നീളുന്നത് സംഘടിതമായ ഒരു കുറ്റകൃത്യത്തിലേക്കാണ്.
കണ്ണൂര്‍ കൊട്ടിയൂരില്‍ പളളിമേടയില്‍ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഫാദര് റോബിന് വടക്കുംചേരി അറസ്റ്റിലായപ്പോള് പുറത്തുവന്നത് ഹീനമായ ഒരു സംഘടിതകുറ്റകൃത്യമാണ്. കുഞ്ഞുങ്ങളോട് നീതി ഉറപ്പാക്കാന് സര്ക്കാര് രൂപീകരിച്ച ശിശുക്ഷേമസമിതി വരെ ഗുരുതരമായ വീഴ്ച വരുത്തി ഒത്തുകളിച്ചാണ് ഈ കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് അന്വേഷണത്തില് തെളിയുന്നു. പെണ്‍കുട്ടി പ്രസവിച്ച സംഭവം ഒളിച്ചുവെക്കാനും കുറ്റം മറയ്ക്കാനുമായി വന്‍ ഗൂഢാലോചന നടന്നതായും വ്യക്തമാവുകയാണ് . പ്രായപൂര്ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തിയാണ് വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തത്. ട്ടിയെ ഏറ്റെടുക്കുമ്പോള്‍ ബന്ധപ്പെട്ട രജിസ്റ്ററില്‍ പെണ്‍കുട്ടിയുടെ പ്രായം 16 എന്നതിന് പകരം 18 എന്ന് തിരുത്തി എഴുതി. ഫെബ്രുവരി ഏഴാം തിയതി എത്തിച്ച കുഞ്ഞിനെ ഇരുപതിനാണ് ഹാജരാക്കുന്നത്. മാമോദീസ രേഖയിലും എസ്എസ്എല്‍സി ബുക്കിലും പ്രായം തിരുത്തി വ്യാജരേഖ നിര്‍മ്മിച്ചതായും തിരുത്തിയ രേഖകളില്‍ സിഡബ്ലുസി ചെയര്‍മാന്‍ ഒപ്പുവെച്ചതായും കണ്ടെത്തിയിട്ടുണ്ട്.
സംഘടിതമായ കുറ്റകൃത്യമാണ് വൈദികന് പ്രതിയായ പീഡനക്കേസിലുണ്ടായത്. ഒരു കുട്ടിയെ പീഡിപ്പിച്ച വൈദികനെ സംരക്ഷിക്കാന് കൂടെനിന്നവര് ആരാണെങ്കിലും അവരെ നിയമത്തിനു മുന്നില് കൊണ്ടുവരാനുള്ള ഇച്ഛാശക്തി സര്ക്കാരിനുണ്ടാകണം.ന്യായീകരണമില്ലാത്ത കുറ്റകൃത്യങ്ങളെ നിയമത്തിന്റെ വഴിയില് കൊണ്ടു വരാന് വിശ്വാസിസമൂഹവും സഭയും ഒപ്പം നില്ക്കണം
പെണ്കുട്ടിക്കെതിരായ ലൈംഗികാതിക്രമം എന്ന് നിയമം വ്യക്തമായ നിര് വചിക്കുന്ന ഒരു സംഭവം മാതൃകാപരമായി കൈകാര്യം ചെയ്യാന് സഭയ്ക്കു കഴിഞ്ഞോ എന്നാണ് ചോദ്യം. കുറ്റകൃത്യം നടന്നതും ഒളിച്ചുവച്ചതും, വിദേശത്തേക്കു കടക്കാന് ശ്രമിച്ചതും വ്യക്തിപരമായ ഉത്തരവാദിത്തങ്ങള് മാത്രമെന്ന് അത്രയെളുപ്പത്തില് ന്യായീകരിക്കാനാകുമോ. അതിനു ശേഷം ഇരയാക്കപ്പെട്ട പെണ്കുട്ടിയെ അധിക്ഷേപിച്ച് വൈദികനെ രക്ഷിക്കാാനുള്ള ശ്രമങ്ങള് വരെയുണ്ടായപ്പോള് നിശബ്ദത പാലിച്ചതിനും ന്യായീകരണമുണ്ടോ. നീതിയും ധാര്മികതയും എന്താണെന്ന് വിശ്വാസികളോടു വിശദീകരിക്കുമ്പോഴ് കുറ്റബോധത്തിന്റ ഇടര്ച്ചയുണ്ടാകില്ലെന്ന് സഭയ്ക്ക് ആത്മവിശ്വാസത്തോടെ പറയാനാകുമോ.
47 വയസുള്ള വൈദികനെ നിനക്ക് തിരുത്താമായിരുന്നില്ലേ എന്ന് 15കാരിയായ ഇരയോട് ചോദിച്ചത് സ്ത്രീവിരുദ്ധത തലയിലേറ്റിയ ഒരൊറ്റപ്പെട്ട ശബ്ദമായിരുന്നില്ല. കേരളത്തിലെ കത്തോലിക്കാസഭയ്ക്കു വേണ്ടി നില കൊളളുന്ന പ്രസിദ്ധീകരണമാണ്. സഭയുടെ ഔദ്യോഗികസംവിധാനമല്ലെന്നും സ്വകാര്യട്രസ്റ്റെന്നും വിശദീകരിക്കാം. പക്ഷേ ഔദ്യോഗികമായി ഉയര്ന്നു വന്നിരുന്ന ന്യായങ്ങള്ക്കും, അതിനേക്കാള് കനമേറിയ നിശബ്ദതയ്ക്കും മറ്റേതു ധ്വനിയായിരുന്നു.
ഒടുവിലാണ്, ഏറെ വൈകിയാണ് മാനന്തവാടി രൂപതാ ബിഷപ്പ് ഇരയോടും കുടുംബത്തോടും മാപ്പു പറഞ്ഞത്. പരസ്യമായി കത്തെഴുതി ഖേദം പ്രകടിപ്പിച്ചത്. അങ്ങനെയൊരു ഖേദപ്രകടനത്തില് മാഞ്ഞുപോകാവുന്നതിനും അപ്പുറം കണ്ണികള് അപ്പോഴേക്കും വെളിച്ചത്തിയിരുന്നു.
മാപ്പു പറയേണ്ടത് ആരോടാണെന്ന് മാനന്തവാടി രൂപതയല്ല, സഭ തന്നെയാണ് ചിന്തിക്കേണ്ടത്. മാപ്പു പറച്ചില് തുടര്ക്കഥയാകുന്നത് ഒരു മഹത്വത്തെയും പ്രതിനിധീകരിക്കുന്നതല്ലെന്നും തിരിച്ചറിയണം. അപമാനിക്കപ്പെട്ടത് വിശ്വാസമാണെന്നും ചൂഷണം ചെയ്തത് വിശ്വാസത്തെയാണെന്നും വിശ്വാസികളും മനസിലാക്കണം. അതേസമയം കുറ്റകൃത്യത്തെ വിശ്വാസത്തിന്റെ പേരില് ന്യായീകരിക്കാത്ത ഒരു വിശ്വാസിക്കും അപമാനം തോന്നേണ്ടതുമില്ല. മനുഷ്യത്വം ഉയര്ത്തിപ്പിടിച്ചവര് തലയുയര്ത്തുക. അല്ലാത്തവര്, അവരാരായാലും തലകുനിക്കേണ്ടവര് തന്നെയാണ്.
സഭയുടെ നിലപാടല്ല, കൊട്ടിയൂരില് സംഭവിച്ചത്. ആഗോള കത്തോലിക്കാസഭയ്ക്കു വേണ്ടി ഫ്രാന്സിസ് മാര്പ്പാപ്പ തന്നെ ഇത്തരം കുറ്റകൃത്യങ്ങള്ക്കെതിരെ ശക്തമായ നിലപാടെടുത്തുകൊണ്ടിരിക്കേയാണ്, തിരുത്താന് ആത്മാര്ഥമായ ശ്രമം തുടര്ന്നുകൊണ്ടേയിരിക്കുകയാണ് കേരളം തലകുനിക്കേണ്ട ഈ വാര്ത്തെയത്തിയത്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് നേരെ യാതൊരു സഹിഷ്ണുതയും പാടില്ല എന്നാണ് ഫ്രാന്‍സിസ് പാപ്പ സഭയിലെ എല്ലാ ബിഷപ്പുമാര്ക്കും കത്ത് എഴുതിയത്.വൈദികര് പ്രതികളായ കുട്ടികള്ക്കെതിരായ ലൈംഗികാതിക്രമക്കേസുകളില് മാത്രമല്ല, മാര്പാപ്പ കാലോചിതമായ, മനുഷ്യോചിതമായ നിലപാടുകള് സ്വീകരിക്കാന് ആഹ്വാനം ചെയ്തിരിക്കുന്നത്. മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് സഭയുടെ യാഥാസ്ഥിതിക നിലപാടുകളില് കൂടി മാറ്റം വേണമെന്നാണ് ദീര്ഘവീക്ഷണത്തോടെ മാര്പാപ്പ് തിരുത്തല് ആവശ്യപ്പെടുന്നത്. വീക്ഷണങ്ങളിലും ചിട്ടകളിലും രീതിയിലും തിരുത്തല് കൂടി ആവശ്യപ്പെടുന്നത്ര വലിയ കണക്കാണ് പുരോഹിതന്മാരുടെ കുറ്റകൃത്യങ്ങളുടെ പട്ടിക മുന്നില് വയ്ക്കുന്നത്.
കുറ്റം ചെയ്യുന്നവര് ആരായാലും ശിക്ഷിക്കപ്പെടണം.പക്ഷേ ഒരേ കുറ്റം ഒരേ വ്യവസ്ഥയില് ആവര്ത്തിക്കപ്പെടുമ്പോള് ഗൌരവതരമായ ആത്മപരിശോധനയും വിലയിരുത്തലും ഉണ്ടാകണം. മതം എന്ന സ്ഥാപനത്തിന് അതിനുള്ള ഉത്തരവാദിത്തം വളരെ വലുതാണ്. എല്ലാവരും കുറ്റക്കാരല്ലെന്ന ഒഴിഞ്ഞുമാറലല്ല, ആര്ക്കും കുറ്റം ചെയ്യാനുള്ള സാഹചര്യമുമ്ടാകില്ലെന്നുറപ്പിക്കാന് കഴിഞ്ഞേ തീരൂവെന്ന് ഓര്മിപ്പിക്കുന്നുണ്ട് കൊട്ടിയൂരിലെ കുറ്റകൃത്യം.