വികസനവും കരുതലുമെന്നതാണ് ഉമ്മൻചാണ്ടി സർക്കാറിന്റെ ആപ്തവാക്യം. ഈ വികസനമെല്ലാം തിരഞ്ഞെടുപ്പുകാലത്തേക്ക് കരുതിവച്ചതാണോയെന്ന് സമ്മതിദായകർ സംശയിച്ചാൽ തെറ്റുപറയാൻ പറ്റില്ല. കാരണം കാഴ്ചകളതാണ്. നാടുനീളെ നാടമുറിക്കലും തീരാത്ത തറക്കലിടല്‍ മഹോൽസവും.
കാലം പഴയതല്ല, കണ്ണുകെട്ടാനൊട്ടും എളുപ്പവുമല്ല. വിവരസാങ്കേതികവിദ്യയുടെ വിരലിൽ തൂങ്ങിയാണ് ഏവരുടേയും നടപ്പ്. കൊച്ചി സ്മാർട്ടാകുന്നതിനുമുൻപേ കൊച്ചിയിലെ കൊച്ചുകൂട്ടുകാർവരെ സ്മാർട്ടായിട്ടുണ്ട്. അങ്ങനെയിരിക്കുമ്പോഴാണ് സ്മാർട്ട്് സിറ്റിയുടെ ഉദ്ഘാടന മഹാമഹം കൊട്ടിഘോഷിച്ച് അരങ്ങേറിയത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ തിടുക്കം കാട്ടുകയാണെന്ന് പ്രതിപക്ഷം പന്തം കൊളുത്തി പറഞ്ഞു. എങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല. നാഴികക്കല്ലെന്ന അഞ്ചക്ഷരമാകേണ്ട ചടങ്ങ് നാണക്കേടെന്ന നാലക്ഷരമായി ഒതുങ്ങി. അന്താരാഷ്ട്ര ഐ.ടി കമ്പനികളെ കാണാനെത്തിയവർ ഹെൽത്ത് ക്ലിനിക്കും എ.ടി.എമ്മും തട്ടുകടയും തട്ടികൂട്ടിയത് കണ്ടുമടങ്ങി.
വ്യവസായ മന്ത്രിയെ അവിശ്വസിക്കുന്നില്ല, വരും നാളുകളിൽ സ്മാർട്ട് സിറ്റി ഒരു ഇ-സൂര്യനായി ഉദിച്ചുയരുമെന്നതിൽ യാതൊരു തർക്കവുമില്ല. തർക്കിക്കുന്നത് മുഴുവൻ തിരുത്താത്ത നേതാക്കളോടാണ്. തിരഞ്ഞെടുപ്പ് തലേന്ന് പണിതീരാത്ത പദ്ധതികൾ പാഞ്ഞുനടന്ന് ഉദ്ഘാടനം ചെയ്്താൽ വോട്ടാകുമെന്ന വികലവിചാരം ഇന്നും കാത്തുസൂക്ഷിക്കുന്ന ജനപ്രതിനിധികളോട്.
ആദ്യം കയ്്ക്കും പിന്നെ മധുരിക്കുമെന്ന പരസ്യബോർഡ്് കൊച്ചി മെട്രോ റെയിൽ കോർപറേഷൻ ഇന്നും മാറ്റിയിട്ടില്ല. എന്നാൽ ഉമ്മൻചാണ്ടി സർക്കാർ വോട്ടിടാൻ ഒരുങ്ങുന്നവർക്ക് വച്ചുനീട്ടിയ മധുരത്തിൽ കൊച്ചി മെട്രോയുമുണ്ട്.
കൊച്ചിയിൽ നിന്ന് കണ്ണൂരിലേക്കെത്താം. നിര്‍മാണം പൂര്‍ത്തിയാക്കാത്ത കണ്ണൂര്‍ വിമാനത്താവളത്തിൽ പരീക്ഷണപറക്കല്‍ ചടങ്ങുകള്‍ നടത്താനാണൊരുങ്ങുകയാണ് സർക്കാർ. തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് മുഖ്യമന്ത്രി പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു തീര്‍ക്കുകയാണെന്നും പറഞ്ഞുകരഞ്ഞ് പ്രതിപക്ഷം പ്രതിഷേധവുമായി ഇവിടെയുമുണ്ട്.
കണ്ണൂർ വിമാനത്താവളം തങ്ങള്‍ അവതരിപ്പിച്ച പദ്ധതിയാണെന്ന് പറയുന്ന ജയരാജൻ സഖാവിലും കാണാം പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനുള്ള ശ്രമം. മേൽപ്പറഞ്ഞ സ്മാർട്ട് സിറ്റി ഇവർക്കും ഒരു കാലത്ത് വോട്ടുവീഴ്ത്താനുള്ള വിദ്യയായിരുന്നു. ആരും ഇക്കാര്യത്തിൽ മോശക്കാരെന്ന് ചുരുക്കം. എണ്ണിപ്പറഞ്ഞ ഉദാഹരണങ്ങളിൽ അവസാനിക്കാത്ത ഈ അൽപത്തരങ്ങൾ. പെരുമാറ്റച്ചട്ടം വരുന്നതുവരെ പ്രതീക്ഷിക്കാം.
ഒന്നുകിൽ തിരഞ്ഞെടുപ്പിനരികെ പലതും ചെയ്തവരെന്ന പ്രതീതിയുളവാക്കാനുള്ള പ്രഹസനം അവസാനിപ്പിക്കണം. അതല്ലെങ്കിൽ ഉദ്ഘാടനമെന്നത് തിരുത്തി, മുൻകൂർ ജാമ്യം എന്നെല്ലാം പറയുന്നതുപോലെ, മുൻകൂർ ഉദ്ഘാടനമെന്ന് മാറ്റിപ്പറയാൻ മാന്യത കാണിക്കണം. വിധിയെഴുതാനെത്തുന്നവർ വിഢികളല്ലെന്ന് വിനയത്തോടെ അറിയിക്കട്ടെ.