അയല്‍നാടിനെ അടിമുടികുലുക്കിയ പനീര്‍വിപ്ലവം ഒടുവില്‍ ഒരു കറുത്തദിനം തമിഴ് ജനാധിപത്യത്തിന് സമ്മാനിച്ചു. ഫോര്‍ട്ട് സെന്റ് ജോര്‍ജില്‍ ഒരു വിശ്വാസവോട്ടിന് ഒത്തുകൂടിയവര്‍ അവിശ്വസനീയമായ പലതും കാട്ടികൂട്ടി പിരിഞ്ഞു. നമ്മുടെ പഴയ നിയമസഭാകയാങ്കളിയെ ഓര്‍മിപ്പിക്കും വിധം കസേരയേറും മൈക്കും മേശയും തല്ലിപ്പൊളിക്കലും എല്ലാമായി സമാജികര്‍ അരങ്ങുവാണു. പറയാതെ വയ്യ, ഈ അധികാരമത്തിന് കുടപിടിച്ചവരാരും ആരുംതന്നെ ജനാധിപത്യവ്യവസ്ഥയ്ക്ക് ചേര്‍ന്നവരല്ല.
കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തിയതിന് സമാനമായ രംഗങ്ങള്‍. എടപ്പാടി കെ പളനിസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിക്കും മുമ്പ് പനീര്‍ശെല്‍വവും പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിനും ഒന്നിക്കുന്നു. ആവശ്യം രഹസ്യ ബാലറ്റ്. നിരാകരിച്ച് സ്പീക്കര്‍ പളനിസാമിയെ ക്ഷണിച്ചു. രഹസ്യ ബാലറ്റിന് പകരം തലയെണ്ണി തീര്‍പ്പാക്കാനായിരുന്നു തീരുമാനം. എതിര്‍ത്ത ഡിഎംകെയും പനീര്‍സെല്‍വം പതിനഞ്ചുദിവസം സമയമുണ്ടെന്നും വോട്ടെടുപ്പ് മാറ്റണമെന്നും പുതിയ ആവശ്യമുയര്‍ത്തി. ബഹളം മൂത്തപ്പോല്‍ സ്പീക്കര്‍ വാച്ച് ആന്‍ഡ് വാഡിനെ വിളിച്ച് കവചം തീര്‍ത്തു. കവചം പൊളിച്ച ബഹളം കൈവിട്ടുവളര്‍ന്നു. അംഗങ്ങള്‍ സ്പീക്കറുടെ ഡയസിനടുത്ത് എത്തി. ഘൊരാവോചെയ്തു. പേപ്പറുകള്‍ വലിച്ചു കീറി. പുങ്കോതായ് ആളടി അരുണ ബെഞ്ചില്‍ കയറി നിന്ന് ബഹളം വെച്ചു. കു കാ സെല്‍വം സ്പീക്കറെ എഴുന്നേല്‍പ്പിച്ച് വിട്ട് കസേരയില്‍ കയറിയിരുന്നു. എംഎല്‍എമാര്‍ പരസ്പരം ഏറ്റുമുട്ടി. കസേരകള്‍ വലിച്ചെറിഞ്ഞു. പലര്‍ക്കും പരുക്കേറ്റു. പരുക്കേറ്റവരെ മാറ്റാന്‍ ആംബുലന്‍സ് എത്തി. അങ്ങനെ ആദ്യാവസാനം അടിമുടി അലോങ്കലഅരങ്ങുവാഴ്ചകള്‍ മാത്രം
ഇങ്ങനെ തീരേണ്ടതായിരുന്നില്ല ഇവിടുടെത്ത രാഷ്ട്രീയ അനിശ്ചിതത്വം. അതുറപ്പിച്ച് പറയാന്‍ ആഴത്തിലുള്ള ഒരു രാഷ്ട്രീയ സാക്ഷരതയുടേയും ആവശ്യമേയില്ല. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് ശശികലയെ, ശശികലപക്ഷത്തെ എന്നേ വിശ്വാസം തെളിയിക്കാന്‍ ക്ഷണിക്കാമായിരുന്നു. ഇനി അതല്ല അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികലക്കെതിരായ വിധി വല്ലാണ്ടങ്ങ് വൈകിപ്പോയല്ലോയെന്ന സുപ്രീംകോടതി വെളിപാടില്‍ തട്ടി വൈകിയതാണെങ്കില്‍ അവിടേയും ചോദ്യമെറിയാതെ വയ്യ. എന്തെന്നാല്‍ ജയലളിത മരിച്ച് മിനുറ്റുകള്‍ക്കകം താന്‍ ഉറക്കമെഴുന്നേല്‍ക്കാത്തത് കൊണ്ട് ഒരു ഭരണപ്രതിസന്ധിയും ഉണ്ടാകേണ്ടായെന്ന് കരുതി നട്ടപ്പാതിരക്ക് പനീര്‍സെല്‍വത്തെ മുഖ്യമന്ത്രിയാക്കാനെത്തിയ വ്യക്തിയാണ് വിദ്യാസാഗര്‍ റാവു. പിന്നീടങ്ങോട്ടാകട്ടെ നന്നായി ഉറക്കം നടിക്കുകയും ചെയ്തു
ഇനിയും ഒ.പനീര്‍സെല്‍വത്തിനുവേണ്ടി കാത്തുനിന്നാല്‍ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുമെന്നറിഞ്ഞ ഘട്ടത്തിലെത്തിലാണ് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു എടപ്പാടി പളനിസാമിയെ വിളിച്ചു സത്യവാചകം ചൊല്ലിക്കൊടുത്തത്. തമിഴ്നാടിനൊപ്പം മഹാരാഷ്ട്രയുടെയും ചുമതലയുള്ള ഗവര്‍ണര്‍ സംസ്ഥാനത്ത് ഇല്ലാതിരുന്നപ്പോഴാണ് തമിഴകരാഷ്ട്രീയം മാറ്റിമറിച്ച പനീര്‍ വിപ്ലവത്തിന്റെ തുടക്കം കണ്ടത്. സെല്‍വത്തിന്റെ ധര്‍മയുദ്ധത്തിന് സകലസാവാകാശങ്ങളും നല്‍കിയാണ് ഗവര്‍ണര്‍ മടങ്ങിയെത്തിയതും. അല്ലാതെ സര്‍ക്കാരിന്റെ സ്ഥിരതയോ ശശികലയുടെ പാപപുസ്തകം പഠിക്കാനെടുത്ത സമയമോ ഒന്നുംതന്നെയല്ലായിരുന്നു ആ നീക്കങ്ങള്‍ക്ക് പിന്നിലെന്ന് നിസംശയം പറയാം. രാഷ്ട്രപതി തിരഞ്ഞെടുപ്പിലും രാജ്യസഭയിലുമെല്ലാം എളുപ്പത്തില്‍ എങ്ങനെ മുന്‍കൈ നേടാമെന്ന കേന്ദ്രത്തിന്റെ കണക്കുക്കൂട്ടലുകളുടെ നടത്തിപ്പുകാരന് കുടപിടിച്ച കരുനീക്കം മാത്രം. അതിനുവേണ്ടി വിവേചനാധികാരം വിവേകമത്ര കാട്ടാതെ വിദ്യാസാഗര്‍ റാവും വിനിയോഗിക്കുകയും ചെയ്തു. അങ്ങനെ സെല്‍വം കുഴിക്കാനിറങ്ങിയപ്പോള്‍ നനച്ചുകൊടുക്കാന്‍ കേന്ദ്രം കൂടി കനിഞ്ഞതോടെയാണ് ഇക്കണ്ട മാസ് മസാല ചിത്രം ഫസ്റ്റ് ആഫ് വരെ പനീര്‍സെല്‍വത്തിന്റെ വരുതിയില്‍ നിന്നത്. എന്നാല്‍ പിന്നീടങ്ങോട്ട് കൂവത്തൂര്‍ കോട്ടയെന്ന പൊന്നാപുരം കോട്ട കടക്കുന്നതില്‍ മാത്രം പനീര്‍സെല്‍വം പരാജയപ്പെട്ടു. രാഞ്ജിയെ വെട്ടിവീഴ്ത്തുന്നതില്‍ വിജയിച്ചെങ്കിലും രാജാവാകാനായില്ലെന്ന് ചുരുക്കം
അധികാരത്തണലില്‍ പാര്‍ത്ത് ശശികല കെട്ടിപ്പൊക്കിയ സാമ്രാജ്യത്തെ ഭരണത്തിലേറ്റാനുള്ള ശ്രമം കൂടിയാണ് നാടകങ്ങളില്‍ തട്ടി താഴെ വീണത് എന്ന മറുവശം കാണാതിരിക്കാനാകില്ല. ഭൂരിപക്ഷമെന്ന നൂല്‍പ്പാലത്തില്‍ നില്‍ക്കവെയും മന്നാര്‍ഗുഡി മാഫിയയെ പാര്‍ട്ടിയുടെയും അതുവഴി സര്‍ക്കാരിന്റെയും തലപ്പത്ത് വാഴിക്കാനുള്ള ശ്രമമാണ് ശശികലയില്‍ കണ്ടത്. ജയിലിലേക്കുള്ള കവാടത്തില്‍ കാട്ടിയ ഈ കാട്ടിക്കൂട്ടലുകള്‍, തമിഴക രാഷ്ട്രീയവും ഒപ്പം ജനാധിപത്യവും അകപ്പെട്ട ദുരവസ്ഥയെ മുഴുവന്‍ രൂപത്തില്‍ അടയാളപ്പെടുത്തുന്നു.
കൂവത്തൂരിലെ സുഖസാമാജികര്‍ കാലുവാരാതെ കാത്തങ്കിലും അധികാരആര്‍ത്തികളെല്ലാം പ്രകടിപ്പിച്ച് തന്നെയാണ് ശശികല ഗോള്‍ഡന്‍ പേ റിസോര്‍ട്ടില്‍ നിന്ന് പരപ്പന അഗ്രഹാര ജയിലിലേക്ക് മടങ്ങിയത്. ജയലളിതയുടെ തുടര്‍ച്ചയാണെന്ന് ഓരോ കവലയിലും വിളിച്ചു പറയുമ്പോഴും പടിയിറങ്ങുമ്പോള്‍ പിടിച്ചുകയറ്റിയെതെല്ലാം ജയലളിത മരണമുഖത്തുപോലും മാപ്പുനല്‍കാത്ത മന്നാര്‍ഗുഡി മാഫിയയാണ്. എന്തിന് പളനിസാമിയുടെ പട്ടാഭിഷേകത്തിന് പോലും വഴിയൊരുക്കിയത് ഇ.പി.എസ് മന്നാര്‍ഗുഡി മാഫിയയുടെ പ്രധാന വിശ്വസ്തരരിലൊരളാണെന്നത് തന്നെയാണ്. ശശികലയുടെ സഹോദരന്റെ മരുമകന്‍ രാവണന്റെ അടുത്ത അനുയായിയാണ് പുതിയ മുഖ്യമന്ത്രി. രണ്ടുപക്ഷങ്ങള്‍ക്കപ്പുറം അട്ടിമറികള്‍ക്കൊന്നുമില്ലെന്ന് പ്രഖ്യാപിച്ച സ്റ്റാന്‍ലിന്റെ സംഘവും അവസരത്തിനൊത്ത് അടവുമാറ്റി. പളനിസാമിയെ തലയെണ്ണി തീര്‍പ്പാക്കാന്‍ അനുവദിക്കാതെ സഭാതലം സംഘര്‍ഷഭൂമിയാക്കി കഴിയുന്നത്ര വൈകിപ്പിച്ചെങ്കിലും ഒടുവില്‍ അംഗബലം വിജയിച്ചു
എല്ലാ നാടകങ്ങളും തുടരും എന്ന അടിക്കുറിപ്പാണ് തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധികളുടെ ആകെത്തുക. ഭരണപക്ഷവും അതിനകത്തെ രണ്ടാംപക്ഷവും പ്രതിപക്ഷവും എല്ലാം അധികാരത്തില്‍ മാത്രം കണ്‍പാര്‍ത്ത് എന്ത് പേക്കൂത്തിനും ഒരുങ്ങിനില്‍പാണ്. സഭയില്‍ ഒറ്റയംഗത്തിന്റെ ബലം പോലുമില്ലെങ്കിലും കേന്ദ്ര പക്ഷവും ഏതുനേരവും ചാടിവീഴാനുള്ള കൗശലവുമായി കാത്തിരിക്കുന്നു. ജനാധിപത്യത്തിന് കാവല്‍ നില്‍ക്കാന്‍ ആരുണ്ട് ബാക്കി എന്ന ചോദ്യം മാത്രം ഉത്തരമില്ലാതെ ബാക്കിയാകുന്നു.