ഭരണത്തിന് നേതൃത്വം നല്‍കുന്ന സി.പി.എം ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്താണ്? സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള പരസ്യ ഏറ്റുമുട്ടല്‍ മറയില്ലാതെ പുറത്തു വരുമ്പോള്‍ വോട്ടു കുത്തി അധികാരത്തിലേറ്റിയവരും എതിരാളികള്‍ പോലും അമ്പരന്നു നില്‍ക്കുകയാണ്. സി.പി.എമ്മിന്‍റെ തെറ്റായ നീക്കങ്ങള്‍ക്കു തടയിടുന്നുവെന്നാണ് സി.പി.ഐ പ്രത്യക്ഷത്തില്‍ അവകാശപ്പെടുന്നതെങ്കിലും ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് അതിനുപ്പുറം രാഷ്ട്രീയമാനങ്ങള്‍ കാണാതിരിക്കാനാകില്ല.
സംസ്ഥാന സെക്രട്ടറി കാനം തന്നെയാണ് വിവരവകാശത്തിനു വേണ്ടിയുള്ള അവകാശയുദ്ധത്തിന് പടച്ചട്ടയണിഞ്ഞെത്തിയത്. മറുപടി നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടും, വിവരാവകാശം ഏറ്റവുമൊടുവിലത്തെ പോരാട്ടവേദി മാത്രമാണ്. ലോ അക്കാദമി സമരത്തില്‍ സി.പി.എമ്മിനെ പ്രതിക്കൂട്ടില്‍ പ്രതിരോധത്തിലാക്കിയതു തന്നെ സി.പി.ഐയാണ്. പ്രതിപക്ഷത്തേക്കാള്‍ വീറോടെ. ലോ അക്കാദമി സമരത്തില്‍ മുഖ്യമന്ത്രി മൗനം വെടിഞ്ഞത് സി.പി.ഐയ്ക്കു മറുപടി നല്‍കാന്‍ വേണ്ടി മാത്രമായിരുന്നുവെന്നതും പരാമര്‍ശിക്കാതിരിക്കാനാവില്ല.
സാഹചര്യം ശ്രദ്ധേയമാണ്. ഭരണത്തലവനായ മുഖ്യമന്ത്രിയും ഭരണമുന്നണിയിലെ രണ്ടാം കക്ഷിയുടെ സംസ്ഥാന നേതാവും തമ്മില്‍ എന്തിനാണീ പോര്‍വിളികള്‍? ഒരു കാര്യം ഉറപ്പാണ്, എന്താണ് കാരണമെന്നതല്ല, വിമര്‍ശിക്കുക എന്നതാണ് പ്രധാനമെന്ന് സി.പി.ഐ വിളിച്ചു പറയുന്നുണ്ട്. സി.പി.ഐയെ കുറ്റപ്പെടുത്താനാകാത്ത വിധം കുറ്റമറ്റ കാരണങ്ങള്‍ സി.പി.എം. കൃത്യമായ ഇടവേളകളില്‍ ഒരുക്കിക്കൊടുക്കുന്നുമുണ്ട്.
പത്തുമാസത്തെ ഭരണത്തിനിടയില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിക്കാന്‍ വീണു കിട്ടിയ ഒരൊറ്റ അവസരം പോലും സി.പി.ഐ പാഴാക്കിയിട്ടില്ല. സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം അതിരപ്പിള്ളി പദ്ധതിയിലാണ്, സി.പി.ഐ മുഖപത്രമായ ജനയുഗമാകട്ടെ, സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെയും സമീപനത്തെയും ഏറ്റവും ശക്തമായി വിമര്‍ശിക്കാനും മുന്നിലുണ്ടായിരുന്നു, ബജറ്റ് സമ്മേളനത്തിനായി നിയമസഭ ചേരുമ്പോഴും പ്രതിപക്ഷത്തിന്റെ ഏറ്റവും വലിയ ആയുധം ഭരണകക്ഷിയുടെ തന്നെ കടുത്ത വിമര്‍ശനങ്ങളാണ്.
സി.പി.എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ഇത്രമേല്‍ പ്രഹരമേല്‍പ്പിക്കുന്നതിന് സി.പി.ഐയെ കുറ്റപ്പെടുത്താനാകുമോ? സി.പി.ഐ തിരഞ്ഞെടുത്ത കാരണങ്ങള്‍ വിലയിരുത്തിയാല്‍ ഇല്ലെന്നു തന്നെ പറയേണ്ടി വരും. അതിരപ്പിള്ളിയിലും മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലും ഐ.എ.എസ്.. ഉദ്യോഗസ്ഥരുടെ ഭിന്നതയിലും ലോ അക്കാദമിയിലും ഒടുവില്‍ വിവരാവകാശ വിവാദത്തിലും വരെ സി.പി.ഐ ആണ് ശരിയായ നിലപാട് സ്വീകരിച്ചിട്ടുള്ളത്. ശരി എന്നു വച്ചാല്‍ പൊതുബോധത്തിനൊപ്പം നില്‍ക്കുന്ന ജനകീയ നിലപാട് സ്വീകരിക്കാന്‍ സി.പി.ഐയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ അതുകൊണ്ട് സി.പി.ഐയുടെ ഇരട്ടത്താപ്പുകള്‍ മറന്നുപോകാമോ?
ലോ അക്കാദമി പ്രശ്നത്തില്‍ സി.പി.ഐ ഏറ്റവുമധികം വേവലാതിപ്പെട്ടത് അന്യാധീനപ്പെട്ടു പോയ സര്‍ക്കാര്‍ ഭൂമിയെക്കുറിച്ചുകൂടിയാണ്. പക്ഷേ മൂന്നാറിലെ ചരിത്രപരമാകേണ്ടിയിരുന്ന ഭൂമി ഒഴിപ്പിക്കല്‍ ദൗത്യം അട്ടിമറിക്കുന്നതില്‍ ഇതേ പാര്‍ട്ടി വഹിച്ച പങ്ക് മറക്കാന്‍ നേരമായിട്ടുണ്ടോ. ഇനി മൂന്നാറൊക്കെ പഴയ കഥയല്ലേ എന്നാണെങ്കില്‍ ദളിതരോടും പിന്നാക്കക്കാരോടുമുള്ള സമീപനത്തിലെ ഉല്‍ക്കണ്ഠകളിലേക്കു വരാം. ഇതേ പാര്‍ട്ടി തന്നെയാണ് പത്തനം തിട്ടയില്‍ ജില്ലാ അസി.സെക്രട്ടറിയായ പ്രമുഖ പാര്‍ട്ടി നേതാവ് മറ്റൊരു മുതിര്‍ന്ന നേതാവിനെ ജാതിപ്പേരു വിളിക്കുകയും ഹീനമായി അധിക്ഷേപിക്കുകയും ചെയ്യുന്നതിന്റെ തെളിവു പുറത്തു വന്നിട്ടും വീണിടത്തു കിടന്നുരുളുന്നത്.
അതുകൊണ്ട് ചോദ്യങ്ങള്‍ സി.പി.ഐയ്ക്ക് ബാധകമല്ലെന്നും , അഥവാ ഉയര്‍ന്നപ്പോഴേക്കും ശരിയായ ഉത്തരങ്ങളിലേക്കു മാത്രമെത്തിയ പാര്‍ട്ടിയാണെന്നും പറയരുത്. പക്ഷേ നിലപാടുകള്‍ വ്യക്തമാകേണ്ട ഒരു രാഷ്ട്രീയകാലത്ത് സി.പി.ഐ വ്യക്തമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെങ്കില്‍ അതിന്റെ ഉദ്ദേശമെന്തായാലും അത് കേരളത്തിന് ഗുണകരമാണ്. ആ ചോദ്യങ്ങളുടെ മൂര്‍ച്ച തിരിച്ചറിഞ്ഞു തന്നെയാണ് മറ്റാരും മറുപടി അര്‍ഹിക്കുന്നില്ലെന്നു വിശ്വസിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.ഐയുടെ ചോദ്യങ്ങള്‍ ഒഴിവാക്കാതെ തിരിച്ചടിക്കാന്‍ ശ്രമിക്കുന്നതും. ലോ അക്കാദമിയിലാകട്ടെ, വിവരാവകാശനിയമത്തിലാകട്ടെ സി.പി.ഐ ചോദ്യം ചോദിക്കുമ്പോള്‍ സൈബര്‍ സഖാക്കള്‍ മുതല്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ വരെ ഉന്നയിക്കുന്ന മറുചോദ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
എത്ര പഞ്ചായത്തില്‍ നിങ്ങള്‍ ഒറ്റയ്ക്കു ജയിക്കുമെന്നതുമാത്രമാണ് സി.പി.ഐയോടുള്ള സി.പി.എം. മറുചോദ്യമെന്നതു തന്നെയാണ് സി.പി.ഐയുടെ രാഷ്ട്രീയനീക്കത്തിലെ പ്രസക്തമായ കാരണവും. സി.പി.ഐയ്ക്ക് സ്വന്തം പ്രസക്തി തെളിയിക്കണം. സി.പി.എമ്മിന്റെ ബി.ടീമായി എത്ര കാലമെന്ന ചോദ്യം പാര‍്ട്ടിയെ അലട്ടുന്നുവെന്നത് രഹസ്യമല്ല. സി.പി.എമ്മിലെ തീവ്രനിലപാടുകാരും അതൃപ്തരും സി.പി.ഐയിലേക്കു സ്വാഗതം ചെയ്യപ്പെടുന്നതും സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ സ്വയം തിരിച്ചറിയുന്നതു കൊണ്ടു തന്നെയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.എമ്മില്‍ ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവായി മാറിയിരിക്കുന്നുവെന്നു തിരിച്ചറിഞ്ഞു തന്നെയാണ് കാനം രാജേന്ദ്രന്റെ ഉന്നം എപ്പോഴും മുഖ്യമന്ത്രിയില്‍ ചെന്നു നില്‍ക്കുന്നത്. ആ ഉന്നം ഏറെയൊന്നും തെറ്റിയിട്ടില്ലെന്നു മുഖ്യമന്ത്രി പ്രകോപിതനായി നല്കുന്ന മറുപടികള്‍ തന്നെ വിളിച്ചുപറയുന്നുമുണ്ട്. സി.പി.ഐയ്ക്ക് ആവോളം ഊര്‍ജം പകര്‍ന്ന് സമാനനിലപാടുകളുമായി വി.എസ്.അച്യുതാനന്ദനും കൃത്യമായി രംഗത്തെത്തുന്നുമുണ്ട്.
ഭരണത്തില്‍ തിരുത്തല്‍ ശക്തിയെന്നു തെളിയിക്കുക തന്നെയാണ് സി.പി.ഐ ഉദ്ദേശം. ലോ അക്കാദമി ഭൂമിപ്രശ്നത്തില്‍ സി.പി.ഐയുടെ വകുപ്പ് എന്തു ചെയ്യാന്‍ പോകുന്നു, കാനം വിമര്‍ശിക്കുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ മന്ത്രിസഭയിലെ സി.പി.ഐ മന്ത്രിമാര്‍ എന്തു ചെയ്യുകയായിരുന്നു, ഇടതുമുന്നണി യോഗത്തില്‍ ഈ വീറും വാശിയുമൊന്നും കാണുന്നില്ലല്ലോ, തുടങ്ങിയ ചോദ്യങ്ങളൊക്കെ വീറോടെ ഉന്നയിക്കാം. സി.പി.ഐയുടെ ആത്മാര്‍ഥതക്കുറവിനെയും ഉദ്ദേശശുദ്ധിയെയും തുറന്നുകാണിക്കാം ചോദ്യം ചെയ്യാം. പക്ഷേ വേണമെന്നു തീരുമാനിച്ചാല്‍ ഒരു ഘടക കക്ഷിക്കു പോലും പ്രതിരോധത്തിലാക്കാന്‍ കഴിയുന്ന ഭരണശൈലിയാണ് ഈ സര്‍ക്കാര്‍ തുടര്‍ന്നുപോകുന്നതെന്ന് സി.പി.ഐയ്ക്ക് വ്യക്തമായി രേഖപ്പെടുത്താനായിട്ടുണ്ട് എന്ന് പറയാതെ വയ്യ.