തിരഞ്ഞെടുപ്പിന് കൂടുതൽ സമയം കിട്ടിയെന്ന് ആശ്വസിച്ചിരിക്കുകയായിരുന്നു കേരളത്തിൽ മുന്നണികൾ. പക്ഷെ കിട്ടിയ സമയം നന്നായി ഉപയോഗിച്ചത് മുന്നണിയിലെ ഘടകകക്ഷികളാണ്. കിട്ടിയ സമയം കൂടുതൽ സീറ്റുകൾ ചോദിച്ച് മുന്നണിയെ നയിക്കുന്ന പാര്‍ട്ടികൾക്ക് തലവേദനയുണ്ടാക്കിയിരിക്കുകയാണ് കക്ഷികൾ. ആദ്യം ഭരണമുന്നണിയിലെ പ്രശ്നങ്ങൾ നോക്കാം.
പ്രതിപക്ഷത്തിരുന്ന് തിരഞ്ഞെടുപ്പിനെ നേരിടുന്നതിനേക്കാൾ വലിയ ശ്രദ്ധയോടെയും പ്രതീക്ഷയോടെയുമാണ് ഇത്തവണ കോൺഗ്രസ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്തുന്നത്. ഭരണത്തുടർച്ചയാണ് ലക്ഷ്യം. അത് സംഭവിച്ചാൽ കേരളത്തിൽ ആദ്യമായി ഭരണം നിലനിർത്തുന്ന കോൺഗ്രസ് മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി മാറും. നൂൽവണ്ണത്തിലെ ഭൂരിപക്ഷവുമായി ഈ സർക്കാരിനെ ഇതുവരെ എത്തിക്കാമെങ്കിൽ ഉമ്മന്‍ചാണ്ടിക്ക് ഭരണത്തുടർച്ചയ്ക്കും കഴിയുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്. അതുകൊണ്ട് തന്നെ കോൺഗ്രസ് സ്ഥാനാർഥി നിർണയം പോലും ഇത്തവണ അതിസൂക്ഷമമായാണ് നടത്തുന്നത്.
അത് പലഘട്ടങ്ങളിലായി നടന്നുവരികയാണ്. അതുപോലെ തന്നെ പ്രധാനമാണ് മുന്നണികൾക്കുള്ള സീറ്റ് പങ്കിടൽ. കക്ഷികളുടെ അർഹതയ്ക്ക് ഒപ്പം ഓരോ സീറ്റിലേയും വിജയസാധ്യതയും പരിഗണിച്ചേ പറ്റൂ. അങ്ങനെവരുമ്പോൾ പലരുമായും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും. ചിലർ തൃപ്തരാകില്ല. മറ്റു ചിലർ പിണങ്ങും. ഏതായാലും കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സീറ്റിൽ മത്സരിക്കുന്ന മുസ്്ലിംലീഗ് കൂടുതൽ സീറ്റുകൾ ഒന്നും ചോദിച്ചില്ല. ലീഗിൽ നിന്ന് ചില സീറ്റുകൾ വിട്ടുകിട്ടിയാൽ പകരം നൽകാൻ കോൺഗ്രസിന് താല്പര്യമുണ്ടായിരുന്നു. പക്ഷെ ലീഗ് 20 സിറ്റിങ് സീറ്റുകളിലും സ്ഥാനാർഥിയെ തിരഞ്ഞെടുപ്പിന് തീയതി വരുന്നതിന് മുൻപ് തന്നെ പ്രഖ്യാപിച്ച് കളഞ്ഞു. ഇനി വെച്ചുമാറ്റത്തിനൊന്നും സാധ്യതയില്ല.
ചില കക്ഷികൾ വിട്ടുപോയതോടെ കുറച്ച് സീറ്റുകൾ അധികം വന്നിട്ടുണ്ട്.അതിന്റെ പങ്ക് വേണമെന്ന് പറഞ്ഞ് തർക്കിക്കാനൊന്നും നിൽക്കാതെ ഉള്ള സീറ്റുകൾ കൊണ്ട് ലീഗ് തൃപ്തരായതിൽ കോൺഗ്രസിനുള്ള ആശ്വാസം ചില്ലറയല്ല. പക്ഷെ ബാക്കിയുള്ളവർ ചേർന്ന് സമാധാനം കെടുത്തിയാൽ എന്ത് ചെയ്യും?
2011ൽ കെ എം മാണിയുടെ പാർട്ടി 15 സീറ്റിലാണ് മത്സരിച്ചത്. ഇത്തവണ 18 സീറ്റാണ് ചോദിക്കുന്നത്. ചിലർ വിട്ടുപോയത് കൊണ്ട് അധികമുള്ള സീറ്റുകളിലാണ് കെ എം മാണിയുടെ കണ്ണ്. എന്നാൽ കേരള കോൺഗ്രസിൽ നിന്ന് പലരും വിട്ടുപോയതാണ് കോൺഗ്രസ് തിരികെ ആയുധമാക്കുന്നത്. 2011 മുൻപാണ് പി ജെ ജോസഫും പി സി ജോർജും മുന്നണിയിൽ ചേർന്നത്. അതിന്റെ പേരിൽ കഴിഞ്ഞ തവണ നാല് സീറ്റുകൾ കൂട്ടി വാങ്ങി. പി സി ജോർജ് പോയി, പി ജെ ജോസഫിലെ നല്ലൊരു ഭാഗവും ഇപ്പോൾ കേരള കോൺഗ്രസിലില്ല. പക്ഷെ എന്നിട്ടും കേരള കോൺഗ്രസിന് കൂടുതൽ സീറ്റുകൾ വേണമെന്നാണ് വാശി. ചർച്ചകളിൽ തൃപ്തിയില്ലാതെ ഉടക്കിനിൽക്കുകയാണ് കെ എം മാണി.
കെ എം മാണിയുടെ അടവുകൾ പലരും കണ്ടിട്ടുള്ളവർ പറയുന്ന ഒരു കാര്യമുണ്ട്. സീറ്റ് കൂടുതൽ ആവശ്യമുള്ളത് കൊണ്ടല്ല ഈ പിണക്കവും അതൃപ്തിയുമൊന്നും. കേരള കോൺഗ്രസിൽ നിന്ന് പലരും പോയതിന്റെ പേരിൽ സീറ്റുകൾ കുറയ്ക്കരുത് അതിനുള്ള അടവ് മാത്രമാണിത്. പിന്നെ പൂഞ്ഞാർ, ഏറ്റുമാനൂർ സീറ്റുകളിലൊന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്. അത് വിട്ടു കൊടുക്കേണ്ടി വന്നാൽ അതിന് പകരം നല്ല വിജയസാധ്യതയുള്ള സീറ്റുകൾ ഒന്ന് തന്നെ വേണം. ഇതാണ് കെ എം മാണിയുടെ ആവശ്യം. പൂഞ്ഞാർ വിട്ട് കൊടുത്ത് പാലായിൽ കോൺഗ്രസിന്റെ സഹകരണം ഉറപ്പാക്കുകയെന്നത് കെ എം മാണിയുടെ താല്പര്യം കൂടിയാണ്. പക്ഷെ ഇതിനൊക്കെ പെട്ടെന്ന് അങ്ങ് വഴങ്ങിക്കൊടുക്കുകയെന്നത് കെ എം മാണിയുടെ ശീലമല്ല.
ഉടൻവിട്ടുപോകുമെന്ന് കരുതിയിരുന്ന ജനതാദൾ യു ആണ് മറ്റൊരു പാർട്ടി. പാർട്ടി നേതാവിന് രാജ്യസഭാ സീറ്റ് കിട്ടിയതോടെ പാലക്കാട്ടെ ഒരു ലക്ഷം വോട്ടിൻറെ തോൽവിയൊക്കെ അവർ മറന്നിരിക്കുന്നു. പാർട്ടി പ്രസിഡന്റ് രാജ്യസഭാ എം പിയും മകന് കല്പറ്റ നിയമസഭാ സീറ്റുമായിക്കഴിഞ്ഞാൽ ആ പാർടിക്ക് പിന്നെ വലിയ കടുംപിടുത്തമൊന്നുമില്ല. പിന്നെ ഇപ്പോൾ കാണുന്നതൊക്കെ അവസരങ്ങളുടെ കാര്യത്തിൽ പാർട്ടിയിൽ സോഷ്യലിസം ഉണ്ടെന്ന് വരുത്തിതീർക്കാനുള്ള ചില ബദ്ധപ്പാടുകൾ മാത്രമാണ്.
കഴിഞ്ഞ തവണ കിട്ടിയ ഏഴ് സീറ്റുകളിൽ ഒന്നായ നെന്മാറ എം വി രാഘവൻ മത്സരിക്കാൻ വേണ്ടി വിട്ടു കൊടുത്ത വിശാലമനസുള്ള പാര്‍ട്ടിയാണ് ജനതാദൾ യു. ഇത്തവണ ഏഴ് സീറ്റുകൾ ഉണ്ട്. കൂത്തുപറമ്പിൽ മന്ത്രി കെ പി മോഹനൻ മത്സരിക്കും. കല്പറ്റയിൽ എം വി ശ്രേയാംസ്കുമാറും. ബാക്കിയുള്ളതിൽ എത്രയെണ്ണം വിജയസാധ്യതയുള്ളതുണ്ട് എന്ന് ചോദിച്ചാൽ ആർക്കുമില്ല ഉത്തരം. സിപിഎം കോട്ടകളായ മട്ടന്നൂർ, എലത്തൂർ, എന്നിവയുൾപ്പെടെ ബാക്കി അഞ്ചുസീറ്റുകളിൽ പലതിലും മത്സരിക്കാമെന്ന് മാത്രം. സംസ്ഥാനത്ത് അതിശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് നേമം ചുമക്കാൻ ഇത്തവണയും ജനതാദളിനാണ് വിധി. സോഷ്യലിസ്റ്റുകളുടെ സ്വപ്നഭൂമിയായ വടകരയിൽ പരസ്പരം പാരവെക്കുന്ന നേതാക്കളാണ് പാർട്ടിയിൽ ഉള്ളത്. പാർട്ടി ജനറൽ സെക്രട്ടറിമാരിൽ ഒരാളായ ഷേ്്ക് പി ഹാരിസിന് വേണ്ടി െതക്കൻ കേരളത്തി ഒരു സീറ്റ് ചോദിച്ചിട്ടുണ്ട്. പക്ഷെ ഉറച്ച ഒരു ഉത്തരം കോൺഗ്രസിൽ നിന്ന് കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ ചർച്ചകൾ നീളുകയാണ്.
കായംകുളം അല്ലെങ്കിൽ കരുനാഗപ്പള്ളി അതാണ് ഷേക് പി ഹാരിസിന് താല്പര്യം. പക്ഷെ ആ സീറ്റ് നേടിയെടുക്കുന്നതിൽ പാർട്ടി നേതൃത്വത്തിന് എത്രത്തോളമുണ്ട് താല്പര്യം എന്നതാണ് പ്രശ്നം.