ഇടുക്കിയിലെ പുതിയ രാഷ്ട്രീയം ജോയ്സ് ജോർജ് എന്ന സ്വതന്ത്രനെ പാർലമെന്‍റിൽ എത്തിച്ചെങ്കിൽ താമരശേരി ചുരം ഇറങ്ങിവരുന്ന രാഷ്ട്രീയം നിയമസഭാ തിരഞ്ഞെടുപ്പിൽ എന്ത് ചലനമുണ്ടാക്കുമെന്നാണ് അറിയാനുള്ളത്. ഏതായാലും സിപിഎം ചുവപ്പ് പരവതാനി വിരിച്ചു കഴിഞ്ഞു.
മലയോരമേഖലയിൽ എത്തും പിടിയുമില്ലാതെ നിന്ന സിപിഎമ്മിന് കിട്ടിയ പിടിവള്ളിയായിരുന്നു കസ്തുരിരംഗൻ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് കേരളത്തിന്റെ കിഴക്കൻമേഖലയിൽ കർഷകർക്കുണ്ടായ ആശങ്ക. ഇത് പരിഹരിക്കാനോ സംശയങ്ങൾ നീക്കാനോ യുപിഎ സർക്കാരിനോ ഇവിടെ യുഡിഎഫ് സർക്കാരിനോ കഴിഞ്ഞില്ല. മാത്രമല്ല ക്രൈസ്തവസഭകൾ കർഷകരുടെ പ്രശ്നം ഏറ്റെടുത്ത് പ്രക്ഷോഭത്തിലേക്ക് നീങ്ങുകയും ചെയ്തു. അന്ന് തന്ത്രപരമായി നിലപാടെടുത്ത് സഭകളുടെ പങ്കാളിത്തം കൂടിയുള്ള സമര സമിതി മുന്നോട്ടുവെച്ച സ്ഥാനാർഥിയെ ഇടതുപക്ഷം പിന്തുണക്കുകയാണ് ചെയ്തത്. അതിന് സമാനമായ സാഹചര്യമാണ് ഇപ്പോൾ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിൽ ഉണ്ടായിരിക്കുന്നത്.
തിരുവമ്പാടിയിൽ കർഷകരുടെ താല്പര്യം സംരക്ഷിക്കുന്നവരെ സ്ഥാനാർഥിയാക്കണമെന്നാണ് മലയോര വികസനസമിതി ആവശ്യപ്പെടുന്നത്. പ്രത്യക്ഷത്തിൽ മലയോര വികസനസമിതിയെന്ന് പറഞ്ഞാലും പിന്നിൽ സഭയാണെന്ന് വ്യക്തം. മാത്രമല്ല സ്ഥാനാർഥികളിൽ ആരാണ് കർഷകരെ സംരക്ഷിക്കാത്തത് എന്ന ചോദ്യവും പ്രസക്തമാണ്.
മുൻപ് കോൺഗ്രസിൽ നിന്നുള്ള ക്രൈസ്തവർക്കാണ് തിരുവമ്പാടി സീറ്റ് നൽകിയിരുന്നത്. എന്നാൽ പിന്നീട് അത് മാറി. സീറ്റ് മുസ്ലിംലീഗിനായി. സിറ്റിങ് സീറ്റായതിനാൽ അവിടെ സ്ഥാനാർഥിയേയും ലീഗ് പ്രഖ്യാപിച്ചു. കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുമെന്നും താമരശേരി രൂപതക്ക് താല്പര്യമുള്ള സ്ഥാനാർഥി വരുമെന്നും പ്രതീക്ഷിച്ചിരുന്നവരുടെ കണക്കുകൂട്ടലുകൾ തെറ്റി. അതോടെ കർഷകപ്രശ്നത്തിനപ്പുറം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായി മലയോര വികസനസമിതിയുടെ ഏറ്റവും വലിയ പ്രശ്നം. പക്ഷെ ലീഗിന് കിട്ടിയ സീറ്റിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കഴിഞ്ഞു. അതിൽ ഇനി മാറ്റം വരുത്തുന്ന പ്രശ്നമില്ലെന്ന് ലീഗും നിലപാടെടുത്തു. ഇതോടെ മലയോര വികസന സമിതിക്ക് വാശിയേറി.
മലയോര വികസനസമിതിയുടെ മനസിലിരിക്കുന്നവർക്ക് മാത്രമേ കർഷകരുടെ താല്പര്യം സംരക്ഷിക്കാൻ കഴിയൂ എന്ന് നിലപാടെടുക്കുന്നതും അതിന് വേണ്ടി ഏത് രാഷ്ട്രീയപ്രസ്ഥാനമായാലും അവരിൽ സമ്മര്‍ദ്ദം ചെലുത്തുന്നതും ശരിയല്ലെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. താമരശേരിക്കാരൻ തന്നെയായ ലീഗ് സ്ഥാനാർഥിക്ക ് കാർഷികപ്രശ്നങ്ങൾ അറിയില്ലായെന്ന നിലപാടും യുക്തിസഹമാകാനിടയില്ല. മലയോരത്തെ കർഷകർ മൊത്തമായും ക്രിസ്ത്യാനകളാണണെന്ന നിലപാടും വികസനസമിതി പരോക്ഷമായി സ്വീകരിച്ചുകാണുന്നു.
ഈ കലക്കവെള്ളത്തിലേക്കാണ് സിപിഎമ്മിൻറെ കണ്ണ്. ഇടുക്കിയിലേതിന് സമാനമായ സാഹചര്യം. കൗശലത്തോടെയുള്ള ഇടപെടലിനാണ് സിപിഎം കാത്തിരിക്കുന്നത്. മുസ്്്ലിംലീഗിന്റെ ഉറച്ചനിലപാട് കണ്ടതോടെ സിപിഎമ്മിന് ഇടപെടലിനുള്ള അവസരമായി. മലയോര കർഷകസമിതിയുടെ ആവശ്യം ന്യായമാണെന്ന് പറഞ്ഞ് തക്കം പാർത്തിരിക്കുകയാണ് സിപിഎം.