ആര്‍.എസ്.എസിന്റെ ഗീര്‍വാണങ്ങളില്‍ നിന്ന് ഇനി എബിവിപിയുടെ ഗുണ്ടായിസത്തിലേക്ക് വരാം. അധികാരം കിട്ടിയ അഞ്ചുവര്‍ഷം കൊണ്ട് ആകുന്നത്രവരുടെ വായടപ്പിച്ചേക്കാം എന്നത് ഒരു വഴിപാടായി കണ്ട് വഴിയിലേക്കിറങ്ങുന്നവരുടെ, ദേശീയത പറഞ്ഞ് ജനാധിപത്യം മറക്കുന്നവരുടെ പുതിയ ചെയ്തികളിലേക്ക്. ഒപ്പം ഗുര്‍മെഹര്‍ കൗറിന്റെ പോരാട്ടത്തിലേക്ക്
പത്തൊന്‍പതുകാരിയായ ഈ പെണ്‍കുട്ടി, പഞ്ചാബ് ജലന്ധറില്‍ നിന്നുള്ള ഗുര്‍മെഹര്‍ കൗര്‍, നെഞ്ചോടുചേര്‍ത്തുവച്ച ഒരു കുറിപ്പില്‍ കലങ്ങിമറിയുകയാണ് ദേശീയരാഷ്ട്രീയം. രാംജാസ് കോളേജിലും ഡല്‍ഹി സര്‍വ്വകലാശാലയിലും അഖില ഭാരതീയവിദ്യാര്‍ഥി പരിഷത്ത് അഥവാ എബിവിവി എന്ന ബിജെപിയുടെ വിദ്യാര്‍ഥിസംഘടന അഴിച്ചുവിട്ട അക്രമത്തോട് പ്രതിഷേധമറിയിച്ചാണ് ഗുര്‍മെഹര്‍ പ്രൊഫൈല്‍ ഫോട്ടോ അപ്ഡേറ്റ് ചെയ്യുന്നത്. ഞാന്‍ ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയാണെന്നും പക്ഷേ എബിവിപിയെ ഒട്ടും ഭയക്കുന്നില്ലെന്നും എഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിപിടിച്ചുള്ളതായിരുന്നു പുതിയ പ്രൊഫൈല്‍ ചിത്രം. പിന്നീട് ആ പെണ്‍കുട്ടിക്ക് എന്തുസംഭവിച്ചുകാണുമെന്ന് ആര്‍ക്കും ഊഹിക്കാം. അതെ എബിവിപി രാജ്യസ്നേഹികളുടെ കൂട്ടമായതിനാല്‍ പോസ്റ്റിട്ട് ഏറെ വൈകാതെ ഗുര്‍മെഹര്‍ രാജ്യദ്രോഹിയായി. ആ ദേശവിരോധി പെണ്‍കുട്ടികൂടിയാണെന്നിരിക്കേ പരാക്രമം എല്ലാ പരിധികളും ലംഘിച്ചു
ആശയംകൊണ്ട് ഗുര്‍മെഹറിന് എബിവിപി മറുപടി നല്‍കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അല്‍പനാളുകളായി അധികാരമത്തില്‍ അക്രമവും അഴിഞ്ഞാട്ടവുമായി വിലസുകതന്നെയാണ് ഈ വിദ്യാര്‍ഥിസംഘടന. എന്നാല്‍ ആ അടിച്ചമര്‍ത്തലുകളെല്ലാം ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കെത്തുമ്പോള്‍ എത്രമേല്‍ ആപല്‍ക്കരമാകുന്നുവെന്നതാണ് പഠിക്കേണ്ടതും പ്രതിരോധിക്കേണ്ടതും.
ഒന്നും പുതിയതല്ല, ഒന്നും ഒന്നുംതന്നെ ഒറ്റപ്പെട്ടതുമല്ല, ഗുര്‍മെഹര്‍ രോഹിത് വെമുലയുടെ, കനയ്യകുമാറിന്റെ, ഉമര്‍ ഖാലിദിന്റെ, ഷെഹല റഷീദിന്റെ പിന്തുടര്‍ച്ചക്കാരിത്തന്നെയാണ്. അവളുടെ ക്യാംപസില്‍, അരങ്ങേറിയ അക്രമങ്ങളും അതുപോെല തന്നെ. ഹൈദരബാദ് യൂണിവേഴ്സിറ്റിയിലും ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലുമെല്ലാം അരങ്ങേറിയതിന്റെയെല്ലാം തുടര്‍ച്ച മാത്രം. അങ്ങ് അധികാരത്തിലിരിക്കുന്ന ബിജെപിയുടെ ആഹ്വാനം അനുസരിച്ച് നടപ്പാക്കപ്പെടുന്ന പുതിയരാഷ്ട്രീയ തന്ത്രങ്ങളുടെ അതിമനോഹരമായ ആവിഷ്കാരങ്ങള്‍. ഉമര്‍ഖാലിദും ഷെഹല റഷീദും യൂണിവേഴ്സിറ്റിയില്‍ ഒരു ചര്‍ച്ചക്കെത്തേണ്ടതില്ലെന്ന് പ്രഖ്യാപനത്തിലാണ് ഇക്കുറി അവര്‍ തുടങ്ങിയത്. കണ്ടത് ആ ശബ്ദങ്ങള്‍ മനുഷ്യാവകാശലംഘനത്തിനും മതവര്‍ഗീയതക്കുമെതിരാകുമെന്ന ഉറപ്പുള്ളതിനാല്‍ അധികം ഉയര്‍ന്നുകേള്‍ക്കേണ്ടതില്ലെന്ന ഉറച്ചവാശി.
ഒരു കൊടിയുടെ കീഴിലില്ലെന്നും എന്നാല്‍ കൊടിപിടിച്ചവരുടെ ഇക്കണ്ട ഗുണ്ടായിസങ്ങളൊന്നും കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും പ്രതികരിച്ച ഒരു പെണ്‍കുട്ടിക്ക് നീ ബലാല്‍സംഗംചെയ്യപ്പെടേണ്ടവളാണെന്ന് മറുപടി നല്‍കുന്ന മറുപക്ഷം മുഖത്തടിവാങ്ങേണ്ടവര്‍ മാത്രമാണ്.
നവമാധ്യമങ്ങളില്‍ സജീവമായ ഗുര്‍മെഹര്‍ കഴിഞ്ഞവര്‍ഷം പോസ്റ്റ് ചെയ്ത ഒരു വീഡിയോയും പ്രചാരണായുധമായി. കാര്‍ഗില്‍ രക്തസാക്ഷിയായ പിതാവിന്റെ മരണത്തിനുത്തരവാദി പാക്കിസ്താനല്ല, മറിച്ച് യുദ്ധക്കൊതിയുടെ ഇരമാത്രമാണ് അദ്ദേഹമെന്ന കൗറിന്റെ വീഡിയോ കാവിക്കൂട്ടം ആദ്യാവസാനം ഒന്നുകണ്ടുപഠിക്കണം. വിയോജിപ്പറിയിച്ച് വായ തുറന്നാല്‍ അയല്‍രാജ്യത്തിലേക്ക് വഴികാട്ടുന്നവരോട് യുദ്ധമെന്നത് അതിരുകള്‍ക്കരികിലുള്ളതു മാത്രമല്ല അകലുന്ന ഓരോ മനസിനുമിടയിലുള്ളതാണെന്ന് ഈ പെണ്‍കുട്ടി ലളിതമായി പറഞ്ഞുതരുന്നുണ്ട്.
ഉച്ചവക്കാതെ ഉയര്‍ത്തിപിടിക്കുന്ന ചില കാര്‍ഡുകളിലൂടെയാണ് ഇന്ത്യ പാക് സൗഹൃദത്തിന്റെ ആവശ്യകത ഗുര്‍മഹര്‍ പറഞ്ഞുവക്കുന്നത്. പരിചയപ്പെടുത്തലിന് ശേഷം കാര്‍ഗില്‍ യുദ്ധത്തില്‍ അച്ഛന്‍ കൊല്ലപ്പെടുമ്പോള്‍ തനിക്കു രണ്ട് വയസ്സാണെന്നും അച്ഛനെ കൊന്ന പാക്കിസ്ഥാനികളോട് വെറുപ്പായിരുന്നുവെന്നും പറഞ്ഞുതുടങ്ങുന്നു. മുസ്‌ലിം സമുദായത്തോടുള്ള പകവച്ച് ആറുവയസുള്ളപ്പോള്‍ ബുര്‍ഖ ധരിച്ച ഒരു സ്ത്രീയെ കുത്താന്‍ ശ്രമിച്ച അനുഭവവും പങ്കുവെക്കുന്നു. പിന്നീട് അമ്മയോതിയ പാഠങ്ങളില്‍ നിന്ന് പാക്കിസ്ഥാനല്ല മറിച്ച് യുദ്ധമാണ് അച്ഛനെ കൊന്നതെന്ന് തിരിച്ചറിവിലേക്കെത്തുന്നു. ഇതിലും വലിയ വൈരം പുലര്‍ത്തിയവര്‍ ഒന്നിച്ചിരിക്കുമ്പോള്‍ നമ്മുടെ നേതൃത്വം അത് മറന്നുപോകുന്നതെന്തെന്ന ചോദ്യമെറിയുന്നു.
യുദ്ധങ്ങളെല്ലാം അവസാനിക്കട്ടേയെന്നത് ഒരോ രക്തസാക്ഷിയായ ഒരോ സൈനികന്റേയും കുടുംബം ആഗ്രഹിക്കുന്നുണ്ടെന്ന കാര്‍ഡിലാണ് ഈ ചിത്രം അവസാനിക്കുന്നത്. എന്നാല്‍ അതിദേശീയതാവാദത്തെപ്പറ്റിയും അതിരുകളെപ്പറ്റിയും മാത്രം സംസാരിക്കുന്നവര്‍, അതെല്ലാംകൊണ്ട് നമ്മള്‍ വീണ്ടും വീണ്ടും വിഭജിക്കപ്പെടുകയാണെന്നത് മറന്ന് വൈരം വളര്‍ത്തുന്നവര്‍ ഇതിനെയും സദ്ദുദ്ദേശത്തോടെ വ്യാഖാനിച്ചു കണ്ടില്ല. അവര്‍ അതിനെ ക്രിക്കറ്റ് താരങ്ങളേയും ബോളിവുഡ് താരങ്ങളേയും ഒപ്പം കൂട്ടി പരിഹസിച്ചയച്ചു. അതല്ലെങ്കില്‍ ഭക്ഷണം ചോദിച്ച സൈനികനെപ്പോലും അപ്രത്യക്ഷമാക്കുന്നവരില്‍ നിന്ന് എന്താണ് ഇതിലപ്പുറം പ്രതീക്ഷിക്കുക·.
ഗുര്‍മെഹറിന്റെ ഫെയ്സ്ബുക്ക് പേജിലും ട്വിറ്റര്‍ പേജിലും കയറി കലിപ്പുതീര്‍ക്കുന്നവര്‍, അതിന് കയ്യടിക്കുന്നവര്‍ ഒന്നുകൂടി കാണാന്‍ ശ്രമിച്ചാല്‍ നന്ന്. ഇതിനെയെല്ലാം ചെറുത്തുനില്‍ക്കാനിറങ്ങുന്നവര്‍ അവിടങ്ങള്‍ ചേര്‍ത്തുകെട്ടുന്ന ഹാഷ് ടാഗുകള്‍ക്ക് വലുപ്പമേറുകയാണ്. ജസ്റ്റ്സിസ് ഫോര്‍ വെമുലയില്‍ നിന്ന് സേവ് ഡിയു ക്യാംപയിനിലെത്തിനില്‍ക്കുമ്പോള്‍ അണിചേരുന്നവരുടെ എണ്ണം, ഐക്യപ്പെടുന്നവരുടെ എണ്ണം എല്ലാമൊന്നി എണ്ണിപഠിക്കുന്നതുകൂടി ഏമാന്‍മാര്‍ക്ക് നന്നാകും.