ആവിഷ്കാരസ്വാതന്ത്ര്യം അപകടകരമാം വിധം ഉപയോഗിക്കപ്പെടുമ്പോള്‍ സമൂഹത്തിന് എന്തു ചെയ്യാനാകും? നിരോധനമുദ്രാവാക്യങ്ങളല്ല , കൃത്യമായ മറുപടികള്‍ തന്നെ വേണ്ടി വരും ചിലപ്പോള്‍. ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന ബാലലൈംഗികതയെക്കുറിച്ചുള്ള ഹ്വസ്വചിത്രത്തിനെ ഏതു കലാവിഷ്കാരത്തിന്റെ ലേബലില്‍ അവതരിപ്പിച്ചാലും ഒരു പുരോഗമനസമൂഹത്തിന് സ്വീകാര്യമല്ലെന്നു പറയാതെ വയ്യ
ഹ്രസ്വചിത്രത്തിന്റെ പേരോ, സ്രഷ്ടാക്കളുടെ നിലപാടോ പ്രസക്തമല്ലാത്തതുകൊണ്ട് ആവര്‍ത്തിക്കുന്നില്ല. പക്ഷേ സന്ദേശം ഗൗരവമുള്ളതാണ്. ഒരു സ്ത്രീ അവളുടെ ആസ്വാദ്യകരമായ ആദ്യ ലൈംഗികാനുഭവം, എട്ടു വയസുള്ളപ്പോള്‍ നേരിട്ട ലൈംഗികാതിക്രമമാണെന്ന് വെളിപ്പെടുത്തുന്നതാണ് പ്രമേയം. കുട്ടിയായിരുന്നപ്പോള്‍ നേരിട്ട ലൈംഗികാതിക്രമം ആസ്വാദ്യകരമായും കാല്‍പനികമായും അവതരിപ്പിക്കുന്നതാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായ ചര്‍ച്ചയായിരിക്കുന്നത്. സമൂഹം നേരിടുന്ന ഗുരുതരമായ ഒരു രോഗാവസ്ഥയെ ന്യായീകരിക്കുന്ന ചിത്രത്തിനെതിരെ അതിശക്തമായ വിമര്‍ശനം വ്യാപകമാകുമ്പോഴും കുട്ടികളുെട ലൈംഗികതയെക്കുറിച്ചു സംസാരിച്ചാലെന്ത് എന്നു വാദിച്ച് ഒരു ചെറുന്യൂനപക്ഷവും രംഗത്തുണ്ട്.
ആവിഷ്കാരസ്വാതന്ത്ര്യത്തിന്‍റെ മറ പിടിച്ച് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തെ ന്യായീകരിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. കുഞ്ഞുങ്ങള്‍ കുഞ്ഞുങ്ങളാണ്. അവര്‍ക്കെതിരെ ലൈംഗികാക്രമണം നടത്തുന്ന മനോവൈകൃതം ആസ്വദിക്കാന്‍ കല മനുഷ്യനോട് ആവശ്യപ്പെട്ടുകൂടാ. അങ്ങനെ ആവശ്യപ്പെടുന്നുവെങ്കില്‍ അത് കലയല്ല, ക്രൈം തന്നെയാണ്. സംശയമുള്ളവര്‍ക്ക് മനഃശാസ്ത്രവും നിയമവും വ്യക്തമായി ഉത്തരങ്ങള്‍ കരുതിയിട്ടുണ്ട്.
ലൈംഗികാതിക്രമത്തിന് ഇരയാകുന്ന കുഞ്ഞ് വിടരും മുന്‍പേ കശക്കിയെറിയപ്പെടുന്ന പൂവായാണ് മനഃശാസ്ത്രം വിലയിരുത്തുന്നത്. ആഘാതം ജീവിതം മുഴുവന്‍ പിന്തുടരുന്ന ഭീകരതയാണത്. വ്യക്തിത്വരൂപീകരണത്തെ വികലമായി സ്വാധീനിക്കുന്ന അക്രമം. ഓരോ ബാല്യത്തെയും കരുതലോടെ പൊതിഞ്ഞുപിടിക്കാന്‍ മനഃസാക്ഷിയുള്ള ഓരോരുത്തര്‍ക്കും ഉത്തരവാദിത്തമുണ്ടാകുന്നത് അതുകൊണ്ടാണ്.
കുഞ്ഞുങ്ങള്‍ക്കെതിരായ ലൈംഗികാതിക്രമം മഹ്വത്വവല്‍ക്കരിക്കുന്ന വാക്കോ ദൃശ്യമോ പ്രയോഗമോ കുറ്റകരമായി കണക്കാക്കുന്ന രാജ്യാന്തരകരാറില്‍ ഒപ്പുവച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. നമ്മുടെ രാജ്യത്ത് 42 ശതമാനം പെണ്‍കുട്ടികള്‍ 19 വയസിനുമുന്പ് ലൈംഗികാതിക്രമത്തിന് ഇരയാകുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. അടുത്ത ബന്ധുക്കളില്‍ നിന്നാണ് നല്ലശതമാനവും അതിക്രമങ്ങള്‍ ഉണ്ടാകുന്നത്. കൗമാരക്കാരായ കുഞ്ഞുങ്ങള്‍ ഏറ്റവുമധികം കൊല്ലപ്പെടുന്ന രാജ്യങ്ങളിലൊന്നും ഇന്ത്യ തന്നെ. 2012ല്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിന് ഇന്ത്യന്‍പാര്‍ലമെന്‍റ് പുതിയ നിയമം(POCSO) കൊണ്ടുവന്നത്. കുട്ടികളോടുള്ള ലൈംഗികാതിക്രമത്തിന് കര്‍ശനമായ ശിക്ഷയാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. േകസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം എന്നും നിയമം അനുശാസിക്കുന്നു. ഇതിനായി പ്രത്യേക കോടതികള്‍സ്ഥാപിക്കണം. നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബാലാവകാശ കമ്മി്ഷനുകള്‍ ഉണ്ടാവണം. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിന് മാധ്യമങ്ങളിലൂടെയും മറ്റ് സ്ഥാപനങ്ങളിലൂടെയും ബോധവല്‍ക്കരണ പരിപാടികള്‍ നടത്തണം. മാധ്യമങ്ങളിൽ കുട്ടികളെ അധിക്ഷേപിക്കുന്ന തരത്തിലും ക്രൂരത കാണിക്കുന്ന തരത്തിലും ചിത്രീകരിക്കുന്നതു തടയുന്നതിനു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ നടപടികള്‍ കര്‍ശനമാക്കവേയാണ് ലൈംഗികാതിക്രമം മഹത്വവല്‍ക്കരിക്കുന്ന ഒരു ചിത്രം ഒരു വനിതാസംവിധായികയുടെ സംഭാവനയായി എത്തുന്നത്.
ആവിഷ്കാരസ്വാതന്ത്ര്യമല്ലേ എന്നു ചോദിക്കുംമുന്‍പ് കുഞ്ഞുങ്ങള്‍ക്കു നേരെ നീളുന്ന കഴുകന്‍ കൈകള്‍ ഒന്നോര്‍ത്തു നോക്കൂ. കുഞ്ഞുങ്ങളും ആസ്വദിച്ചിരുന്നുവെന്ന ന്യായം വേട്ടക്കാര്‍ക്കു വിട്ടുകൊടുത്ത് ആരുടെ അവകാശത്തെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കേണ്ടത്? സമൂഹത്തിന്റെയും നിയമത്തിന്റെയുമൊന്നും വേലിക്കെട്ടുകളല്ല, വ്യക്തിജീവിതം രൂപപ്പെടുത്തേണ്ടത് എന്നു വാദിക്കുന്നവരുടെ എണ്ണമേറുന്നുണ്ട്. പക്ഷേ അത്തരം ന്യായങ്ങള്‍ കുഞ്ഞുങ്ങളുടെ പേരില്‍ എഴുന്നള്ളിക്കരുത്. കുഞ്ഞുങ്ങളെ സ്വന്തം ശരീരത്തിന്‍മേലും ജീവിതത്തിന്‍മേലും തീരുമാനമെടുക്കാന്‍ പ്രാപ്തിയുള്ള വ്യക്തികളാക്കി വളര്‍ത്തിയെടുക്കേണ്ടത് സമൂഹത്തിന്റെയാകെ ഉത്തരവാദിത്തമാണ്. ചൂഷണത്തിന്റെ മഹത്വവല്‍ക്കരണം കലയെന്ന പേരില്‍ അവതരിപ്പിക്കുന്ന വൈകൃതങ്ങള്‍ പ്രതിരോധിക്കാനും സമൂഹത്തിനുത്തരവാദിത്തമുണ്ടെന്ന് പറയാതെ വയ്യ.