നീതി നൽകാൻ മടിക്കുന്ന സഭ

pva-sabha-t
SHARE

ചൂഷണത്തിന്റെ ഇരകള്ക്ക് നീതി നല്കേണ്ടതാരാണ്? ഇത്തവണ ചോദ്യം കേരളത്തിലെ ക്രൈസ്തവ സഭകള്ക്കു നേരെയാണ്. ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്ന പരാതിയുമായി മുന്നില് നില്ക്കുന്ന സ്ത്രീകള്ക്ക് ഈ സഭകള് നല്കുന്ന നീതിയെന്താണ്? വിശ്വാസികള്ക്കു പോലും നീതി നല്കാനാത്ത സഭകളെ വിശ്വാസികള് എന്തിനു വിശ്വസിക്കും? മതപരമായും സാമൂഹ്യമായും സഭകള് നേരിടുന്ന വിശ്വാസപ്രതിസന്ധിയാണ് കേരളത്തില് കാണുന്നത്. 

നീതി എവിടെയോ കൃത്യമായി തീരുമാനിക്കപ്പെട്ട് മുഹൂര്ത്തം നിശ്ചയിച്ച് കൈമാറുന്ന ഒന്നാണ് എന്ന ധാരണ സമൂഹം പലപ്പോഴും പ്രകടിപ്പിക്കാറുണ്ട്. അതു ശരിയല്ല. നീതി നിഷേധിക്കപ്പെട്ടുവെന്നു മനുഷ്യത്വത്തിന് ബോധ്യപ്പെടുന്ന നിമിഷം മുതല് തന്നെ നീതിനിര്വഹണത്തിന്റെ ബാധ്യതയും തുടങ്ങുകയാണ്. ചൂഷണത്തിന് ഇരയായിരിക്കുന്നുവെന്നു മനസിലാകുന്നതോടെ ഓരോ മനുഷ്യനും ഇരയായവര്ക്കൊപ്പം നില്ക്കാനുള്ള കടമയുണ്ട്. വ്യക്തിയും സ്ഥാപനവും നേതൃത്വവും പിന്നീട് സ്വീകരിക്കുന്ന ഓരോ നടപടിയും ചേര്ന്നാണ് നീതി നടപ്പാക്കപ്പെടേണ്ടത്. 

എന്നുവച്ചാല് കോടതി വിധിക്കേണ്ടതാണ് നീതിയന്നും അതുമാത്രമാണ് നീതിയെന്നും കാത്തിരിക്കുന്നത് മനുഷ്യത്വവിരുദ്ധമാണ് എന്നു ചുരുക്കം. അടുത്തിടെ പുറത്തു വന്ന രണ്ട് ലൈംഗികപീഡനക്കേസുകളിലും  ക്രൈസ്തവസഭകള് സ്വീകരിച്ച നിലപാട്  കുറ്റകരമാണ്. സഭയെ വിശ്വസിച്ച് നീതിക്കു വേണ്ടി അപേക്ഷിച്ച രണ്ടു സ്ത്രീകള്ക്കും നീതി നല്കിയില്ലെന്നു മാത്രമല്ല. ഒടുവില് അവര് നാട്ടിലെ നിയമവ്യവസ്ഥയെ സമീപിച്ചപ്പോഴും നിസംഗത തുടരുകയും അപവാദപ്രചരണത്തിന് അവസരമൊരുക്കുകയും ചെയ്തു സഭകള്. അതിലും ഒതുങ്ങില്ല, ചൂഷണം വ്യക്തമായ തെളിവുകളോടെ സമൂഹത്തിനു മുന്നിലെത്തുമ്പോള് അതിന് അവസരവും അധികാരവുമൊരുക്കിയ കൂട്ടുപ്രതികള് കൂടിയാണ്  സഭകള് എന്നതും കാണാതെ പോകാനാകില്ല.

ജലന്ധര് രൂപതാധ്യക്ഷന് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്കിയ കന്യാസ്ത്രീക്കു നേരിടേണ്ടി വന്ന ദുരനുഭവം ലൈംഗികപീഡനം മാത്രമല്ല , നീതിക്കായി പോരാടാന് തീരുമാനിച്ചതു മുതല് അവര് സഭയ്ക്കകത്തു നേരിടേണ്ടി വന്ന പീഡനങ്ങളാണ്. ജലന്ധര് കേസില് പ്രശ്നം ലൈംഗികചൂഷണത്തേക്കാള് വലുതാണ്. പരാതിയുമായി സഭയിലെ അധികാരികളെയാണ് കന്യാസ്ത്രീ ആദ്യം സമീപിച്ചത്. പല തലങ്ങളിലായി രണ്ടു വര്ഷത്തോളമായി അവര് സഭയില് പ്രശ്നം ഉന്നയിച്ച് നീതിക്കായി കാത്തിരുന്നു. എന്നാല് ഒരു നടപടിയുമുണ്ടായില്ലെന്നു മാത്രമല്ല, പരാതിക്കാരിക്കെതിരെ ഗുരുതരമായ പ്രതികാരനീക്കങ്ങളുമുണ്ടായി. ബിഷപ്പിന്റെ അധികാരപരിധിയില് നിന്നു മാറിക്കിട്ടിയാല് മതിയെന്ന ഒത്തുതീര്പ്പിനു പോലും അവര് തയാറായിരുന്നു. എന്നാല് അധികാരവും സ്വാധീനവും ഉപയോഗിച്ച് പരാതിക്കാരിയെ അടിച്ചമര്ത്താനാണ് ബിഷപ്പും സംഘവും ശ്രമിച്ചത്. അതിനൊപ്പമാണ് സഭാനേതൃത്വവും കത്തോലിക്കാസഭയാകെയും നിന്നതെന്ന് പരാതിക്കാരിയുടെ പഴയ കത്തുകളില്  നിന്നു തന്നെ വ്യക്തമാണ്. ജലന്ധര് രൂപത ഡല്ഹി ലത്തീന് അതിരൂപതയ്ക്കു കീഴില് വരുന്ന രൂപതയാണ്. തദ്ദേശീയരായ പരിവര്ത്തിതക്രൈസ്തവരുടെ ശക്തമായ സാന്നിധ്യമുള്ള രൂപതയാണത്. ഒട്ടേറെ സ്ഥാപനങ്ങളും സമ്പത്തുമുള്ള ശക്തമായ രൂപതയാണത്. അതിന്റെ അധ്യക്ഷനാണെന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ സ്വാധീനത്തിനു മുന്നിലാണോ നിശബ്ദമായിപ്പോയതെന്നു വ്യക്തമാക്കണം കത്തോലിക്കാസഭ. ഇപ്പോള് പോലും പരാതിക്കാരിയായ കന്യാസ്ത്രീക്കു നേരെ നടക്കുന്ന സ്വഭാവഹത്യാശ്രമങ്ങള്ക്കു മുന്നില് കണ്ണടയ്ക്കുന്നു കത്തോലിക്കാസഭ. 

ബിഷപ്പിനെതിരെ നടപടിയെടുക്കേണ്ടത് വത്തിക്കാനില് നിന്നാണെന്നു പറഞ്ഞൊഴിയാനാകില്ല. കത്തോലിക്കാസഭയില്  ലോകത്താകെയുള്ള 120 കര്ദിനാള്മാരിലൊരാളാണ് മേജര് ആര്ച്ച് ബിഷപ്പ് മാര് ജോര്ജ് ആലഞ്ചേരി. കത്തോലിക്കാസഭയില് മാര്പ്പാപ്പയ്ക്കു തൊട്ടുതാഴെയുള്ള പരമോന്നത അധികാരശ്രേണിയാണത്. തന്റെ രാജ്യത്തെ സഭയിലുണ്ടായ ഈ സാഹചര്യം വത്തിക്കാനെ അറിയിക്കാനും ഉചിതമായ നടപടി ഉറപ്പിക്കാനും അദ്ദേഹത്തിനും കടമയുണ്ട്. മാത്രമല്ല, സിറോ മലബാര് സഭയില് ജനിച്ചു വളര്ന്ന ബിഷപ്പും സന്യാസിനിയുമാണ് പ്രശ്നത്തില് ഉള്പ്പെട്ടിരിക്കുന്നതും. അതുകൊണ്ടാണ് കന്യാസ്ത്രീ കര്ദിനാളിനും പരാതി നല്കിയതും. എന്നാല് അതേ കര്ദിനാള്, പരാതിയില് നടപടിയെടുക്കാതിരുന്നതിന് പൊലീസിന്റെ ചോദ്യങ്ങള്ക്കു മറുപടി നല്കുന്ന സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നത.് 

മാനവികതയുടെ ആഗോളപ്രചാരകരെന്നു സ്വയം വിശേഷിപ്പിക്കുന്ന സഭകളാണ്  സ്ത്രീവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ നിലപാടുകള് സ്വീകരിച്ചത്. പീഡനം കണ്ടില്ലെന്നു നടിച്ചു, പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതെ ഒതുക്കിത്തീര്ക്കാന് ശ്രമിച്ചു. പീഡനവിവരം അറിഞ്ഞിട്ടും  നിയമത്തിനു മുന്നിലേക്കു കൈമാറാതെ കുറ്റകരമായ  നിലപാട് സ്വീകരിച്ചു. കത്തോലിക്കാസഭയും ഓര്ത്തഡോക്സ് സഭയും പരാതിക്കാരായ സ്ത്രീകളോടു മാത്രമല്ല, സമൂഹത്തോടാകെ സ്വീകരിച്ച നിലപാട് ഗുരുതരമായ തെറ്റാണ്.

ബിഷപ്പിനും വൈദികര്ക്കുമെതിരെ  ഗുരുതരമായ ആരോപണങ്ങള് ഉയരുമ്പോള് ഒന്നാമത്തെ ഉത്തരവാദിത്തം തന്നെ സഭകളുടേതാണ്. കത്തോലിക്കാസഭയാണ്  ബിഷപ്പ് എന്ന അധികാരം ഫ്രാങ്കോ മുളയ്ക്കലിന് നല്കിയത്. ഓര്ത്തഡോക്സ് സഭയാണ് വൈദികരെന്ന അധികാരത്തില് കുറ്റാരോപിതരെ നിയമിച്ചത്.  ആ അധികാരമാണ് ബലാല്സംഘത്തിനും ചൂഷണത്തിനുമുള്ള ഇടമായി ഉപയോഗിക്കപ്പെട്ടത്. ഇത്രയും ഗുരുതരമായ ആരോപണങ്ങള് സഭയ്ക്കകത്തു നിന്നു തന്നെ, വിശ്വാസിയായ, സഭാനിയമങ്ങള് പാലിച്ചു പോന്ന ഒരു കന്യാസ്ത്രീ രേഖാമൂലം ഉന്നയിച്ചിട്ടും ബിഷപ്പിനെതിരെ നടപടിയെടുക്കാത്ത കത്തോലിക്കാസഭ വിശ്വാസത്തെയും സമൂഹത്തെയും അപമാനിക്കുകയാണ്. 

വിശ്വാസം ചൂഷണം ചെയ്യപ്പെടുന്നത് ആദ്യമായല്ല. നമ്മുടെ രാജ്യത്തു തന്നെ ഒട്ടേറെ ആള്ദൈവങ്ങള് ബലാല്സംഘക്കേസുകളില് പ്രതികളാണ്. വിശ്വാസത്തിലൂടെ േനടിയെടുക്കുന്ന അധികാരത്തിന്റെ സ്വാധീനവും ശക്തിയും ചൂഷണത്തിനായി മാത്രം ഉപയോഗിച്ചവര് പക്ഷേ മിക്കവരും ഒറ്റയാള് പ്രസ്ഥാനങ്ങളായിരുന്നു. സഭകള് അങ്ങനെയല്ല, സമൂഹത്തില് വലിയ അംഗീകാരത്തോടെയും ഉത്തരവാദിത്തത്തോടെയും പ്രവര്ത്തിക്കാന് ബാധ്യതയുള്ള മതസ്ഥാപനങ്ങളാണ്. ഒറ്റയൊറ്റ കേസുകളില് എന്തു ചെയ്തുവെന്നതു മാത്രമല്ല. വൈദികര് തന്നെ പ്രതികളായ ലൈംഗികചൂഷണം വര്ധിച്ചുവരുന്ന സാഹചര്യത്തിനും നേരിട്ടു മറുപടി പറയാന് ബാധ്യത സഭകള്ക്കുണ്ട്. ഓര്ത്തഡോക്സ് സഭയെ വിശ്വസിച്ച തനിക്ക് നീതി നിഷേധിക്കപ്പെട്ടപ്പോഴാണ് കാര്യങ്ങള് പുറത്തു പറയേണ്ടി വന്നതെന്ന് വെളിപ്പെടുത്തിയിരുന്നു.

ഹൈക്കോടതിയില് ജാമ്യം നിഷേധിക്കപ്പെടും വരെ ഓര്ത്തഡോക്സ് സഭയും വൈദികരെ കൈവിട്ടില്ല. വിശ്വാസിയായ പരാതിക്കാരിയെയും കുടുംബത്തെയും കണ്ടില്ല. പരാതിക്കാരിയുടെ ഭര്ത്താവ് മെത്രാന്മാരെ മാത്രം ഏല്പിച്ച സ്വകാര്യമായ സത്യപ്രസ്താവന പോലും പരാതിക്കാരിക്കെതിരായി വൈദികരുടെ ഭാഗത്തു നിന്ന് കോടതിയില് ഹാജരാക്കുന്ന സാഹചര്യമുണ്ടായി. സഭയുടെ നിസംഗമായ സമീപനമാണ് പരാതിക്കാരിക്കെതിരെ സ്വഭാവഹത്യയ്ക്കുള്ള സാഹചര്യവുമൊരുക്കിക്കൊടുത്തത്. 

പരാതിക്കാരെ മാത്രമല്ല, സഭയുടെ വിശ്വാസത്തെയും വഞ്ചിച്ച വൈദികരുടെയും ബിഷപ്പിന്റെയും മുന്നിലാണ് രണ്ടു സഭകള് നിന്നു പരുങ്ങുന്നത് ലോകം കാണുന്നത്. തെളിയുന്നത് ഒന്നുമാത്രമാണ്, സഭാ മേധാവികള്ക്കും വിശ്വാസമൊന്നുമല്ല പരമപ്രധാനം. വിശ്വാസവും സഭാനിയമങ്ങളുമെല്ലാം സാധാരണക്കാരായ വിശ്വാസികളെ പേടിപ്പിച്ചു നിര്ത്താന് മാത്രമുള്ളതാണോ എന്ന ചോദ്യത്തിന് സഭാനേതൃത്വങ്ങള് മറുപടി പറയണം. 

ഇത്ര ഗുരുതരമായ സാഹചര്യമുണ്ടായിട്ടും ജലന്ധര് രൂപതാ ബിഷപ്പിനെ അധികാരത്തില് നിന്നു പോലും മാറ്റിനിര്ത്താന് തയാറാകാത്തതിനെതിരെ സന്യസ്തര് ഇന്ത്യയിലെ വത്തിക്കാന് പ്രതിനിധിക്ക് കത്ത് നല്കിയിട്ടുണ്ട്. അവര് ബിഷപ്പുമാരുടെ സംഘടനയായ സി.ബി.സി.ഐയ്ക്കു മുന്നിലും അവര് ചൂണ്ടിക്കാണിക്കുന്ന ചില പ്രധാന വസ്തുതകളുണ്ട്. സഭയ്ക്കുള്ളിലെ പീഡനക്കേസുകളില് രൂപതകള് രാജ്യത്ത് നിലവിലുള്ള നിയമങ്ങള് ബഹുമാനിക്കണം. ലൈംഗിക പീഡനങ്ങള് ആവര്ത്തിക്കാതിരിക്കാന് കൃത്യമായ നയനിലപാടുകള് തീരുമാനിക്കണം. അത് തടയാന് എല്ലാ രൂപതകളിലും സംവിധാനങ്ങളുണ്ടാകണം. ലൈംഗികാതിക്രമമുണ്ടായാല്ആരോടാണ് പരാതിപ്പെടേണ്ടതെന്ന് അറിയിക്കണം. പരാതികള് ഉയരുമ്പോള് സഭാ നേതൃത്വം  ഗൗരവത്തോടെ ഇടപെടണം. 

വൈദികവൃത്തിയിലേക്കുള്ള തിരഞ്ഞെടുപ്പിനും സെമിനാരിയിലെ പഠനത്തിനും കൂടുതല് ശ്രദ്ധയും ജാഗ്രതയുമുണ്ടാകണമെന്നും സന്യസ്ത സമൂഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.  അതിലും ഗൗരവത്തോടെ സമഗ്രമായ വിലയിരുത്തലും നടപടിയുമുണ്ടാകണമെന്ന് ആവശ്യപ്പെടുന്നുണ്ട് സമീപകാലത്ത് സഭകളുമായി ബന്ധപ്പെട്ടുയര്ന്ന ലൈംഗികാരോപണങ്ങള്. 

സഭകള് സ്വയംനിയന്ത്രിത സാമ്രാജ്യങ്ങളല്ല. രാജ്യത്തെ നിയമവും മര്യാദകളുമെല്ലാം ക്രൈസ്തവ സഭകള്ക്കും ബാധകമാണ്. നിസംഗതയും ചില നേരങ്ങളില് കുറ്റകരമാണെന്ന് സഭകള് തിരിച്ചറിയണം. നിലപാട് തിരുത്തണം. വിശ്വാസത്തിന്റെ അധികാരത്തില്  ലൈംഗിക ചൂഷണം ആവര്ത്തിക്കാതിരിക്കാന് ആര്ജവത്തോടെയും ഉത്തരവാദിത്തത്തോടെയും നടപടി സ്വീകരിക്കണം. 

MORE IN PARAYATHE VAYYA
SHOW MORE