ഒപ്പമുണ്ടെന്ന് ഒരുപാട് തവണയാവര്‍ത്തിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ശരിക്കും ആര്‍ക്കൊപ്പമാണ്. പടികയറ്റമെന്ന് പറഞ്ഞ് ശ്രീറാംവെങ്കടരാമനെന്ന യുവ ഐ.എ.എസ്. ഉദ്യോഗസ്ഥനെ മൂന്നാറില്‍ നിന്ന് പടിയിറക്കിവിടുന്നതുകാണുമ്പോള്‍ ഈ സര്‍ക്കാര്‍ എന്റെയൊപ്പമല്ലെന്ന് നേരിനൊപ്പം നില്‍ക്കുന്നവര്‍ക്ക് നിശ്ചയമായും തോന്നും. ഒഴിപ്പിക്കല്‍ നയവുമായി ഇതിനെന്തുബന്ധം, ഇത് ശ്രീറാമിനുള്ള അംഗീകാരമല്ലേ, ഒരു ഉദ്യോഗസ്ഥനില്‍ മാത്രമാണോ ഇൗ നിശ്ചയദാര്‍ഢ്യം എന്നെല്ലാം പൊള്ളകള്‍ പലതുണ്ടാകും പറയാന്‍. അതിനെല്ലാമപ്പുറം നിങ്ങളൊഴിപ്പിച്ച ആ കസേര നിങ്ങള്‍ വീമ്പു പറഞ്ഞതുപോലെ എല്ലാം ശരിയാക്കാനിറങ്ങിയവന്റേത് അല്ലെങ്കിലും ചിലതെല്ലാം ശരിയാക്കാനിറങ്ങിയ ഒരു ചെറുപ്പക്കാരന്റേതായിരുന്നു. അതെ നിങ്ങള്‍ മൂന്നാറുകടത്തുന്നത് ആ പ്രതീക്ഷകള്‍ കൂടിയാണ്.
പറഞ്ഞവസാനിപ്പിക്കുന്ന സിപിഎം സംസ്ഥാനസെക്രട്ടറിയുടെ ചിരി തന്നെ പറയുന്നുണ്ട് ശ്രീറാമിനെ തേടി ഈ അംഗീകാരമെത്തിയ വഴി. ഒപ്പം ഈ ഒഴിപ്പിക്കല്‍ പാര്‍ട്ടിക്കും സര്‍ക്കാറിനും നല്‍കുന്ന ആശ്വാസവും ആ മുഖത്തുണ്ട്. അതറിയാന്‍ ശ്രീറാംവെങ്കടരാമന്‍ മൂന്നാറിലെ പാപ്പാത്തിച്ചോല കയറിയ നാളിലെത്തിയ പാര്‍ട്ടി പ്രതികരണങ്ങളും അതേ ശ്രീറാം മൂന്നാറിറങ്ങുമ്പോള്‍ എത്തുന്ന പ്രതികരണങ്ങളും മാത്രം കണ്ടാല്‍ മതി.
അതെ പിണറായുടെ പഴയ പ്രയോഗം കടമെടുത്തുപറഞ്ഞാല്‍ അന്ന്, ആ ജെ.സി.ബി കുരിശുതൊട്ടനാള്‍ പാര്‍ട്ടി തീപ്പന്തമായിരുന്നു. ഊളമ്പാറയില്‍ ഒരിടം വരെ ഈ ഉദ്യോഗസ്ഥന് അന്നൊഴിഞ്ഞുവച്ചു നേതാക്കള്‍
പിന്നീട് കയ്യേറ്റക്രിമിനലുകള്‍ക്ക് ഒപ്പമില്ലെന്ന നിലപാടുപറഞ്ഞ് കൈകഴുകിയെങ്കിലും മൂന്നാറൊന്നാറി തണുത്തപ്പോള്‍ വാര്‍ത്താപ്പട്ടികയിലത് താഴ്ന്നിറങ്ങിയപ്പോള്‍ പതിയെ ശ്രീറാമിന്റെ ബുള്ളറ്റും അവര്‍ മൂന്നാറിറക്കി. നാലു വർഷം ഒരേ തസ്തികയിൽ തുടർന്നവരെ മറ്റു തസ്തികയിലേക്കു മാറ്റുന്നത് സംബന്ധിച്ച വിഷയം ചീഫ് സെക്രട്ടറി നളിനി നെറ്റോ മന്ത്രിസഭാ യോഗത്തിൽ അജൻഡയ്ക്കു പുറത്തുള്ള ഇനമായി അവതരിപ്പിച്ചു തുടങ്ങി. വളരെ സാധാരണമായ ഭരണതീരുമാനമായി ഇത് പരിഗണിക്കപ്പെട്ടു. ഇത് അംഗീകരിക്കാവുന്ന തീരുമാനമാണല്ലോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തെ അറിയിച്ചു. റവന്യൂമന്ത്രി ആദ്യം മസിലുപിടിച്ചെങ്കിലും പിന്നെ അയഞ്ഞു. മറ്റു സിപിഐ മന്ത്രിമാര്‍ വായ തുറന്നില്ല. നിയമം പാലിക്കാന്‍ തീരുമാനിച്ച ഒരുദ്യോഗസ്ഥന്‍ വളരെയെളുപ്പം സ്ഥാനത്തു നിന്നു മാറ്റപ്പെട്ടു.
ഉദ്യോഗകയറ്റം, ഒഴിപ്പിക്കല്‍ തുടരും, കോടതി വിധികളെ മാനിക്കുംഇങ്ങനെ ഭരണകൂടത്തിന്റെ, പാര്‍ട്ടിയുടെ, നേതാക്കളുടെ, അണികളുടെ എല്ലാ എല്ലാ ന്യായന്യായങ്ങള്‍ക്കുമപ്പുറം പൊതുജനം അതിനെ ഒറ്റവരിയില്‍ ഉപസംഹരിക്കും. കൈപ്പിടിയിലൊതുങ്ങാത്ത ഉദ്യോഗസ്ഥനെ കാടുകയറ്റിയെന്ന് ഒരുവരിയില്‍,
അതുതന്നെ, എന്തെല്ലാം പറഞ്ഞാലും കീഴടങ്ങല്‍ തന്നെയാണിത്. കയ്യേറ്റത്തില്‍ നേരിന് വേണ്ടി കലിതുള്ളി നടന്ന കുഞ്ഞനിയന്‍ സി.പി.ഐ കണ്ണുരുട്ടി നടന്ന വല്യേട്ടന്‍ സിപിഎമ്മിന് കീഴടങ്ങുന്നു. കണ്ണടച്ച് കയ്യേറ്റമൊഴിപ്പിക്കുമെന്ന പറഞ്ഞ സര്‍ക്കാര്‍ ആകെ പാര്‍ട്ടിക്കും മുന്നണിക്കും കീഴടങ്ങുന്നു. എല്ലാത്തിലുമപ്പുറം കയ്യേറ്റമാഫിയക്ക് എല്ലാവരും ഒരുമിച്ച് കയ്യടിക്കുന്നു. അതും കയ്യേറ്റത്തില്‍ ശ്രീറാമിനും കൂട്ടര്‍ക്കും വലിയ ഊര്‍ജമായൊരുവിധിയെത്തുന്ന പകലില്‍ തന്നെ പടിയിറക്കിവിടുന്നത് പണക്കൊഴുപ്പിനൊപ്പമെന്ന പ്രഖ്യാപനം തന്നെയാകുന്നു
ലൗഡെയിൽ റിസോർട്ട് ഒഴിപ്പിക്കലിന് അനുമതി നൽകിയ ഉത്തരവില്‍ ഹൈക്കോടതി കയ്യേറ്റവിഷയങ്ങളിലെ സർക്കാർ നടപടികളിലുള്ള അതൃപ്തി അങ്ങേയറ്റം അമര്‍ഷം നിറഞ്ഞ ഭാഷയില്‍ വ്യക്തമാക്കുന്നുണ്ട്. മൂന്നാറിലെ കയ്യേറ്റങ്ങളില്‍ എന്നുണ്ടാകും ജനം പ്രതീക്ഷിക്കുന്ന ഒരു ക്രിയാത്മകമായ ഇടപെടലെന്ന് കോടതി ചോദിക്കുന്നു. എല്ലാം ശരിയാകും എന്ന് പ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയവരല്ലേ എന്ന് കോടതി ചോദിക്കുന്നത് ശരിയാണോയെന്നും ചോദിക്കേണ്ടി വന്നു കോടതിക്ക്
തിരികെ കോടതിയെ വിമര്‍ശിച്ച് രാഷ്ട്രീയമുദ്രാവാക്യങ്ങളുടെ നടത്തിപ്പ് പരിശോധന എന്നുമുതലാണ് കോടതിയേറ്റെടുത്തത് എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. കെട്ടികിടക്കുന്ന കേസുകള്‍ ഈ ന്യായാധിപസംഘം എന്നു ശരിയാക്കുമെന്ന ഉപചോദ്യവും അതിന് ഒപ്പമുണ്ട്. ന്യായമായചോദ്യമാണെങ്കിലും അതീയവസരത്തിനോട് ചേര്‍ത്തുവായിക്കേണ്ടതേയല്ല. കോടതിയെറിയുന്നത് ഒരു നനഞ്ഞപടക്കവുമല്ല. കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി പുറത്തുവന്ന വിധികളെല്ലാം ഉദ്യോഗസ്ഥ-രാഷ്ട്രീയ അവിശുദ്ധകൂട്ടുകെട്ടുകള്‍ ആഴങ്ങളിലൊളിപ്പിക്കുമ്പോള്‍ ഈ സര്‍ക്കാറെങ്കിലും എന്തെങ്കിലും എന്നെങ്കിലും ശരിയാക്കുമോയെന്ന ചോദ്യത്തിന് പ്രസക്തിയേറെയുണ്ട്. ഒഴിപ്പിക്കിലിനെത്തുന്ന ഒരു ഉദ്യോഗസ്ഥനും ഒരു ജെസിബിക്കുമിടയിലേക്ക് കോടതി ഇതുവരെ വട്ടംനിന്നിട്ടില്ലെന്നിരിക്കേ നടപടിയെടുക്കാൻ നിയമപരമായ അധികാരങ്ങൾ സർക്കാരിനുണ്ടെന്നിരിക്കേ എന്താണ് എല്ലാം അനന്തമായി നീളുന്നുവെന്ന കോടതിയുടെ ചോദ്യം പൊതുജനത്തിന്റേതുകൂടിയാണ്.
അഴിമതിയേറെ നടക്കുന്ന വകുപ്പുകളിലൊന്നാണ് റവന്യൂ വകുപ്പെന്ന് മന്ത്രിക്കുപോലും തുറന്നുസമ്മതിക്കേണ്ട കാലത്താണ് കണ്ണടച്ചുള്ള ഈ ഇരുട്ടാക്കല്‍. ഒപ്പം ഇടതുപക്ഷത്തിന്റെ പരിസ്ഥിതിപ്രണയവും ഇവിടെ ചോദ്യംചെയ്യപ്പെടുന്നു. ഒഴിപ്പിക്കുന്നത് തടയണമെന്ന ലൗഡെയിൽ റിസോർട്ട് ഉടമയടെ ആവശ്യത്തിൽ ഇടപെടാൻ ഒരു ന്യായവും കാണുന്നില്ലെന്ന് കോടതി ചോദിക്കേണ്ടിവരുന്നത് തന്നെ വീഴ്േയാണെന്നിരിക്കേ ആ ചോദ്യമുയര്‍ന്ന പകലില്‍ എത്തുന്ന നാടുകടത്തല്‍ നാടകങ്ങള്‍ അതിലും വലിയ വീഴ്ചയാണ്.
ഇനി ശ്രീറാമിന് ഉദ്യോഗകയറ്റമാണെന്നും എല്ലാകാലത്തും ഈ മിടുക്കന്‍ സബ്കലക്ടര്‍ ആയി തുടര്‍ന്നാല്‍ മതിയോയെന്നുമുള്ള വാദങ്ങളും പൊളിഞ്ഞുതുടങ്ങുന്നുണ്ട്. ശ്രീറാമിന്റെ സ്ഥലം മാറ്റം സിവിൽ സർവീസ് ചട്ടങ്ങൾ ഒന്നും പാലിക്കാതെയെന്നാണ് ആരോപണം. ഒപ്പം പുറത്തുവരുന്ന ഉത്തരവ് പ്രകാരം അത് ഉദ്യോഗകയറ്റമല്ലെന്നും കേവലം സ്ഥലംമാറ്റം മാത്രമാണെന്നും വ്യക്തം. 2017 ജനുവരിയില്‍ ഉദ്യോഗകയറ്റം ലഭിച്ച ശ്രീറാമിനാകട്ടെ ഇനി അഞ്ചുവര്‍ഷംകഴിഞ്ഞേ ഒരു പടികയറ്റം സാധ്യമാകൂവത്രേ.
2016 ജൂലൈയിലാണ് പത്തനംതിട്ട അസിസ്റ്റന്റ് കലക്ടർ ട്രയിനി പോസ്റ്റിൽ നിന്ന് ദേവികുളം സമ്പ് കലക്ടറായി ശ്രീറാം എത്തുന്നത് . സിവിൽ സർവീസ് ചട്ടപ്രകാരം ശ്രീറാം തുടരേണ്ടത് 2018 ജൂലൈ വരെ. അതിനിടയിലാണ് മാറ്റമെങ്കിൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സിവിൽ സർവീസ് ബോർഡ് മാറ്റത്തിനു ശുപാർശ ചെയ്യണമെന്നാണ് ചട്ടം. മന്ത്രിക്ക് ഇഷ്ടമുള്ള ഉദ്യോഗസ്ഥനെ മാറ്റി നിയമിക്കാനുള അധികാരമുണ്ടെങ്കിലും കൃത്യമായ കാരണം മന്ത്രി സഭയെ ബോധിപ്പിക്കാം. ഇതിനു മുമ്പ് ശ്രീറാമിന്റെ ഭാഗം കൂടി കേൾക്കേണ്ടതുണ്ട്. എന്നാൽ കേരളത്തിൽ സിവിൽ സർവീസ് ബോർഡ് കൂടിയിട്ട് തന്നെ വർഷങ്ങളായെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർ പരാതിയായി പറയുന്നു. സെൻടൽ അസ്മിനിസ്ടേറ്റീവ് ട്രിമ്പൂണലിനെ സമീപിച്ചാൽ തന്നെ അനുകൂല വിധിയുണ്ടാകും. എന്നാൽ രണ്ടു ദശാബ്ദ കാലത്തിലേറെ സർവീസ് ബാക്കിയുള്ള ഉദ്യോഗസ്ഥൻ സെന്‍കുമാറിനെപ്പോലെ സർക്കാരിനെതിരെ നിയമ യുദ്ധത്തിനിറങ്ങില്ലെന്ന് സര്‍ക്കാരിന് നന്നായി അറിയാം.
ഇനി വരുന്ന ഉദ്യോഗസ്ഥനിലൂടെ കയ്യേറ്റക്കാരെ ഒഴിപ്പിച്ചേ അടങ്ങൂവെന്നെല്ലാമാണ് വാദമെങ്കില്‍ അയാള്‍ ആ ചട്ടങ്ങളും നിയമങ്ങളും നൂലമാലകളും പഠിച്ചുവരുമ്പോഴേക്കും കാലമെത്രയാകും സര്‍. ഇനി പഠിച്ചൊരു പടപ്പുറപ്പാടിനൊരുങ്ങുമ്പോഴേക്ക് അയാളെതേടിയും ഇതുപോലെ ഉദ്യോഗകയറ്റമെത്തില്ലെന്നതിനും എന്തുണ്ട് ഉറപ്പുകള്‍. മൂന്നാറില്‍ കണ്ണും പൂട്ടിയുള്ള കയ്യേറ്റമൊഴിപ്പിക്കല്‍ അല്ല വേണ്ടതെന്നും അവിടത്തെ ഭൂമിപ്രശ്നം സാമൂഹ്യമായി പരിഗണിക്കപ്പെടേണ്ട സങ്കീര്‍ണമായ പ്രശ്നമാണെന്നും കൂടി നിലപാടുണ്ടായിരുന്നു ശ്രീറാമിന്. മൂന്നാറില്‍ അഞ്ച് സെന്റ് വളച്ചു കെട്ടി കുടില് കെട്ടുന്ന തോട്ടം തൊഴിലാളിയും കുരിശു നാട്ടി ആയിരക്കണക്കിനേക്കര്‍ കുത്തിയെടുക്കുന്ന വന്‍കിടകയ്യേറ്റക്കാരനും ഒരുപോലെയല്ല പരിഗണിക്കപ്പെടേണ്ടതെന്ന് നല്ല ബോധ്യമുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍. ചെറുകിടകയ്യേറ്രങ്ങളുടെ പേരിലാണ് പരാതിയെന്നു പറയുന്ന സി.പി.എം.. സി.പി.ഐ പ്രാദേശികനേതൃത്വങ്ങള്‍ സത്യത്തില്‍ ആര്‍ക്കൊപ്പമാണെന്നു തിരിച്ചറിയാന്‍ അരിയാഹാരം കഴിക്കണമെന്നു പോലുമില്ല. മൂന്നാറായാലും ചെമ്പനോടായായാലുംപൊതുജനം ഒപ്പമുണ്ടെന്നുകരുതുന്ന ഉദ്യോഗസ്ഥര്‍ തന്നെയാണ് തുടരേണ്ടത്. അവരെ തട്ടിക്കളിച്ച് തനിനിറം കാട്ടരുത്.
ഒരുദ്യോഗസ്ഥന് മാത്രമേ എല്ലാം ശരിയാക്കാനാകൂ എന്നല്ല,പക്ഷേ യാഥാര‍്ഥ്യം കാണാതെ പോകരുത്. വ്യവസ്ഥിതിയുടെ പിടിയലമര്‍ന്ന് എങ്ങനെയെങ്കിലും സര്‍വീസ് വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോകണമെന്നു മാത്രം കരുതുന്ന ഉദ്യോഗസ്ഥരുടെ എണ്ണമേറുമ്പോള്‍ ഒറ്റപ്പെട്ട കൈകളാണ് അനീതിക്കു നേരെ ശക്തമായി ഉയരുന്നത്. ശ്രീറാമിന്റേത് അക്കൂട്ടത്തിലൊന്നു മാത്രമാണെങ്കില്‍, ഈ സര്‍ക്കാര്‍ ആ നിരയിലുള്ളവരെയെല്ലാം എവിടെയാണിരുത്തിയിരിക്കുന്നതെന്നും ഒന്നു കണ്ണോടിക്കണം. ജേക്കബ് തോമസ് മുതല്‍ അഴിമതിക്കും കൈയേറ്റത്തിനുമെതിരെ ശക്തമായ നിലപാടെടുത്തവരെയെല്ലാം സര്‍ക്കാര്‍ മാറ്റിയിരുത്തിയിരിക്കുന്നത് അനങ്ങേണ്ടതില്ലാത്ത കസേരകളില്‍ തന്നെയാണ്. ശ്രീറാമിന്റെയത്ര ആഘോഷിക്കപ്പെട്ടില്ലെങ്കിലും നിലപാടിലൂടെ ശ്രദ്ധേയയായ ഫോര്‍ട്ട് കൊച്ചി അസി.കലക്ടര്‍ അദീല അബ്ദുള്ളയെയും തൊട്ടടുത്ത ദിവസം തേടിയെടുത്തത് സ്ഥലംമാറ്റമെന്ന കടുത്ത അംഗീകാരമാണ്.
കൊച്ചിനഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 60 കോടിയോളം രൂപ മൂല്യമുള്ള സർക്കാർഭൂമിയുടെ കയ്യേറ്റം അദീല അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി നടപടി സ്വീകരിച്ചിരുന്നു. സി.പി.എം. പ്രാദേശികനേതൃത്വത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് അദീലയെ ലൈഫ് മിഷന്‍ പദ്ധതിയുടെ ചുമതലയിലേക്കു മാറ്റിയത്. ചോദ്യമുയര്‍ന്നാലെന്താ, സ്ഥാനക്കയറ്റമല്ലേയെന്നു ലജ്ജയില്ലാതെ ന്യായീകരിക്കാന്‍ പാര്‍ട്ടിയുണ്ടല്ലോ. പരസ്യമായി മാത്രം ആദര്‍ശത്തിന്റെ അസുഖമുള്ള സി.പി.ഐയുടെ തനിനിറവും കാണിച്ചു തരുന്നുണ്ട് നിശബ്ദമായി തൂക്കി എടുത്തുമാറ്റപ്പെടുന്ന ഉദ്യോഗസ്ഥര്‍.
ഇരട്ടചങ്കില്ലെങ്കിലും ഇരട്ടത്താപ്പില്ലാത്ത നിരവധിപേര്‍ ഈ ഉദ്യോഗസ്ഥസംവിധാനങ്ങളുടെ ഭാഗമായുണ്ട്. അവരെ അവരുടെ ജോലിചെയ്യാന്‍ മാത്രം അനുവദിച്ചാല്‍ തന്നെ എല്ലാമില്ലെങ്കിലും ചിലതെല്ലാം അവര്‍ ശരിയാക്കി തരും സര്‍, വോട്ടുകുത്തിയവാരാരും ഈ അഞ്ചുവര്‍ഷംകൊണ്ട് എല്ലാം ശരിയാകുമെന്ന് കിനാവുകണ്ടിട്ടൊന്നുമല്ല. ഇത് ഇടതുസര്‍ക്കാരാണെന്ന ചില പ്രതീക്ഷകളുണ്ടെന്നുമാത്രം. അവരോട് ഞങ്ങളുടെ ഇടതുഭൂമികയും മറ്റുപലതാല്‍പര്യങ്ങളും കയ്യേറികിടക്കുകയാണെന്ന് ഇനിയും വിളിച്ചുപറയരുത്. പുതുവൈപ്പില്‍ പൊലീസിനൊപ്പം, മദ്യനയത്തില്‍ മദ്യമുതലാളിമാര്‍ക്കൊപ്പം വിഴിഞ്ഞത്തില്‍ അദാനിക്കൊപ്പം മൂന്നാറില്‍ കയ്യേറ്റക്രിമിനലുകള്‍ക്കൊപ്പം അങ്ങനെ അങ്ങനെ ഈ സര്‍ക്കാരും അവര്‍ക്കൊപ്പമായെന്ന് പലരും പറഞ്ഞുതുടങ്ങുന്നത് കേള്‍ക്കുന്നില്ലേ.