ചായമഴിച്ചാല്‍ മലയാളസിനിമയുടെ മുഖം എത്രമാത്രം വികൃതമാണ് എന്ന് കാണിച്ചു തന്നതിന് കേരളം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. പറയുന്നത് അമ്മയോടാണ്. മലയാള സിനിമയെ ആകെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന അമ്മയോടും അതിലെ അംഗങ്ങളോടും. വെള്ളിത്തിരയില് മാത്രമല്ല, യഥാര്ഥ ജീവിതത്തിലും നടിക്കാന് മാത്രം അറിയുന്നവരുടെ സംഘടനയാണെന്ന് അമ്മ തെളിയിച്ചു കഴിഞ്ഞു. സ്ത്രീവിരുദ്ധത എന്ന സാമൂഹ്യവിരുദ്ധത ഒരു കുറച്ചിലായിപോലും തോന്നാത്ത ഈ പ്രകടനം കണ്ട് നമ്മള് എന്തിന് അമ്പരക്കണം? പക്ഷേ ഒരു കാര്യം. ആക്രമിക്കപ്പെട്ട സഹപ്രവര്ത്തകയുടെ പേരിലുള്ള മുതലക്കണ്ണീരുമായി ഇനി ഈ വഴി വരരുത്. നിങ്ങള് തുറന്നു കാണിച്ചത് നിങ്ങളെത്തന്നെയാണ്.
മലയാളസിനിമയിലെ താരരാജാക്കാന്‍മാര്‍ മുതലക്കണ്ണീര്‍ ഇത്രവേഗം പൊഴിച്ചുകളയുമെന്ന് കരുതിയതല്ല. സഹോദരിയോടുള്ള സ്നേഹം കാരണം വെറും നാലു മാസം മുന്‍പ് വിങ്ങിപ്പൊട്ടിയവര്‍ ഇന്നെന്തു പറയുന്നുവെന്ന് കണ്ടു നോക്കൂ.
അത്രേയുള്ളൂ. അതേ ഉണ്ടായിരുന്നുള്ളൂ. കൂട്ടത്തിലുള്ളൊരാളെ പൊലീസ് ചോദ്യം ചെയ്തപ്പോഴേക്കും തീരുന്ന ഉറപ്പേ ആക്രമിക്കപ്പെട്ട നടിക്കു കൊടുത്ത വാക്കിനുണ്ടായിരുന്നുള്ളൂവെന്ന് മലയാളത്തിന്റെ മഹാനടന്‍മാര്‍ തെളിയിച്ചത് വാചാലമായ മൗനത്തിലൂടെയാണ്. സമൂഹത്തിലുണ്ടാകുന്ന എല്ലാ ചലനങ്ങളിലും നിലപാടും സാരോപദേശവും ബ്ലോഗെഴുതി കനിഞ്ഞു നല്‍കുന്ന മോഹന്‍ലാലിനെയും എങ്ങനെ കുറ്റപ്പെടുത്തും. അതിര്‍ത്തിയിലെ പട്ടാളക്കാര്‍ നേരിടുന്ന വേദനയോളം വരില്ലല്ലോ ഈ സഹോദരി അനുഭവിക്കുന്ന വേദന. തനിക്കു മീതെ പറക്കുന്ന ഒരു പ്രതിബദ്ധതയും ആരോടുമില്ലെന്ന്, ഒന്നിനോടുമില്ലെന്ന് നാടകീയമായ വാര്‍ത്താസമ്മേളനത്തിലുടനീളം നാടകം കളിച്ച മഹാനടന്‍മാര്‍ ഉറക്കെ വിളിച്ചു പറഞ്ഞു.
ഒരര്‍ഥത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ചെയ്തതിലും ശരിയുണ്ട്, ഒപ്പമിരുന്നവര്‍ ചെയ്തുകൂട്ടിയത് കാണുമ്പോള്‍ പ്രത്യേകിച്ചും. ഇടതുപക്ഷ എം.എല്‍.എ കൂടിയായ മുകേഷിന്റെ പ്രകടനം വച്ചു നോക്കുമ്പോള്‍ മറ്റെല്ലാം നിസാരമാണ്.
എന്തായിരുന്നു മുകേഷിനെ ഇത്രമേല്‍ പ്രകോപിപ്പിച്ച ചോദ്യം എന്നറിയേണ്ടേ. ദിലീപിനെ സിനിമാലോകം ഒറ്റപ്പെടുത്തുന്നുണ്ടോ എന്നു ചോദിച്ചതിനാണ് എം.എല്‍.എ മുകേഷ് ഇത്രമേല്‍ ഉറഞ്ഞുതുള്ളിയത്. ആ ചോദ്യം സത്യത്തില്‍ ആരാണ് ആദ്യം ചോദിച്ചത്?·
അപ്പോള്‍ മുകേഷിന് ആ ചോദ്യം ഇത്രമേല്‍ അനാവശ്യമായി തോന്നിയതെന്തുകൊണ്ടാണ് എന്ന് അമ്മ തന്നെ ആലോചിച്ചു കണ്ടുപിടിക്കട്ടെ.മൂന്നു മണിക്ക് വാര്‍ത്താസമ്മേളനം എന്ന് തലേദിവസമേ അറിയിച്ച്, വിളിച്ചുവരുത്തിയ മാധ്യമപ്രവര്‍ത്തകരോടായിരുന്നു രണ്ട് എം.എല്‍.എമാരുടെയും ഒരു എം.പിയുടേയും രോഷപ്രകടനം.
പരിഹാസവും പൊട്ടിത്തെറിയുമല്ലാതെ മറ്റൊന്നും കൈയിലില്ലാത്ത നേരത്ത് ഉത്തരം മുട്ടുമ്പോള്‍ ആരായാലും കൊഞ്ഞനം കുത്തിപ്പോകും. പക്ഷേ എന്തു ചോദിക്കണമെന്നും എപ്പോള്‍ ചോദിക്കണമെന്നും മലയാളസിനിമയിലെ തമ്പുരാക്കന്‍മാര്‍ കല്‍പിക്കേണ്ട. ജനങ്ങള്‍ അറിയേണ്ടതെന്തും ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവകാശമുണ്ട്. ജനങ്ങളുടെ അറിയാനുള്ള അവകാശം എന്നാണ് അതിനു പേരെന്നും എം.എല്‍.എമാര്‍ സമയം കിട്ടുമ്പോള്‍ ഒന്നു പഠിക്കുന്നത് നല്ലതാണ്. അഭിനയത്തിനിടെ അവര്‍ക്കു നേരം കിട്ടുന്നില്ലെങ്കില്‍ മല്‍സരിപ്പിച്ച് ജനപ്രതിനിധികളാക്കിയ ഇടതുപക്ഷം ആ ചുമതല ഏറ്റെടുക്കണം. പ്രിയപ്പെട്ട ദിലീപ്, താങ്കളെക്കുറിച്ച്, താങ്കള്‍ക്ക് ഈ കേസുമായുള്ള ബന്ധത്തെക്കുറിച്ച് ഒരു തെളിവു പോലും പുറത്തുവരാത്തിടത്തോളം താങ്കളെക്കുറിച്ച് സംശയം പോലും ഉന്നയിക്കുന്നില്ല. പക്ഷേ ആക്രമിക്കപ്പെട്ട നടിയെ സ്വഭാവഹത്യ നടത്താന്‍ താങ്കളെയും സഹപ്രവര്‍ത്തകരെയും പ്രേരിപ്പിച്ചതെന്താണെന്ന് സ്വയം കണ്ടെത്തുന്നത് നല്ലതാണ്. ഒപ്പം അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ സഹതാരങ്ങള്‍ നല്‍കിയതുപോലുള്ള പിന്തുണയാണ് ഇനിയും താങ്കളെ കാത്തിരിക്കുന്നതെങ്കില്‍ തീര്‍ച്ചയായും താങ്കള്‍ സഹതാപം അര്‍ഹിക്കുന്നുണ്ട്.
ഈ ഐക്യദാര്‍ഢ്യപ്രഖ്യാപനക്കാരെ തീര്‍ച്ചയായും ചിലത് ഓര്‍മിപ്പിക്കേണ്ടതുണ്ട്. ഇപ്പോഴുണ്ടായ സാഹചര്യമെന്താണ്·? നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ ചില വെളിപ്പെടുത്തലുകളും ഭീഷണികളും ഉണ്ടായ സാഹചര്യത്തില്‍ പൊലീസ് അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് നീട്ടിയിരിക്കുന്നു. അതുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക‍്മെയില്‍ ചെയ്തു എന്നു പരാതിപ്പെട്ട നടന്‍ ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തു. കേസുമായുള്ള ബന്ധവും സാമ്പത്തികാരോപണങ്ങളുമടക്കം വിശദമായ വിവരങ്ങള്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നുവച്ചാല്‍ സമഗ്രമായ അന്വേഷണത്തിനുള്ള സാധ്യതകള്‍ പൊലീസ് പരിശോധിക്കുന്നു എന്ന് വിശ്വസിക്കാം. മറിച്ചു തെളിയിക്കപ്പെടും വരെ. സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടപ്പോള്‍ സമൂഹത്തെയാകെ പഴിച്ച സഹതാരങ്ങള്‍ പക്ഷേ സഹപ്രവര്‍ത്തകനെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹത്തിനു ചുറ്റും രക്ഷാകവചമൊരുക്കുമെന്നു പ്രഖ്യാപിക്കുന്ന അപഹാസ്യമായ കാഴ്ചയാണ് കേരളം കണ്ടത്.
ഇതില്‍ ഗണേഷ് കുമാര്‍ എം.എല്‍.എയുടെ പ്രതികരണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഈ ആക്രമണക്കേസ് മലയാളസിനിമാലോകത്തെ ശുദ്ധീകരിക്കണമെന്ന് ഏറ്റവുമാദ്യം നമ്മളോട് പറഞ്ഞതാരാണ്? മലയാളസിനിമ കുറ്റവാളികളുടെ പിടിയില്‍ അമരുന്നുവെന്ന് തുറന്നടിച്ചതാരാണ്? ഈ കേസ് മാത്രമല്ല, സിനിമയിലെ എല്ലാ ഇടപാടുകളും അന്വേഷിക്കാന്‍ ഇടതുസര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണമെന്ന് ഉറക്കെ ആവശ്യപ്പെട്ടതാരാണ്?
ആ വേദന ഗണേഷ്കുമാര്‍ ഇപ്പോള്‍ ഓര്‍ക്കുന്നില്ലെന്നത് വിട്ടുകളയാം. പക്ഷേ ഈ പറഞ്ഞതൊക്കെ എന്തു ചെയ്യണം?·
സാമൂഹ്യവിരുദ്ധരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമാണ് ഇന്ന് മലയാളസിനിമയെ നിയന്ത്രിക്കുന്നതെന്ന് കേരളത്തോട് വെളിപ്പെടുത്തിയതാരാണ്?
ഈ കേസിലൂടെ മറ്റുപലതും പുറത്തു വരാനുണ്ടെന്ന നിര്‍ബന്ധബുദ്ധി ആരുടേതായിരുന്നു ?
തുറന്നു പറയാന്‍ കഴിയാത്ത സത്യങ്ങള്‍ ഉള്ളിലിരുന്നു വീര്‍പ്പുമുട്ടുന്നുവെന്നും വികാരം കൊണ്ടതാരാണ്·?
അതുകൊണ്ട് ഈ അമ്മയുടെ മക്കളില്‍ ആരാണാ സാമൂഹ്യവിരുദ്ധരെന്ന് തുറന്നങ്ങു പറയണം ബഹുമാനപ്പെട്ട കെ.ബി.ഗണേഷ് കുമാര്‍. അങ്ങനെയാണ് താങ്കള്‍ കേരളത്തെ ഞെട്ടിക്കേണ്ടത്. അതല്ല, അമ്മയുടെ വേദിയില്‍ നടത്തിയ പ്രകടനം പോലെ വെറും ഡയലോഗാണെങ്കില്‍ അതങ്ങ് തുറന്നു സമ്മതിക്കണം. മാധ്യമങ്ങളല്ല സര്‍, ഇതൊക്കെ നിങ്ങള്‍ വിളിച്ചു പറഞ്ഞതാണ്. സിനിമയിലെ ചിലര്‍ തന്നെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് പറഞ്ഞത് ദിലീപാണ്. നടിക്കുണ്ടായ ദുരനുഭവത്തില്‍ ഗൂഢാലോചന സംശയിക്കുന്നുവെന്ന് വിളിച്ചു പറഞ്ഞത് മഞ്ജു വാര്യരാണ്. ഇതേ അമ്മയിലെ സഹപ്രവര്‍ത്തകരെക്കുറിച്ച് വീണ്ടും വാക്കുകള്‍ കൊണ്ട് ആക്രമിക്കുന്നുവെന്ന് പരാതി പറഞ്ഞത് ആക്രമിക്കപ്പെട്ട നടിയാണ്.
അന്വേഷണം മുന്നോട്ടു പോകുകയാണ്. അറിയാവുന്നതൊക്കെ തുറന്നു പറഞ്ഞങ്ങ് ഞെട്ടിച്ചില്ലെങ്കിലും ആ പെണ്‍കുട്ടിക്ക് നീതി കിട്ടാനുള്ള വഴിയില്‍ ആര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിലങ്ങനെ കയറിനില്‍ക്കരുത് എന്ന് ജനപ്രതിനിധികളായ സിനിമാക്കാരെ പോലും ഓര്‍മിപ്പിക്കേണ്ടി വരുന്നത് ഖേദകരമാണ്. ഇരയുടെ പേര് പറഞ്ഞാലെന്താ എന്ന് ഇന്നസെന്റായി സംശയിക്കുന്ന ഇന്നസെന്റിന് നിയമവശങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ ഒരു വക്കീലിനെ ചുമതലപ്പെടുത്തുകയാണ് അമ്മ ചെയ്യേണ്ടിയിരുന്നത്. ആക്രമണവിധേയയായ പെണ്‍കുട്ടിയെ നുണപരിശോധന നടത്തണമെന്നും കൂട്ടുകാരെ തെരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കണമെന്നും മറ്റും ഒളിഞ്ഞു കുത്തി, നിവൃത്തിയില്ലാതെ ഖേദപ്രകടനം നടത്തി തൃപ്തിയടയുന്ന ആണ്‍താരങ്ങള്‍ക്ക് വകതിരിവിനും ഒരു ഉപദേശകന്‍ അത്യാവശ്യമായിരുന്നു. എന്നാല്‍ അതൊന്നും ഒറ്റപ്പെട്ട, വ്യക്തിപരമായ പ്രശ്നങ്ങളായിരുന്നില്ലെന്ന് സംഘടനയാകെ വിളിച്ചു പറയുന്നതാണ് കൊച്ചിയിലെ വേദിയില്‍ കണ്ടത്.
പുരുഷമേധാവിത്ത മനോഭാവം പുരുഷന്‍മാരില്‍ മാത്രമൊന്നുങ്ങുന്നതല്ലെന്ന ദയനീയാവസ്ഥയും അമ്മയുടെ യോഗവേദി തെളിയിച്ചു. ചോദ്യം ചെയ്യപ്പെട്ടതിന്റെ പേരില്‍ മാത്രം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കപ്പെട്ട നടനു വേണ്ടി ആവേശം കൊണ്ടവര്‍ക്കൊപ്പം കൂവിയാര്‍ത്ത വനിതകള്‍ പോലും ആ പെണ്‍കുട്ടിയെ ഓര്‍ത്തില്ലെന്നു ഖേദിക്കുന്നില്ല. നിവൃത്തികേടിനെ പരിഹസിക്കുന്നത് ശരിയുമല്ല. പക്ഷേ ഈ കെട്ടുകാഴ്ചകള്‍ക്കിടയിലും സംയമനത്തോടെ, മുന്നോട്ടു നീങ്ങുന്ന , പോരാട്ടം മുന്നോട്ടു കൊണ്ടുപോകുമെന്ന പ്രഖ്യാപിക്കുന്ന വനിതാകൂട്ടായ്മ ഉയര്‍ത്തുന്ന പ്രതീക്ഷകള്‍ ചെറുതല്ലെന്ന് പറയാതെ വയ്യ.
നിവൃത്തികേടാണ്. ശീലവും ബോധവും അതു തന്നെയാണെങ്കില്‍ അവര്‍ അര്‍ഹിക്കുന്നത് സഹതാപം മാത്രമാണ്. ഞങ്ങള്‍ ചിലര്‍ പോരാട്ടം മുന്നോട്ടു കൊണ്ടു പോകുമെന്നു പ്രഖ്യാപിച്ച് നടന്നു നീങ്ങിയ വനിതകളില്‍ ചിലരുണ്ടല്ലോ, അവരുയര്‍ത്തുന്ന പ്രതീക്ഷയെ മാത്രം അപഹസിക്കാതിരിക്കാം. അമ്മയില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ആദ്യമേ തന്നെ, മുഖ്യമന്ത്രിയുമായി നടത്തിയ ആദ്യകൂടിക്കാഴ്ചയിലൂടെ തന്നെ അവര്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ്.
അങ്ങനെ ആണ്‍കോയ്മയുടെ ഔദാര്യങ്ങള്‍ക്ക് ഇനിയും കാത്തിരിക്കുന്നില്ലെന്നു തന്നെയാണ് അമ്മ യോഗത്തിനു ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയും അവര്‍ ആവര‍്‍ത്തിക്കുന്നത്. ആ കൈവിരലില്‍ എണ്ണാവുന്ന വനിതകള്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യം എത്രമാത്രം സാഹസികമാണെന്നു തന്നെയാണ് അമ്മയുെട ആക്രോശം പറഞ്ഞുവയ്ക്കുന്നതും. പിന്തുണ അര്‍ഹിക്കുന്നത് അവരാണ്. ആക്രമിക്കപ്പെട്ട നടിക്കു വേണ്ടി മാത്രമല്ല, മലയാളസിനിമയിലെ സ്ത്രീവിരുദ്ധതയ്ക്ക് അന്ത്യം കുറിക്കാന്‍ ചെറുവിരലെങ്കിലും അനക്കാന്‍ തയാറായെന്ന ചരിത്രദൗത്യത്തിനു വേണ്ടിയും.
ഇന്നുവരെയുള്ള മലയാളസിനിമ തന്നെ എത്രമാത്രം സ്ത്രീവിരുദ്ധതയാണ് പകര്‍ത്തിവച്ചതെന്ന് ഓര്‍ക്കുന്നവര്ക്ക് ഇപ്പോഴത്തെ സംഘടനയുടെ നിലപാടുകളില്‍ ഒട്ടും അതിശയം തോന്നില്ല. മലയാളിയുടെ മനോഭാവത്തില്‍, സമൂഹത്തിന്റെ ആകെ സ്വഭാവത്തില്‍ മലയാളസിനിമയേല്‍പിച്ച പരുക്കുകളില്‍ നിന്ന് രക്ഷപ്പെടാന്‍ തലമുറകള്‍ തന്നെ പാടുപെട്ടുകുതറി മാറുകയാണ്.
ആഷിഖ് അബു പറഞ്ഞു വച്ചിടത്ത് നിര്‍ത്താം. ഈ അമ്മയില്‍ നിന്ന് മറിച്ചെന്താണ് പ്രതീക്ഷിക്കാനാകുക? അവര്‍ക്ക് ഇങ്ങനെയാകാനേ കഴിയൂ. പെണ്ണിനെ ബഹുമാനിക്കാനറിയുന്ന, ഒരു പുതുകൂട്ടം സിനിമാപ്രവര്‍ത്തകരിലേ പ്രതീക്ഷവയ്ക്കാനാകൂ. പെണ്ണെന്നാല്‍ ശരീരവും വിധേയത്വവുമെന്ന് എഴുതിവച്ചാഘോഷിച്ചവരില്‍ നിന്ന് മലയാളസിനിമ പതിയെ കുതറി മാറുന്നതു തിരിച്ചറിയാത്ത സിംഹാസനങ്ങളില്‍ അവര്‍ ഇരിപ്പു തുടരട്ടെ, അന്തസെന്തെന്നു തിരിച്ചറിയുന്ന സ്ത്രീകള്‍ നയിക്കുന്ന പോരാട്ടത്തിന് മാറിയ മലയാളസിനിമ മാത്രം പിന്തുണച്ചാല്‍ മതിയാകും. അമ്മയെന്തെന്ന്് അവര്ക്കു തന്നെ മനസിലാകും വരെയേ ഈ ആക്രോശങ്ങള്‍ക്ക് ശബ്ദമുണ്ടാകൂ.