പുതുവൈപ്പിലെ സമരക്കാര്‍ നേരിട്ട പൊലീസ് നടപടിക്ക് പിണറായി സര്‍ക്കാരിന്റെ മറുപടിയെന്താണ്? ക്രൂരമായ മര്‍ദനം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും നിര്‍ഭാഗ്യകരമെന്ന ഒരു വാക്കു കൊണ്ടു പോലും ആ കുഞ്ഞുങ്ങളെയും സ്ത്രീകളെയും സാന്ത്വനിപ്പിക്കാന്‍ തയാറാകാത്ത മുഖ്യമന്ത്രി ഏത് രാഷ്ട്രീയത്തെയാണ് പ്രതിനിധീകരിക്കുന്നത്? ഇടതുമുന്നണിയും ഇടതുപക്ഷവും മറുപടി പറയണം. മറുപടിയില്ലെങ്കില്‍, അതല്ല, അതു മറന്നുകളഞ്ഞേക്കൂ എന്നാണ് മറുപടിയെങ്കില്‍ സെലക്റ്റീവായ ജനാധിപത്യ ആശങ്കകളുമായി ഇനി ഈ വഴി വരരുത്. ചോദ്യങ്ങളുന്നയിക്കുന്ന ജനതയെ തല്ലിച്ചതയ്ക്കുന്ന രാഷ്ട്രീയത്തിന് ഒറ്റ മുഖമേയുള്ളൂ. അത് ജനാധിപത്യ വിരുദ്ധവുമാണ്.
ഈ മട്ടില് ജനത്തിനു നേര്‍ക്ക് ലാത്തി വീശിയ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഇപ്പോഴും അഭിമാനത്തോടെ തല്സ്ഥാനത്തു തുടരുന്നുവെങ്കില് സി.പി.എം. ഇനിയും വലിയ വര്ത്തമാനം പറയരുത്. ജനാധിപത്യത്തെക്കുറിച്ചുള്ള തിരഞ്ഞെടുക്കപ്പെട്ട വേവലാതികള്‍ കുടഞ്ഞിടരുത്. നേരത്തെ പറഞ്ഞതൊക്കെ വിഴുങ്ങേണ്ടി വന്ന നേതാക്കളും ദയവായി പ്രതിഷേധവേദി വിടണം.
സി.പി.എമ്മിന്റെ ജില്ലാനേതൃത്വത്തിനു വരെ നേരിട്ടു ബോധ്യമായ പൊലീസ് അതിക്രമത്തെക്കുറിച്ചാണ് മുഖ്യമന്ത്രിക്ക് ഒരാഴ്ച കഴിഞ്ഞിട്ടും പറയാന്‍ നേരം കിട്ടിയിട്ടില്ലാത്തത്. അടി കിട്ടിയെങ്കില്‍ വാങ്ങിച്ചേക്കണം, മറുപടി പറയാനൊന്നും ആഭ്യന്തരമന്ത്രിക്ക് ഉത്തരവാദിത്തമില്ലെന്നത് കേരളത്തില്‍ പുതിയ കീഴ്വവഴക്കമാണ്. പക്ഷേ നിരപരാധികള്‍ക്കും സ്ത്രീകള്‍ക്കും കുരുന്നുകള്‍ക്കും നേരെ ഉയര്‍ന്ന ലാത്തിക്കു മറുപടിയില്ലെങ്കില്‍ ഇടതുമുന്നണി സ്വയം പ്രഖ്യാപിക്കുകയാണ്. ആ ലാത്തി വീശിയത് നിങ്ങള്‍ തന്നെയാണെന്ന്. ഒരു വാക്കു കൊണ്ടു പോലും ആ വേദനയെ അപലപിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയും അസത്യങ്ങള്‍ വരെയുയര്‍ത്തി പൊലീസ് നടപടിയെ ന്യായീകരിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറിയും പറയുന്നത് അതു തന്നെയാണ്. യതീഷ് ചന്ദ്രയുടെ ലാത്തിവീശിയത് സി.പി.എമ്മിന്റെ നയമാണെന്ന്.
ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മാത്രം പ്രശ്നവുമല്ലിത്. പുതുവൈപ്പിലെ ജനതയ്ക്ക് നേരിടേണ്ടി വന്ന പൊലീസ് നടപടി ആര്‍ക്കു വേണ്ടിയാണെന്നു കൂടി ഇടതുസര്‍ക്കാര്‍ വ്യക്തമാക്കണം. ജനതയുടെ ആശങ്ക അടിസ്ഥാനരഹിമാണെന്ന് ഐ.ഒ.സി. വാര്‍ത്താക്കുറിപ്പ് അരമണിക്കൂറെടുത്തു വായിച്ച മുഖ്യമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഇനി ഈ കഥയില്‍ ചോദ്യമുണ്ടെന്നു പ്രതീക്ഷിക്കേണ്ട. തല്‍ക്കാലം പ്ലാന്റ് നിര്‍മാണം നിര്‍ത്തിവച്ചതുപോലും നിര്‍മാണത്തില്‍ ചട്ടലംഘനമുണ്ടായോ എന്നു പരിശോധിക്കാന്‍ മാത്രമാണ്. ശാസ്ത്രീയമായി വിലയിരുത്തട്ടെ, ശരിയെന്നുറപ്പുള്ള ഉത്തരം ആ ജനതയെ ബോധ്യപ്പെടുത്തട്ടെ, ബോധ്യപ്പെടുത്തലും ഭരണനിര്‍വഹണത്തില്‍ പെട്ടതു തന്നെയാണ്. നിരന്തരം വികസനത്തിന്റെ പേരില്‍ ബലിയാടുകളാകുന്ന നാട്ടുകാരുടെ രോഷവും പ്രതിഷേധവും കൂടുതല്‍ ശക്തമായിരിക്കും. ആശങ്കകളും. അവരെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം കൂടിയാണ് ഭരണനിര്‍വഹണം എന്ന പേരില്‍ ഏറ്റെടുക്കുന്നതെന്ന് ഇടതുമുന്നണി സര്‍ക്കാര്‍ മനസിലാക്കണം. ലാത്തി കൊണ്ട് തീര്‍ത്തുകളയാവുന്ന ആശങ്കകളെന്നു തെറ്റിദ്ധരിച്ചിടത്തൊക്കെ അടി തെറ്റിയ ഭരണകൂടങ്ങളുടെ ചരിത്രവും മറന്നുപോകരുത്. ക്വാറികളുടെ ദൂരപരിധി എടുത്തു കളയുന്നതും, മെട്രോ ഉല്‍ഘാടനവേദിയില്‍ പോലും വികസനവിരുദ്ധരെ ഭീഷണിപ്പെടുത്തുന്നതും ഒക്കെയാണ് ഈ സര്‍ക്്കാര്‍ നല്‍കുന്ന സൂചനകളെങ്കില്‍ അത് അടയാളപ്പെടുത്തുന്ന രാഷ്ട്രീയം അപകടകരമാണെന്നു പറയാതെ വയ്യ.
സമരം ന്യായമായ ആശങ്കകള്‍ ഉയര്‍ത്തിയതുകൊണ്ടു തന്നെയാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി, താങ്കള്‍ക്ക് പുനഃപരിശോധനയ്ക്ക് തീരുമാനമെടുക്കേണ്ടി വന്നതും തല്‍ക്കാലത്തേക്ക് പ്ലാന്റ് നിര്‍മാണം നിര്‍ത്തേണ്ടി വന്നതും. പൊലീസിനെക്കൊണ്ട് അടിച്ചൊതുക്കാനുള്ള ശ്രമം പരാജയപ്പെട്ടതുകൊണ്ടു മാത്രമാണ് ആ തീരുമാനത്തിലേക്ക് സര്‍ക്കാരിനെത്തേണ്ടി വന്നത്. തല്ലിച്ചതച്ചവരോട് ഖേദം പ്രകടിപ്പിക്കാനുള്ള ബാധ്യത മാത്രമല്ല, ഈ മര്‍ദനനയം സി.പി.എമ്മിനുണ്ടോ എന്ന് വ്യക്തമാക്കാനുമുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. പൊലീസിന്റെയല്ല, ജനതയുടെ മനോവീര്യമാണ് സര്‍ക്കാര്‍ സംരക്ഷിക്കേണ്ടത്. തിരഞ്ഞെടുത്തിരിക്കുന്നത്, പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത് ജനങ്ങളാണെന്ന ബോധ്യമുണ്ടെങ്കില്, മുഖ്യമന്ത്രി ഈ മര്ദനം അഴിച്ചുവിട്ട പൊലീസിനെക്കുറിച്ച് ഒരു വാക്കെങ്കിലും പറയാതെ പോകാന് താങ്കള്ക്ക് നേരമില്ലാതിരിക്കുമായിരുന്നില്ല..
അടിയുടെ വേദന മനുഷ്യര്ക്കെല്ലാം ഒന്നു തന്നെയാണ്.