വീണ്ടും വീണ്ടും ഫാസിസത്തെപ്പറ്റി സംസാരിക്കേണ്ടി വരുന്ന, ഭീതിയോടെ ഓര്‍ത്തിരിക്കേണ്ടിവരുന്ന ഇന്ത്യയെയും കേരളത്തെയും പറ്റിയാണ് ആദ്യം. രാജ്യത്ത് ഭരണകൂടം എന്ന തണല്‍പറ്റി ഒരു സംഘം വിതയ്ക്കുകയും കൊയ്യുകയും ചെയ്യുന്ന അകലത്തിന്റെ രാഷ്ട്രീയം പേടിപ്പിച്ചുതുടങ്ങിയിട്ട് വര്‍ഷം മൂന്നുകഴിഞ്ഞു. ആ രാഷ്ട്രീയചിന്ത അതിന്റെ ആക്രമണോല്‍സുകത കൂടുതല്‍ കൂടുതല്‍ പുറത്തെടുക്കുന്ന കാഴ്ചകളാണ് എങ്ങും. കയ്യേറ്റത്തിന്റെയും കയ്യാമം വെയ്ക്കലിന്റെയും രാഷ്ട്രീയം, അസഹിഷ്ണുതയുടെ അതിതീവ്രമായ പ്രകടനങ്ങളാകുമ്പോള്‍ നമ്മള്‍ പ്രതിരോധിക്കേണ്ടത് എങ്ങനെയാണ്.? ബലമില്ലാത്ത പ്രതിരോധങ്ങളെ കുടഞ്ഞുകളഞ്ഞ് ഈ വഴിക്ക് അതിഗൗരവമായ ആലോചനകള്‍ ഉണ്ടായേപറ്റൂ.
നിരന്തരമുയര്‍ന്ന എതിര്‍സ്വരങ്ങളെ അടിച്ചമര്‍ത്താന്‍ ഈ രണ്ടുപേര്‍ മതിയാവില്ലെന്നറിഞ്ഞിട്ടും അവരെ കയറൂരിവിട്ടു എന്നതിലാണ് അപകടം കാണേണ്ടത്. വെറുപ്പിന്റെ ആ രാഷ്ട്രീയം സ്വകാര്യതകളും ഒളിച്ചുകളികളും ഉപേക്ഷിച്ചിരിക്കുന്നു എന്നതാണ് പുതിയ കാര്യം. ഒളിച്ചുവെയ്ക്കേണ്ട ഒന്നല്ല അതെന്ന ധൈര്യം അക്കൂട്ടര്‍ കൈവരിച്ചിരിക്കുന്നു എന്നതാണ് ഇനി പേടിപ്പിക്കേണ്ടത്. ആ ധൈര്യത്തെയാണ് എല്ലാ അഭിപ്രായവ‌്യത്യാസങ്ങളും മാറ്റിവെച്ച് ചെറുത്തു തോല്‍പിക്കേണ്ടത്. എല്ലാ വേണ്ടാതീനങ്ങളെയും പരസ്യമായി ന്യായീകരിക്കാന്‍ കാട്ടുന്ന ധൈര്യം വഷളാക്കി നേട്ടം കൊയ്യാനുള്ള ഹീനതന്ത്രമായി എതിര്‍പക്ഷത്തുള്ളവര്‍ തിരിച്ചറിയണം ഇനിയെങ്കിലും.
കാപട്യത്തിന്റെ ഈ കാവിക്കുപ്പായക്കാരോട് രാജ്യം നിവര്‍ന്നു നിന്ന് ചോദിക്കേണ്ട ചോദ്യങ്ങള്‍ ഒരുപാടുണ്ട്. രാജ്യത്തിന്റെ അതിര് കാക്കുന്ന സൈന്യത്തിന്റെ അട്ടിപ്പേറവകാശം ആരാണ് ഹേ നിങ്ങള്‍ക്ക് പതിച്ചുതന്നത്.·? നാട്ടുകാരുടെ രാജ്യസേനേഹമളയ്ക്കാനുള്ള സൂചിക ആരാണ് നിങ്ങളുടെ കൈകളില്‍ വെച്ചുതന്നത്.?പട്ടാളത്തിന്റെ മനുഷ്യത്വരാഹിത്യം ചൂണ്ടിക്കാട്ടുന്നവരെ രാജ്യദ്രോഹികളാക്കുന്ന സംഘ ലബോറട്ടറി അടച്ചുപൂട്ടേണ്ട സമയം അതിക്രമിച്ചെന്ന് പറയാതെ വയ്യ. ഈ തറവേലകള്‍ക്ക് ഒരു ഭരണകൂടത്തിന്റെ കയ്യൊപ്പ് കൂടി ഉണ്ടാകുന്നിടത്താണ് ജനങ്ങളും ജനാധിപത്യവും തോറ്റുപോകുന്നത്.
ഇനി കേരളത്തിലേക്ക് വരാം. ഈ രണ്ട് കയ്യേറ്റങ്ങളുടെയും പ്രതിഫലനങ്ങള്‍ കേരളത്തിലുമുണ്ടായി. യച്ചൂരിക്ക് നേരെയുള്ള കടന്നാക്രമണത്തെച്ചൊല്ലിയുണ്ടായ ബലപ്രയോഗങ്ങളും വാദപ്രതിവാദങ്ങളും കേരളത്തിന്റെ സ്വൈര്യജീവിതത്തെ ബാധിച്ചത് എങ്ങനെയെന്ന് ഈ ദിവസങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. അക്രമങ്ങളും ഹര്‍ത്താലുകളും ഇടവേളക്കുശേഷം വീണ്ടും മറനീക്കിയപ്പോള്‍ ചിലര്‍ ഗൂഢമായി ആഗ്രഹിക്കുന്ന രാഷട്രീയ കാലാവസ്ഥയാണ് പുലരുന്നത്. തീ കൊണ്ടുള്ള ഈ കളികള്‍ വിവേകശാലികള്‍ തിരിച്ചറിഞ്ഞ് പ്രതിരോധം തീര്‍ക്കണമെന്നതാണ് ഇനിയുള്ള പറച്ചിലിന്റെ പാഠം. ആ പാഠങ്ങളില്‍ സിപിഎമ്മിനും ഏറെ പഠിക്കാനുണ്ട്.
പാര്‍ട്ടി സെക്രട്ടറിയുടെ ഈ ആരോപണങ്ങള്‍ നേരാണെന്നതിന് ന്യായങ്ങള്‍ ഏറെയുണ്ട്. അതിലേക്കുവരാം. പക്ഷെ അതിന് മുമ്പ് സിപിഎം മറന്നുപോകരുതാത്ത ചിലതുമുണ്ട്. തലമറന്ന് എണ്ണ തേക്കുന്നവരോട് എതിരിടാന്‍ അതേ എണ്ണയെടുത്ത് തലയില്‍ പുരട്ടുന്ന പാര്‍ട്ടിക്ക് എങ്ങനെ ഫാസിസത്തെ ചെറുക്കാനാകും.? ഉത്തരവാദിത്തബോധം എന്നത് ഇന്നത്തെ കേരളത്തില്‍ സിപിഎം അതിന്റെ നയപരിപാടികളില്‍ ഉള്‍പ്പെടുത്തേണ്ട അടിയന്തര അജണ്ടയാണെന്ന് പറയാതെ വയ്യ.
ഇനിയെങ്കിലും ജനങ്ങളോട് ജനാധിപത്യബോധത്തോടെ സംസാരിക്കാനും പെരുമാറാനും ഇന്ത്യയിലെ എന്ന പോലെ കേരളത്തിലെ ബി.ജെപിയും തയാറാകണം. ആത്മാര്‍ഥതയില്ലാത്ത പ്രകടനപരതകള്‍ കേരളത്തില്‍ ഉള്ള വേരുകളെക്കൂടി തളര്‍ത്താന്‍ മാത്രമേ ഉപകാരപ്പെടൂ. ഫാസിസം ഇന്ത്യയില്‍ പുലര്‍ന്നില്ലെന്ന വീണ്‍വാക്കുകള്‍ കുടഞ്ഞുകളയാന്‍ എ.കെ.ജി ഭവന്റെ അകത്തുവരെ മുഴങ്ങിയ മുദ്രാവാക്യങ്ങള്‍ സിപിഎമ്മിനും ഉപകാരപ്പെടണം. ഫാസിസത്തെ നേരിടേണ്ട, പ്രതിരോധിക്കേണ്ട രീതിശാസ്ത്രങ്ങള്‍ മാറേണ്ടതുണ്ട്. മുമ്പേ പറഞ്ഞ ഉത്തരവാദിത്ത ബോധം സിപിഎം കാണിച്ചേ മതിയാകൂ. പാര്‍ട്ടി ക്ലാസുകളില്‍ ഇനിയത്തെ പാഠം അതാകണം. ഫാസിസത്തിന്റെ പ്രകോപനങ്ങളെ പ്രത്യയശാസ്ത്രത്തിന്റെ ദൃഢത കൊണ്ട്, ജനാധിപത്യത്തിന്റെ കരുത്ത് കൊണ്ട് നേരിടാനുള്ള സ്റ്റഡി ക്ലാസുകള്‍ക്ക് അതിവേഗത്തില്‍ അരങ്ങൊരുങ്ങട്ടെ.