മതത്തിന്റെ പേരില്‍ പ്രകോപനമുണ്ടാക്കാന്‍ ആരു ശ്രമിച്ചാലും കര്‍ശന നടപടിയും നിലപാടുമുണ്ടാകണം. ചെറിയ പ്രകോപനങ്ങള്‍ പോലും താങ്ങാന്‍ കഴിയാത്ത വിധം സമൂഹത്തെ വൈകാരിവല്‍ക്കരിക്കാന്‍ തീവ്രശ്രമം തുടര്‍ന്നു കൊണ്ടേയിരിക്കുന്ന കാലത്ത് എല്ലാ ദിശയിലും ജാഗ്രത അനിവാര്യമാണ്. എറണാകുളത്ത് ഹൈക്കോടതിക്കു നേരെയുണ്ടായ പ്രതിഷേധം ചോദ്യങ്ങള്‍ക്കുത്തരം തേടാനല്ല, പ്രകോപനങ്ങള്‍ക്കു തന്നെയാണ് ശ്രമിച്ചത് എന്നത് വ്യക്തം. വര്‍ഗീയമായ മുതലെടുപ്പിന് ആരുവന്നാലും ഏങ്ങനെ വേഷം മാറിവന്നാലും വീണുപോകാത്ത മനഃസാക്ഷിയുമായി കേരളം സ്വയം ശക്തി നേടേണ്ടതുണ്ട്.
കഴിഞ്ഞയാഴ്ച മുസ്്ലിം ഐക്യവേദിയുടെ നേതൃത്വത്തില്‍ നടന്ന ഹൈക്കോടതി മാര്‍ച്ചാണ് ഈ വിധത്തിലുളള സംഘര്‍ഷത്തിലേക്ക് വളര്‍ന്നത്. പൊലീസ് പരമാവധി സംയമനം പാലിച്ചിട്ടും സമരക്കാര്‍ പൊലീസ് ബാരിക്കേഡിനു തകര്‍ക്കുകയും ജലപീരങ്കിക്കു മുകളില്‍ കയറുകയും ചെയ്യുന്ന നിലയിലെത്തിയിരുന്നു. അക്രമാസക്തരമായ ആള്‍ക്കൂട്ടത്തിനെതിരെ ഗ്രനേഡ് പ്രയോഗിച്ചാണ് പൊലീസ് സംഘര്‍ഷം അവസാനിപ്പിച്ചത്. എന്നാല്‍ ഹൈക്കോടതി ജഡ്ജിമാരെ ഭീഷണിപ്പെടുത്തും വിധമുളള മുദ്രാവാക്യങ്ങള്‍ പോലും മുഴക്കി അക്രമം നടത്തിയിട്ടും ആരെയും അറസ്റ്റ് ചെയ്യാതിരുന്നത് പൊലീസിനെതിരെ വന്‍ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. ഇതോടെയാണ് സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. പറവൂര്‍ സ്വദേശി സഹീര്‍,കൂനമ്മാവ് സ്വദേശി ഷെരീഫ് എന്നിവരാണ് അറസ്റ്റിലായത്. മതസ്പര്‍ധ വളര്‍ത്തും വിധം മുദ്രാവാക്യം മുഴക്കിയതിനും,ഹൈക്കോടതി ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയതിനും,പൊലീസിന്‍റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനും ഉളള കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇരുവരും എസ്ഡിപിഐ പ്രവര്‍ത്തകരാണ്.
ഈ മാര്‍ച്ച്, അത്രമേല്‍ നിഷ്കളങ്കമായ പ്രതിഷേധപ്രകടനമായിരുന്നോ? ഏതു കോടതിവിധിയോടും പ്രതികരിക്കാനുള്ള രാഷ്ട്രീയമായ അവകാശം മാത്രമാണോ വിനിയോഗിക്കപ്പെട്ടത്? കോടതിവിധി വിമര്‍ശിക്കപ്പെടേണ്ടതാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ആ വിമര്‍ശനം രാഷ്ട്രീയലക്ഷ്യത്തിനായി വര്‍ഗീയത പ്രചരിപ്പിക്കാന്‍ ഉപയോഗിക്കപ്പെടുന്നതും സൂക്ഷ്മായി വിലയിരുത്തപ്പെടേണ്ടതാണ്.
പ്രശ്നങ്ങളുടെ തുടക്കം എവിടെ നിന്നാണ്. ഹിന്ദു മതത്തില്‍ ജനിച്ചുവളര്‍ന്ന ഒരു പെണ്‍കുട്ടി, സ്വന്തം ഇച്ഛാനുസരണം, 23ാം വയസില്‍ ഇസ്‍ലാം മതം സ്വീകരിക്കുന്നു. എതിര്‍പ്പുള്ള മാതാപിതാക്കള്‍ കോടതിയെ സമീപിക്കുന്നു, പെണ്‍കുട്ടി സ്വന്തം ഇച്ഛ വ്യക്തമായി അറിയിച്ചതോടെ കോടതി ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം അംഗീകരിച്ച് പെണ്‍കുട്ടിക്കൊപ്പം നില്‍ക്കുന്നു. എന്നാല്‍ കുട്ടിയെ തീവ്രവാദപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനായി സിറിയയിലേക്കു കടത്തുമെന്ന ആശങ്ക ചൂണ്ടിക്കാട്ടി പിതാവ് വീണ്ടും കോടതിയെ സമീപിച്ചതോടെയാണ് കാര്യങ്ങള്‍ സങ്കീര്‍ണമാകുന്നത്. കേസില്‍ വാദം നടന്നുകൊണ്ടിരിക്കേ, താന്‍ മുസ്‍ലിം യുവാവുമായി വിവാഹിതയാണെന്ന് അറിയിച്ചുകൊണ്ട് പെണ്‍കുട്ടി കോടതിയിലെത്തുന്നു. സങ്കീര്‍ണമായ വാദങ്ങള്‍ക്കു ശേഷം വിവാഹത്തിന്റെ സാധുതയിലും ഉദ്ദേശശുദ്ധിയിലും മതപരിവര്ത്തനത്തിലെ സുതാര്യതയിലും സംശയം പ്രകടിപ്പിച്ച് കോടതി വിവാഹം റദ്ദു ചെയ്യുന്നു. കുട്ടിയെ പിതാവിനൊപ്പം അയക്കാന്‍ ഉത്തരവിടുകയും ചെയ്യുന്നു.
പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് ഇഷ്ടമുള്ള മതവും ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെയും തിരഞ്ഞെടുക്കാന്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശമാണ് കോടതി മറന്നുപോയത് എന്നത് വലിയ ചോദ്യമാണ്. പിതാവിന്റെ ആരോപണമോ, കോടതി നടപടികള്‍ക്കിടയിലെ ദുരൂഹമായ ഇടപെടലുകളോ ഒന്നും തന്നെ വ്യക്തിക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളില്‍ കോടതിക്ക് ഇടപെടാനുള്ള ന്യായങ്ങളല്ല. വ്യക്തിയുടെ ജീവിതം അപകടത്തിലേക്കു പോകുമോയെന്ന ആശങ്ക മുന്‍നിര്‍ത്തിയല്ല നീതിന്യായകോടതി തീരുമാനമെടുക്കേണ്ടത് നിയമവും അവകാശങ്ങളും വിലയിരുത്തിയാണ്.
ഇത്രയും ശരി തന്നെയാണ്. എന്നാല്‍ ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് മുന്നിലെത്തിയ വസ്തുതകളുടെ അടിസ്ഥാനത്തില്‍, നേരിട്ടു ബോധ്യമായ കാരണങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് വിധിയെഴുതിയത്. ഐഎസ് റിക്രൂട്ട്മെന്റിന്റെ ഭാഗമായി യുവതിയെ മലപ്പുറത്തെ ഒരു ട്രസ്റ്റിലെത്തിച്ച് മതപരിവർത്തനം നടത്തിയെന്നായിരുന്നു മാതാപിതാക്കളുടെ ആരോപണം. മാതാപിതാക്കൾ നൽകിയ ഹേബയസ് കോർപ്പസ് ഹർജിയെ തുടർന്ന് കഴിഞ്ഞവർഷം യുവതിയെ ഹൈക്കോടതിയിൽ ഹാജരാക്കി . എന്നാൽ മാതാപിതാക്കൾക്കൊപ്പം പോകാൻ അന്ന് യുവതി തയ്യാറായില്ല . തുടർന്് ഹർജി തീർപ്പാകുന്നതുവരെ കൊച്ചിയിലെ ഒരു ഹോസ്റ്റിൽ യുവതിയെ താമസിപ്പിക്കാൻ കോടതി നിർദേശിച്ചു . ഈ കാലയളവിൽ മാതാപിതാക്കൾക്ക് മാത്രം കാണാനും അനുമതി നൽകി . എന്നാൽ ഹർജി നിലനിൽക്കെ ട്രസ്റ്റുമായി ബന്ധപ്പെട്ടവർ യുവതിയുടെ വിവാഹം നടത്തി. ഇത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി വിവാഹം റദ്ദാക്കിയത് . യുവതിയെ മാതാപിതാക്കളുടെ കൂടെ അയയ്ക്കാനും നിർദേശിച്ചു . പെൺകുട്ടിയെ പാർപ്പിച്ചു എന്ന് ആരോപിക്കുന്ന ട്രസ്റ്റിനെതിരെയുള്ള കേസുകളിൽ പെരുന്തൽമണ്ണ ഡിവൈഎസ്പി നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നും കോടതിയ വ്യക്തമാക്കി. പെൺകുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ ചെർപ്പുളശേരി പൊലീസ് സ്റ്റേഷനുകളിലുള്ള പരാതികൾ ശരിയായ രീതിയിലല്ല കൈകാര്യം ചെയ്തതെന്നും ഡിജിപി നേരിട്ട് അന്വേഷണം നടത്തണമെന്നും കോടതി നിർദേശം നൽകി. നിർബന്ധിത മതപരിവർത്തനത്തിനായി പ്രവർത്തിക്കുന്നെന്ന് സംശയിക്കുന്ന സംഘടനകളെ കുറിച്ച് വിശദമായ അന്വേഷണം വേണം. ഐഎസിൽ ചേർക്കാൻ മതപരിവർത്തനം നടന്നോ എന്ന് പരിശോധിക്കാനും കോടതി ഉത്തരവിട്ടു
വിയോജിക്കാനും ചോദ്യം ചെയ്യാനും ആര്‍ക്കും അവകാശമുണ്ട്. പ്രത്യേകിച്ചും മുസ്‍ലിങ്ങള്‍ക്കെതിരായ പൊതുബോധം രൂപപ്പെടുത്തുന്ന തരത്തില്‍ ജനാധിപത്യത്തിന്‍റെ തൂണുകള്‍ കൂടി പ്രവര്‍ത്തിച്ചുപോരുന്ന സാഹചര്യത്തില്‍. എന്നാല്‍ നിയമപരമായ സാധ്യതകള്‍ പോലും തേടും മുന‍്പ്, വിധി പുറപ്പെടുവിച്ച ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്ന രാഷ്ട്രീയം എന്തായാലും സമുദായത്തെ രക്ഷിക്കാനുള്ളതല്ല. സങ്കീര്‍ണതകളുള്ള ഒരു കേസ് മാത്രം മുന്‍നിര്‍ത്തി, മതംമാറാനുള്ള അവകാശം നിഷേധിച്ചു എന്ന പ്രചാരണം വസ്തുതാപരമായി ശരിയുമല്ല. സമുദായം അപകടത്തില്‍ എന്ന പ്രചാരണത്തിലേക്കെത്തും മുന്‍പ്, ഇതേ വ്യക്തിസ്വാതന്ത്യം സമുദായത്തിനകത്തും ഉറപ്പുവരുത്താനുള്ള ചര്‍ച്ചയ്ക്കും തുടക്കമിടാന്‍ തയാറാണോ എന്ന പി.കെ.ഫിറോസിന്റെ ചോദ്യം അപ്രസക്തമല്ല. സമുദായത്തിന്‍റെ പേരില്‍ ഐക്യവേദി രൂപീകരിച്ചവര്‍ സമുദായത്തെ പ്രതിനിധീകരിക്കാന്‍ കുത്തക ഏറ്റെടുക്കുന്നതിലും വിയോജിപ്പ് പ്രകടിപ്പിച്ചവര്‍ ഏറെയാണ്. ഒടുവില്‍ ഹൈക്കോടതിക്കടുത്ത് സംഘര്‍ഷത്തിലും ലാത്തിച്ചാര്‍ജിലും കലാശിച്ച പ്രതിഷേധപ്രകടനവും പിറ്റേന്ന് എറണാകുളം ജില്ലയില്‍ നടത്തിയ ഹര്‍ത്താലും ദുരുദ്ദേശങ്ങള്‍ സ്വയം വെളിപ്പെടുത്തിക്കഴിഞ്ഞതാണ്.
നീതി നിഷേധിക്കപ്പെട്ടത് ആര്‍ക്കായാലും അവര്‍ക്കൊപ്പമുണ്ടാകണം, മതേതരകേരളം. പക്ഷേ ചോദ്യോത്തരങ്ങള്‍ക്കിടെ ദുഷ്പ്രചാരണം കൂട്ടിക്കലര്‍ത്തുന്നവരെ തിരിച്ചറിയണം, നേരിടണം, നിയമപരമായ നടപടിയുമുണ്ടാകണം. മതത്തിന്റ പേരില്‍ വിഭാഗീയത വളര‍്ത്താന്‍ തുനിഞ്ഞിറങ്ങുന്നവരാരും ഉല്‍ക്കണ്ഠപ്പെടുന്നത് വിശ്വാസികള്‍ക്കു വേണ്ടിയല്ലെന്ന് തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള രാഷ്ട്രീയവിദ്യാഭ്യാസം ഈ കാലത്ത് ഒരു ആഡംബരമല്ലെന്നു തിരിച്ചറിയുക തന്നെ വേണം.