ഇനി മൂന്നാംപിറന്നാള്‍ ദിനത്തില്‍ ഇനി ആരും പോത്തുവിളമ്പണ്ട എന്നു പ്രഖ്യാപിച്ച മോദി ഇതുവരെ വിളമ്പിയ വിഭവങ്ങളെക്കൂടി പരിശോധിക്കാം. പോയമൂന്നുവര്‍ഷത്തിന്റെ പ്രോഗസ് കാര്‍ഡൊന്നുമല്ല എടുത്തുയര്‍ത്താന്‍ പോകുന്നത്. ഇവര്‍ എന്തുനല്‍കിയെന്നറിയാന്‍ ഒന്നോടിച്ചുനോക്കല്‍. പിന്നിട്ട ആയിരംദിനങ്ങളില്‍ അച്ചേദിന്‍ എത്രയെന്ന ഒരു അടിച്ചുകൂട്ടല്‍. അത്രമാത്രം.
നല്ലദിനങ്ങളെത്തിയില്ലേ എന്ന നരേന്ദ്രമോദിയുടെ ചോദ്യമാണ് കേട്ടത്. അതെ നല്ലദിനങ്ങള്‍, നല്ലദിനങ്ങളെത്തിച്ചേര്‍ന്നെന്ന അണികളുടെ ആര്‍പ്പുവിളികളും കേള്‍ക്കാം. എന്നാല്‍ ഈ ചോദ്യം മോദി രാജ്യമാകാമാനം ചോദിച്ചാല്‍ ഇതേ ആര്‍പ്പുവിളികളാകുമോ ഉത്തരം. ജനങ്ങളെല്ലാം ഒരു ക്യൂവായി പുറന്തിരിഞ്ഞുനിന്ന നോട്ടുനിരോധനകാലത്ത് അതിനെ പ്രതിരോധിക്കാന്‍ ചോദ്യങ്ങളുമായി പുറത്തിറങ്ങിയ ഒരു ആപ്പോര്‍ക്കുന്നില്ലേ. അങ്ങനെ മോദിയോടുമാത്രം കൂറുകാണിക്കുന്ന ആപ്പുകള്‍ വഴിയല്ലാതെ ഒരു ഉത്തരം തേടിയാല്‍ എന്താകും മറുപടി. ഹിന്ദുത്വപ്രത്യയശാസ്ത്രത്തിലഭിരമിക്കുന്ന ഒരു ആള്‍ക്കൂട്ടമൊഴികെയുള്ളവര്‍ അതിന് അനുകൂലമായി കൈ പൊന്തിക്കില്ല. അതെ തന്നെയാണ് ഇവിടെ അഭിസംബോധന ചെയ്യപ്പെടേണ്ട ആദ്യ വിഷയവും. ഒരു മതേതരരാജ്യത്തെ പ്രധാനമന്ത്രിക്ക് ഭരണകൂടത്തിന് ഈ ഹിന്ദുത്വ അജന്‍ഡയില്‍ നിന്ന് മുക്തി നേടാനായിട്ടില്ല. അല്ല അങ്ങനെയൊരു മുക്തി അവര്‍ ആഗ്രഹിക്കുന്നില്ലേയില്ലെന്നു മാത്രമല്ല, അതു തന്നെയാണല്ലോ അവരുടെ അജണ്ട.
അഴിമതി എത്ര ആഴത്തില്‍ വേരാഴ്ത്തിയോ അത്രതന്നെ ആഴത്തിലേക്കാണ് മൂന്ന് വര്‍ഷം മുന്‍പ് യുപിഎ സഖ്യത്തെ ഇവിടുത്തെ വോട്ടര്‍മാര്‍ എടുത്തെറിഞ്ഞുകളയുന്നത്. നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഒരു അഴിമതിയുടെയും മാറാപ്പുചുമക്കുന്നില്ലെന്നതില്‍ ഈ സര്‍ക്കാരിന് അഭിമാനിക്കാം. എന്നാല്‍ അധികാരവഴിവെട്ടിത്തെളിക്കാന്‍ അന്നുപറഞ്ഞതില്‍ അഴിമതിമുക്തഭാരതം മാത്രമല്ലായിരുന്നുവെന്നതും ആ വാഗ്ദാനങ്ങളിന്നെവിടെയെന്നതും അന്വേഷിക്കേണ്ടതുണ്ട്. ആ അന്വേഷണവഴികള്‍ നേട്ടങ്ങളുടെ തട്ടിനേക്കാള്‍ കോട്ടങ്ങളുടെ തട്ടിന് ഭാരമേറ്റും
ഇങ്ങനെ തൊട്ടുവണങ്ങി മോദിയെ പാര്‍ലമെന്റിലേക്കാനയിച്ചത് ആരായിരുന്നു. അത് അദ്ദേഹത്തെപ്പോല്‍ ഹിന്ദുരാഷ്ട്രം പുലരണമെന്ന് അതിയായി ആഗ്രഹിച്ച ഒരു ന്യൂനപക്ഷവും അതിനൊപ്പം മോദിയാണ് പുതിയ ഇന്ത്യയുടെ മുഖമാകേണ്ടവനെന്ന് പബ്ലിക് റിലേഷന്‍ പരസ്യങ്ങള്‍ കണ്ട് തെറ്റിദ്ധരിച്ചുപോയവനുമാണെന്ന് നിരീക്ഷിച്ചാല്‍ അത് തെറ്റായ ഒന്നാകില്ല. ഇപ്പറഞ്ഞ രണ്ടുഗണങ്ങളില്‍ ആദ്യഗണം ഇന്നും മോദിയുടെ ഭൂതഗണംതന്നെയാണ്. അവരെ വിടാം. അവരുടെ താല്‍പര്യങ്ങളെ ഭരണകൂടം താലോലിച്ചുവോയെന്നത് ചോദ്യമേയല്ല. ചോദ്യം രണ്ടാം ഗണത്തില്‍പ്പെട്ടവര്‍ക്ക്, മോദിയാണ് പുതിയ ഇന്ത്യയുടെ മുഖമെന്ന് വിശ്വസിച്ച അതല്ലെങ്കില്‍ നിങ്ങള്‍ അങ്ങനെ വിശ്വസിപ്പിച്ചവര്‍ക്ക് നിങ്ങള്‍ എന്തുനല്‍കിയെന്നതാണ്. അവകാശവാദങ്ങളിലേറെയുണ്ട്. അഴിമതിക്ക് വിലങ്ങിട്ടുവെന്നും സര്‍ക്കാര്‍ പദ്ധതികളെ കൂടുതല്‍ സുതാര്യമാക്കിയെന്നതും മുന്‍പന്തിയിലുള്ളത്. ഡിജിറ്റല്‍ ഇന്ത്യ മറ്റൊന്ന്. സാങ്കേതികവിദ്യയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി നൂറുകോടിജനതയുടെയും ദൈനംദിനഇടപെടലുകളിലെ ഊരാക്കുടുകുകള്‍ അഴിച്ചുനല്‍കിയെന്ന അവകാശവാദം. നികുതിഘടന സമന്വയിപ്പിച്ച ദേശീയ നികുതി സമ്പ്രദായവും നിക്ഷേപസൗഹൃദരാജ്യമാക്കിയതും നികുതിദായകരുടെ എണ്ണം കൂട്ടിയതുമെല്ലാം ഈ പട്ടികയില്‍ വരും. ഒപ്പം ശുചിത്വഭാരതശ്രമങ്ങളും.
ഇപ്പറഞ്ഞ അവകാശവാദങ്ങളോടൊപ്പം ചേര്‍ത്തുവായിക്കാം. ആരോപണങ്ങളേയും. അതില്‍ വലുത് മന്‍മോഹന്‍സിങ്ങിന്റെ സാമ്പത്തിക നയങ്ങളെ വലിച്ചൊട്ടിവര്‍ അതിലും വലിയ നവലിബറല്‍ നയങ്ങള്‍ക്ക് കുടപിടിക്കുന്നുവെന്നതാണ്. കോര്‍പ്പറേറ്റുകള്‍ക്ക് കാല്‍കഴുകുന്നുവെന്നതിനൊപ്പം പൊതുമേഖലയെ സാധാരണക്കാരുടെ കഴുത്തറക്കാന്‍ അനുവദിക്കുന്നുവെന്നതുമെല്ലാം ഉത്തരം പറയേണ്ട ചോദ്യങ്ങള്‍ തന്നെ
പഴയ പ്രസംഗമാണ്. അധികാരത്തിലെത്തുന്നതിന് തൊട്ടു മുന്‍പുനടത്തിയത്. കള്ളപ്പണം കണ്ടെടുത്ത് അത് വീതിച്ച് സാധാരണക്കാരന്റെ അക്കൗണ്ടിലെത്തിക്കുമെന്ന് സാരം. അത് അതേപടി വിഴുങ്ങി അക്കൗണ്ട് തുടങ്ങിയവാരാരുമില്ലെങ്കിലും അത് ഒരു ഇച്ഛാശക്തിയുടെ അടയാളമായി കണ്ടവര്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇതേസര്‍ക്കാര്‍ ഒട്ടും മുന്നൊരുക്കമില്ലാതെ നടത്തിയ ഒരു നോട്ടുനിരോധനം കൊണ്ട് സാധാരണക്കാര്‍ തൊഴിലെടുത്ത കൂലി കയ്യിലെത്താന്‍ കാത്തുനിന്നുകുഴഞ്ഞുവീണതല്ലാതെ ഒരു കള്ളപ്പണക്കാരനും കല്‍ത്തുറുങ്ക് കണ്ടില്ല. ഒരു കള്ളപ്പണക്കാരന്റേയും കീശയും കാലിയായതുമില്ല.
പിന്നീട് നാട്ടുബാങ്കുകളെ വിഴുങ്ങി വലുതായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും നോട്ടുകാര്യത്തില്‍ വില്ലനായി. പ്രോവിഡന്റ് ഫണ്ടില്‍ നിന്ന് പിന്‍വലിക്കുന്ന തുകയ്ക്ക് നികുതിയീടാക്കാമെന്ന നിര്‍ദേശം പിന്‍വലിക്കേണ്ടിവന്നതും തിരിച്ചടിയായി. ഒപ്പം മുതാലാളിത്ത സമീപനങ്ങള്‍ക്ക് ഭരണപക്ഷത്തിന്റെ തൊഴിലാളിസംഘടനകള്‍ തന്നെ രംഗത്തുവന്നുവെന്നതും ശ്രദ്ധേയമാണ്. ചുരുക്കത്തില്‍ ആശയമേറെയുണ്ടെങ്കിലും ആ ആശയങ്ങള്‍ സാധാരണക്കാരനൊപ്പമെന്ന് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അത് ആസൂത്രണം ചെയ്യുന്നതില്‍ പാളിപ്പോകുന്നതും ആസൂത്രണം ചെയ്തുവരുമ്പോള്‍ സമ്പന്നര്‍ക്കൊപ്പം നില്‍ക്കുന്നതുമാകുന്നുവെന്നത് ഈ മൂന്നാംപിറന്നാളിന്റെ മധുരം കുറക്കുന്നതുതന്നെയാണ്. ഒപ്പം കഴിഞ്ഞ മൂന്നുവര്‍ഷമായി രാജ്യസഭയുടെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണങ്ങളും കാണാതെ പോകരുത്. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ പാസാകാതെ പോകുന്ന നിയമങ്ങളെ പണബില്ലാക്കി മാറ്റുന്ന പുതിയരീതികളെല്ലാം ജനാധിപത്യത്തെ മുറിവേല്‍പ്പിച്ചതുതന്നെയാണ്. അവിടെ കൗശലമാണെങ്കില്‍ കയ്യൂക്കെടുത്ത കനയ്യമാരേയും കണ്ടു.
അപ്പോള്‍ അങ്ങനെത്തന്നെ ഉപസംഹാരിക്കാം. ഗുണം ആ പറഞ്ഞ ഗണങ്ങള്‍ക്കുമാത്രമാണ്. അതെ തീവ്രഹൈന്ദവ വിശ്വാസങ്ങളില്‍ അഭിരമിക്കുന്നവര്‍ക്ക് ആനന്ദിക്കാന്‍ മാത്രം പലതും വച്ചുനീട്ടുന്നുണ്ട് സര്‍ക്കാര്‍. അതുണ്ടാക്കുന്ന അപകടമാകട്ടെ ഒരു മരുന്നുകൊണ്ടുമുണക്കാനാകാത്ത മുറിവിലേക്ക് നമ്മുടെ സമൂഹത്തെ കൊണ്ടെത്തിക്കുന്നുമുണ്ട്. എത്ര ലോകനായകനെന്ന പരിവേഷം നല്‍കുമ്പോഴും ഒടുവില്‍ ഒരു ഭരണാധികാരി അളക്കപ്പെടുന്നത് സമൂഹത്തിലെ പ്രഭാവം കൊണ്ടുതന്നെയാണെന്നിരിക്കേ മറ്റെല്ലാം പ്രകടനത്തേയും അത് നിഷ്പ്രഭമാക്കും
ഇതും തിരഞ്ഞെടുപ്പിന് മുന്‍പേ കേട്ട വാക്കുകളാണ്. അമ്പത്തിയാറിഞ്ചിന്റെ അഹങ്കാരം. ഒരു അയല്‍ക്കാരനും അപകടം വിതക്കാന്‍ ഇവിടെയെത്തില്ലെന്ന പ്രഖ്യാപനം. എന്നാല്‍ ഇന്ന് ആഭ്യന്തരവിഷയങ്ങള്‍ മാറാത്ത തലവേദനായായി ഒപ്പമുണ്ട്. ആകാശയാത്രകളില്‍ അഭിരമിച്ച ആദ്യനാളുകളില്‍ പറന്നിറങ്ങി അയല്‍ക്കാരന്റെ പിണക്കംമാറ്റാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഇന്ന് കാര്യങ്ങള്‍ കൈപ്പിടിയിലേയല്ല. സര്‍ജിക്കല്‍ സട്രൈക്കെല്ലാം നടന്നിട്ടും കശ്മീര്‍ കലുഷിതം തന്നെയാണ്. മാവോയ്സറ്റ് ഭീഷണിയും വെണ്ടക്കാവാര്‍ത്തകളായി കോളങ്ങളെടുക്കുന്നു. അശാന്തികൊപ്പം അസഹിഷ്ണുതയും ചേര്‍ത്തുകാണാം. ഒടുവില്‍ ഒളിച്ചുകടത്തുന്ന ബീഫുനിരോധനം വരെ വര്‍ഗീയതയുടെ വിത്തെറിയുന്നവര്‍ വിഭജനത്തിന്റെ വേലിയുയര്‍ത്തുന്നുണ്ട്. ഘര്‍വാപസി, ലൗ ജിഹാദ്, ഗോവധനിരോധനം എല്ലാം അവകാശവാദങ്ങള്‍ക്കുമേല്‍ അപകടകൊടി നാട്ടുന്നുണ്ട് ഇതെല്ലാം.
സെല്‍ഫിപ്രിയനായ പ്രധാനമന്ത്രി ഈ മൂന്നാം പിറന്നാളില്ലെങ്കിലും ആ ക്യാമറ ഒന്നു തിരിച്ചു പിടിക്കണം. ജനങ്ങളെ പകര്‍ത്തണം. അതില്‍ മുഹമ്മദ് അഖ്‌ലാക്കിന്റെയും രോഹിത് വെമുലയുടെയുമെല്ലാം കുടുംബത്തെ കാണാനാകും. അതില്‍ കല്ലെടുത്തുനില്‍ക്കുന്ന കശ്മീരിലെ കുട്ടികളെ കാണാനാകും. പാടം വരണ്ട കഥപറയാന്‍ പാര്‍ലമെന്റിന്റെ പടിക്കലെത്തിയ കര്‍ഷകരെ കാണാനാകും. അങ്ങനെ അച്ചേദിന്‍ ആഗയാ എന്ന് ആര്‍പ്പുവിളിക്കാത്ത ഒരു വലിയ ആള്‍ക്കൂട്ടത്തെ കാണാനാകും. അവര്‍ക്കൊപ്പമുള്ള ഒരു സെല്‍ഫിയാണ് നാലാംവര്‍ഷം ആവശ്യപ്പെടുന്നത്.