സര്‍ക്കാരും മുഖ്യമന്ത്രിയും മുഖം നഷ്ടമായി നില്‍ക്കുന്ന ടി.പി.സെന്‍കുമാര്‍ കേസില്‍ നിന്ന് കോട്ടയത്തെ രാഷ്ട്രീയ കൂട്ടപ്പൊരിച്ചിലിലേക്ക് എത്തുമ്പോള്‍ മുഖം നഷട്മായി നില്‍ക്കുന്ന ഒരു പാര്‍ട്ടിയെക്കാണാം. നിര്‍ഭാഗ്യവശാല്‍ ആ പാര്‍ട്ടിയുടെ പേരും സിപിഎം എന്നാണ്. മുന്നണി രാഷ്ട്രീയത്തിന്റെ ധാര്‍മിതകയും അവസരവാദവുമൊക്കെ ചര്‍ച്ചയാക്കിയ ആ മലക്കം മറിച്ചിലില്‍, പ്രത്യക്ഷരാഷ്ട്രീയ നേട്ടം കേരള കോണ്‍ഗ്രസിനാണ്, നഷ്ടം കോണ്‍ഗ്രസിനും. പക്ഷേ അതിനപ്പുറം സിപിഎമ്മിന്റെ ധാര്‍മികതയും പ്രത്യയശാസ്ത്രവും ചോദ്യം ചെയ്യപ്പെടുന്ന ചിലത് ആ സംഭവവികാസങ്ങളിലുണ്ട് എന്ന് പറയാതെ വയ്യ. കേരള കോണ്‍ഗ്രസിന് നഷട്പ്പെടാന്‍ ആദര്‍ശത്തിന്റെ ഭാരങ്ങളൊന്നുമില്ല, എന്നാല്‍ ഈ കളിയില്‍ സിപിഎം തുടക്കത്തില്‍ കാട്ടിയ നിസ്സംഗഭാവം, ഇടതുപക്ഷമെന്ന തലക്കെട്ടില്‍ ഇപ്പോഴും ചിലരെങ്കിലും വെച്ചുപുലര്‍ത്തുന്ന മൂല്യങ്ങളെ അപ്പാടെ നിരാകരിക്കുന്നു. അഞ്ചാംദിവസം സഖ്യത്തിനുദ്ദേശമില്ലെന്ന പാര്‍ട്ടി സെക്രട്ടറിയുടെ പ്രഖ്യാപനത്തിലും ചോദ്യങ്ങള്‍ ബാക്കിയാണ്.
ഈ സാഹചര്യങ്ങളിലാണ് കോട്ടയത്തെ ചങ്ങാത്തം സിപിഎമ്മിനുനേരെ രാഷ്ട്രീയമായ അനവധി ചോദ്യങ്ങളുയര്‍ത്തുന്നത്. അത്ര കാര്യമാക്കേണ്ടതില്ലാത്ത ഒരു പ്രാദേശിക കൂട്ടുകെട്ടിനെ ഇത്ര വലിയ ചര്‍ച്ചയാക്കിയത് സിപിഎം ഇക്കാര്യത്തില്‍ കാത്തുസൂക്ഷിച്ച മൗനമാണ്. ആ മൗനത്തിലെ ദുരൂഹതകളാണ് സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയത്. നവമാധ്യമങ്ങളിലടക്കം വിമര്‍ശനങ്ങളും പരിഹാസങ്ങളും കൊഴുത്തപ്പോഴും പാര്‍ട്ടി കുറ്റകരമായ മൗനം തുടര്‍ന്നത് ഉള്ളിലെ ഏതെങ്കിലും മോഹങ്ങളുടെ പേരിലാണോ എന്നാണ് ഇനി അറിയേണ്ടത്.
തല്‍ക്കാലം സിപിഎമ്മിനെ വിടാം. കേരള കോണ്‍ഗ്രസിന്റെ കാര്യത്തിലേക്ക് വന്നാല്‍ വലിയ ചോദ്യങ്ങള്‍ക്കൊന്നും ഇടമില്ല തന്നെ. അറുപതുകളുടെ ആദ്യം രൂപീകരിച്ചതുമുതല്‍ കേരള കോണ്‍ഗ്രസിന്റെ കൂടപ്പിറപ്പാണ് കാലുമാറ്റങ്ങളും കാലുവാരലുകളും. ചരിത്രത്തിലേക്ക് പിന്‍നടന്നാല്‍ പിളര്‍പ്പുകള്‍ മാത്രമല്ല, അധികാരത്തിനായുള്ള മലക്കം മറിച്ചിലുകള്‍ എമ്പാടും തെളിഞ്ഞുകാണാം. അതിലൊന്നുകൂടി മാത്രമായി പുതിയ കോട്ടയം സംഭവത്തെയും കണ്ടാല്‍ മതി. അതിലപ്പുറം ഈ കളിയിലുള്ള രാഷ്ട്രീയം സ്വന്തം മകന്റെ ഭാവി മാത്രമാണ്. പക്ഷെ ആ കളിയില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന മാണിയെയാണ് ഒടുവില്‍ കേകളം കാണുന്നത്.
മാണിയെ എന്നുമെന്നും മുന്നണിയിലേക്ക് വിളിച്ച് പ്രതിരോധത്തിലായ കോണ്‍ഗ്രസിന്, അടി കിട്ടിയപ്പോള്‍ തിരിച്ചടിച്ചുവെന്ന് ആശ്വസിക്കാം. കോണ്‍ഗ്രസിലെ മാണിവിരുദ്ധരും ഈ അകല്‍ച്ച ആസ്വദിക്കും. ഉമ്മന്‍ചാണ്ടിയെ നോവിച്ചുപാകുന്ന മാണി, കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് രാഷ്ട്രീയത്തിലും ചില ഇളക്കങ്ങള്‍ തീര്‍ക്കുന്നുണ്ട്. പക്ഷെ ലോക്സഭാ തിരഞ്ഞടുപ്പ് അത്ര അകലെയല്ലാത്ത സാഹചര്യത്തില്‍ കെ.എം.മാണിയുടെ രാഷ്ട്രീയക്കളി തലവേദനയാകുമെന്നുള്ള തിരിച്ചറിവ് ഇരുമുന്നണികള്‍ക്കുമുണ്ടെന്ന് കരുതണം.
പിണറായിയും കോടിയേരിയും ആരുമാരും കോട്ടയത്തെ ഈ പുതുസൗഹൃദത്തെ തള്ളിപ്പറയാത്തതു തന്നെയാണ് ഇടതുപക്ഷത്തില്‍ ഇപ്പോഴും വിശ്വാസമര്‍പ്പിക്കുന്ന വിഭാഗത്തെ ആശങ്കയിലാക്കുന്നത്. അഴിമതിയുടെ ഏത് ഗോപുരവും അവസരവാദ രാഷട്രീയത്തിന് വിലങ്ങുതടിയല്ലെന്ന വലിയ സത്യത്തെ അടയാളപ്പെടുത്തുന്നു കോട്ടയത്തെ സംഭവവികാസങ്ങള്‍. ഇടതുപക്ഷത്തില്‍ ചില ധാര്‍മികതകള്‍ പ്രതീക്ഷിക്കുന്നവര്‍ക്ക്, അവര്‍ക്ക് മാത്രമാണ് ഈ കൂട്ടുകെട്ട് തലവേദനയാകുന്നത്.
മുന്നണിയുടെ മാണീ പരിണയത്തിന് ഉടക്കുപറയുന്ന വിഎസിനും സിപിഐക്കുമൊന്നും ഈ കളത്തില്‍ വലിയ മേനി നടിക്കാന്‍ ത്രാണിയില്ലെന്നാണ് പറഞ്ഞുവന്നത്. തിരുവനന്തപുരത്തെ ഒരു വിജയകാലത്ത് കെ.കരുണാകരന്‍ ചുണ്ടില്‍വെച്ചുതന്ന ലഡുവിന്റെ മധുരം പന്ന്യന്‍ രവീന്ദ്രന്റെ ഓര്‍മയിലെങ്കിലും ഇപ്പോഴും ബാക്കിയുണ്ടാകില്ലേ.? മുന്നണിമാറ്റങ്ങളും ആശയാടിത്തറകളുമില്ലാത്ത കുതികാല്‍വെട്ടുകളുമൊക്കെ ചരിത്രവും പൊതുസമൂഹവും ചിലപ്പോഴെങ്കിലും ചെറുകാലത്തേക്ക് അംഗീകരിച്ചുതന്നേക്കാം. പക്ഷേ അപ്പോഴുമോര്‍ക്കണം, ആ ചരിത്രങ്ങളൊന്നും അത്രയെളുപ്പം മറവിയിലേക്ക് മറയുന്നില്ല. അധികാരത്തിലിരിക്കെ കേരളത്തില്‍ സി.പി.എം ഇത്ര അരക്ഷിത ബോധത്തോടെ, സ്വന്തം അണികളോട് പോലും ഉത്തരവാദിത്ത ബോധമില്ലാതെ പെരുമാറുന്നതു പക്ഷേ ചരിത്രത്തില്‍ ഇതാദ്യമായാണ് എന്നുകൂടി പറയട്ടെ.