പൗരന്മാര്‍ക്കൊപ്പം പൗരന്മാര്‍ക്ക് ഒപ്പം തന്നെയുണ്ടെന്ന പരമോന്നത നീതിപീഠത്തിന്റെ ഉറച്ച പ്രഖ്യാപനം കൂടി കേട്ടു പോയവാരം. പറഞ്ഞുവരുന്നത് ടി.പി.സെന്‍കുമാര്‍ എന്ന പൊലീസുദ്യോഗസ്ഥന്‍ നിയമപുസ്തകത്തില്‍ എഴുതിച്ചേര്‍ത്ത അപൂര്‍വചരിത്രത്തെക്കുറിച്ചാണ്. പിണറായി സര്‍ക്കാരിന് കിട്ടിയ കനത്ത പ്രഹരത്തെക്കുറിച്ചാണ്. തന്നിഷ്ടം നോക്കി താല്‍പര്യം നോക്കി തലയും തൊപ്പിയും തെറിപ്പിക്കുന്ന എല്ലാ ഭരണകൂടങ്ങളുടേയും എല്ലാ ഭരണാധികാരികളുടേയും മുഖത്തടിക്കുന്ന ആ ചരിത്രവിധിയെക്കുറിച്ചാണ്.
ടി.പി.സെന്‍കുമാര്‍. 1982 ല്‍ ഇന്ത്യന്‍ പൊലീസ് സര്‍വീസിന്റെ ഭാഗമായ ഉദ്യോഗസ്ഥന്‍. ഇങ്ങെത്തുമ്പോള്‍ എണ്ണിയെടുത്താല്‍ മുപ്പത്തിയഞ്ചുവര്‍ഷത്തോളം നീണ്ട സര്‍വീസ്. ഒട്ടും ഒട്ടും തന്നെ കുറച്ചുകാണാനാകാത്ത നീണ്ട കാലയളവ്. സേവനമികവിന് പ്രഥമപൗരനാല്‍ വരെ ആദരിക്കപ്പെട്ട വ്യക്തിത്വം. എന്നാല്‍ എല്ലാത്തിനുമൊടുവില്‍ ഒരു പടിയിറക്കത്തിന്റെ പടിവാതിലില്‍ ഒരു ഭരണകൂടമയാളെ ജനവിശ്വാസം നഷ്ടപ്പെട്ട പൊലീസുകാരനെന്ന ഒരുവരിയുടെ, ആ ഒരേ ഒരുവരിയുടെ ഓരംചാരിനിര്‍ത്തി.
ഇതിലെന്തു പുതുമ, അതാതു സര്‍ക്കാരുകള്‍ അധികാരക്കുടചൂടുമ്പോള്‍ അനഭിമതരായവര്‍ക്ക് ഇതുതന്നെയായിരുന്നില്ലേ അവസ്ഥയെന്ന് ചോദിക്കരുത്. ആ പതിവ് ആവര്‍ത്തിക്കുമ്പോഴും അങ്ങനെ അരങ്ങൊഴിയേണ്ടി വന്നവര്‍ക്ക് മാന്യമായവഴിവെട്ടിനല്‍കിയിരുന്നു അതത് ഭരണകൂടങ്ങള്‍. എന്നാല്‍ ഇവിടെ ഒരു സംസ്ഥാനത്തിന്റെ പൊലീസ് മേധാവിയെ കടന്നാക്രമിച്ച് കരിവാരിതേച്ച് കലിപ്പുതീര്‍ക്കുകയായിരുന്നു മുഖ്യമന്ത്രിയും കൂട്ടരും
പുറ്റിങ്ങലില്‍ നടന്ന കമ്പക്കുരിതിയുടെ, പെരുമ്പാവൂരില്‍ കേട്ട നിലവിളിയുടെ അന്വേഷണവഴികളില്‍ കണ്ട വീഴ്ചകളായിരുന്നു ടിപി സെന്‍കുമാറിനെ നീക്കിയതില്‍ പിണറായിക്കൂട്ടരുടെ ന്യായം. എന്നാല്‍ അതുമാത്രമാണ് ആ തൊപ്പി തെറിപ്പിച്ചെതെന്ന് ആരൊക്കെ ഉറക്കെപ്പറഞ്ഞാലും കാരണം അതൊന്നുമല്ല സഖാക്കളേയെന്ന് തിരിച്ചു പറയാന്‍ ആഴത്തിലുള്ള രാഷ്ട്രീയവായനയൊന്നും ആവശ്യമേയില്ല. ഒപ്പം മേല്‍പ്പറഞ്ഞ കാരണങ്ങള്‍ ഒരു കാരണമാണെന്ന് ഇങ്ങനെ കട്ടായം പറയാന്‍ മാത്രം കാര്യവിവരമില്ലാത്തവരായോ നിങ്ങളെന്ന ചോദ്യമെറിയാനും സാമാന്യയുക്തിമാത്രം ധാരാളം
പ്രകാശ് സിങ് കേസിലെ സുപ്രീംകോടതി വിധിയുടെ ചുവട് പിടിച്ച്, 2011 ല്‍ കേരള പൊലീസ് പാസാക്കിയ നിയമപ്രകാരം പൊലീസ് ഉദ്യോഗസ്ഥരെ പദവിയില്‍ നിന്ന് നീക്കാന്‍ ആറ് കാരണങ്ങളില്‍ ഏതെങ്കിലും ഒന്ന് വ്യക്തമായുണ്ടാകണം. 1. തെളിയിക്കപ്പെട്ട അച്ചടക്കലംഘനം 2. അഴിമതിയിലോ ക്രിമിനല്‍ കുറ്റകൃത്യത്തിലോ ഉള്ള പങ്കാളിത്തം 3. ശാരീരികവും മാനസികവുമായ ശേഷിക്കുറവ്, 4. കൃത്യവിലോപത്തെക്കുറിച്ച് മേലുദ്യോഗസ്ഥന്റെ രേഖാമൂലമുള്ള റിപ്പോര്‍ട്ട് 5. പൊലീസിന്റെ കാര്യക്ഷമതയില്‍ ജനവിശ്വാസം നഷ്ടപ്പെടല്‍ 6. സ്വമേധയാ മാറ്റത്തിന് അപേക്ഷ നല്‍കിയാല്‍. ഇതില്‍ അഞ്ചാമത്തെ കാരണമായിരുന്നു സെന്‍കുമാറിന്റെ ജാതകം തിരുത്താന്‍ പിണറായി സര്‍ക്കാര്‍ കണ്ടെത്തിയത്. ജനവിശ്വാസം നഷ്ടപ്പെട്ട പൊലീസ് മേധാവിയെന്ന തൊപ്പി ചാര്‍ത്തി പൊലീസ് മേധാവിയുടെ തൊപ്പി തിരിച്ചെടുത്തു ഭരണകൂടം. അതിന് എണ്ണിപ്പറഞ്ഞത് രണ്ടുവീഴ്ചകളും. ഒന്ന് പുറ്റിങ്ങലിലെ വെടിക്കെട്ടപകടമെങ്കില്‍ രണ്ട് ജിഷയുടെ കൊലപാതകം.
ഒരു പൊതുവികാരവുമല്ല സെന്‍കുമാറിന് പുറത്തേക്കുള്ള വഴിവെട്ടിയത്. അത് പാര്‍ട്ടി കാത്ത പകയുടെ കനലുകള്‍ തന്നെയായിരുന്നു. മറ്റെല്ലാവാചോടോപങ്ങളും ഒന്നിനോടും വിരല്‍ചൂണ്ടാത്ത, ഒന്നിനോടും നെറ്റി ചുളിക്കാത്ത എല്ലാം തൊണ്ട തൊടാതെ വിഴുങ്ങുന്ന അണികളുടെ അടുപ്പത്ത് മാത്രം വേവുന്ന വിശദീകരണങ്ങളാണ്. സെന്‍കുമാറിനാല്‍ പ്രതിരോധത്തിലായകാലത്തിന് കണക്കുപറയാന്‍ കാത്തിരിക്കുകയായിരുന്നു സിപിഎം
അതെ ടി.പി.സെന്‍കുമാറിന്റെ പൊലീസ് ലോക്നാഥ് ബെഹ്്റയുടെ പൊലീസായിരുന്നില്ല, അവര്‍ അന്വേഷിച്ചച്ചന്വേഷിച്ച് എത്തിയതില്‍ കൊടി നാട്ടിയ പാര്‍ട്ടി ഗോപുരങ്ങളുമുണ്ടായിരുന്നു. ടി പി കേസ്, കതിരൂര്‍ മനോജ് വധക്കേസ്, അരിയില്‍ ഷുക്കൂര്‍ വധക്കേസ് എന്നിവയില്‍ സെന്നിസം പ്രതിരോധത്തിലാക്കിയെന്നത് പാര്‍ട്ടി തന്നെ സമ്മതിക്കുന്നുണ്ട്. കതിരൂര്‍ക്കേസില്‍ അമ്പാടിമുക്കുകാരുടെ അര്‍ജുനന്‍ സഖാവ് പി.ജയരാജനരികില്‍ വരെ സെന്‍കുമാറിന്റെ സംഘം എത്തിയതുമാണ്. മാണിയുടെ മുഖ്യമന്ത്രിമോഹം പൊടിതട്ടിയെടുത്തതുപോലും ഉമ്മന്‍ചാണ്ടിയുടെ ചെവിയിലെത്തിച്ചത് സെന്‍കുമാറെന്നതും ബഹ്റക്ക് ആ കസേര വച്ചുനീട്ടിയതിന്റെ, അപമാനിച്ചാട്ടിയിറക്കിയതിന്റെ കാരണങ്ങളിലൊന്നുതന്നെ.
അതെ, അതുതന്നെയായിരുന്നു ടി.പി.സെന്‍കുമാറിന്റെ പരാതിയും. ഉദ്യോഗസ്ഥനെ മാറ്റുന്നത് സര്‍ക്കാര്‍ താല്‍പര്യമാണെന്നും അതില്‍ പരിഭവമില്ലെന്നും തറപ്പിച്ചുപറഞ്ഞ സെന്‍കുമാര്‍ ആ നടപടിക്രമം ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നീക്കങ്ങളിലൂടെ എന്തിനുനടത്തിയെന്നതുമാത്രമാണ് ഈ നിയമയുദ്ധത്തില്‍ ആവര്‍ത്തിച്ചു പറഞ്ഞത്.
ഹൈക്കോടതിയിലും സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിലും പരാജയപ്പെട്ടപ്പോഴും പിന്മാറാന്‍ സെന്‍കുമാര്‍ ഒരുക്കമല്ലാതിരുന്നത് സ്ഥാനമാറ്റത്തിന് പിന്നിലെ രാഷ്ട്രീയം പരമോന്നത കോടതി തിരിച്ചറിയുമെന്ന വിശ്വാസത്തില്‍ തന്നെയായിരുന്നു. വസ്തുതാപരമായും തെളിവുകളുടെ അടിസ്ഥാനത്തിലും നിലനില്‍ക്കുന്ന കാരണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ പൊലീസ് മേധാവിയെ മാറ്റാവൂ എന്ന് സുപ്രീംകോടതി വിധിയെഴുതുകയും ചെയ്തതതോടെ അവസാനചിരി സെന്‍കുമാറിനൊപ്പം നിന്നു. അല്ല സെന്‍കുമാറിനെ കടം കൊണ്ടാല്‍ പാര്‍ട്ടിയോടും വ്യക്തിയോടും കൂറും കടപ്പാടും കാണിക്കാത്ത നിയമത്തില്‍ വിശ്വസിക്കുന്ന ആത്മാഭിമാനമുള്ള എല്ലാ നിയമപാലകരുടേയും ഒപ്പം നിന്നു
ഉപദേശകരും മറ്റു ഉപഗ്രഹങ്ങളുമായി പുനര്‍നിയമനം വൈകിപ്പിക്കാന്‍ അനവധി അവതാരങ്ങള്‍ കറങ്ങുന്നുണ്ടെങ്കിലും ഇനി വഴികളില്ലെന്നതുതന്നെയാണ് സത്യം. ഈ സെന്‍കഥകള്‍ക്കൊപ്പം മുഖ്യമന്ത്രിയുടെ ഒരു സമീപകാലവചനം കൂടി ചേര്‍ന്നുപോകും.
കെ.എം.ഷാജഹനോട് പ്രതികാരബുദ്ധിയുണ്ടെങ്കില്‍ എന്നേ നടപടിയെടുത്തേനേയെന്ന ആലോചനകളേതുമില്ലാത്ത പ്രഖ്യാപനം മാത്രം മതി ഇതല്ല ഇതല്ല എല്ലാംശരിയാക്കേണ്ട രീതിയെന്ന് ഉറക്കെപ്പറയാന്‍
വീഴ്ചകള്‍ സ്വഭാവികമാണ്. എന്നാല്‍ വീണുകൊണ്ടേയിരിക്കുകയും, വീണിടത്ത് ഉരുണ്ടുകൊണ്ടേയിരിക്കുകയും ചെയ്യുന്നതാണ് നയമെങ്കില്‍ വീണ്ടും വീണ്ടും പ്രതിസന്ധികളിലേക്ക് തന്നെയാകും ഈ സര്‍ക്കാരിന്റെ യാത്ര. എണ്ണിയെടുക്കാവുന്ന ദിവസങ്ങള്‍ മാത്രം സര്‍വീസ് അവശേഷിക്കുന്ന ഈ പൊലീസുദ്യോഗസ്ഥനോട് തുടര്‍ന്നെങ്കിലും മാന്യമായ സമീപനം പുലര്‍ത്തുക തന്നെ വേണം. പ്രായശ്ചിത്തമെന്ന് കുറച്ചില്‍ തോന്നേണ്ടതില്ല. പൗരനും ജനതയും അര്‍ഹിക്കുന്ന നീതിയാണത്.