കുരിശ് കണ്ടാല് പേടിക്കുന്നതാരാണ്. മൂന്നാറില് വിശ്വാസികള് തള്ളിക്കളഞ്ഞ കുരിശ് മുഖ്യമന്ത്രിയെടുത്ത് തോളിലേറ്റിയതെന്തിനാണ്.. വിശ്വാസികളേക്കാള് വിശ്വാസമുണര്ത്തി മുഖ്യമന്ത്രി സുവിശേഷപ്രസംഗം നടത്തിയത് ആര്ക്കു വേണ്ടിയാണ്. ഒടുവില് കുരിശിന്റെ മറവില് കയ്യേറ്റമൊഴിപ്പിക്കലിന് കടിഞ്ഞാണിട്ട മുഖ്യമന്ത്രി, താങ്കള് ആര്ക്കൊപ്പമാണ് എന്ന ചോദ്യമാണ് മൂന്നാര് ഉച്ചത്തില് ചോദിക്കുന്നതെന്ന് കേള്ക്കാതെ പോകരുത്
മൂന്നാര് നേരിടുന്ന അതിഭീകരമായ കൈയേറ്റ കാര്ന്നുതിന്നലിനോടുള്ള പ്രതിരോധമായി ഈ ദൃശ്യങ്ങള് വാഴ്ത്തപ്പെട്ട് മണിക്കൂറുകള് തികയുംമുന്പേയാണ് മുഖ്യമന്ത്രി പിണറായി വിജയന് ചോദ്യങ്ങളുമായെത്തിയത്
പ്രത്യേകം ഓര്ക്കണം, കയ്യേറ്റഭൂമിയില് അനധികൃതമായി ഉയര്ത്തിയ ഭീമന് കുരിശ് പൊളിച്ചു കളഞ്ഞത് വ്യാഴാഴ്ച രാവിലെയാണ്. അന്നേ ദിവസം വൈകിട്ട് കോട്ടയത്ത് മുഖ്യമന്ത്രി ഈ വിശ്വാസപ്രഖ്യാപനം നടത്തും വരെയും ഒരു വിശ്വാസി പോലും ഈ തരത്തില് ചോദ്യമുയര്ത്തിയിരുന്നില്ല. പക്ഷേ മുഖ്യമന്ത്രിക്കു വിശ്വാസമുണ്ടായി, കുരിശിന്റെ പരിശുദ്ധി അദ്ദേഹത്തെ വല്ലാതെ ആകുലപ്പെടുത്തി. രാവിലെ സി.പി.എം. ജില്ലാസെക്രട്ടറിയും മൂന്നാറില് കയ്യേറ്റ് ആരോപണം നേരിടുന്ന എസ്.രാജേന്ദ്രന് എം.എല്.എയും നേരിട്ട അതേ വിശ്വാസപ്രശ്നം അതിതീവ്രമായി മുഖ്യമന്ത്രിയെയും വേദനിപ്പിച്ചു.
ആ കുരിശ് തകര്ന്നതില് ഏറ്റവും സന്തോഷിക്കുന്നത് യേശുവായിരിക്കുമെന്നു വരെ ഫേസ്ബുക്കില് കുറിച്ച് സഭാധ്യക്ഷന്മാര്ക്കിടയില് നിന്നാണ് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി കുരിശിന്റെ പരിശുദ്ധിയെക്കുറിച്ചോര്ത്ത് വിലപിച്ചത്.
എന്നുവച്ചാല് മുഖ്യമന്ത്രി വിശുദ്ധപ്രഖ്യാപനം നടത്തും മുന്പ് വിശ്വാസികള്ക്കു പോലും ആ കുരിശ് കയ്യേറ്റത്തിന്റെ വെറും അധികചിഹ്നം മാത്രമായിരുന്നു. ആ കൈയേറ്റക്കുരിശിനെ ആദ്യമായി വാഴ്ത്തിയത് മുഖ്യമന്ത്രിയും സി.പി.എമ്മുമാണ്. വിശ്വാസികളോടോ സഭയോടോ ഉള്ള ബഹുമാനമല്ല, ഈ കുരിശിനെ വണങ്ങാന് കാരണമെന്ന് തിരിച്ചറിയാന് ഏറെ നേരം കാത്തിരിക്കേണ്ടി വന്നുമില്ല.
വിശ്വാസത്തിനായി കുരിശിലേറിയ മുഖ്യമന്ത്രിയെ വണങ്ങാതിരിക്കാനാകാത്ത വിഷമസന്ധിയിലാണ് പിന്നീട് വിശ്വാസികളും സഭാധ്യക്ഷന്മാരും വേണമെങ്കില് കുറച്ചു കൂടി മയത്തില് കൈകാര്യം ചെയ്യാമായിരുന്നുവെന്ന് മടിച്ചു മടിച്ച് രംഗത്തെത്തിയത്
അപ്പോഴും കയ്യേറ്റഭൂമിയിലെ കുരിശിനെ കുരിശായി കാണുന്നില്ലെന്ന് എല്ലാ വിഭാഗം ക്രൈസ്തവരും നേതാക്കളും വ്യക്തമായി പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും കലി തീരാത്തത് മുഖ്യമന്ത്രിക്കും ഇടുക്കിയിലെ പാര്ട്ടി നേതാക്കള്ക്കുമാണെന്ന് ഇടതുമുന്നണിയോഗത്തിലെ തീരുമാനങ്ങള് തെളിയിച്ചു. മൂന്നാര് കയ്യേറ്റമൊഴിപ്പിക്കലിന് കടിഞ്ഞാണ് വീണു.
മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല് തുടരും. പക്ഷേ അതിന് പിണറായി സര്ക്കാര് ഏര്പ്പെടുത്തുന്ന നിബന്ധനകള് കേട്ടാല് ചിരിച്ചു മരിക്കും. ഇടതുപക്ഷസര്ക്കാരിലും നേതാവിന്റെ നിശ്ചയദാര്ഢ്യത്തിലും പ്രതീക്ഷയര്പ്പിച്ചവര് നിസഹായരായിപ്പോകും. കാരണം മൂന്നാര് കയ്യേറ്റമൊഴിപ്പിക്കലില് ഏതു നടപടിയുമെടുക്കും മുന്പ് ഇനി ജില്ലയിലെ മന്ത്രി എം.എം.മണിയുടെ സമ്മതം കൂടി വാങ്ങണം. കയ്യേറ്റമൊഴിപ്പിക്കല് അവസാനിപ്പിക്കുന്നു എന്നതിനു പകരം ഇങ്ങനെയും പറയാമെന്നു ചുരുക്കം
ഈ നേതാവിനോട് കൂടിയാലോചിച്ചാണ് ഇനി മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല് നടക്കേണ്ടത്. തീര്ന്നില്ല. ഒഴിപ്പിക്കലിനു മുന്പ് ആറ്റിക്കുറുക്കിയ പട്ടിക വേണം. പ്രാദേശികനേതാക്കളുടെ സഹകരണം ഉറപ്പാക്കണം. എന്നു വച്ചാല് കയ്യേറ്റക്കാരുടെ പട്ടികയിലുള്ള എസ്.രാജേന്ദ്രന് എം.എല്.എയും ലംബോധരനും ആല്ബിനുമൊക്കെയാണ് ഇനി കയ്യേറ്റം ഒഴിപ്പിക്കണോയെന്നതില് അന്തിമവാക്ക് തീരുമാനിക്കുക. ഒപ്പം മതമേധാവികളുടെയും പരിസ്ഥിതിപ്രവര്ത്തകരുടെയും മാധ്യമപ്രതിനിധികളുടെയും സഹകരണം ഉറപ്പാക്കണം.
നിയമം ലംഘിച്ച് സര്ക്കാരിന്രെ ഭൂമി തട്ടിയെടുത്തവര്ക്കെതിരായ നടപടികള്ക്കാണ് മതമേധാവികളുടേതടക്കം സമ്മതം വാങ്ങിക്കേണ്ടത്. കുറ്റക്കാര്ക്കെതിരെ നിയമപരമായ നടപടിയെടുത്തതിന്റെ പേരിലാണ് കലക്ടറും സബ്കലക്ടറും പരസ്യശാസന ഏറ്റുവാങ്ങുന്നത്. ഈ ഉദ്യോഗസ്ഥര് ഏതു നിയമപുസ്തകത്തില് നിന്നാണ് കയ്യേറ്റഭൂമിയിലെ കുരിശിനെ കുമ്പിട്ടുവണങ്ങണം എന്നു പഠിക്കേണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കയ്യേറ്റക്കാരെ പ്രത്യേകം ആദരിച്ചു വേണം ഒഴിപ്പിക്കല് നടത്താനെന്നു കൂടി നിര്ദേശിക്കുകയും വേണം ഭാവിയില്
സി.പി.ഐ ആഞ്ഞുതന്നെ നില്ക്കുന്നു. പക്ഷേ എവിടെ വരെയന്ന ചോദ്യത്തിന് ഗ്യാരന്റിയുള്ള ഉത്തരമൊന്നുമില്ല. അല്ലെങ്കിലും സി.പി.എം., സി.പി.ഐ ഈഗോതര്ക്കത്തിന് വിട്ടുകൊടുക്കേണ്ട പ്രശ്നമല്ല മൂന്നാര്. പക്ഷേ ബി.ജെ.പിയും കേന്ദ്രവും മൂന്നാറിലൂടെ കേരളത്തേക്ക് വഴി വെട്ടുന്നുവെന്നതു കാണാതിരിക്കാനാകില്ല. സര്ക്ാകരിന്റെ നയമല്ല റവന്യൂ ഉദ്യോഗസ്ഥര് നടപ്പാക്കിയതെന്നു പറയുന്ന മുഖ്യമന്ത്രി ഒരു ചോദ്യത്തിന് മറുപടി പറയണം. സര്ക്കാരിന്റെ ഭൂമി നിയമപരമായ നടപടികളിലൂടെ ഏറ്റെടുക്കുകയെന്നത് സര്ക്കാര് നയമല്ലാതാകുന്നത് എങ്ങനെയാണ്. നിയമത്തോട്, സമൂഹത്തോട്, സര്ക്കാരിനുള്ള പ്രതിബദ്ധതയെന്തെന്നു വിളിച്ചുപറയുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. വര്ഗീയധ്രുവീകരണം ഒഴിവാക്കാന് ഒരു മുഴം മുന്പേയുള്ള ഏറായിരുന്നു മുഖ്യമന്ത്രിയുടെ കുരിശിന്റെ വഴിയെന്ന് ന്യായീകരിക്കുന്നവരുടെ അതിബുദ്ധിക്കു കൂടി മറുപടിയാണ്, ദൈവം വിചാരിച്ചാല് പോലും നടപ്പാക്കാനാകാത്ത ഒഴിപ്പിക്കല് മാര്ഗനിര്ദേശങ്ങള്.
കുരിശായിരുന്നില്ല, പിന്നിലുളള കൈയേറ്റക്കാരും അതിനു പിന്നാലെ നീണ്ടു കിടക്കുന്ന പാര്ട്ടി കൈയേറ്റക്കാരുമാണ് സി.പി.എമ്മിന്റെ യഥാര്ഥ പ്രശ്നമെന്നു തെളിഞ്ഞു കഴിഞ്ഞു. റവന്യൂവകുപ്പിന്റെ മൂന്നാര് ദൌത്യത്തിന് തടയിടാന് സി.പി.എം. കാത്തിരുന്ന അവസരമാണ് കുരിശൊരുക്കിയത്. പൂര്ണമായും നിയമം പാലിച്ച് നടപടിയെടുത്ത ഉദ്യോഗസ്ഥര്ക്കുള്ള പരസ്യശാസന പരസ്യമായി വിളിച്ചുപറയുന്നുണ്ട്, കയ്യേറ്റക്കാരോടുള്ള പാര്ട്ടിക്കൂറിന്റെ ശക്തിയെത്രയെന്ന്.
കുരിശ് പൊളിച്ചതിന് ഒരു സഭയും ആക്ഷേപം ഉന്നയിക്കുന്നതിനു മുന്പേ മുഖ്യമന്ത്രി പിണറായി വിജയന് വേദനിച്ചതിനു പിന്നില് കുരിശല്ല. ഒരു സഭയോടും വിശ്വാസിയോടുമുള്ള സ്നേഹമല്ല. കൈയേറ്റക്കാരോടുള്ള സ്നേഹമാണ്. തിരുകേശ വിവാദത്തില് ശരീരമാലിന്യമെന്നു തുറന്നടിച്ച പിണറായി വിജയന്, മത്തായി ചാക്കോയെ അവഹേളിച്ചുവെന്നതിന്റെ പേരില് ബിഷപ്പിനെ നികൃഷ്ടജീവിയെന്നു വിളിക്കാന് മടിക്കാതിരുന്ന പിണറായി വിജയന് പെട്ടെന്ന് വിശ്വാസത്തിന്റെ പേരില് പൊട്ടിത്തെറിച്ചത് കയ്യേറ്റക്കാരുടെ വിശ്വാസം സംരക്ഷിക്കാനാണെന്ന് സംശയിച്ചാല് ആര്ക്കാണ് കുറ്റപ്പെടുത്താനാകുക. ഒന്നേ പറയാനുള്ളൂ. സി.പി.എമ്മും സി.പി.ഐയുമായി നിലനില്ക്കുന്ന അനാവശ്യതര്ക്കത്തിന് നാടിന്റെ പൊതുമുതല് വച്ച് മുഖ്യമന്ത്രി വിലപേശരുത്. ഇത് മുഖ്യമന്ത്രിക്കോ സി.പി.എമ്മിനോ സി.പി.ഐയ്ക്കോ അവകാശമുള്ള ഭൂമിയല്ല. കേരളത്തിന്റേതാണ്. തലമുറകള്ക്കുള്ളതാണ്. മറുപുറത്ത് വ്യവസ്ഥയ്ക്കൊത്തു ചലിക്കുന്നവര് മാത്രമാവുകയാണ് ഉദ്യോഗസ്ഥവൃന്ദം. മാറ്റങ്ങളുണ്ടാക്കാന്, മുരടിച്ചു പോയ, നിസംഗമായിത്തീര്ത്ത ഭരണവ്യവസ്ഥയില് സ്വന്തം ഊര്ജം കൊണ്ടു മാത്രം സമൂഹത്തിനു വേണ്ടി, ഭാവിക്കു വേണ്ി നിലപാടെടുക്കുന്ന അപൂര് വം ചെറുപ്പക്കാരേ സിവില് സര്വ വീസിലേക്കു കടന്നു വരുന്നുള്ളൂ. അവരെക്കൂടി മടുപ്പിക്കണം, മനസുമടുത്ത് അവരും യന്ത്രങ്ങളായിത്തീരട്ടെ. രാഷ്ട്രീയക്കാര്ക്കു മാത്രമാണല്ലോ തീരുമാനമെടുക്കാനും നടപ്പാക്കാനും അധികാരം. അവര്്കകു മാത്രമാണല്ലോ സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ കുത്തകാവകാശം.
ഇതിനിടയില് പരിഹാസ്യരായി ഉരുണ്ടുകളിക്കുന്ന പ്രതിപക്ഷത്തെയും കാണാതിരിക്കാനാകില്ല. അഞ്ചുകൊല്ലം കൊണ്ട് മുന്സര്ക്കാര് നടത്തിയ ചെറുശ്രമങ്ങള് പോലും അട്ടിമറിച്ച് മൂന്നാറിനെ വീണ്ടും കയ്യൂക്കിന്റെ കയ്യേറ്റഭൂമിയാക്കാന് കണ്ണടച്ചുകൊടുത്ത യു.ഡി.എഫിന്റെ മൂന്നാര് മുദ്രാവാക്യങ്ങള്. കുരിശു പൊളിച്ചത് അധാര്മികമാണെന്ന വിചിത്രമായ വാദമുയര്ത്തിയ യു.ഡി.എഫ് വീണ്ടും വീണ്ടും സ്വയം അപഹാസ്യരാകുന്നതില് അല്ഭുതപ്പെടേണ്ടതുമില്ല. പക്ഷേ മൂന്നാര് തിരിച്ചുപിടിക്കാനുള്ള അവസാന അവസരവും കൈവിട്ടുകൊടുക്കുന്ന ഈ സര്ക്കാരിന് മാപ്പില്ല. തിരിച്ചറിയാന് ഒന്നേയുള്ളൂ, മൂന്നാറിനോട്, കേരളത്തിന്റെ പൊതുസ്വത്തിനോട് ആര്ക്കുമില്ല ആത്മാര്ഥത. ഇങ്ങനെയെങ്കില് കണ്ണുകെട്ടിക്കളികള് നിര്ത്താം. മൂന്നാറിനെ മറക്കാം