ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റിയതെന്തിനാണ്? പാര്‍ട്ടി പറഞ്ഞിട്ടാണെന്നു വരുത്തിത്തീര്‍ക്കേണ്ടെന്ന് കോടിയേരി തുറന്നടിച്ചുകഴിഞ്ഞു. ഇനി മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണം. ജേക്കബ് തോമസിനെ ഇന്നലെ വരെ ന്യായീകരിച്ച മുഖ്യമന്ത്രി എന്തുകൊണ്ട് ജേക്കബ് തോമസിനെ കൈവിട്ടു? പിണറായി സര്‍ക്കാരിന്റെ അഴിമതിവിരുദ്ധ പോരാട്ടം പിന്‍വലിച്ചോ? അതോ ജേക്കബ് തോമസ് ആ പോരാട്ടത്തിനു ചേരില്ലെന്ന് തിരിച്ചറിഞ്ഞോ? കാരണമെന്തായാലും യുക്തിസഹമായി അത് കേരളത്തോടു വിശദീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ബാധ്യതയുണ്ട്.
പറഞ്ഞ് രണ്ടാഴ്ച തികയും മുന്‍പ് ജേക്കബ്തോമസിനെ താഴെയിറക്കാന്‍ പനി വന്നതാര്‍ക്കാണെന്ന് മുഖ്യമന്ത്രി പറയുമോ? ഇതുമാത്രമല്ല, പിന്തുണാപ്രഖ്യാപനങ്ങള്‍ അതിലേറെ ഉണ്ടായിട്ടുണ്ട്.
കോടതി തുടരെത്തുടരെ ആഞ്ഞടിച്ചപ്പോഴും പ്രതിപക്ഷം ജേക്കബ് തോമസിനെ എങ്ങനെയെങ്കിലും താഴെയിറക്കാന്‍ എല്ലാ അടവുകളും പുറത്തെടുത്തപ്പോഴും ഉറച്ചുനിന്നത് മുഖ്യമന്ത്രിയാണ്. ശക്തമായ പിന്തുണ മാത്രമല്ല, ജേക്കബ് തോമസിനെതിരായ മുറവിളികളുടെ ഉദ്ദേശത്തെയും ഉറച്ച ശബ്ദത്തില്‍ ചോദ്യം ചെയ്തിരുന്നു മുഖ്യമന്ത്രി.
അതേ മുഖ്യമന്ത്രി ഇപ്പോള്‍ കേരളത്തോട് പറയണം. ജേക്കബ് തോമസ് ചെയ്ത കുറ്റം എന്താണ്? എന്തുകൊണ്ടാണ് ജേക്കബ് തോമസിനോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടത്? ജേക്കബ് തോമസാണ് ശരിയെന്ന് കേരളത്തോട് പറഞ്ഞുകൊണ്ടേയിരുന്ന മുഖ്യമന്ത്രി, തെറ്റിയത് ജേക്കബ് തോമസിനാണോ താങ്കള്‍ക്കാണോ എന്നു തുറന്നു പറയണം.
നിര്‍ണായകഘട്ടത്തിലാണ് ജേക്കബ് തോമസ് എന്ന വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ നടപടി. മുന്‍മന്ത്രിമാരടക്കം ഉന്നതരായ ഒട്ടേറെപേര്‍ വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. അതില്‍ ഇടതുമുന്നണിയിലെ പ്രമുഖരുമുണ്ട്. സംസ്ഥാനത്തെ അന്‍പതോളം ഐ.എ.എസ്...ഐ.പി.എസ്. ഉദ്യോഗസ്ഥരും വിജിലന്‍സ് അന്വേഷണം നേരിടുന്നു. ഈ അപൂര്‍വ സാഹചര്യത്തിലാണ് അതിനിടയാക്കിയ ജേക്കബ് തോമസ് എന്ന ഡയറക്ടര്‍ വിജിലന്‍സിനു വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഇതിനു മുന്‍പൊരിക്കലും വിജിലന്‍സ് ഇങ്ങനെയാരുന്നില്ല. ഭരണകക്ഷിയുടെ കൂട്ടിലിട്ട തത്തയായല്ലാതെ വിജിലന്‍സിനെ കേരളചരിത്രം കണ്ടിട്ടുമില്ല. ഏതു മുന്നണി ഭരിച്ചാലും അങ്ങോട്ടുമിങ്ങോട്ടും ഒത്തുതീര്‍പ്പാക്കുന്ന അഴിമതിവിരുദ്ധരാഷ്ട്രീയത്തിനപ്പുറം വിജിലന്‍സും അനങ്ങിയിട്ടില്ല. പക്ഷേ ജേക്കബ് തോമസിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത് ഒത്തുതീര്‍പ്പില്‍ ഒളിക്കില്ലെന്ന പോരാട്ടമാണ്. ആ പ്രതീതി ഉണ്ടാക്കും വിധമായിരുന്നു ജേക്കബ് തോമസിന്റെ തുടക്കവും. പക്ഷേ ആ പോരാട്ടത്തിന് വഴി തെറ്റിയത് എവിടെയാണ്?
ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെയും ജനങ്ങളുടെയും പ്രതീക്ഷകള്‍ക്കനുസരിച്ചാണോ വിജിലന്‍സ് ഡയറക്ടറായി പ്രവര‍്ത്തിച്ചത്? പ്രതീക്ഷകള്‍ സജീവമായി നിലനിര്‍ത്തുന്നുവെന്ന പ്രതീതിയുണ്ടാക്കിയതല്ലാതെ യഥാര്‍ഥത്തില്‍ ജേക്കബ് തോമസ് മികച്ച ഡയറക്ടറായിരുന്നുവോ? വസ്തുതകള്‍ വിലയിരുത്തിയാല്‍ വാഴ്ത്തിപ്പാടാവുന്ന പാടവം വിജിലന്‍സ് ഡയറക്ടറില്‍ കണ്ടില്ലെന്നു തന്നെ പറയേണ്ടിവരും. അഴിമതിക്കെതിരായ പ്രസംഗങ്ങള്‍ ആവര്‍ത്തനവിരസമാംവിധം ആവര്‍ത്തിക്കപ്പെട്ടുവെന്നല്ലാതെ പത്തുമാസത്തിനിടെ വിജിലന്‍സ് ഇവിടെ ഒരു ഭൂമികുലുക്കവുമുണ്ടാക്കിയിട്ടില്ല. പക്ഷേ പ്രകടനത്തിലെ പോരായ്മ കൊണ്ടാണോ സര്‍ക്കാര്‍ നടപടിയെന്നു ചോദിച്ചാല്‍ അതുമല്ല എന്നിടത്താണ് മുഖ്യമന്ത്രിയും പ്രതിക്കൂട്ടിലാകുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിഛായ വാനോളമുയര്‍ത്തിയ പ്രഖ്യാപനമാണ് ജേക്കബ് തോമസിന്റെ വിജിലന്‍സ് മേധാവിയായുള്ള നിയമനം. ഒരു രാഷ്ട്രീയനേതൃത്വത്തിനും വഴങ്ങാത്ത വിട്ടുവീഴ്ചയില്ലാത്ത ഉദ്യോഗസ്ഥന്‍ എന്ന പ്രതിഛായയില്‍ പങ്കുപറ്റാന്‍ തന്നെയായിരുന്നു ആ തീരുമാനമെന്നും വ്യക്തം. ഒട്ടേറെ തലവേദനകള്‍ കൂടിയാണ് ജേക്കബ് തോമസ് എന്ന പേരെന്ന മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ തന്നെയായിരുന്നു തീരുമാനം.
പത്തു മാസം പിന്നിടുമ്പോള്‍ പക്ഷേ പിണറായി അര്‍പ്പിച്ച പ്രതീക്ഷകള്‍ ജേക്കബ്തോമസിന്റെ ഡയലോഗുകളില്‍ തന്നെ ഒതുങ്ങി നില്‍ക്കുകയാണ്. കെ.എം.മാണിക്കെതിരായ ബാര്‍കോഴക്കേസില്‍ ആവര്‍ത്തിച്ച വിരുദ്ധസത്യവാങ്മൂലങ്ങളുടെ പേരില്‍ പഴിവാങ്ങാനായിരുന്നു ഏറ്റവുമൊടുവിലും വിജിലന്‍സിന്റെ യോഗം. കെ.ബാബുവിനെതിരായ കേസില്‍ മാധ്യമങ്ങളില്‍ പെരുപ്പിച്ചുകാട്ടിയ വാര്‍ത്തയെത്തിക്കാനല്ലാതെ കോടതിക്കു മുന്നില്‍ തലയുയര്‍ത്താന്‍ പോന്നതൊന്നും വിജിലന്‍സ് ഇതുവരെ കണ്ടെത്തിയിട്ടില്ല. പാറ്റൂര്‍ കേസിലും അഴിമതിയെവിടെയെന്ന് കോടതി ആവര്‍ത്തിച്ചു ചോദിക്കുമ്പോള്‍ ചട്ടവും കണ്ടെത്തലും പൊരുത്തപ്പെടുത്താന്‍ പാടുപെടുന്നു വിജിലന്‍സ്. ഇ.പി.ജയരാജന്റെ ബന്ധുനിയമനക്കേസിലെ കര്‍ശനനിലപാടാണ് ഇപ്പോള്‍ പദവി തെറിപ്പിച്ചതെന്നു പറഞ്ഞു സമാധാനിക്കാന്‍ പോലും അവസരം പാര്‍ട്ടിയും നല്‍കുന്നില്ല
ടി.പി.ദാസനെതിരായ ലോട്ടറിക്കേസ്, ജയരാജന്‍റെ ബന്ധുനിയമനക്കേസ്, മാണിക്കെതിരായ ബാര്‍കോഴയടക്കമുളള കേസുകള്‍, ഇതിലൊക്കെ കര്‍ക്കശനിലപാടെടുത്തതിന്റെ പേരിലാണ് ബലിയാടായതെന്നാണ് ഗൂഢാലോചനസിദ്ധാന്തങ്ങള്‍. പക്ഷേ ആ സിദ്ധാന്തങ്ങളെ പോലും സഹായിക്കാന്‍ പോന്ന കണ്ടെത്തലുകള്‍ വിജിലന്‍സ് ഇതുവരെ പുറത്തുകൊണ്ടുവന്നിട്ടില്ലെന്നതാണ് സത്യം. ഉദ്യോഗസ്ഥര്ക്കെതിരായ നടപടികള്‍ സിവില്‍സര്‍വീസിനെയാകെ പ്രതിസന്ധിയിലാക്കിയിട്ടും മുഖ്യമന്ത്രി ജേക്കബ് തോമസിനൊപ്പം നിന്നു. വ്യക്തിപരം എന്നു പ്രത്യക്ഷത്തില്‍ മനസിലാക്കാവുന്ന നിലപാടുകള്‍െക്കതിരെ മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ ശീതയുദ്ധം പ്രഖ്യാപിച്ചിട്ടും ജേക്കബ് തോമസിന് പുഞ്ചിരി തുടരാനായത് പിണറായി വിജയന്‍റെ വ്യക്തിപരമായ പിന്തുണ ഒന്നു കൊണ്ടുമാത്രമാണ്. എന്നിട്ട് ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണങ്ങളിലുണ്ടായ ഫലവത്തായ നടപടി·? വിജിലന്‍സ് എത്രമാത്രം മുന്നോട്ടു പോയെന്നതും വസ്തുതാപരമായി അന്വേഷിച്ചുവിലയിരുത്തേണ്ടതാണ്. അഴിമതിക്കെതിരായ ജേക്കബ് തോമസിന്റെ പ്രതിബദ്ധത ചോദ്യം ചെയ്യാനാകാത്തതാണ്. പക്ഷേ ആത്മാര്‍ഥത കൊണ്ടു മാത്രം ഫലപ്രദമായ നടപടികളുണ്ടാവില്ലെന്നു തന്നെയാണ് അദ്ദേഹത്തിന്റെ വിജിലന്‍സ് മേധാവി സ്ഥാനം രേഖപ്പെടുത്തിയതും.
അതുകൊണ്ട് വിജിലന്‍സ് സത്യങ്ങളെല്ലാം വലിച്ചുപുറത്തിട്ടതിനാണ് ജേക്കബ് തോമസിനെ മാറ്റേണ്ടിവന്നതെന്നു മാത്രം പറയരുത്. ഏറ്റവുമൊടുവില്‍ ഭൂമി വാങ്ങിയതു മറച്ചുവച്ചുവെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും ജേക്കബിനെതിരായി സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഈ സൂചനകളൊക്കെ നേരത്തെയുണ്ടായപ്പോഴും ജേക്കബിനു പിന്നില്‍ പാറ പോലെ ഉറച്ചുനിന്നിരുന്നു നമ്മുടെ മുഖ്യമന്ത്രി. പക്ഷേ ഹൈക്കോടതിയിലെ ഒരു ബെഞ്ചിന്റെ നിരന്തരവിമര്‍ശനം മുഖ്യമന്ത്രിയുെട മനസിളക്കിയെങ്കില്‍ കുറ്റം പറയരുത്. കാരണം ആ ബെഞ്ചില്‍ നിന്നാണ് മുഖ്യമന്ത്രിയെ ബാധിക്കുന്ന ഒരു വിധി വരേണ്ടത്. ലാവലിന്‍ കേസ് പുനഃപരിശോധിക്കണോയെന്ന നിര്‍ണായക വിധി.
ജേക്കബ് തോമസിനെ മാറ്റാത്തതെന്ത് എന്ന് ആവര്‍ത്തിച്ചു രോഷം പ്രകടിപ്പിച്ച അതേ ജഡ്ജി തന്നെയാണ് ലാവലിന്‍ കേസ് പുനഃപരിശോധിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് എന്നത് അത്ര ചെറിയ കാര്യമാണോ?അഴിമതിവിരുദ്ധ കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന ബെഞ്ചാണ് ജസ്റ്റിസ് ഉബൈദിന്റേത്. അഴിമതിയുമായി ബന്ധപ്പെട്ട പല പരാതികളിലായാണ് തുടര്‍ച്ചായായി ജേക്കബ് തോമസിനെതിരെ ഈ ബെഞ്ചില്‍ നിന്നു വിമര്‍ശനമുണ്ടായത്. . കേസുകളിലെ നടപടിക്രമങ്ങളിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു പലതും. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോയെന്നു ചോദിച്ചപ്പോള്‍ വിജിലന്‍സ് ഡയറക്ടറുടെ പ്രതികരണമെന്തായിരുന്നു. ഇനിമുതല്‍ ഇവിടെ വലിയ അഴിമതിപരാതികള്‍ സ്വീകരിക്കുന്നതല്ലെന്ന് നോട്ടീസ് എഴുതി ഒട്ടിച്ചു. അപക്വമായ പ്രതികരണങ്ങളും ഏറ്റുമുട്ടലും തുടര്‍ന്നു. കാബിനറ്റിന്റെയും നിയമസഭയുടെയും കോടതിയുടെയും പരിഗണനയിലുള്ള കേസുകളില്‍ പോലും വിജിലന്‍സ് കയറി ഇടപെടുന്നതെങ്ങനെയെന്ന കോടതി ചോദ്യത്തിന് പക്ഷേ സര്‍ക്കാരിനു പോലും മറുപടിയുണ്ടായിരുന്നില്ല. ഈ പരാമര്‍ശങ്ങളെല്ലാം പ്രസ്തുത കേസുകളില്‍ നിയമപരമായി പ്രസക്തമാണെന്നു നിയമവൃത്തങ്ങളും ചൂണ്ടിക്കാണിക്കുന്നു. ജിഷവധക്കേസില്‍ പൊലീസിനെ വെല്ലുവിളിയിലാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കൂടി എത്തിയതോടെ വിജിലന്‍സിന്റെ പരിധിയെവിടെയെന്ന് കോടതി മാത്രമല്ല അല്‍ഭുതം കൂറിയതും.
ഇത്രയും വിമര്‍ശനങ്ങളുയര്‍ത്തിയ കോടതി ജേക്കബ് തോമസിനെ മാറ്റാത്തതെന്ത് എന്നു ചോദിക്കുമ്പോള്‍ ഇനിയെങ്ങനെയാണ് മുഖ്യമന്ത്രി കേള്‍ക്കാതിരിക്കുക. ഈ ബെഞ്ചിനു മുന്നില്‍ അടുത്തതായി വിധി കാത്തുനില്ക്കേണ്ടത് മുഖ്യമന്ത്രി തന്നെയാകുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. നിയമം നിയമത്തിന്റെ വഴിക്കു മാത്രമല്ല, വികാരത്തിന്റെ വഴിക്കു കൂടിയാണ് പോകുന്നതെന്നു ന്യായമായും സംശയിക്കാം. ജേക്കബ്തോമസിന് നിയമം നടപ്പാക്കല്‍ വൈകാരികമാണ്. ലാവലിന്‍ കേസില്‍ ഹൈക്കോടതി ജഡ്ജിയും വൈകാരികമായി നിയമം നടപ്പാക്കുമെന്നു മുഖ്യമന്ത്രിയും സര്ക്കാരും പേടിക്കുന്നു. ഒടുവില്‍ മുഖ്യമന്ത്രിയും വൈകാരികമായി നിയമം നടപ്പാക്കുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറല്ലാതാകുന്നു. ഇതല്ല, ഇങ്ങനെയല്ല നിയമം നടപ്പാക്കപ്പെടേണ്ടതെന്ന് ആവര്‍ത്തിച്ചു പറയാനാകുന്നത് നമുക്ക് മാത്രമാണ്. നീതിയെന്ന ഒറ്റ അജന്‍ഡ മാത്രമുള്ള നമ്മള്‍ ജനങ്ങള്‍ക്ക്.
പാര്‍ട്ടി ഇങ്ങനെയൊരു നിലപാടെടുക്കുന്നതും പതിവുള്ള കാര്യമാണോ?പാര്‍ട്ടിയല്ല, പിണറായി തന്നെയാണ് മറുപടി പറയേണ്ടതെന്ന് ഒട്ടും താമസിപ്പിക്കാതെ കോടിയേരി പറഞ്ഞൊഴിയുന്നതില്‍ തന്നെ വ്യക്തമാണ് സാഹചര്യം. ഈ പാപത്തില്‍ തല്‍ക്കാലം പാര്‍ട്ടിക്കു പങ്കു വേണ്ട. ലാവലിന്‍ കേസടക്കം മുഖ്യമന്ത്രിയുടെ പരിഗണനകളല്ല പാര്‍ട്ടിയുടെ പ്രശ്നങ്ങളെന്നും ഒളിഞ്ഞും തെളിഞ്ഞും പുറത്തു വരുന്നുമുണ്ട്. ആ സാഹചര്യത്തിലാണ് ജേക്കബ് തോമസിനെ മാറ്റി പകരം ബെഹ്റയ്ക്കു ചുമതലയെത്തുന്നത്. കേട്ടുകേള്‍വിയുള്ള കാര്യമാണോ,പൊലീസിന്റെ വീഴ്ചകള്‍ കൂടി കണ്ടെത്തേണ്ട വിജിലന്‍സ് സംവിധാനത്തിന്‍റെ തലപ്പത്ത് പൊലീസ് മേധാവിയെത്തന്നെ പ്രതിഷ്ഠിക്കുകയെന്നത്? ഉറപ്പിച്ചു പറയാം, ജേക്കബ് തോമസിനെ കുറ്റം പറയാനുള്ള യോഗ്യത പോലും ഈ ഭരണത്തിനില്ലാതാകുന്നത്, ആഭ്യന്തരവകുപ്പിനില്ലാതാകുന്നത്്, ഇത്തരത്തിലുള്ള വീണ്ടുവിചാരമില്ലാത്ത നടപടികളിലൂടെയാണ്.
ജേക്കബ് തോമസിനു വീഴ്ചകളുണ്ടായപ്പോള്‍, വൈകാരികമായ പ്രതികരണങ്ങളുണ്ടായപ്പോള്‍ തിരുത്താന്‍ മുഖ്യമന്ത്രിക്കു കഴിഞ്ഞിട്ടില്ല. പക്ഷേ ജേക്കബ് തോമസിനു പകരം ബെഹ്റയ്ക്ക് വിജിലന്‍സിന്‍റെ ചുമതലയെത്തുമ്പോള്‍ മുഖ്യമന്ത്രി നല്‍കുന്ന സന്ദേശമെന്താണ്? ലോക്നാഥ് ബെഹ്റയുടെ മികവിനെക്കുറിച്ച് ഇനി കേരളീയര്‍ക്ക് പ്രത്യേക ക്ലാസിന്റെ ആവശ്യമൊന്നുമില്ല. കേരളാപൊലീസ് കഴിഞ്ഞ 10 മാസത്തിനിടെ കേള്‍പ്പിച്ചത്ര ചീത്തപ്പേര് അടുത്തിടെ മറ്റൊരു ഡി.ജി.പിയുടെ കാലത്തുമുണ്ടായിട്ടില്ല.
അഴിമതിയോടും ജനവിരുദ്ധഭരണത്തോടുമുള്ള ജനതയുടെ കടുത്ത അമര്‍ഷമാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി അങ്ങയുടെ സര്‍ക്കാരിന് 91 എം.എല്‍.എമാരുടെ പിന്തുണ സമ്മാനിച്ചത്. അത് വെറുതെയുണ്ടായതല്ല. ആ രോഷം ഒരു ഭരണമാറ്റത്തോടെ അവസാനിക്കുന്നതുമല്ല. മുഖ്യമന്ത്രി അവധാനതയോടെ വിലയിരുത്തേണ്ടതുണ്ട്, വിശദീകരിക്കേണ്ടതുണ്ട്. ജേക്കബ് തോമസിനെ എന്തുകൊണ്ട് മാറ്റി? പറയുന്നത്ര എളുപ്പമല്ല, അഴിമതിക്കെതിരായ പോരാട്ടമെങ്കില്‍ അതു തുറന്നു പറയണം. ജേക്കബ് തോമസ് ശരിയായിരുന്നില്ലെന്നാണ് പുതിയ ബോധ്യമെങ്കില്‍ അതറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്.