അങ്ങനെ പാട്ടിനുവിട്ടുകളയാന്‍ പറ്റാത്തതൊന്ന് പോയവാരം പാട്ടുലോകവും സമ്മാനിച്ചു. റോയല്‍റ്റി തര്‍ക്കം. മുഖാമുഖം വന്നത് എസ്.പി.ബാലസുബ്രഹ്മണ്യവും ഇളയരാജയും. അനുമതിയില്ലാതെ തന്റെ പാട്ടുപാടുകയാണെങ്കില്‍ പകര്‍പ്പവകാശലംഘനത്തിന് നിയമനടപടി സ്വീകരിക്കുമെന്നാണ് ഇളയരാജയുടെ പക്ഷം. താന്‍ മറ്റുള്ളവരുടെ പാട്ടുകളും പാടിയിട്ടുള്ളതിനാല്‍ അതുമായി മുന്നോട്ടുപോയ്ക്കോളാമെന്ന് എസ്.പി.ബിയും. പ്രത്യക്ഷത്തില്‍ പോരില്‍ വില്ലന്‍ ഇളയരാജയെന്ന് തോന്നുമെങ്കിലും ഇളയരാജക്കൊപ്പം നിന്നും ചിലത് പറയാനുണ്ട്, ഇസൈഞ്ജാനി പാട്ടിനെ കച്ചവടച്ചരക്കാക്കുകയാണെന്ന് വാദിക്കുന്നവര്‍ കേള്‍ക്കാതെ പോകരുതാത്ത ചില കാര്യങ്ങള്‍.
ഒരുമിച്ചൊരുക്കിയ ഈണങ്ങള്‍ക്കുള്ള ഇമ്പമൊന്നും ഇപ്പോള്‍ ഇവര്‍ക്കിടയില്‍ ഇല്ല. പകര്‍പ്പവകാശത്തെച്ചൊല്ലി എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ വേദിയിലേക്കെത്തിയ ഇളയരാജയുടെ ഒരു നോട്ടിസില്‍ അത് ഇഴപിരിഞ്ഞു. ഒപ്പം സംഗീതാസ്വാദകരും രണ്ടുതട്ടിലാണ്. ആരാണ് പാട്ടിന്റെ അവകാശിയെന്ന ചോദ്യത്തെ, തര്‍ക്കത്തെ അത് വീണ്ടും വലിയ ചര്‍ച്ചയാക്കുന്നു. നിയമപ്രശ്നമായും നൈതികപ്രശ്നമായും ഈ ചോദ്യത്തെ അഭിസംബോധനചെയ്യാം. പുതിയ തര്‍ക്കത്തില്‍ നിയമം പറഞ്ഞാല്‍ എല്ലാവൈകാരികതകളും അവസാനിപ്പിച്ച് ഇളയരാജക്കൊപ്പം നില്‍ക്കേണ്ടി വരും.
എന്തെന്നാല്‍ അദ്ദേഹം പാട്ടുകളുടെയെല്ലാം റോയല്‍റ്റി നേരത്തെ സ്വന്തമാക്കിയിട്ടുണ്ട.് അതെ പകര്‍പ്പകവകാശപ്രകാരം പാട്ട് അത് ചിട്ടപ്പെടുത്തിയവനും എഴുതിയവനും അവകാശപ്പെട്ടതാണ്. ഗായകനും ഗായികയുമുള്‍പ്പെടെ ആരെല്ലാം ആ പാട്ടിന്റെ ഭാഗമയോ അവര്‍ക്കൊന്നും ഒരവകാശവുമില്ല. പണം പറ്റി പാടികഴിയുന്നിടം തീരും അവകാശങ്ങളെല്ലാം. പണം മുടക്കുന്ന നിര്‍മാതാവിനുള്ള അവകാശമാകട്ടെ കൂടിവന്നാല്‍ അഞ്ചുവര്‍ഷമിരിക്കും. അതും സിനിമാസംബന്ധമായ ആവശ്യങ്ങള്‍ക്കുമാത്രം ആ ഈണത്തെ ഉപയോഗിക്കാം. അതാണ് നിയമം. ഇനി ഇളയരാജയിലേക്ക് വരുമ്പോള്‍ ഇളയരാജയുടെ കമ്പനിതന്നെയാണ് രചയിതാവിനും ഗായകനുമെല്ലാം പണം നല്‍കുന്നതെന്നിരിക്കേ ഉടമസ്ഥാവകാശം ഇളയരാജക്ക് മാത്രമാണ്. അതുകൊണ്ടു തന്നെ താന്‍ സംഗീതം ചെയ്ത പാട്ടുകള്‍ അനുവാദം ഇല്ലാതെ പാടരുതെന്ന് , അപ്രകാരം പാടിയാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും ഇളയരാജ എസ്.പി.ബിക്കും ചിത്രക്കും ചരണിനുെമല്ലാം നോട്ടീസ് അയച്ചാല്‍ പാട്ടുനിര്‍ത്തുകയല്ലാതെ അവര്‍ക്ക് നിര്‍വാഹമില്ലാതെ വരും.
ഇനി പാട്ടിന്റെ പടച്ചവനെ നിയമം കൊണ്ടുമാത്രം നിശ്ചയിക്കണോയെന്ന ചോദ്യത്തിലേക്കെത്താം. ഇളയരാജക്കെതിരെ, താങ്കള്‍ കലാകാരനല്ല കച്ചവടക്കാരന്‍ മാത്രമാണെന്ന് തിളക്കുന്ന രോഷങ്ങളിലേക്ക് വരാം. അലക്സാണ്ടർ ടിബെയിൻ എന്ന പാരിസുകാരൻ സായിപ്പ് നിർമിച്ച ഹാർമോണിയം വച്ച്, ത്യാഗരാജ സ്വാമികളും മുത്തുസ്വാമി ദീക്ഷിതരും ശ്യാമശാസ്ത്രികളും പോലുള്ളവർ സൃഷ്‌ടിച്ച രാഗങ്ങൾ കടമെടുത്തല്ലേ സര്‍ പാട്ടുണ്ടാക്കിയത് പിന്നെ അതിങ്ങനെ ഒറ്റക്കുപിടിച്ചുവാങ്ങണോയെന്ന ചോദ്യങ്ങളിലേക്കും ബാത്ത് റൂമില്‍ പോലും ഇളയരാജപാട്ടുപാടാനില്ലെന്ന പരിഹാസങ്ങളിലേക്കുമെല്ലാം വിശദമായി തന്നെ വരാം.
രവിമേനോന്റെ സംഗീതക്കുറിപ്പുകളില്‍ പറയുന്ന ഒരുകഥയുണ്ട്. ഫോര്‍ട്ടുകൊച്ചിയിലും മട്ടാഞ്ചേരിയിലും ഹാര്‍മോണിയം വായിച്ചുനടന്ന് പാടിയ പാട്ടുകാരനോട് നിങ്ങളെന്തിന് മെഹബുബിന്റെ പാട്ടുകള്‍ മാത്രം പാടുന്നുവെന്ന് കേള്‍വിക്കാരിലൊരാള്‍ ചോദിക്കുന്നു. ആ ചോദ്യത്തിന് ഞാന്‍ മെഹബൂബ് ആയതുകൊണ്ടെന്ന് അയാള്‍ മറുപടി പറഞ്ഞത്രേ..! പാട്ടിന് കണക്കുപറഞ്ഞ് കാശുവാങ്ങാതിരുന്ന മെഹബൂബ് അവസാനകാലമനുഭവിച്ചത് ദുരിതംമാത്രമെന്തെന്ന് ഈ കഥപറയുന്നുണ്ട്. ഒരുകാലത്തും മരിക്കാത്ത സൃഷ്ടികളെമ്പാടുമൊരുക്കിയിട്ടും ഇങ്ങനെ ജീവിതാവസാനം ആരാലുമോര്‍ക്കാതെ ഒതുങ്ങിയവസാനിച്ചവര്‍ ഏറെയുണ്ട് സംഗീതലോകത്ത്.
പകര്‍പ്പവകാശനിയമത്തിന്റെ ചര്‍ച്ചകള്‍ തുറന്നിട്ട ഇളയരാജയുടെനോട്ടിസ് പാതിയിലവസാനിച്ച ഒരു എസ്.പി.ബി ഈണത്തെ മാത്രം മുന്‍നിര്‍ത്തി വിചാരണചെയ്യപ്പെടേണ്ടതല്ലെന്ന് ചുരുക്കം. ഒരു സംഗീതഞ്ജന് ഒരു പാട്ടിന് ഒരു തവണമാത്രം പ്രതിഫലം കിട്ടുമ്പോള്‍ അതേ പാട്ട് ആയിരം തവണ പാടുന്ന ഗായകര്‍ ആയിരം വേദികളിലും പണം പറ്റുന്നുണ്ടാകും. ഒരുമിച്ചുണ്ടാക്കിയത് ഒറ്റക്കുവില്‍ക്കരുതെന്ന കച്ചവടനീതിയും ഇളയരാജയുടെ നോട്ടിസ് ഓര്‍മിപ്പിക്കുന്നുണ്ട്. ഒപ്പം ഒരു സംഗീതസഹൃദയര്‍ക്കും ഒരു എസ്പിബിയും സൗജന്യമായി ഒരു സംഗീതസന്ധ്യയും വച്ചുനീട്ടിയിട്ടില്ലെന്നതും കാണാതെപോകരുത്. തൊണ്ട പൊട്ടുംവരെ പാട്ടുവില്‍ക്കുന്നവരെ തേടിയെത്തുന്ന നോട്ടിസുകള്‍ ആ അര്‍ത്ഥത്തിലും വായിച്ചേപറ്റൂ. തഞ്ചാവൂരോ, തിരുപ്പതിയിലോ ഗാനമേള നടത്തി പാടിപിഴച്ചുപോകുന്നവരെ തേടി എന്റെ ഒരു നോട്ടിസുമെത്തില്ലെന്നും ഇളയരാജ പറഞ്ഞുവക്കുന്നുണ്ട്.
സിനിമയുടെ തട്ടില്‍ സംഗീതം എല്ലാ ദൈവീകതകള്‍ക്കുമപ്പുറം ഇക്കാലത്ത് കച്ചവടം തന്നെയാണ്. ആ കച്ചവടത്തട്ടിലേക്കാണ് ഇളയരാജയും കണക്കുപറഞ്ഞെത്തുന്നത് എന്നതിനാല്‍ അയാളെമാത്രം സംഗീതത്തിന്റെ മൊത്തക്കച്ചവടക്കാരനാക്കുന്നതില്‍ അര്‍ത്ഥമില്ല. എന്നാല്‍ എല്ലാം എന്റെ മിടുക്കുമാത്രമെന്ന ചിന്ത ആര്‍ക്കും അത്രഭൂഷണമല്ലെന്നും പറയാതെ വയ്യ
പാടുന്നവരും പാട്ടൊരുക്കുന്നവരും കേള്‍ക്കുന്നവര്‍ക്ക് ഗന്ധര്‍വ്വന്‍മാരാണെങ്കിലും ഇതൊരു സംഘസൃഷ്ടിയാണെന്നെ ബോധം പലപ്പോഴും മുതിര്‍ന്ന സംഗീതജ്ഞര്‍പോലും കാണിച്ചിട്ടില്ല. പഴശിരാജയുടെ സമയത്തുണ്ടായ വിവാദം ഇക്കാര്യത്തില്‍ ഇളയരാജക്കുപോലും വലിയ ക്ഷീണം ചെയ്തിട്ടുണ്ട്.
ഒരു പാട്ട് പാടിയവനും ഈണമിട്ടവനും എഴുതിയവനും വാദ്യോപകരണങ്ങള്‍ വായിച്ചവനും അത് പകര്‍ന്നാടിയവനുമെല്ലാം എല്ലാം ചേര്‍ന്ന സംഘസൃഷ്ടിതന്നെയാണ്. എല്ലാത്തിനുമപ്പുറം അത് കേട്ടേറ്റുപാടിയവന്റെ കൂടിയാണ്. ആ ബോധത്തിലൂന്നാതെയുള്ള കച്ചവടക്കളികള്‍ കയ്യടിച്ചവരെ പോലും തിരിഞ്ഞു നിര്‍ത്തിക്കും. അതിനാല്‍ പാട്ട് കൂട്ടിന്റെ കരുത്താണെന്നും അത് കേള്‍ക്കുന്നവന്റെ കാതിലാണെന്നും ഓര്‍ത്തുതന്നെയാകട്ടേ എല്ലാ കച്ചവടകരുനീക്കങ്ങളും. ഒപ്പം സംഗീതനിയമത്തിന്റെ വ്യക്തമായ നിര്‍വചനത്തിനും ഈ ചര്‍ച്ചകള്‍ വഴിവക്കണം.
പകര്‍പ്പവകാശനിയമത്തിന്റെ ഭേദഗതിസമയത്ത് ജാവേദ് അക്തര്‍ രാജ്യസഭയില്‍ സൂചിപ്പിച്ചതുപോലെ ആശയക്കുഴപ്പങ്ങളില്‍ ആണ്ടുകിടക്കുന്ന സംഗീതനിയമത്തിന്റെ കൃത്യമായ നിര്‍വചനങ്ങളും ഈ പടലപിണക്കങ്ങളെ ഒരു പരിധിവരെ മാറ്റി നിര്‍ത്താന്‍ ഉപകരിക്കും. അതിനുംകൂടി ഉപകരിക്കട്ടെ എസ്.പി.ബിയെ തേടിയെത്തിയ നോട്ടിസ്
ഒരു പാട്ടെന്നാല്‍ ഒരുപാട് ഇടപാടുകളുടെ, ഇടപെടലുകളുടെ ആകെത്തുകതന്നെയാണ്. എത്രമേല്‍ ഇഴുകിചേര്‍ന്ന് നിങ്ങള്‍ പാട്ടൊരുക്കുന്നുവോ അത്രമേല്‍ ഇമ്പമേറും ആ ഈണങ്ങള്‍ക്ക്. അതെ, കൂട്ടും പാട്ടിന്റെ കരുത്ത് കൂട്ടുന്നതുതന്നെയാണ്. അതിനാല്‍ സംഗീതകാരന്‍മാര്‍ക്കിടയിലെ താളബോധം ഇങ്ങനെ മതിയോയെന്ന് ഇരുന്നു ചിന്തിക്കുണം. കേട്ടുമറക്കാത്ത ഇന്നലെകളുടെ ഇളയരാജ ഈണങ്ങളും കൂട്ടുകെട്ടുകളുടെ ഉല്‍പന്നമാണ്. അതുകൊണ്ട് ഇനിയുള്ള കാലം സൗഹൃദം തന്നെ പിറക്കണം, അപ്പോഴേ പാട്ടുകളും പണ്ടേപ്പോലെ കാതുകളുമായി ചങ്ങാത്തം കൂടൂ.