പത്മശ്രീ ഡോക്ടർ ജോസ് ചാക്കോ പെരിയപുറം മലയാളക്കരയുടെ അഭിമാനമായ, രാജ്യമെങ്ങും അറിയപ്പെടുന്ന പ്രഗത്ഭ ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ. രാവിലെ ഏഴു മുതൽ അർദ്ധരാത്രി വരെ നീളുന്ന അഞ്ചും ആറും ഹൃദയശസ്ത്രക്രിയകൾ. ഇതിനിടയിൽ രോഗികളുടെ പരിശോധന പിന്നെ പൊതുപരിപാടികൾ ഇത്രയധികം പിരിമുറുക്കം നിറഞ്ഞ ദൈനംദിന ജീവിതത്തിനിടയിൽ ഡോക്ടർ റിലാക്സ് ചെയ്യുന്നത് എങ്ങനെയാണ്? സന്തോഷം കണ്ടെത്തുന്നത് എങ്ങനെയാണ്?
ഈ ചോദ്യം ഡോക്ടറോട് ചോദിച്ചാൽ അദ്ദേഹം എറണാകുളം ജില്ലയിലെ കരുമാലൂർ എന്ന സ്ഥലത്തേക്ക് ഞായറാഴ്ചകളിൽ നമ്മളെ ക്ഷണിക്കും. അവിടെയെത്തുന്പോൾ നമുക്കു കാണാം വിളഞ്ഞു നിൽക്കുന്ന പൊക്കാളി നെല്ലിനെ നോക്കി നടക്കുന്ന ഡോക്ടറെ. തൊട്ടപ്പുറത്ത് പറന്പിൽ പച്ചക്കറികൾക്ക് കിളച്ച് തടമെടുത്തും മൂത്ത വാഴക്കുല വെട്ടിയെടുത്തും പാകമായ പച്ചക്കറികൾ വിളവെടുത്തും കൃഷിയെ ആസ്വദിച്ചു നടക്കുന്ന ഒരു ഡോക്ടറെ. ഞായറാഴ്ചകൾ ഡോക്ടർ ഇവിടെയാണ്. ഒരു സന്പൂർണ്ണ കർഷകനായി കരുമാലൂരിൽ ഉണ്ടാകും.
ജാതിയും തെങ്ങും ഫലവർഗ്ഗങ്ങളും പച്ചക്കറികളും പഴവർഗ്ഗങ്ങളും മത്സ്യകൃഷിയുമൊക്കെ ഇവിടെ ഡോക്ടർ ചെയ്യുന്നുണ്ട്. സ്വാഭാവിക രീതിയിലുള്ള മിശ്രകൃഷിയാണിവിടെ. ചാണകം മാത്രം വളമായി ഇട്ടുകൊടുത്തും ആവശ്യത്തിന് ജലസേചനം നടത്തിയും ശാസ്ത്രീയമായി ചെയ്യുന്ന കൃഷി. ജീവിതശൈലിയും ഭക്ഷണരീതികളും മരണകാരണമാകുന്ന നിരവധി അസുഖങ്ങൾ വിളിച്ചു വരുത്തുന്ന ഈ കാലഘട്ടത്തിൽ ജൈവകൃഷിക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ഡോക്ടർ പറയുന്നു. അതുകൊണ്ട് തന്നെ ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം മുന്നിലുണ്ട്. ആ മാതൃക വാക്കകളെക്കാൾ പ്രവർത്തിയിലൂടെ കാണിച്ചുകൊടുക്കാനാണ് അദ്ദേഹം പരിശ്രമിക്കുന്നത്.