മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു പഴവർഗ്ഗമാണ് ആപ്പിൾ. വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ആപ്പിളുകളാണ് നമ്മുടെ വിപണിയിലുള്ളതും. കേരളത്തിലെ കാലാവസ്ഥക്ക് യോജിച്ച കൃഷി അല്ല ആപ്പിൾ എന്നതായിരുന്നു ആപ്പിൾ കൃഷി കേരളത്തിൽ നടക്കാതിരുന്നതിൻറെ പ്രധാന കാരണം. എന്നാൽ ഈ ധാരണ മാറ്റി എഴുതിയിരിക്കുകയാണ് ഇടുക്കി ജില്ലയിലെ കാന്തല്ലൂരിലുള്ള സി.ടി കുരുവിള എന്ന കർഷകൻ. ഒന്പത് ഏക്കർ കൃഷിയിടത്തിൽ മൂന്ന് ഏക്കറോളം സ്ഥലം അദ്ദേഹം പഴവർഗ്ഗകൃഷിക്കായിട്ടാണ് മാറ്റിവച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്തിരിക്കുന്നതും ആപ്പിളാണ്.
പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയതാണെങ്കിലും കൃഷി വിജയം കണ്ടതിൻറെ സന്തോഷത്തിലാണ് ഈ കർഷകൻ. പന്ത്രണ്ടു വർഷം മുന്പ് ആപ്പിൾ കൃഷി തുടങ്ങിയെങ്കിലും കഴിഞ്ഞ മൂന്ന് വർഷം ആണ് അദ്ദേഹം ആപ്പിൾ കൃഷിയിൽ ശ്രദ്ധ പതിപ്പിച്ചത്. ഇക്കുറി നൂറുമേനി വിളവാണ് ഇദ്ദേഹത്തിന് ഇവിടെ ലഭിച്ചത്. നല്ല വലുപ്പവും രുചിയുമുള്ള ആപ്പിൾ കാണാനും വാങ്ങിക്കാനും ഏറെ ആളുകളാണ് ഇവിടെ എത്തുന്നത്. ജൈവരീതിയിൽ കൃഷി ചെയ്തിരിക്കുന്ന ആപ്പിൾ പൂർണ്ണമായും കൃഷിയിടത്തിൽ നിന്നുതന്നെ വിറ്റുപോകുകയും ചെയ്യുന്നുണ്ട്. തണുപ്പ് കൂടുതലുള്ള കാന്തല്ലൂരിലെ കാലാവസ്ഥയും മികച്ച പരിചരണവും ആണ് കൃഷി വിജയത്തിൻറെ രഹസ്യം.
നൂറുമേനി കൊയ്യുന്ന വെളുത്തുള്ളി കൃഷി
ശീതകാല പച്ചക്കറി കൃഷിക്ക് പ്രസിദ്ധമാണ് ഇടുക്കി ജില്ലയിലെ കാന്തല്ലൂർ. ഒരുവിധം എല്ലാ ഇനം പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഇതിൽ കർഷകർക്ക് മികച്ച ലാഭം നൽകുന്ന ഒരു കൃഷിയാണ്. വെളുത്തുള്ളിക്ക് വിപണിയിൽ വലിയ ഡിമാൻറാണുള്ളത്. മറ്റ് ഏതൊരു കൃഷിയും പോലെ മണ്ണ് ഒരുക്കുന്നതിലും വളപ്രയോഗത്തിലും, ജലസേചനത്തിലും എല്ലാം ഏറെ ശ്രദ്ധ വേണം ഈ കൃഷിക്ക്. മൂന്ന് മുതൽ നാല് മാസം വരെയുള്ള കാലയളവിനുള്ളിൽ കൃഷിയിൽ നിന്ന് വിളവ് എടുക്കാം.. പച്ചയ്ക്കും, ഉണക്കി സൂക്ഷിച്ചും വിപണിയിലെ വിലനോക്കിയാണ് കർഷകർ വെളുത്തുള്ളി വിറ്റഴിക്കുന്നത്. കുറഞ്ഞ കാലംകൊണ്ട് ഇരട്ടി ലാഭം നേടാവുന്ന വെളുത്തുള്ളി കൃഷിക്ക് ഏറ്റവും അനുയോജ്യം തണുപ്പുള്ള കാലാവസ്ഥയാണ്.