കടലിലേയും നദിയിലേയും കായലിലേയും മത്സ്യസമ്പത്ത് ആശങ്കയുളവാക്കും വിധം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. മത്സ്യസമ്പത്ത് കുറയുന്നത് മത്സ്യതൊഴിലാളികളെ മാത്രമല്ല, ഉപഭോക്താക്കളേയും കാര്യമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി നാം നേരിടുന്ന ഒരു പ്രതിസന്ധിയാണിത്.
എന്താണ് ഇതിനു കാരണം ? പകലന്തിയോളം കലയിൽ വലയെറിഞ്ഞിട്ടും വെറും കയ്യോടെ തിരിച്ചു വരുന്ന മുക്കുവർ ഇന്നു സ്ഥിരം കാഴ്ചയായി. മത്സ്യക്ഷാമം രൂക്ഷമായപ്പോൾ അന്യസംസ്ഥാനങ്ങളിലെ മീനുകൾ നമ്മുടെ വിപണിയിലേക്കെത്തി. വിലനിലവാരം കുതിച്ചുയരാൻ പിന്നെ താമസമുണ്ടായില്ല. ഫലമോ മത്സ്യബന്ധനതൊഴിലാളികളും കുടുംബങ്ങളും പട്ടിണിയിൽ. കടലമ്മയും പ്രകൃതിയും ചതിച്ചുവെന്നു ഒരു വിഭാഗവും കടലമ്മയേയും പ്രകൃതിയേയും നമ്മൾ ചതിച്ചുവെന്നും മറ്റൊരു വിഭാഗവും പറയുന്നു.
ആക്ഷേപങ്ങൾ എന്തുതന്നെയായാലും നമുക്കെല്ലാം അറിയുന്ന ചില വസ്തുതകൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനം കാലാവസ്ഥ വ്യതിയാനം തന്നെ. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കുന്ന നിർമാണചൂഷണനടപടികൾ മൂലം അന്തരീക്ഷ ഊഷ്മാവ് വർധിച്ച് കടൽ ജലത്തിലെ ചൂട് കൂടിയതു തന്നെ പ്രധാന കാരണം. തീരങ്ങളിൽ ചൂട് കൂടിയപ്പോൾ കടലിന്റെ ആഴങ്ങളിലേക്ക് മത്സ്യങ്ങൾ നീങ്ങി. പരമ്പരാഗത തൊഴിലാളികൾക്കു മത്സ്യങ്ങൾ കിട്ടാതെയുമായി.