76ാംമത് ഗോള്‍ഡന്‍ ഗ്ലോബില്‍ തിളങ്ങി ബൊഹീമിയന്‍ റാപ്പ്സഡിയും ഗ്രീന്‍ ബുക്കും. ഡ്രാമാ വിഭാഗത്തിലാണ് ബൊഹീമിയന്‍ റാപ്പ്സഡി മികച്ച ചിത്രമായത്. മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ വിഭജനകാലത്തെ അമേരിക്കയുടെ കഥ പറയുന്ന ഗ്രീന്‍ ബുക്ക് മികച്ച ചിത്രമായി. റോമയാണ് മികച്ച വിദേശ ചിത്രം. അവതാരകയ്ക്ക് പുരസ്കാരം ലഭിക്കുന്ന അപൂര്‍വനിമിഷത്തിനും കാലിഫോർണിയയിലെ ബിവർലി ഹില്‍ട്ടന്‍ ഹോട്ടല്‍ വേദിയായി.
ഓരോ വര്‍ഷവും ഹോളിവുഡിന്റെ സിനിമാ ആഘോഷങ്ങള്‍ക്ക് തുടക്കമാവുന്നത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരദാന ചടങ്ങുകളോടെയാണ്. ഓസ്കറിലേക്കുള്ള ചവിട്ടുപടിയായാണ് ഗോള്‍ഡന്‍ ഗ്ലോബിനെ വിശേഷിപ്പിക്കാറ്. ലിംഗവിവേചനത്തിനെതിരെയുള്ള തുറന്നുപറച്ചിലുകള്‍ക്കും കറുപ്പണിഞ്ഞ പ്രതിഷേധങ്ങള്‍ക്കും വേദിയായിരുന്നു 75ാമത് ഗോള്‍ഡന്‍ ഗ്ലോബ്. ഇതിനെല്ലാം മാറ്റംവന്ന് പതിവ് ആഘോഷങ്ങളോടെയാണ് ഈ വര്‍ഷം വേദിയുണര്‍ന്നത്.
ചുവപ്പു പരവതാനിയിലെ താരവിശേഷങ്ങളും ഗ്ലാമറസ് ഫാഷന്‍ കാഴചകളും പതിവില്‍ നിന്ന് വ്യത്യസ്തമായി എന്‍.ബി.സി ചാനല്‍ പരിപാടികള്‍ തല്‍സമയം സംപ്രേഷണം ചെയ്തില്ല. പകരം ഫെയ്സ് ബുക്ക് വാച്ചിലൂടെയായിരുന്നു ആരാധകര്‍ താരനിശ കണ്ടത്. ഫെയ്റിടെയ്‌ലുകളിലെ കഥാപാത്രങ്ങള്‍ക്ക് സമാനമായ വസ്ത്രംധരിച്ചായിരുന്നു ഒട്ടുമിക്ക താരങ്ങളും എത്തിയത്. ലേഡി ഗാഗയണിഞ്ഞ വേഷം ഫാഷന്‍ ലോകത്തിന് പുത്തന്‍ കാഴ്ച്ചയായി. കാനഡയില്‍ കൊറിയന്‍ കുടുംബത്തില്‍ പിറന്ന നടിയും ടെലിവിഷന്‍ താരവുമായ സാന്ദ്രാ ഓയയും.
അമേരിക്കന്‍ കൊമേഡിയന്‍ ആന്‍ഡിസാംബര്‍ഗുമാണ് 76ാമത് ഗോള്‍ഡന്‍ ഗ്ലോബിന്‍റെ അവതാരകരായി എത്തിയത്. ഇതാദ്യമായാണ് ഏഷ്യന്‍ വനിത പുരസ്കാരച്ചടങ്ങിന്റെ അവതാരകയാകുന്നത്. സ്വപ്നങ്ങള്‍ ഏറെയുള്ള സംഗീതജ്ഞന്റെ ജീവിതം പറയുന്ന ചിത്രം ഗോള്‍ഡന്‍ ഗ്ലോബ് കീഴടക്കുമെന്ന് നേരത്തെ വാകര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ അത് ബൊഹീമിയന്‍ റാപ്പ്സഡിയാവുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ലോകം ഇതുവരെ കണ്ട ഏറ്റവും മികച്ച സ്റ്റേജ് സിങ്ങര്‍.
റോക്ക് സംഗീതത്തിന്റെ തമ്പുരാന്‍, ഒറ്റായാനായി അടക്കിവാണ് അകാലത്തില്‍ പൊലിഞ്ഞ ഫ്രെഡി മെര്‍ക്കുറിയുടേയും അദ്ദേഹത്തിന്റെ വിഖ്യാതമായ ക്വീന്‍ ബാന്‍ഡിന്റെയും കഥ പറയുന്ന ചിത്രമാണ് ബൊഹീമിയന്‍ റാപ്പ്സഡി. ഇടയ്ക്കുവച്ച് സംവിധായകനെ മാറ്റിയാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ചിത്രീകരണം തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു സംവിധായകന്‍ ബ്രയന്‍ സിംഗര്‍റെ പലകാരണങ്ങളാല്‍ മാറ്റിയത്.
ഒടുവില്‍ മീറ്റൂ ആരോപണവും ബ്രയന്‍ സിംങ്ങര്‍ക്കെതിരെ ഉയര്‍ന്നു. ഡെക്സറ്റര്‍ ഫ്ലെച്ചര്‍ എന്ന സംവിധായകനാണ് സിനിമ പൂര്‍ത്തിയാക്കിയത്. എങ്കിലും ഡ്രാമാ വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ എഴുതിക്കാണിച്ചത് ബ്രയന്‍ സിംഗറുടെ പേരായിരുന്നു.
പുരസ്കാരം ഏറ്റവാങ്ങാനെത്തിയ ചിത്രത്തിന്റെ നിര്‍മാതാവ് ഗ്രഹാം കിംങ് സംവിധായകന്റെ പേര് പരാമര്‍ശിച്ചില്ല. ഫ്രെഡി മെര്‍ക്കുറിയായി നിറഞ്ഞാടിയ റാമി മാലിക്ക് ഡ്രാമാ വിഭാഗത്തില്‍ മികച്ച നടനുള്ള പുരസ്കാരം നേടി
എഴുത്തുകാരനായ ഭര്‍ത്താവിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും സംഘര്‍ഷഭരിതമായ ജീവിതം പറയുന്ന ചിത്രമാണ് ദ് വൈഫ്. ചിത്രത്തിലെ അഭിനയത്തിന് ഗ്ലെന്‍ ക്ലോസ് ഡ്രാമാ വിഭാഗത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. വികാരനിര്‍ഭരമായിരുന്നു അവാര്‍ഡ് ലഭിച്ചശേഷമുള്ള ഗ്ലെന്‍ക്ലോസിന്റെ പ്രതികരണം.
നിറത്തിന്റെ പേരില്‍ വിവേചനം നിലനിന്നിരുന്ന 1960കളിലെ അമേരിക്കയുടെ കഥപറയുന്ന റോഡ് മൂവിയാണ് മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ മികച്ച ചിത്രമായ ഗ്രീന്‍ ബുക്ക്. ആഫ്രോ അമേരിക്കന്‍ പിയാനിസ്റ്റിന്റെയും നീണ്ട യാത്രയാണ് ചിത്രത്തിലുടനീളം. പിയാനിസ്റ്റായി വേഷമിട്ട മഹര്‍ഷല അലി മികച്ച സഹനടനായി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും ഗ്രീന്‍ ബുക്കിനെ തേടിയെത്തി.
മികച്ച നടനുള്ള പുരസ്കാരം ക്രിസ്റ്റ്യൻ ബെയ്ൽ സ്വന്തമാക്കി. അമേരിക്കന്‍ രാഷ്ട്രീയത്തിലെ നിഗൂഡതകള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിച്ച വൈസ് എന്ന ചിത്രത്തിനാണ് പുരസ്കാരം. ഒന്നുമില്ലായ്മയില്‍ നിന്ന് അമേരിക്കയുടെ വൈസ്പ്രസിന്റ് പതവിയിലെത്തുന്ന കരുത്തനായ രാഷ്ട്രീയ നേതാവ് ഡിക് ചിനെയ് എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയതിനാണ് രണ്ടാം വട്ടവും ഗോള്‍ഡന്‍ ഗ്ലോബ് ക്രിസ്റ്റ്യന്‍ ബെയ്‌ലിനെ തേടിയെത്തിയത്.
ദ് ഫേവറേറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഒലിവിയ കോള്‍മന്‍ മ്യൂസിക്കല്‍ ഡ്രാമാ വിഭാഗത്തില്‍ മികച്ച നടിയായി.
മികച്ച വിദേശഭാഷാ ചിത്രത്തിന് ഓസ്കാര്‍ പ്രതീക്ഷിക്കുന്ന റോമ ഗോള്‍ഡന്‍ ഗ്ലോബില്‍ ആ നേട്ടം സ്വന്തമാക്കി. ചിത്രത്തിന്റെ സംവിധായകന്‍ അല്‍ഫോണ്‍സോ ക്വറോണ്‍ മികച്ച സംവിധായകനുമായി.
മികച്ച നടിക്കുള്ള പുരക്കാര പ്രഖ്യാപനം സദസിനാകെ കൗതുകകരമായിരുന്നു. അവതരാക തന്നെ പുരസ്കാരത്തിന് അര്‍ഹയായി. കില്ലിങ് ഈവ് എന്ന ടെലിവിഷന്‍ സീരിസിലെ മികച്ച പ്രകടനമാണ് സാന്ദ്ര ഓയയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. ഇതാദ്യമായാണ് ഏഷ്യയിൽ നിന്നുള്ള ഒരു വനിത ഇതു പോലൊരു വലിയ പുരസ്കാരച്ചടങ്ങിന്റെ അവതാരകയാകുന്നത്.
ഓസ്കറിലേക്ക് കണ്ണുനട്ടിരിക്കുന്ന ചിത്രമാണ് മെക്സിക്കന്‍ സംവിധായകന്‍ അല്‍ഫോണ്‍സോ ക്വറോണ്‍ ഒരുക്കിയ റോമ. 1970കളിലെ മെക്സിക്കന്‍ നഗരത്തിന്റെയും നഗരവാസികളുടെയും ജീവിതകഥയാണ് റോമ വരച്ചുകാട്ടുന്നത്. മികച്ച വിദേശഭാഷ ചിത്രത്തിനും സംവിധായകനുമുള്ള പുരസ്കാരം റോമ നേടി.