മതം തലയ്ക്കു പിടിച്ചാല്‍ മനുഷ്യന് വിവേകവും മനുഷ്യത്വവുമെല്ലാം കൈമോശം വരും. അത് ലോകത്തെവിടെയും അങ്ങനെ തന്നെ. സ്നേഹിക്കാന്‍ പഠിപ്പിച്ച മതഗ്രന്ഥങ്ങളെത്തന്നെ ഉദ്ധരിച്ച് അക്രമങ്ങള്‍ക്ക് അവര്‍ ന്യായീകരണം പറയും. പാക്കിസ്ഥാനില്‍ പരമോന്നത കോടതി തന്നെ മതഭ്രാന്തന്‍മാരുടെ വെല്ലുവിളി നേരിടുകയാണ്. ദൈവനിന്ദകുറ്റത്തിന്‍ ശിക്ഷിക്കപ്പെട്ട അസിയ ബീബി എന്ന സ്ത്രീയെ മോചിപ്പിക്കാനുള്ള ഉത്തരവാണ് ന്യായാധിപന്‍മാരുടെ ജീവന് തന്നെ ഭീഷണിയാവുന്നത്. തീവ്രനിലപാടുകാരുടെ ആക്രോശത്തിന് മുന്നില്‍ മുത്തുമടക്കിയ സര്‍ക്കാര്‍ അസിയ ബീബിയെ തല്‍ക്കാലം ജയില്‍മോചിതയാക്കേണ്ടെന്നും തീരുമാനിച്ചു.
അഞ്ചു മക്കളുടെ അമ്മയായ സ്ത്രീയെ 8 വര്‍ഷത്തിനുശേഷം ജയിലില്‍ നിന്ന് വിട്ടയച്ചതിനാണ്ഈ പ്രതീഷേധം. സുപ്രീംകോടതി ഉത്തരവ് മതവികാരത്തെ വ്രണപ്പെടുത്തുന്നു പോലും. പ്രതിഷേധങ്ങളിലേക്ക് കൂടുതല്‍ പോകും മുമ്പ് അല്‍പം പിന്നാമ്പുറ കഥ. പഞ്ചാബ് പ്രവിശ്യയിലെ നങ്കാന സ്വദേശിയാണ് ആസീയ ബീബി എന്ന ആസിയ നൂറിൻ.
2009ല്‍ കൃഷിസ്ഥലത്ത് പണിയെടുക്കുമ്പോള്‍ കുടിവെള്ളം സംബന്ധിച്ച് മുസ്ലിം സ്ത്രീകളുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആസിയയുടെ തുടങ്ങിയതാണ് ജീവിതത്തിലെ ദുരന്തങ്ങള്‍. കൃസ്ത്യാനികള്‍ക്ക് തൊട്ടുകൂടായ്മയുള്ള രാജ്യത്ത് തങ്ങളുടെ വെള്ളം കൃസ്ത്യാനിയായ ആസിയ തൊട്ടശുദ്ധമാക്കി എന്ന ആക്ഷേപവുമായി രംഗത്തെത്തിയത് മുസ്ലീം സ്ത്രീകളാണ്. ശിക്ഷയായി മതപരിവര്‍ത്തനം ചെയ്യണമെന്നായിരുന്നു ആവശ്യം.
എന്നാല്‍ അസിയ ഇത് ശക്തമായി നിഷേധിച്ചു. മതപരിവര്‍ത്തനം നിഷേധിക്കവെ ആസിയ പ്രവാചകനെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന് മുസ്ലീം സ്ത്രീകള്‍ ആരോപണമുന്നയിച്ചു. ക്രൂരമായ മര്‍ദനത്തിനിരയായ അവര്‍ക്കുമേല്‍ ദൈവനിന്ദ കുറ്റം ചുമത്തപ്പെടട്ു.
ദൈവനിന്ദ കുറ്റം എന്തെന്നു പോലും അറിയാത്ത പാവപ്പെട്ട കര്‍ഷകത്തൊഴിലാളി സ്ത്രീക്ക് സെഷൻസ് കോടതി വധശിക്ഷയും മൂന്നുലക്ഷം രൂപ പിഴയും വിധിച്ചു. കുറ്റം നിഷേധിച്ച അസിയ തന്റെ മതവിശ്വാസത്തിന്റെ പേരിലാണു കേസിൽ കുടുക്കിയതെന്ന് ആരോപിച്ചു.
ലഹോര്‍ ഹൈക്കോടതി, സെഷന്‍സ് കോടതി ഉത്തരവ് ശരിവച്ചു.വാര്‍ത്ത പുറത്തുവന്നതോടെ രാജ്യാന്തരതലത്തില്‍ വലിയ പ്രതിഷേധമുയര്‍ന്നു. പാക്കിസ്‌ഥാൻ ന്യൂനപക്ഷ വകുപ്പുമന്ത്രി ഷഹബാസ് ബട്ടി ആസിയക്കുവേണ്ടി രംഗത്തുവന്നു. ഒടുവില്‍ 2010ല്‍ വധശിക്ഷ നടപ്പാക്കുന്നത് പാക്കിസ്‌ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി സ്റ്റേ ചെയ്‌തു. തുടര്‍ന്ന് ശിക്ഷ ജീവപര്യന്തമാക്കി. 2015ല്‍ ആസിയ സുപ്രീംകോടതിയെ സമീപിച്ചുഹര്‍ജി
പരിഗണിച്ച സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച് അവരെ വിട്ടയക്കാന്‍ തീരുമാനിക്കുകയായിരുന്നു. ശിക്ഷ റദ്ദാക്കിയ ഉത്തരവ് മൂന്നഴ്ച മുമ്പേ ആയിരു്നനെങ്കിലും വിവിധ തരത്തിലുള്ള പ്രതിഷേധങ്ങളെത്തുടര്‍ന്ന് പ്രഖ്യാപനം നീട്ടിക്കൊണ്ടു പോവുകയായിരുന്നു. കോടതി ഉത്തരവ് പുറത്തുവന്നതോടെ വിശ്വാസസംരക്ഷകര്‍ നിരത്തുകള്‍ കയ്യടക്കി.
തെഹ്്രികെ ലബായിക് പാക്കിസ്ഥാന്‍ പ്രവര്‍ത്തകര്‍ തെരുവുകള്‍ യുദ്ധക്കളമാക്കി. ശിക്ഷ റദ്ദാക്കിയ ജഡ്ജിമാരെ വെടിവച്ചുകൊല്ലാന്‍ അവരുടെ അംഗരക്ഷകരോട് ആഹ്വാനം ചെയ്തു. അങ്ങനെ ചെയ്താല്‍ കൊലപാതകിക്ക് സ്വര്‍ഗത്തില്‍ സ്ഥാനം ഉറപ്പാണത്രെ. കടകള്‍, വാഹനങ്ങള്‍ എല്ലാം തല്ലിത്തകര്‍ക്കപ്പെട്ടു.
ക്രമസമാധാനം തകര്‍ന്നടിഞ്ഞു. അമിത ആവേശക്കാരെ കൈകാര്യം ചെയ്യുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കി. പക്ഷെ കൂടുതല്‍ പാര്‍ട്ടികള്‍ പ്രതിഷേധമേറ്റെടുത്തതോടെ സര്‍ക്കാര്‍ നിലപാട് മാറ്റി. പുനപരിശോധന ഹര്‍ജിയില്‍ തീരുമാനം വരും വരെ ആസിയയെ ജയില്‍ മോചിതയാക്കില്ലെന്ന് തീരുമാനിച്ചു. ആസിയയുടെ അഭിഭാഷകന് രാജ്യം വിടേണ്ടി വന്നു. വധഭീഷണി ശക്തമായതോടെ പാശ്ചാത്യരാജ്യങ്ങളോട് അഭയം ചോദിച്ചിരിക്കുകയാണ് ആസീയ ബീബിയുടെ കുടുംബം.
ആസിയയെ വിട്ടയച്ച ജഡ്ജിമാരെ കൊല്ലണമെന്നാണ് മതഭ്രാന്തന്‍മാര്‍ വിളിച്ചുകൂവുന്നത്. പാക്കിസ്ഥാന്‍റെ പശ്ചാത്തലം പരിശോധിച്ചാല്‍ ഈ ആക്രോശങ്ങളെ ഗൗരവമായിത്തന്നെ കാണണം. കാരണം ദൈവനിന്ദകരെന്ന് ആരോപിക്കപ്പെട്ടവര്‍ക്ക് ഒപ്പം നിന്നതിന് നിരവധി പ്രമുഖര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട് അവിടെ. ഇന്ന് വിശ്വാസസംരക്ഷകരെന്നവകാശപ്പെട്ട് തെരുവു കയ്യടക്കുന്നവരെ കൈകാര്യം ചെയ്യുമെന്ന് പറയുന്ന അതേ ഇമ്രാന്‍ ഖാന്‍ തന്നെയാണ് നവാസ് ഷറീഫ് സര്‍ക്കാരിന്‍റെ കാലത്ത് സര്‍ക്കാരിനെതിരെ ഇക്കൂട്ടരെ ഉപയോഗിച്ചത് എന്നതും വാസ്തവം.
ഷഹബാസ് ഭട്ടി. പാക്കിസ്ഥാനിലെ ഏക ക്രിസ്ത്യന്‍ മന്ത്രിയായിരുൂന്ന ഭട്ടിയെ പട്ടാപ്പകൽ വെടിവച്ചുകൊല്ലുകയായിരുന്നു. ദൈവനിന്ദാനിയമം മാറ്റാൻ ആവശ്യപ്പെട്ടതിനുള്ള ശിക്ഷയാണിതെന്ന് കൊലയുടെ ഉത്തരവാദിത്തമേറ്റ അൽ ഖായിദ ബന്ധമുള്ള പാക്ക് താലിബാൻ അവകാശപ്പെടട്ു.
മന്ത്രിസഭയിലെ ഏക ക്രിസ്‌ത്യൻ വംശജനാമായിരുന്ന ഷഹബാസ് ഭട്ടിയുടെ വധത്തെ അപലപിക്കാൻ പാക്കിസ്‌ഥാൻ പാർലമെന്റ് പോലും തയാറായില്ല. ആസിയ ബീബിയെ ജയിലില്‍ സന്ദര്‍ശിച്ചതിന്‍റെ പേരിലാണ് മുൻ പഞ്ചാബ് ഗവർണർ സൽമാൻ തസീറിനും ജീവന്‍ നഷ്ടമായത്. പാക്കിസ്ഥാനിൽ 1985ൽ നിലവിൽ വന്ന നിയമമാണ് ദൈവനിന്ദ. പാക്കിസ്ഥാന്‍ പീനല്‍കോഡിലെ 295 സി വകുപ്പ്. പ്രവാചകന്‍ മുഹമ്മദിനെ ഒരാള്‍ നിന്ദിച്ചതായി മറ്റൊരാൾ ആരോപിച്ചാല്‍ തന്നെ ഈ നിയമത്തിന്റെ വലയിൽ കുടുങ്ങും.
ഈ നിയമം ദുരുപയോഗം ചെയ്യുന്നതായി വ്യാപകമായ ആക്ഷേപമുണ്ട്. തങ്ങൾക്കെതിരെ നിൽക്കുന്നവരെ കുടുക്കാൻ തീവ്രവാദികൾ ഈ നിയമം ഉപയോഗിക്കാറുണ്ട്. 2009 ൽ ദൈവനിന്ദാ കുറ്റം ചുമത്തപ്പെട്ടെങ്കിലും തെളിവില്ലാതെ കോടതി വിട്ടയച്ച മുഹമ്മദ് ഇമ്രാൻ എന്നയാളെ കടയിൽവച്ച് അജ്‌ഞാതരായ മൂന്നംഗ സായുധസംഘം വെടിവച്ചു കൊന്നു.
ദൈവനിന്ദാ കുറ്റം ആരോപിച്ച് രണ്ടു ക്രിസ്‌ത്യൻ സ്‌ത്രീകളെ ജനക്കൂട്ടം ഭീകരമായി മർദിച്ചത് അടുത്തകാലത്താണ്. . മുഖത്തു കരിതേച്ച് ചെരിപ്പുമാല അണിയിച്ച് അവരെ കഴുതപ്പുറത്തു കയറ്റി നടത്തി . ദൈവനിന്ദ കുറ്റം ആരോപിക്കപ്പെട്ടവര്‍ മാത്രമല്ല ഈ വകുപ്പ് എടുത്തുകളയണമെന്നാവശ്യപ്പെട്ടവര്‍ക്ക് പോലും ജീവന്‍ നഷ്ടമാവുകയോ ജയിലിലാവുകയോ ചെയ്തു.
പക്ഷെ ഇതെല്ലാം നടക്കുമ്പോഴും പാക്കിസ്ഥാനിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ മൗനം പാലിച്ചു. ദൈവനിന്ദ കുറ്റം നിലനിര്‍ത്തണമെന്ന നിലപാടെടുത്ത വ്യക്തിയാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ . അതുകൊണ്ടു തന്നെയാണ് തെഹാരികെ ലബായിക് പോലുള്ള തീവ്രപ്രസ്താനങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹത്തിന് മുട്ടുമടക്കേണഅടി വരുന്നതും.
ആസിയ ബീബിയെ രാജ്യത്തിന് പുറത്തുപോകാന്‍ പാടില്ലാത്തവരുടെ പട്ടികയിലുള്‍പ്പെടുത്തിയ ഖാന്‍ സര്‍ക്കാര്‍ ഒപ്പിട്ടത് അവരുടെ മരണവാറണ്ടില്‍ത്തന്നെയാണ്. ആസിയ ബീബിയെ കൊന്നാല്‍ വോട്ട് ബാങ്കിന്‍റെ കനം കൂടുമെന്ന് നന്നായി അറിയുന്നവരാണ് പ്രതിഷേധക്കാര്‍. മതഭ്രാന്ത് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുമ്പോള്‍ രാജ്യം പിന്നോട്ട് നടക്കുകയാണെന്ന് തിരിച്ചറിയപ്പെടുന്നില്ലെന്ന് മാത്രം.