അപ്രതീക്ഷിതമായ രാഷ്ട്രീയ അട്ടിമറിയില്‍ സ്തംഭിച്ചിരിക്കുകയാണ് ശ്രീലങ്ക. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി ഐക്യമുന്നണി സര്‍ക്കാരില്‍ നിന്ന് നാടകീയമായി പിന്‍മാറി. പ്രധാനമന്ത്രി റനിൽ വിക്രമസിംഗയെ പുറത്താക്കിയ സിരിസേ മഹീന്ദ്ര രാജപക്ഷയെ പ്രധാനമന്ത്രി സ്ഥാനത്ത് അവരോധിച്ചു. അപ്രതീക്ഷിതമായ സ്ഥാനചലനങ്ങളെ തുടര്‍ന്ന് ഭരണഘടനാ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്.
ശ്രീലങ്കന്‍ ജനതയാകെ ടെലിവിഷനുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടിയ ദിനമായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച. എന്താണ് രാജ്യത്ത് വരും മണിക്കൂറുകളില്‍ നടക്കാന്‍ പോകുന്നതെന്ന ആകാംഷ എല്ലാവരുടെയും മുഖത്ത് പ്രകടമായിരുന്നു. പ്രസിഡന്റ് സര്‍ക്കാരിനെ പിരിച്ചുവിടും എന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത. പിന്നീടാണ് മലസിലായത് ഐക്യമുന്നണി സര്‍ക്കാരില്‍ നിന്ന് പ്രസിഡന്റ് നയിക്കുന്ന ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി പിന്‍മാറിയെന്ന്. അന്ന് വൈകീട്ട് ടെലിവിഷനുകളില്‍ തല്‍സമയം കണ്ട ദൃശ്യം ഇതായിരുന്നു.
അതിനാടകീയമായൊരു അധികാര കൈമാറ്റമാറ്റത്തിന് കൊളംബോയിലെ പ്രസിഡന്‍ഷ്യല്‍ സെക്രട്ടറിയേറ്റ് വേദിയായി. കാലങ്ങളോളം ശത്രുക്കളായിരുന്നവര്‍ അടുത്ത സുഹൃത്തുകളായി. പ്രതിപക്ഷ നേതാവും ശ്രീലങ്കയുടെ മുന്‍ പ്രസിഡന്റുമായിരുന്നു മഹീന്ദ്ര രാജപക്ഷയ്ക്ക് സിരിസേന സത്യവാജകം ചൊല്ലിക്കൊടുത്തു. പ്രതിക്ഷ പാര്‍ട്ടിയിലെ അംഗങ്ങളുടെയെല്ലാം സാനിധ്യത്തിലായിരുന്നു പ്രധാനമന്ത്രി പദത്തിലേക്ക് രാജപക്ഷയെ പ്രസിഡന്റ് അവരോധിച്ചത്
രാജപക്ഷെ അധികാരത്തിലെത്തിയതോടെ പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ പടക്കം പൊട്ടിച്ചും, മധുരം വിതരണം ചെയ്തും ആഘോഷിച്ചു. ഔദ്യോഗിക യാത്രകഴിഞ്ഞ് മടങ്ങവേയാണ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കിയ വിവരം റനില്‍ വിക്രമസിംഗഗെ അറിഞ്ഞത്. 225 അംഗങ്ങളുള്ള പാര്‍ലമെന്റ്പോലും അറിഞ്ഞില്ല.. എന്നാല്‍ സ്ഥാനത്തുനിന്ന് മാറാതെ അന്നു തന്നെ കൊളംബോയില്‍ നിന്ന് ദേശീയ ടെലിവിഷനിലൂഠെ റനില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു. ‘ഞാന്‍ പ്രധാനമന്ത്രിയായി തന്നെയാണ് പാര്‍ലമെന്റില്‍ എനിക്കാണ് ഭൂരിപക്ഷം. വിക്രമസിംഗെ വ്യക്തമാക്കി
പ്രസംഗം സംപ്രേഷണം ചെയ്ത ശ്രീലങ്കന്‍ ദേശീയ ടെലിവിഷനെതിരെ രാജപക്ഷെയുടെ അണികള്‍ പൊട്ടിത്തെറിച്ചു. ചാനല്‍ സംപ്രേഷണം നിര്‍ത്തിവപ്പിച്ചു. ഭീഷണികള്‍ ഉയര്‍ന്നിട്ടും പാര്‍ലമെന്റിര്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് പറഞ്ഞ് ഔദ്യോഗിക വസതിയായ ടെംപിള്‍ ട്രീസില്‍ തുടര്‍ന്ന വിക്രമസിംഗെ പ്രാദേശികക്ഷികളുമായി ഭൂരിപക്ഷം ഉറപ്പിക്കാന്‍ ചര്‍ച്ചകളും തുടങ്ങി. അപ്പോഴാണ് പ്രസിഡന്റിന്റെ അടുത്ത നടപടി ഉണ്ടായത്. നവംബര്‍ 16വരെ പാര്‍ലമെന്റ് സമ്മേളനം മരവിപ്പിച്ചതായി ഉത്തരവിട്ടു. നവംബര്‍ അഞ്ചിന് നടക്കേണ്ട ബജറ്റ് സമ്മേളനവും മാറ്റിവച്ചു.
225 അംഗ പാര്‍ലമെന്റില്‍ 105 അംഗങ്ങളുടെ പിന്തുണ റനിലിനാണ്. സിരിസേന–രാജപക്ഷെ സഖ്യത്തിന് 98 അംഗങ്ങളുടെ പിന്തുണയുണ്.് കുതിരകച്ചവടത്തിനും അംഗങ്ങളെ ചാക്കിട്ടുപിടിക്കുന്നതിനും സമയം ലഭിക്കാനാണ് സിരിസേന പാര്‍ലമെന്റ് സ്തംഭിപ്പിച്ചതെന്നാണ് വിമര്‍ശനം. വിക്രമസിംഗെ പക്ഷക്കാരനായ ആനന്ദ അളുതഗമാഗെ സിരിസേന പക്ഷത്തേക്ക് മാറിക്കഴിഞ്ഞു. ഇരു നേതാക്കളുടെയും അനുയായികള്‍ തമ്മിലുള്ള കലഹങ്ങളും തലപൊക്കി തുടങ്ങി. സിരിസേന അനുകൂലുകളായ ജനക്കൂട്ടം രാജ്യത്തെ സംഭവവികാസങ്ങറിഞ്ഞ് ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ മന്ത്രി അര്‍ജുന രണതുംഗയെ തടഞ്ഞു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. രണതുംഗ അറസ്റ്റിലുമായി.
ഇന്നോ ഇന്നലയോ തുടങ്ങിയതല്ല സിരിസേനയും വിക്രമസിംഗയും തമ്മിലുള്ള ഉടക്ക്. പലകാരണങ്ങളാല്‍ ഒരുവര്‍ഷത്തിലേറെയായി ഇരുവര്‍ക്കുമിടയില്‍ ശത്രുത തുടരുന്നു. സിരിസേന രാജപക്ഷയി അടുക്കുന്നതിന്റെ സൂചനകളും മാസങ്ങള്‍ക്കു മുന്‍പ് വന്നു തുടങ്ങിയിരുന്നു. ശ്രീലങ്കയ്ക്കുമേലുള്ള ഇന്ത്യയുടേയും ചൈനയുടേയും തുല്യ താല്‍പര്യവും അവിടത്തെ രാഷ്ട്രീയ കാലാവസ്ഥ മോശമാകാന്‍ കാരണമായി
മൈത്രിപാല സിരിസേനയുടെ ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടിയും റനില്‍ വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനൽ പാര്‍ട്ടിയും ചേര്‍ന്നുള്ള ഐക്യമുന്നണി സര്‍ക്കാര്‍ ശ്രീലങ്കയില്‍ അധികാരത്തില്‍ വന്നത് 2015ലാണ്. പത്ത് വര്‍ഷം അധികാരത്തിലിരിക്കുകയും ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തിന് അന്ത്യം കുറിക്കുയും ചെയ്ത രാജപക്ഷെ ഭരണകൂടം നീചമായ മനുഷ്യാവകാശലംഘനങ്ങളുടെ പേരില്‍ രാജ്യത്തിനകത്തും പുറത്തും വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയരായി. ഒപ്പം രാജപക്ഷെയ്ക്കും കുടുംബത്തിനും എതിരെ വമ്പന്‍ അഴിമതി ആരോപണങ്ങളും ഉയര്‍ന്നുവന്നു. ഇതെല്ലാം പുറത്തുകൊണ്ടുവന്ന് രാജപക്ഷെയെ തുറങ്കിലടക്കും എന്നായിരുന്നു അധികാരത്തിയ പുതിയ സര്‍ക്കാരിന്റെ വാഗ്ദാനം
എന്നാല്‍ പറഞ്ഞതൊക്കെ വിഴുങ്ങിയ റനില്‍ വിക്രമസിംഗെ അഴിമതിയില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു താല്‍പര്യവും കാണിച്ചില്ല. ഇത് സിരിസേനയ്ക്കും വിക്രമസിംഗെയ്ക്കുമിടയില്‍ വിള്ളല്‍ വീഴ്ത്തി തുടങ്ങി. രജാപക്ഷെയോടുള്ള മൃതുസമീപനം മാത്രമായിരുന്നില്ല സിരിസേനയെ ചൊടിപ്പിച്ചത്. വിക്രമസിംഗെ രാജ്യത്തിന്റ സമ്പത്ത് കയ്യടക്കിവച്ച് ധൂര്‍ത്തടിക്കുയാണെന്നാണ് സിരിസേന പറയുന്നത്. നിര്‍ണായക നയരൂപീകരണങ്ങളില്‍ നിന്നെല്ലാം തന്നെ മാറ്റിനിര്‍ത്തുന്നു എന്ന പരാതിയുമുയര്‍ന്നു. ഇതിനിടെയാണ് ശ്രീലങ്കന്‍ സെന്റ്രല്‍ ബാങ്ക് ഗവര്‍ണര്‍ക്കെതിരെ ബോണ്ട് വില്‍പനയുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയര്‍ന്നത്. ഇത് അന്വേഷിക്കാന്‍ പ്രസിഡന്റ് പ്രത്യേക കമ്മിഷനെ നിയോഗിച്ചു. ഗവര്‍ണറെയും ബന്ധുവിനെയും സംരക്ഷിക്കാന്‍ സുഹൃത്തായ വിക്രമസിംഗെ നീക്കങ്ങള്‍ നടത്തി എന്ന വാര്‍ത്ത രാജ്യത്ത് പരുന്നു. ഇതും റനില്‍– സിരിസേന പോരിന് ആക്കം കൂട്ടി.
ഫെബ്രുവരിയില്‍ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഐക്യംവെടിഞ്ഞ് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടേയും പാര്‍ട്ടികള്‍ വെവ്വേറെ മല്‍സരിച്ചു. എനാല്‍ ഇവരുടെ ഭിന്നിപ്പ് ഗുണമായത് രാജപക്ഷെയ്ക്കായിരുന്നു. ഭൂരിപക്ഷം സീറ്റുകളിലേക്കും ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി വിജയിച്ചു.
രാജപക്ഷെയ്ക്കും പ്രതിപക്ഷത്തിനും രാഷ്ട്രീയ കാലാവസ്ഥ അനുകൂലമായപ്പോഴാണ് മാര്‍ച്ചില്‍ ശ്രീലങ്കയിലെ കാന്‍ഡി നഗരത്തില്‍ സിംഹളരും മുസലിങ്ങളും തമ്മില്‍ കലാപമുണ്ടായത്. നിസാരമായ ഒരു പ്രശ്നത്തില്‍ തുടങ്ങിയ ലഹള വന്‍ കലാപമായതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി ഒടുവില്‍ അറ്റകയ്ക്ക് പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെയാണ് കാര്യങ്ങള്‍ നിയന്ത്രണവിധേയമാത്. രാജ്യത്തെ ക്രമസമാധാനപാലനത്തില്‍ പരാജയമാണെന്ന് പറഞ്ഞ് പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം അവിശ്വാസം പ്രമേയം കൊണ്ടുവന്നു.പ്രസിഡന്റിന്റെ പാര്‍ട്ടിയും പിന്‍താങ്ങിയെങ്കിലും അവിശ്വാസം പരാജയപ്പെട്ടു.
ഇതോടെ സിരിസേനയും –രജപക്ഷയും കൂടുതല്‍ അടുത്തു. ഓഗസ്റ്റില്‍ രജപക്ഷെ കുടുംബത്തിലെ ഒരു മരണത്തില്‍ അനുശോചനം അറിയിക്കാന്‍ പോയ സിരിസേന രാജപക്ഷെയുമയി രഹസ്യ ചര്‍ച്ചകള്‍ നടത്തി. തുടര്‍ന്ന് കഴിഞ്ഞമാസം ആദ്യം രാജപക്ഷെ മന്ത്രിസഭയിലെ അംഗമായിരുന്ന എസ്.ബി. ദിസ്സാനായകെയുടെ വസതിയില്‍വച്ച് സിരിസേനയും രാജപക്ഷെയുടെ സഹോദരങ്ങളുമായി വീണ്ടും ചര്‍ച്ചനടത്തി. ഇതോടെ ഇരുവരുടേയും ഐക്യത്തിന് വഴിതെളിഞ്ഞു. കൊളംബോയിലെ തെരുവുകളില്‍ സിരിസേനാ–രാജപക്ഷെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഭരണഘടനയനുസരിച്ച് മൂന്നാംതവണ പ്രസിഡന്റാകാന്‍ രാജപക്ഷെയ്ക്ക് സാധിക്കില്ല. അതോടെയാണ് ഒടുവില്‍ പ്രധാനമന്ത്രി സ്ഥാനം തന്നെ ചോദിച്ചത്.
ശ്രീലങ്കയില്‍ രാഷ്ട്രീയ കാലാവസ്ഥ മോശമായി തുടരുന്നതില്‍ അയല്‍പ്പക്കത്തെ വന്‍ശക്തികളായ ഇന്ത്യക്കും ചൈനയ്ക്കും ഉത്തരവാദിത്തം ഉണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ നിര്‍ണായക കേന്ദ്രമായ ശ്രീലങ്കയെ തങ്ങള്‍ക്കൊപ്പം നിര്‍ത്തി മേഖലയുടെ ആകെ നിയന്ത്രണം ഏറ്റെടുക്കാനാണ് ചൈന ശ്രമിക്കുന്നത്. ഇതിന് രാജപക്ഷയെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് ചൈനയുടെ ആവശ്യമാണ്. മുന്‍പ് രാജപക്ഷെ ഭരണകാലത്ത് തുറമുഖങ്ങള്‍ക്കും ഹോട്ടല്‍ സമുച്ചയങ്ങള്‍ക്കുമൊക്കെയായി വന്‍ നിക്ഷേപങ്ങളാണ് ചൈന ശ്രീലങ്കയില്‍ നടത്തിയത്. അധികാരം വിട്ടതോടെ പലപദ്ധതികളും പാതിവഴിയിലായി. ഇത് തിരിച്ചുകൊണ്ടുവരണമെങ്കില്‍ രാജപക്ഷെ അധികാരത്തില്‍ തിരിച്ചെത്തണം. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത രാജപക്ഷയെ ആദ്യം അഭിനന്ദിച്ചത് ശ്രീലങ്കയിലെ ചൈനീസ് സ്ഥാനപതിയാണ്,.
ചൈനയെ വിട്ടുപിടിച്ച റനില്‍ വിക്രമസിംഗെ ഇന്ത്യോടും ജപ്പാനോടും അടുപ്പം പുലര്‍ത്തി. ശ്രീലങ്കയിലെ ചൈനീസ് സ്വധീനം കുറയ്ക്കാനാണ് റനില്‍ വഴി ഇന്ത്യ ശ്രമിച്ചുകണ്ടിരിക്കുന്നത്. എന്നാല്‍ ഇന്ത്യടോയുള്ള റനിലിന്റെ അടുപ്പം പ്രസിഡന്റ് സിരിസേയ്ക്ക് അത്ര ഇഷ്ടപ്പെടുന്നില്ല. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ തന്നെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് സിരിസേ കൊളംബോയില്‍ ക്യാബിനെറ്റ് യോഗത്തിനിടെ സിരിസേന ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത് ക്യാബിനറ്റിന് പുറത്ത് മാധ്യമങ്ങള്‍ അറഞ്ഞു. ഒപ്പം ഡല്‍ഹിയിലെ വിദേശകാര്യമന്ത്രാലയവും അറഞ്ഞു. മാധ്യമങ്ങള്‍ ചോര്‍ത്തിക്കൊടുത്ത് ആരാണെന്ന് വ്യക്തമായില്ലെങ്കിലും ഇന്ത്യയുടെ ചെവിയില്‍ വിവരമെത്തിച്ച് തന്നെ അപമാനിക്കാന്‍ ശ്രമിച്ചത് വിക്രമസിംഗയാണെന്നാണ് സിരിസേന പറയുന്നത്. എന്തായലും ജനാധിപത്യം അസ്തിരമായ മറ്റുപല രാജ്യങ്ങള്‍ക്കും തുല്യമായി ശ്രീലങ്കയും മാറുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.