സൈനിക പരേഡിനിടെയുണ്ടായ തീവ്രവാദ ആക്രമണം ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുന്നു. ഇറാനെ അസ്ഥിരപ്പെടുത്താന്‍ തീവ്രവാദഗ്രൂപ്പുകളെ ഉപയോഗപ്പെടുത്താനുള്ള അമേരിക്കന്‍ നീക്കം കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് പ്രസിഡന്‍റ് ഹസന്‍ റൂഹാനി മുന്നറിയിപ്പ് നല്‍കി. വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റും അറബ് ന്യൂനപക്ഷഗ്രൂപ്പും ഏറ്റെടുത്തു.
അവാസ് നഗരത്തില്‍ 1980 ലെ ഗള്‍ഫ് യുദ്ധത്തിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള പരേഡ് നടക്കുമ്പോളാണ് ആക്രമണമുണ്ടായത്. തെക്കുപടിഞ്ഞാറന്‍ നഗരമായ അവാസില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരുടെ ശക്തികേന്ദ്രമാണ്. പരേഡ് ഗ്രൗണ്ടിന് സമീപത്തെ പാര്‍ക്കില്‍ സുരക്ഷാ ഉദ്യോഗസ്ഥരെപ്പോലെ നിലയുറപ്പിച്ച നാലംഗസംഘമാണ് നാടകീയമായി വെടിയുതിര്‍ത്തത്. പരേഡിന് സാക്ഷ്യംവഹിക്കാനെത്തിയ സാധാരണക്കാര്‍ക്കുനേരെ വെടിവയ്പ്പ് തുടങ്ങിയ സംഘം പിന്നീട് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്കുനേരെ തിരിഞ്ഞു. കൊല്ലപ്പെട്ടവരില്‍ എട്ട് സൈനികരും ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു.പത്തുമിനിട്ട് നീണ്ട ഏറ്റുമുട്ടലില്‍ രണ്ട് അക്രമികള്‍ കൊല്ലപ്പെട്ടു. രണ്ടുപേരെ ജീവനോടെ പിടികൂടി.
വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റും അറബ് ന്യൂനപക്ഷഗ്രൂപ്പും ഏറ്റെടുത്തു. എന്നാല്‍ ഇറാന്‍വിരുദ്ധ നിലപാടുള്ള വിദേശരാജ്യങ്ങളുടെ പിന്തുണയോടെ നടത്തിയ ഭീകരാക്രമണമാണെന്നനിലപാടുമായി ടെഹ്റാന്‍ രംഗത്തെത്തി. അമേരിക്കയുടെ പിന്തുണയുള്ള ഗള്‍ഫ് രാജ്യമാണ് ആക്രമണത്തിന് പിന്നിലവെന്ന് പറഞ്ഞ പ്രസിഡന്‍റ് ഹസന്‍ റൂഹാനി ലക്ഷ്യം വച്ചത് സൗദി അറേബ്യ, യുഎഇ, ബഹ്്റൈന്‍ എന്നീ രാജ്യങ്ങളെയായിരുന്നു. സുഹൃദ്രാജ്യങ്ങളെ ആളും ആയുധവും കൊടുത്ത് ഇറാനെതിരെ ഇറക്കുകയാണ് അമേരിക്ക, റൂഹാനി ആഞ്ഞടിച്ചു.
ആക്രമണത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് പറഞ്ഞ അമേരിക്ക, നിരപരാധികളുടെ ജീവനെടുക്കുന്ന ഒരു തരത്തിലുള്ള ആക്രമണത്തെയും പിന്തുണക്കില്ലെന്നും വ്യക്തമാക്കി. ഇസ്്ലാമിക് സ്റ്റേറ്റാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആദ്യം ടെഹ്്റാന്‍ അറിയിച്ചത്. ഇറാഖിലും സിറിയയിലും ഐഎസ് വിരുദ്ധപോരാട്ടം നടത്തുന്നതിനുള്ള പ്രതികാരമണിതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. പിന്നീട് ഈ നിലപാട് മാറ്റിയ റൂഹാനി സര്‍ക്കാര്‍ , രാജ്യത്തെ തന്നെ വിഘടനവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് അവകാശപ്പെട്ടു. അറബ് ന്യൂനപക്ഷങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭം നയിക്കുന്ന സംഘടനകളെയാണ് ടെഹ്റാന്‍ ലക്ഷ്യംവച്ചത്. സൗദി അറേബ്യയാണ് വിഘടനവാദികളെ വളര്‍ത്തുന്നതെന്നും ആക്ഷേപമുണ്ട്. ഇറാനിലെ ഷിയാ ഭൂരിപക്ഷ സര്‍ക്കാരിനെ തകര്‍ക്കാന്‍ സൗദിയിലെ സുന്നി ഭരണകൂടം ശ്രമിക്കുന്നു എന്ന ആക്ഷേപം കാലങ്ങളായുള്ളതാണ്. ഇതിന് കുടപിടിച്ചുകൊടുക്കുന്നത് അമേരിക്കയാണെന്നാണ് ആക്ഷേപം.
ഇറാന്‍ ആണവകരാറില്‍ നിന്നുള്ള അമേരിക്കന്‍ പിന്‍മാറ്റത്തോടെ വഷളായ ടെഹ്്റാന്‍ വാഷിങ്ടണ്‍ ബന്ധം കൂടുതല്‍ സങ്കീര്‍ണമാവുന്നതിന്‍റെ സൂചനകളാണ് അവാസ് ആക്രമണത്തെത്തുടര്‍ന്നുണ്ടാകുന്നത്. ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് ടെഹ്്റാന്‍ ആരോപിക്കുന്നു. ട്രംപ് ഭരണകൂടത്തിലെ ഉന്നതന്‍ ഇക്കാര്യം ശരിവച്ചതും ടെഹ്റാനെ പ്രകോപിപ്പിച്ചു
ഇറാനിലെ കുഴപ്പങ്ങളുടെ ഉത്തരവാദി അമേരിക്കയല്ല. കുഴപ്പങ്ങളുടെ കാരണമണരിയാന്‍ ഹസന്‍ റൂഹാനി കണ്ണാടിയില്‍ നോക്കിയാല്‍ മതി. അവാസ് ആക്രമണത്തിന് അമേരിക്കയെ കുറ്റപ്പെടുത്തിയ ഹസന്‍ റൂഹാനിക്ക് രൂക്ഷമായ ഭാഷയിലാണ് നിക്കി ഹാലി മറുപടി നല്‍കിയത്. കാലങ്ങളായി സ്വന്തം ജനത്തോട് കാണിക്കുന്ന അനീതിക്കുള്ള മറുപടിയാണ് റൂഹാനി മേടിക്കുന്നതെന്നും ഹാലി ഓര്‍മിപ്പിച്ചു. എന്നാല്‍ ഉപരോധങ്ങളിലൂടെ ഇറാനില്‍ ഭരണകൂടത്തെ അട്ടിമറിക്കാനണ് അമേരിക്ക ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുന്നത് പ്രസിഡന്‍റ് ട്രംപിന്‍റെ സ്വകാര്യ അഭിഭാഷകനായ റൂഡി ജിലാനിയാണ്.
ഷിയാ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയാണെന്ന വാദത്തിന് അടിവരയിടുന്നതായിരുനന്ു ഈ പരാമര്‍ശം. മിതവാദിയായ ഹസന്‍ റൂഹാനി അധികാരമേറ്റതുമുതല്‍ പാശ്ചാത്യരുമായുള്ള ബന്ധം മെച്ചപ്പെടുത്താനേ ശ്രമിച്ചിട്ടുള്ളൂ. ഇറാനെതിരായ പാശ്ചാത്യ ഉപരോധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി 2015ൽ വൻശക്തികളുമായി ആണവക്കരാർ ഒപ്പിടുന്നതിനു മുൻകയ്യെടുത്ത റൂഹാനി ഒബാമ ഭരണകൂടവുമായി സൗഹൃദപാതയിലായിരുന്നു. ഇറാന്‍റെ രാജ്യാന്തര നയങ്ങളില്‍ സമൂല പൊളിച്ചെഴുത്തുണ്ടാകാന്‍ പോകുന്നുവെന്നാണ് അന്ന് റൂഹാനി പറഞ്ഞത്.
യുറേനിയം സമ്പൂഷ്ടീകരണം നിയന്ത്രിച്ച ഇറാന്‍ ആണവപദ്ധതികളില്‍ നിന്ന് മെല്ലെ പിന്നോക്കം പോയിത്തുടങ്ങി. ഉപരോധങ്ങളില്‍ അയവുവന്നത് രാജ്യത്തെ സമ്പദ്്വ്യവസ്ഥയ്ക്കും നേട്ടമായി. പക്ഷെ ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറിയതോടെ കഥമാറി. ഇറാന്‍റെ എക്കാലത്തെയും മുഖ്യശത്രുവായ സൗദിയുമായി ട്രംപ് കൈകോര്‍ത്തതോടെ രാജ്യാന്തരനിലപാടുകള്‍ മാറിമറിഞ്ഞു. സിറിയ, ഇറാഖ്, യമന്‍ എന്നിവിടങ്ങളിലെ ഇറാന്‍ നിലപാടുകള്‍ക്കെതിരെ അമേരിക്ക ശക്തമായി രംഗത്തെത്തി. സൗദി അറേബ്യയുിടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂടി കളത്തിലിറങ്ങിയതോടെ ഇറാനും നിലപാട് കടുപ്പിച്ചു. സൗദി അറേബ്യയുടെ മുഖ്യ ശത്രുക്കളായ യമനിലെ ഹൂതി വിമതരെ സഹായികുന്നത് ഇറാനാണെന്ന് സല്‍മാന്‍ രാജകുമാരന്‍ ആരോപിക്കുന്നു. യുഎന്‍ നീരീക്ഷകരും വിദേശവിദഗ്ധരും സൗദിയുടെ ആരോപണം ശരിവയ്ക്കുന്നുണ്ട്.
ഇറാനില്‍ ഭരണമാറ്റമാണ് അമേരിക്ക ലക്ഷ്യമിടുന്നതെങ്കില്‍ മധ്യപൂര്‍വദേശത്ത് മറ്റൊരു വന്‍ സംഘര്‍ഷം കൂടി ഉടലെടുക്കും. നിലവില്‍ യുദ്ധസാധ്യതയില്ലെങ്കിലും എല്ലാ വിധത്തിലും ഒരുങ്ങിയിരിക്കാൻ രാജ്യത്തെ വിവിധ സായുധ വിഭാഗങ്ങളോട് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ആഹ്വാനം ചെയ്തുകഴിഞ്ഞു. ബാലിസ്റ്റിക്, ക്രൂസ് മിസൈൽ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനുള്ള ശ്രമം തുടങ്ങിയ ടെഹ്റാന്‍ കൂടുതൽ യുദ്ധവിമാനങ്ങളും അന്തർവാഹിനികളും വാങ്ങാനും തയാറെടുക്കുകയാണ്. സിറിയ കേന്ദ്രീകരിച്ച് ഇറാനും ഇസ്രയേലും നടത്തുന്ന സൈനിക നീക്കങ്ങളും ആശങ്കയ്ക്ക് വഴി തെളിക്കുന്നവയാണ്. പ്രധാന എണ്ണയുല്‍പാദന രാജ്യമായ ഇറാനുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഏത് സംഘര്‍ഷവും ലോകസമ്പദ്വ്യവ്യവസ്ഥയെ ആകെ ബാധിക്കും.