ലോകഭൂപടത്തില്‍ നിക്വരാഗ്വയെ കണ്ടുപിടിക്കാന്‍ പലര്‍ക്കും കുറച്ചുകാലം മുന്‍പ് വരെ പ്രയാസമായിരുന്നു. എന്നാല്‍ ഇന്ന് കലാപഭൂമിയായി മാറിയ മധ്യഅമേരിക്കയിലെ ഈ കൊച്ചു രാജ്യം ലോകത്തിന്റെയാകെ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നു. സാന്‍ഡിനിസ്റ്റ് ഭരണം വെറുത്ത ജനങ്ങള്‍ എകാധിപതിയായി മാറിയ ഡാനില്‍ ഒര്‍ട്ടേഗ ഭരണം വിട്ടൊഴിയണം എന്ന് ഒറ്റക്കെട്ടായി പറയുന്നു. എന്നാല്‍ എതിര്‍ ശബ്ദങ്ങളെ രാജ്യദ്രോഹികളായി മുദ്രകുത്തി വെടിവച്ചുകൊല്ലുകയാണ് ഒര്‍ട്ടേഗയുടെ പട്ടാളം. അഴിക്കുള്ളിലായവര്‍ നീചമായ മനുഷ്യവകാശ ലംഘനങ്ങളാണ് നേരിടുന്നത്
റിപ്പബ്ലിക്ക് ഓഫ് നികരാഗ്വ ഒരു കാലത്ത് മധ്യ അമേരിക്കയിലെഏറ്റവും സുരക്ഷിതമായ ഇടം എന്ന് പേരുകേട്ട രാജ്യം. മറ്റിടങ്ങളില്‍ സമാധാനം അകന്നുപോകുമ്പോള്‍ നികരാഗ്വക്കാര്‍ സന്തോഷമായി ജീവിക്കുന്നതായിരുന്നു.എന്നാല്‍ ഇന്ന് നികരാഗ്വയുടെ തലസ്ഥാനമായ മനാഗ്വയിലെ പാസ്പോര്‍ട് ഓഫിസുകള്‍ക്കു മുന്നില്‍ നിന്ന് പുറത്തുവന്ന ഈ ചിത്രങ്ങള്‍ പറയുന്നത് മറ്റൊരു യാഥാര്‍ഥ്യമാണ്. ജനങ്ങള്‍ എത്ര കഷ്ടപെട്ടിട്ടായാലും ഒരു പാസ്പോര്‍ടിനായി കാത്തിരിക്കുന്നു. പാസ്പോര്‍ട്ടില്ലാത്തവര്‍ ഏറെ കഷ്ടപ്പെട്ടിട്ടായാലും എങ്ങനെയെങ്കിലും അതിര്‍ത്തി കടക്കുന്നു.
നികരാഗ്വയിലെ ആഭ്യന്തര കലഹത്തിന്റെ ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ ലോകത്തിനുമുന്നില്‍ തുറന്നുകാട്ടിയത് ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ സമിതിയായ യു.എന്‍.എച്ച്.ആര്‍.സിയാണ്. ഇവരുടെ കണക്കുപ്രകാരം അഞ്ചുമാസമായി തുടരുന്ന കലാപത്തില്‍ മരിച്ചത് 300ലധികം പേരാണ്. ഗുരുതരമായി പരുക്കേറ്റവര്‍ രണ്ടായിരത്തിലേറെ വരും. കാണാതായവരുടെ കണക്കുകള്‍ കൃത്യമായി എവിടെയുമില്ല. നികരാഗ്വയില്‍ നടന്നത് എന്താണെന്ന് അറിയണമെങ്കില്‍ രാജ്യാന്തര സമൂഹത്തിന്റെ ഇടപെടല്‍ അനിവാര്യമാണെന്ന് യു.എന്‍ എച്ച് ആര്‍.സി.പറയുന്നു.
ഇടതുപക്ഷ ആശയങ്ങളില്‍ നിന്ന് മാറി ചിന്തിച്ചു തുടങ്ങിയ ഒര്‍ടേഗ ഭരണകൂടത്തിനെതിരെ 2013 മുതല്‍ തുടരുന്ന ഭരണവിരുധ വികാരമാണ് ഒടുവില്‍ പൊട്ടിത്തെറിച്ചത്. ഏപ്രിലി ല്‍ജനകീയ പ്രക്ഷോഭം തുടങ്ങിയത് തെക്ക് കിഴക്കന്‍ നികരാഗ്വയിലെ സംരക്ഷിത വനമേഖലയായ ഇന്‍ഡിയോ മെയിസ് ബയോളജിക്കല്‍ റിസര്‍വില്‍ ഉണ്ടായ തീ പിടുത്തത്തെ തുടര്‍ന്നായിരുന്നു. 4500 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ജൈവവൈധ്യത്തിന്റെ കലവറയായ ഇവിടം കത്തി നശിച്ചപ്പോള്‍ സര്‍ക്കാര്‍ നോക്കി നിന്നു. തീ കെടുത്താന്‍ ഒന്നും ചെയ്തില്ല. ഇതിന് കാരണം പറയുന്നത് ഈ മേഖലയിലൂടെയുള്ള വിവാദമായ കനാല്‍ നിര്‍മാണ പദ്ധതിയാണ്. നികരാഗ്വയില്‍ നിന്ന് കരീബിയന്‍ ദ്വീപുകളിലേക്ക് കപ്പല്‍ ഗതാഗതത്തിന് സൗകര്യമൊരുക്കുന്ന കനാല്‍ നിര്‍മിക്കാന്‍ വനമേഖല നശിക്കേണ്ടത് സര്‍ക്കാരിന്റെ ആവശ്യമായിരുന്നു. അതുകൊണ്ടു തന്നെ തീ കെടുത്താന്‍ ഒന്നും ചെയ്തില്ല. പരിസ്തിതി പ്രവര്‍ത്തകരാണ് ഇതിനെ തുടര്‍ന്ന് ആദ്യ പ്രതിഷേധവുമായി ഇറങ്ങിയത്.
ഇതിനിടെയാണ് രാജ്യത്തെ സാമൂഹിക സുരക്ഷാ പദ്ധതിയായ ഐ.എന്‍.എസ് എസില്‍ മാറ്റം വരുത്താന്‍ ഒര്‍ടേഗ തീരുമാനിച്ചത്. പദ്ധതിയിലേക്കുള്ള പൗരന്‍മാരുടെ നിക്ഷേപതുക പ്രസിഡന്റ് വര്‍ധിപ്പിച്ചു. എന്നാല്‍ ഇതില്‍ നിന്ന് ജനങ്ങള്‍ക്ക് തിരിച്ചുള്ള സഹായം അഞ്ച് ശതമാനമായി വെട്ടിക്കുറച്ചു. ഭരകൂടത്തിനെതിരെ ജനങ്ങളെയൊന്നാകെ തിരിച്ച തീരുമാനമായിരുന്നു ഇത്. തലസ്ഥാനമായ മനാഗ്വയില്‍ തുടങ്ങി രാജ്യത്തെ എല്ലാ മേഖലകളിലേക്കും പ്രക്ഷോഭം വ്യാപിച്ചു. പ്രതിഷേധക്കാരില്‍ ഏറെയും ഒര്‍ട്ടേഗ തന്റെ ശക്തിയെന്ന് വിശ്വസിച്ച യുവജനങ്ങളും വിദ്യാര്‍ഥികളുമായിരുന്നു. സമര്‍ദ്ദങ്ങളെ തുടര്‍ന്ന് സാമൂഹിക സുരക്ഷാ പദ്ധതിയില്‍ വരുത്തിയ മാറ്റങ്ങള്‍ പ്രസിഡന്റ് പിന്‍വലിച്ചു. എന്നിട്ടും പ്രതിഷേധക്കാര്‍ അടങ്ങിയില്ല.
എകാധിപതിയായി മാറിക്കൊണ്ടിരിക്കുന്ന പ്രസിഡന്റ് ഭരണംവിട്ടൊഴിയണം എന്ന് പറഞ്ഞ് കൂടുതല്‍ പേര്‍ തെരുവിലറങ്ങി.2007ല്‍ ഒര്‍ടേഗ അധികാരത്തിലെത്തിയതിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമായിരുന്നു അത്. ‘നികരാഗ്വ ഒര്‍ടേഗയുടെ കുടുംബസ്വത്തല്ല’ എന്നായിരുന്നു പ്രതിഷേധങ്ങളില്‍ ഉയര്‍ന്നുകേട്ട മുദ്രാവാക്യം. ഇതിന് കാരണമുണ്ട് സാന്‍ഡിനിസ്റ്റ് വിപ്ലവപാതയില്‍ ഭരണത്തിലേറെിയ ഒര്‍ട്ടേഗ ഇടതുമൂല്യങ്ങള്‍ കയ്യൊഴിഞ്ഞത് രണ്ടാം വരവിലാണ്. പ്രഥമവനിത റൊസാരിയോ മുരില്ലോയെ വൈസ് പ്രസിഡന്റാക്കിയും, മക്കളെയും മരുമക്കളെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മേധാവികളാക്കി മാറ്റിയും അധികാരം പൂര്‍ണമായും കുടുംബത്തിന്റെ കൈകളിലാക്കി. ഇതിനിടെ
കുടുംബാധിപത്യത്തിനെതിരെ പ്രതിഷേധിച്ചവരെ റൊസാരിയോ മുരില്ലോഅധിക്ഷേപിച്ച് പ്രസംഗിച്ചു. ഇത് എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് സമാനമായിരുന്നതു അത്.
സമാധാമായി നടന്ന പ്രതിഷേധങ്ങള്‍ കലാപമായി മാറി. ഇതോടെ തിരിച്ചടിക്കാന്‍ ഒര്‍ട്ടേഗ ഉത്തരവിട്ടു. ‘ഷോക്ക് ഫോഴ്സ്’ എന്നപേരില്‍ നരനായാട്ടിനിറങ്ങിയെ പാരാമിലിറ്ററി നികരാഗ്വയുടെ തെരുവുകള്‍ കീഴടക്കി. എ.കെ.47 തോക്കുകളടക്കം പ്രഹരശേഷിയുള്ള ആയുധങ്ങളുമായി കണ്ണില്‍ കണ്ടവരെയെല്ലാം വെടിവച്ചു പട്ടാളം വെടിവച്ചുവീഴ്ത്തി. ആദ്യം പട്ടാളക്കാര്‍മാത്രമായിരുന്നെങ്കില്‍ പിന്നീട് സാന്‍ഡിനിസ്റ്റ് അനുകൂലികളും അവര്‍ക്കൊപ്പം ചേര്‍ന്നു. തെരുവുകള്‍ യുദ്ധക്കളമായി മാറി. മാധ്യമസ്വാതന്ത്ര്യം പേരിനുപോലും ഇല്ലാത്ത നികരാഗ്വയില്‍ സര്‍ക്കാരിനെതിരെ വാര്‍ത്ത കൊടുത്തതിന് അഞ്ച് ടെലിവിഷന്‍ ചാനലുകള്‍ പൂട്ടിച്ചു. പട്ടാളത്തിന്റെ വെടിവയ്പില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. നികരാഗ്വ ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുന്നു എന്നാണ് രാജ്യാന്തര മാധ്യങ്ങള്‍ വിശേഷിപ്പിച്ചത്.
വിദ്യാര്‍ഥികളെ വെടിവച്ചുകൊന്ന ഒര്‍ട്ടേഗയ്ക്കെതിരെ പ്രതിഷേധവുമായി അമ്മമാര്‍ തെരുവിലിറങ്ങി. 15 പേരെ വെടിവച്ചുകൊന്നു ബാക്കിയുള്ളവരെ അഴിക്കുള്ളിലാക്കി. ഇവര്‍ നേരിട്ടത് നീചമായ മനുഷ്യവകാശ ലംഘനങ്ങളായിരുന്നു. ജെയിലിടച്ച അമ്മമാരെ അവിടെ നിന്ന് ബലം പ്രയോഗിച്ച് ആയുധം കാട്ടി പീഡിപ്പിച്ചു. വെള്ളമോ ഭക്ഷണമോ കൊടുക്കാതെ പട്ടിണിക്കിട്ടു. മെയ് 17 മുതല്‍ 21 വരെ നികരാഗ്വയില്‍ നിരീക്ഷണത്തിനായെത്തിയ ഇന്റര്‍ അമേരിക്കന്‍ കമ്മിഷന്‍ ഓണ്‍ ഹ്യൂമണ്‍ റൈറ്റ്സ് പുറത്തിറക്കിയ റിപ്പോര്‍ട്ടും പറയുന്നത്. അധികര ര്‍വനിയോഗത്തിന്റെ പൗരസ്വാതന്ത്ര്യം പച്ചയായി ഹനിക്കുന്നതിന്റെയും യാഥാര്‍ഥ്യങ്ങളാണ്.
നികരാഗ്വയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് വാഷിങ്ടണ്‍ അല്ല എന്നാണ് ഒര്‍ടേഗ എന്നും പറയുന്നത്. കലാപത്തിനിടെ ഒരു യു.എസ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലും ഇത് തന്നെ ആവര്‍ത്തിച്ചു. ഒപ്പം രാജിവയ്ക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞു.
കതോലിക്ക സമുദായത്തിന് സ്വാധീനം കൂടുതലുള്ള നികരാഗ്വയില്‍ ബിഷപ്പുമാര്‍ യോഗം ചേര്‍ന്ന് 2019 ല്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ഒര്‍ടേഗയോട് നിര്‍ദേശിച്ചു. എന്നാല്‍ ഇതും വിലപ്പോയില്ല. നികരാഗ്വ അടുത്ത വെനസ്വേലയാകുമോ എന്നാണ് ഇപ്പോള്‍ ലോകം ചോദിക്കുന്നത്. നികോളസ് മഡൂറോയെ രാജ്യത്തെ ജനങ്ങളിലേറെയും വെറുത്തതിന് സമമായാണ് ഡാനിയല്‍ ഒര്‍ടേഗയേയും ജനങ്ങള്‍ വെറുത്തിരിക്കുന്നത്. എല്ലാത്തിനും പിന്നില്‍ അമേരിക്കയും പാശ്ചാത്യ ശക്തികളുമാണെന്ന് ഇരു നേതാക്കളും വാദിക്കുന്നു. ഇതിനിടയില്‍ സ്വന്തം രാജ്യം തകരുന്നത് ഇവര്‍ കാണുന്നില്ല.