കേപ്ടൗണിന്റെ തൊണ്ട വറ്റുന്നു, ലോകത്തിന് മുന്നറിയിപ്പ്

water-cape-town
SHARE

മാനവരാശി ഇന്നോളം നേരിട്ടിട്ടില്ലാത്ത ഒരു വന്‍ദുരന്തം. ഡേ സീറോ. വരുന്ന ജുലൈ മാസത്തോടെ ലോകത്തെ ഒരു പ്രധാനനഗരം ഈ ദുരന്തം ഏറ്റുവാങ്ങും.  ജലസ്രോതസുകളെല്ലാം  പൂര്‍ണമായും വറ്റിവരണ്ട്.. തൊണ്ടനനയ്ക്കാന്‍ വെള്ളംകിട്ടാതെ  മനുഷ്യര്‍ പലായനം ചെയ്യുന്ന ദിനം. ജീവജലമില്ലാതെ സസ്യങ്ങള്‍ കരിഞ്ഞുണങ്ങുകയും,  മൃഗങ്ങളും പക്ഷികളും ചത്തൊടുങ്ങുകയും ചെയ്യുന്ന ദിനം. കടുത്ത ജലക്ഷാമത്തിലൂടെ കടന്നുപോകുന്ന ദക്ഷിണാഫ്രിക്കന്‍ നഗരമായ കേപ്ടൗണാണ് ഒരുപക്ഷെ നാളെ ലോകത്തെമുഴുവന്‍ ബാധിച്ചേക്കാവുന്ന വന്‍ദുരന്തത്തിന്റെ വ്യാപ്തി ഇന്നേ കാട്ടിത്തരുന്നത്. ദേശീയ ദുരന്തമായി  പ്രഖ്യാപിച്ചെങ്കിലും  ഒരു പരിഹാരമാര്‍ഗവും ഇനി ഫലംകാണില്ലെന്ന യാഥാര്‍ഥ്യത്തിനു മുന്നില്‍ പകച്ചുനില്‍ക്കുകയാണ്  ഭരണകൂടം.

ഒരു നഗരംമുഴുവുന്‍ വരിനില്‍ക്കുകയാണ് .. ഒരോ വരിയും അവസാനിക്കുന്നത്  പൈപ്പിന്‍ ചുവട്ടില്‍... .അല്ലെങ്കില്‍ വെള്ളം നിറച്ച ടാങ്കിനു മുന്നില്‍. 49 ലിറ്ററാണ്  ദിവസം ഒരാള്‍ക്ക് അനുവദിച്ചിരിക്കുന്ന ജലത്തിന്റെ അളവ്. . ഏറ്റവും കുറച്ച് ജലം ഉപയോഗിച്ച് ഓരോ ദിവസവും ജീവിക്കാന്‍ കേപ് ടൗണ്‍ നഗരവാസികള്‍ ശീലിച്ചിരിക്കുന്നു. ഒരോ ദിവസവും വീട്ടിലെത്തിക്കുന്ന 49 ലിറ്റര്‍ വെള്ളം കുടിക്കാനും പാചകം ചെയ്യാനും ഉപയോഗിക്കും. മിച്ചം വരുന്നത് മാത്രം മറ്റ് ആവശ്യങ്ങള്‍ക്ക്.ഷവറിനു താഴെ കുളിക്കാന്‍ ഒരാള്‍ എടുക്കുന്ന പരമാവധിസമയം 90 സെക്കന്റാണ്. കഴുകാതെയും വ‍ൃത്തിയാക്കാതെയും സൂക്ഷിക്കുന്ന തലമുടി  ജലസംരക്ഷണം എന്ന സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമാണെന്ന്  കേപ് ടൗണ്‍ നിവാസികള്‍ പറയുന്നു. അടുക്കളയില്‍ നിന്നും കുളിമുറിയില്‍ നിന്നും പുറംതള്ളുന്ന മലിനംജലം ശുദ്ധീകരിച്ചാണ് ശുചിമുറികളില്‍ ഉപയോഗിക്കുന്നത്. ഹാന്‍ഡ് സാനിറ്റൈസറുകളാണ് കേപ്ടൗണില്‍ഏറ്റവും കൂടുതല്‍ ചെലവാകുന്ന ഉല്‍പന്നം.  49 ലിറ്റര്‍ വെള്ളമെന്നതും ഏതാനും നാളുകള്‍ക്കപ്പുറം  സ്വപ്നംമാത്രമായി മാറുമെന്ന് കേപ്ടൗണ്‍ തിരിച്ചറിഞ്ഞിറിക്കുന്നു.  ചരിത്രത്തിലെ ആദ്യത്തെ "ഡേ സീറോ"യെ ഭയത്തോടെ കാത്തിരിക്കുകയാണ് 40 ലക്ഷത്തിലേറെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ മഹാനഗരം. 

day-zero

എന്താണ് ഡേ സീറോ ?

അടുത്തകാലത്തൊന്നും കേപ് ടൗണ്‍  പേരിനു പോലും മഴ പ്രതീക്ഷിക്കുന്നില്ല. ജലസംഭരണികള്‍ വറ്റിവരളുന്നതോടെ    ജലസേചന വകുപ്പ് ജലവിതരണം നിര്‍ത്തും. പൊതുപൈപ്പുകള്‍ അടയ്ക്കും. ആശുപത്രി, സ്കൂളുകള്‍ തുടങ്ങി അവശ്യ മേഖലകളില്‍ മാത്രമായിരിക്കും ജലവിതരണം. പൊതുജനത്തിന്  ലഭിക്കാവുന്നത് ഒരു ബക്കറ്റ് വെള്ളം..! ഇതും 20,000 പേര്‍ക്ക് ഒന്ന് എന്ന നിലയില്‍ നഗരത്തില്‍ സ്ഥാപിച്ചിരിക്കുന്ന 200 പൊതുപൈപ്പുകളിലൂടെ മാത്രം. 

ഡേ സീറോയെ ജലഅടിയന്തരാവസ്ഥ എന്നും വിളിക്കാം. കേപ്ടൗണില്‍ ഇത് ജലയുദ്ധത്തിന് കാരണമായേക്കും.  കുടിവെള്ളം കിട്ടാതെ പരക്കംപായുന്ന ജനങ്ങള്‍ കലാപമുണ്ടാക്കുമെന്ന് ഭരണകൂടം മുന്‍കൂട്ടികാണുന്നു.രൂക്ഷമായ ജലക്ഷാമം കേപ്ടൗണില്‍ വന്നത് അപ്രതീക്ഷിതമായല്ല. 1995 മുതലുള്ള കണക്കെടുത്താല്‍ നഗരത്തിലെ  ജനസംഖ്യ ക്രമാതീതമായാണ് കൂടിയത്. ഇതേ കാലയളവില്‍ പക്ഷെ ഡാമുകളിലും മറ്റ് ജലസംഭരണികളിലും 15 %മാത്രമാണ് ജലത്തിന്റെ അളവ് വര്‍ധിച്ചത്. കഴിഞ്ഞ മൂന്നുവര്‍ഷമായി  ശരാശരിയിലും താഴെ മഴമാത്രമാണ് നഗരത്തിന് ലഭിച്ചത്.

ആഗോളതാപനവും തിരിച്ചടിയായി . പക്ഷേ  ഈ സമയത്തൊന്നും വെളളത്തിന്‍റെ ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായില്ല.  ആളുകള്‍   ജലം പാഴാക്കികൊണ്ടേയിരുന്നു.സസ്യങ്ങളാണ് വരള്‍ച്ചയെ ആദ്യം നേരിട്ടത് .വന്‍മരങ്ങളടക്കം പൂര്‍ണമായി കരിഞ്ഞുണങ്ങി. ജനങ്ങള്‍ കൃഷി ഏറെക്കുറെ ഉപേക്ഷിച്ചു. വളര്‍ത്തു മൃഗങ്ങള്‍ കൂട്ടത്തോടെ ചത്തു.  ജലക്ഷാമം  പതിയെ മനുഷ്യനേയും ബാധിച്ചു തുടങ്ങി.  

കേപ് ടൗണ്‍ മാത്രമല്ല ബെംഗളൂരുവടക്കംലോകത്തെ 11 മഹാനഗരങ്ങളാണ് വന്‍ ജലക്ഷാമം നേരിടാന്‍ പോകുന്നത്. 2030തോടെ ലോകത്തിന്  കുടിക്കാന്‍ വേണ്ട ശുദ്ധജലത്തിന്റെ 40 ശതമാനം മാത്രമായിരിക്കും ലഭിക്കുകയെന്ന് കണക്കുകള്‍ പറയുന്നു.  ജലസംരക്ഷണവും  വനവല്‍ക്കരണവും ജനസംഖ്യാ നിയന്ത്രണവും മാത്രമാണ് പരിഹാരമാര്‍ഗങ്ങള്‍. ഇതിനാവുന്നില്ലെങ്കില്‍ വെള്ളം കിട്ടാതെ തൊണ്ട കീറി മരിക്കുന്ന നാളുകളാവും വരുംതലമുറയെ കാത്തിരിക്കുന്നതെന്ന് കേപ്ടൗണ്‍ മുന്നറിയിപ്പ് നല്‍കുന്നു. 

MORE IN LOKA KARYAM
SHOW MORE