തോക്ക് ലോബിക്ക് ഒാശാന പാടുന്ന അമേരിക്കന്‍ ഭരണകൂടം 17 ജീവനുകള്‍ കൂടി ബലികൊടുത്തു. 500 ഡോളര്‍ കൈവശമുള്ള ആര്‍ക്കും തോക്ക് കൈവശം വയ്ക്കാമെന്ന രീതി മാറാതെ നിരപരാധികളുടെ ചോരവീഴുന്നത് അവസാനിക്കില്ല ആ രാജ്യത്ത്. പാര്‍ക്ക്്്ലാന്‍ഡിലെ സ്കൂളില്‍ കുട്ടികള്‍ ഉള്‍പ്പെടെ മരിച്ചുവീണപ്പോള്‍ നിസഹായമായി നോക്കിനില്‍ക്കാനെ ഭരണകൂടത്തിുനായുള്ളൂ
തലനാരിഴയ്ക്ക് രക്ഷപെട്ടതിന്‍റെ ആശ്വാസമാണ് എമ്മ ഗോണ്‍സാലെസിന്. പക്ഷേ കണ്‍മുന്നില്‍ കൂട്ടുകാര്‍ മരിച്ചുവീഴുന്നത് കണ്ടതിന്‍റെ ആഘാതം അവളെ വിട്ടുമാറിയിട്ടില്ല. ഫ്ലോറിഡയിലെ പാർക്‌ലാൻഡ് മർജറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളിൽ കുട്ടികളടക്കം 17 പേരാണു മുൻ വിദ്യാർഥിയുടെ വെടിയേറ്റു മരിച്ചുവീണത് .എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ കഴിയും മുമ്പേ നിക്കോളാസ് ക്രൂസ് എന്ന പത്തൊന്‍പതുകാരന്‍ തുരുതുരാ വെടിയുതിര്‍ത്തു.
മയാമിയിൽനിന്ന് 72 കിലോമീറ്റർ അകലെയാണു 3300 കുട്ടികൾ പഠിക്കുന്ന സ്റ്റോണ്‍മാന്‍ ഡഗ്ലസ് സ്കൂൾ. സ്കൂൾ വിടാറായ സമയത്തായിരുന്നു ആക്രമണം. മുഖംമൂടി ധരിച്ച് എആർ–15 റൈഫിളും തിരകളും പുക ബോംബുകളുമായി കാത്തിരുന്ന ക്രൂസ് പുറത്തേയ്ക്കുവന്ന കുട്ടികളെ വെടിവച്ചുവീഴ്ത്തി. ഫുട്ബോള്‍ കോച്ചും കൊല്ലപ്പെട്ടു. പരിഭ്രാന്തരായി ചിതറിയോടിയ കുട്ടികള്‍ക്ക് പിന്നാലെ അക്രമിയും ഒാടിയെങ്കിലും പൊലീസ് കീഴപ്പെടുത്തി. അച്ചടക്കലംഘനത്തെ തുടർന്ന് സ്കൂളില്‍ നിന്ന് പുറത്താക്കിയതാണ് നിക്കോളാസ് ക്രൂസിനെ. യു ട്യൂബിലൂടെ അക്രമത്തെക്കുറിച്ച് സൂചന നല്‍കിയശേഷമാണ് യുവാവ് കൃത്യം നടപ്പാക്കിയത്.
2012ൽ കനക്ടികട്ടിലെ സാൻഡിഹൂക്ക് സ്കൂളിൽ നടന്ന വെടിവയ്പിൽ 26 പേർ കൊല്ലപ്പെട്ടശേഷം യുഎസ് ചരിത്രത്തിൽ സ്കൂളിൽ നടക്കുന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിത്; ഈ വർഷത്തെ പതിനെട്ടാമത്തേതും. ഫ്ളോറിഡയിലെ ഏറ്റവും സുരക്ഷിതസ്ഥലമെന്നു പ്രഖ്യാപിക്കപ്പെട്ട സ്ഥലമാണു പാർക്‌ലാൻഡ്.
മനസുവച്ചാല്‍ അവസാനിപ്പിക്കാവുന്ന ദുരന്തമാണ് അമേരിക്ക ഇരന്നുവാങ്ങുന്നത്. പരിഷ്കൃതസമൂഹം ഒരിക്കലും വച്ചുപൊറുപ്പിക്കാന്‍ പാടില്ലാത്തതാണ് ഈ കൊലയാളി സംസ്കാരം. തോക്കിന്‍റെ കാര്യത്തിന്‍ ഭ്രാന്തന്‍നയങ്ങളാണ് ആ രാജ്യത്തെ നയിക്കുന്നത്. തോക്കുലോബി എന്നറിയപ്പെടുന്ന നാഷണല്‍ റൈഫിള്‍ അസോസിയേഷന് അമേരിക്കന്‍ രാഷ്ട്രീയത്തിലുള്ള സ്വാധീനമാണ് ഇതിന്‍റെ അടിസ്ഥാനം.
അമേരിക്കക്കാര്‍ മാത്രമല്ല ലോകം ഒറ്റക്കെട്ടായി ആ രാജ്യത്തോട് ആവശ്യപ്പെടുന്നു തോക്ക് സംസ്കാരത്തിന് അറുതി വരുത്താന്‍. പക്ഷേ രാഷ്ട്രീയ മേലാളന്‍മാര്‍ക്ക് കോടികള്‍ വാരിയെറിയുന്ന തോക്ക് ലോബിയെ പിണക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല. തോക്ക് സംസ്ക്കാരം പ്രോല്‍സാഹിപ്പിക്കുന്നതിന്‍റെ മുഖ്യകാരണം അഴിമതി തന്നെ. അല്ലെങ്കില്‍ ക്ലാസ് മുറികളില്‍ ഇരിക്കുന്ന കുട്ടികളും സാധനം വാങ്ങാനിറങ്ങുന്ന വീട്ടമ്മമാരും റോഡിലൂടെ നടന്നുപോവുന്നവരും ഉള്‍പ്പെടെ നൂറുകണക്കിന് നിരപരാധികള്‍ ഇങ്ങനെ മരിച്ചുവീഴില്ല. തോക്ക് സംസ്കാരം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഗൗരവതരമായ ചര്‍ച്ചപോലും നടത്താന്‍ രാഷ്ട്രീയ നേതൃത്വത്തിനാവുന്നില്ല. ഞെട്ടലും ആശങ്കയും വേദനയും പ്രകടിപ്പിച്ച് അമേരിക്കന്‍ രാഷ്ട്രീയനേതൃത്വം മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നത് സ്വന്തം ഭീരുത്വമാണ്. ഈ പറഞ്ഞത് യാഥാര്‍ഥ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. പേനക്കത്തിയോ ബോംബോ അല്ല 17 പേരുടെ ജീവനെടുത്ത് എന്ന് പ്രസിഡന്‍റിന് അറിയാ.ം ബ്ലാക്ക് റൈഫിളെന്ന ഓമനപ്പേരുള്ള എ ആര്‍ 15 തന്നെയാണ് ഇക്കുറിയും വില്ലനായത്. തോക്ക് എന്ന വാക്ക് ഉച്ചരിക്കാതെ പ്രസിഡന്‍റ് ഉൗന്നല്‍ നല്‍കാന്‍ ശ്രമിച്ചത് അക്രമിയുടെ മാനസിക നിലയ്ക്കാണ്. മാനസികാസ്വാസ്ഥ്യമുള്ളവരെക്കുറിച്ച് അത്ര ആശങ്കയുണ്ടായിരുന്നെങ്കില്‍ ആരോഗ്യപരിരക്ഷയ്ക്കുള്ള ഫണ്ട് വലിയതോതില്‍ അദ്ദേഹം വെട്ടിക്കുറയ്ക്കില്ലായിരുന്നു. അപ്പോള്‍ അതല്ല പ്രശ്നം. തോക്കുലോബിയെ കുറ്റപ്പെടുത്താന്‍ ആവില്ല. നാഷണല്‍ റൈഫിള്‍ അസോസിയേഷനുമായി എന്നും അടുത്ത ബന്ധമാണ് ട്രംപിനും അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കും. 30 മില്യണ്‍ ഡോളറാണ് ട്രംപിന്‍റെ തിരഞ്ഞെടുപ്പ് വിജയത്തിന് റൈഫിള്‍ അസോസിയേഷന്‍ ചിലവാക്കിയത്. ഈ പണം എത്തിയത് റഷ്യയില്‍ നിന്നാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. മറ്റുരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോവ്‍ തോക്ക് സംസ്കാരം അമേരിക്കയ്ക്ക് സമ്മാനിക്കുന്ന നഷ്ടങ്ങളുടെ പട്ടിക ഏറെ വലുതാണ്. ഒരു വികസിത രാജ്യത്തും ചെറുപ്പക്കാര്‍ ഇങ്ങനെ മരിച്ചുവീഴുന്നില്ല. 30 കോടി ആളുകളാണ് അമേരിക്കയില്‍ തോക്ക് കൈവശം വച്ചിരിക്കുന്നത്. തോക്ക്,സുരക്ഷ ഉറപ്പാക്കുമെന്ന് റൈഫിള്‍ അസോസിയേഷന്‍ വാദിക്കുമ്പോള്‍ കണക്കുകള്‍ പറയുന്നത് മറ്റൊന്നാണ്. 2012 ല്‍ മാത്രം 259 പേരാണ് തോക്കിന്‍മുനയില്‍ പിടഞ്ഞുമരിച്ചത്. തോക്ക് ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ മിസൗറിയും കണക്ടിക്കട്ടും ദുരന്തങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്നതും രാജ്യം കണ്ടു. തോക്ക് നല്‍കുന്നതിലല്ല അത് ആര്‍ക്ക് നല്‍കുന്നു എന്നതിലാണ് പ്രശ്നം.
സ്കൂളില്‍ പ്രശ്നക്കാരനായ പത്തൊമ്പതുകാരനും ഒരു നിയന്ത്രണവും ഇല്ലാതെ തോക്ക് വാങ്ങി കൈവശംവയ്ക്കാന്‍ അനുമതി നല്‍കുന്നു എന്നത് ഇക്കാര്യത്തില്‍ ഭരണകൂടം പുലര്‍ത്തുന്ന ഉത്തരവാദിത്തമില്ലായ്മയുടെ ഒന്നാതന്തരം ഉദാഹരണമാണ്. തോക്ക് നിയന്ത്രണം സംബന്ധിച്ച പഠനങ്ങള്‍ പോലും ഗണ്‍ലോബിയുടെ ഇടപെടലില്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്നു. റൈഫിള്‍ അസോസിയേഷന്‍ പറയുന്നതാണ് ഭരണക്കാര്‍ക്ക് വേദവാക്യം. സ്വയംസംരക്ഷാണവകാശമാണ് തോക്ക് അനുകൂലികളുടെ മുഖ്യവാദം. പക്ഷേ മറ്റുള്ളവരുെട ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നുമുണ്ട് തോക്കെന്നതിനോട് ഇക്കൂട്ടര്‍ മൗനം പാലിക്കുന്നു. പൊലീസ് വിളിപ്പുറത്തില്ലാത്ത പ്രദേശങ്ങളിലാണ് തോക്കിന് ഡിമാന്‍ഡ് ഏറെ. സ്വയരക്ഷയ്കായി ഉത്തരവാദിത്തത്തോടെ തോക്ക് കൈവശം വയ്ക്കുന്നവര്‍ ഏറെയുണ്ട് താനും.. പക്ഷേ പൗരന് സുരക്ഷിതത്വംബോധം നല്‍കാന്‍ സര്‍ക്കാരിന് കഴിയാതെ വരുമ്പോഴല്ലേ അവര്‍ തോക്ക് വാങ്ങിവയ്ക്കുന്നത് എന്ന സംശയം ന്യായം.