കുടിയറ്റവിരോധം ഡോണള്‍ഡ് ട്രംപിന്‍റെ അസ്ഥിക്ക് പിടിച്ചതാണ്. ഒാരോ ദിവസവും കുടിയേറ്റക്കാരെ പ്രതിസന്ധിയിലാക്കുന്ന പുതിയ നിയമങ്ങള്‍ ഉണ്ടാക്കുകയാണ് ട്രംപ് ഭരണകൂടം. കുടിയേറ്റക്കാരുടെ മക്കളെയാണ് ഇപ്പോള്‍ ഉന്നം വച്ചിരിക്കുന്നത്. ഇന്ത്യക്കാരടക്കം 8 ലക്ഷം ചെറുപ്പക്കരാനാണ് ആശങ്കയിലായത്.
ഡെഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് അറൈവല്‍സ് പ്രോഗ്രാം, നിയമപരമായല്ലാതെ അമേരിക്കയിലേക്ക് കൊണ്ടു വന്ന കുട്ടികള്‍ക്ക് അവിടെ താമസിച്ച് പഠിക്കുന്നതിനും ജോലി നേടുന്നതിനും താല്‍ക്കാലിക അനുമതി നല്‍കുന്ന നിയമം 2012 ല്‍ ഒബാമ സര്‍ക്കാരാണ് കൊണ്ടു വന്നത്. 16 വയസിനുള്ളില്‍ അമേരിക്കയില്‍ എത്തിവയാരകണം അപേക്ഷകര്‍. എട്ടു ലക്ഷം പേരാണ് ഡാകയുടെ ഗുണഭോക്താക്കളായുള്ളത്. ഡ്രീമേഴ്സ് എന്ന് വിളിക്കുന്ന ഇവരില്‍ 70 ശതമാനം ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് മെക്സിക്കോയില്‍ നിന്നുള്ളവര്‍. ബാക്കിയുള്ളവര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും. 20,000 ലധികം ഇന്ത്യക്കാര്‍ക്ക് പ്രയോജനപ്പെടുന്ന ഈ നിയമമമാണ് റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2018 മാര്‍ച്ചിന് ശേഷം ഡാക പ്രാബല്യത്തിലുണ്ടാവില്ല.
ക്രൂരവും നിയമവിരുദ്ധവുമെന്നാണ് സര്‍ക്കാര്‍ തീരുമാനത്തെ നിയമവിദഗ്ധര്‍ വിശേഷിപ്പിച്ചത.് ഡെമോക്രാറ്റുകള്‍ മാത്രമല്ല ഏതാനും റിപ്പബ്ലിക്കന്‍മാരും തീരുമാനത്തെ എതിര്‍ക്കുന്നു. തികച്ചും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമുള്ള തീരുമാനം ക്രൂരമാണെന്ന് മുന്‍ പ്രസിഡനറ് ബറാക് ഒബാമയും കുറ്റപ്പെടുത്തുന്നു. ഡാകാ ഗുണഭോക്താക്കളില്‍ നല്ല ശതമാനവും അമേരിക്കയല്ലാതെ മറ്റൊരു രാജ്യം തങ്ങള്‍ക്കുണ്ടെന്ന് പോലും അറിയാത്തവരാണ്. പിഞ്ചുപ്രായത്തിലെ മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയില്‍ എത്തിയവര്‍. ഇവരെ നാടുകടത്താന്‍ തീരുമാനിക്കുന്നത് 8 ലക്ഷം കുടുംബങ്ങളെയാണ് ബാധിക്കുക. ഇനി നാടുകടത്തിയില്ലെങ്കിലും എക്കാലവും നിയമവിരുദ്ധ താമസക്കാരായിരിക്കും ഇവര്‍. പഠനം, തൊഴില്‍, ശമ്പളം, ആരോഗ്യപരിരക്ഷ തുടങ്ങി ഒന്നിലും സര്‍ക്കാര്‍ സംരക്ഷണം പ്രതീക്ഷിക്കേണ്ട. ന്യായമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ ചോദ്യം ചെയ്യാനും ആവില്ല. നഴ്സിങ് പോലുള്ള തൊഴിലവസരങ്ങള്‍ ലഭിക്കില്ല, ഡ്രൈവിങ് ലൈസന്‍സടക്കം നിഷേധിക്കപ്പെട്ടേക്കാം. തൊഴിലവസരങ്ങള്‍ നിഷേധിക്കപ്പെടുന്നത് വിദ്യാഭ്യാസ വായ്പയെടുത്തവരെ പ്രതിസന്ധിയിലാക്കും.
എന്നാല്‍ സര്‍ക്കാരിന് ന്യായീകരണമുണ്ട്. ടെക്സസ് പോലെ കുടിയേറ്റ വിരുദ്ധവികാരം ശക്തമായ സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാണ് തീരുമാനം. ഡാക നിര്‍ത്തലാക്കിയില്ലെങ്കില്‍ നിയമപോരാട്ടമെന്ന അവരുടെ വെല്ലുവിളി അവഗണിക്കാനാവില്ല. ഡാകയുടെ കൂടി പാപഭാരം സ്വന്തം ചുമലിലേറ്റെണ്ടെന്ന് കരുതിയാവും തീരുമാനമെടുക്കാന്‍ കടുത്ത കുടിയേറ്റ വിരുദ്ധന്‍ ജെഫ് സെഷന്‍സിനെ ട്രംപ് നിയോഗിച്ചത്. പോരാഞ്ഞ് ഡാകയ്ക്ക് പകരം വയ്ക്കാവുന്ന നിയമുണ്ടാക്കുക എന്ന ദൗത്യം കോണ്‍ഗ്രസിനും നല്‍കിക്കഴിഞ്ഞു.
അമേരിക്കെയന്ന രാജ്യത്തോട് ഒരു തെറ്റും ചെയ്യാത്ത 8 ലക്ഷം ചെറുപ്പക്കാരെയാണ് ട്രംപ് ഭരണകൂടം പുറത്താക്കാനൊരുങ്ങുന്നത്. കാരണം കൃത്യമായി പറഞ്ഞാല്‍ വംശീയത മാത്രം. തൊഴിലവസരങ്ങള്‍ തട്ടിയെടുത്ത് രാജ്യത്തിന് വെല്ലുവിളിയാവുന്നു ഇവെരന്ന വാദത്തില്‍ ഒരു കഴമ്പുമില്ല. മാത്രമല്ല, ഈ തീരുമാനം അമേരിക്കക്ക് നഷ്ടമേയുണ്ടാക്കൂ.
‘കുടിയേറ്റക്കാരെന്നാല്‍ യഥാര്‍ഥ അമേരിക്കക്കാരന്‍റെ അവകാശങ്ങള്‍ തട്ടിയെടുക്കാന്‍ വന്നവരാണ്’ – പ്രസിഡന്‍റ് ട്രംപിന്‍റെ ഈ വിശ്വാസമാണ് ഡാകാ വിരുദ്ധതയുടെയും അടിസ്ഥാനം. വാസ്തവത്തില്‍ ഡ്രീമേഴ്സ് ചെറുപ്പക്കാരാണ്, അതുകൊണ്ടു തന്നെ അവരുടെ സേവനം അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടായിട്ടേയുള്ളൂ. ഇവരെ നാടുകടത്തുന്നതോടെ ബഹുരാഷ്ട്ര കമ്പനികളടക്കം നിരവധി തൊഴില്‍ദാതാക്കള്‍ പ്രതിസന്ധിയിലാവും. 4000 കോടി ഡോളറിന്റെ നഷ്ടമുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. ഫേസ് ബുക്ക് മേധാവി മാര്‍ക്ക് സുക്കന്‍ബര്‍ഗ് അടക്കമുള്ള വന്‍കിട കമ്പനി മേധാവികള്‍ തീരുമാനം പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. വലിയ വിഭാഗം ചെറുപ്പക്കാരെ ഒറ്റയടിക്ക് പുറത്താക്കുക എന്നത് സാമ്പത്തികവളര്‍ച്ച ലക്ഷ്യമിടുന്ന ഒരു രാജ്യവും ചെയ്യില്ല. അതുകൊണ്ടു തന്നെ ഈ നീക്കത്തിന്‍റെ അടിസ്ഥാനം വംശീയവിദ്വേഷമാണെന്നത് വ്യക്തം. അമേരിക്കന്‍ സമൂഹത്തില്‍ വീണ്ടും ഭിന്നിപ്പുണ്ടാക്കാനേ ഈ നീക്കം ഉപകരീക്കൂ. ഇപ്പോള്‍ തന്നെ നഗരവീഥികളില്‍ പ്രതിഷേധം പതിവുകാഴ്ചയാണ്. ഇസ്‌ലാം വിരുദ്ധതയും യാത്രാവിലക്കുകളും കറുത്തവരും തമ്മിലുള്ള പോരാട്ടവും ചിന്നഭിന്നമാക്കിയ ഒരു സമൂഹത്തിന് ഇത്തരം വിവാദങ്ങള്‍ ഒട്ടും ഗുണകരമാവില്ല. ഏതായാലും ഈ തീരുമാനവും നിയമയുദ്ധത്തിന് വഴിവയ്ക്കുമെന്ന് ഉറപ്പ്. 15 സംസ്ഥാനങ്ങള്‍ ഡാകാ പിന്‍വലിക്കലിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. അതേസമയം, ഡാകാ റദ്ദാക്കല്‍ കണ്ണില്‍പ്പൊടിയിടലാണെന്നും വിലയിരുത്തലുണ്ട്. യാത്രാവിലക്കും, ഭിന്നലിംഗക്കാരുടെ സൈനിക സേവന വിലക്കും പോലെ അപ്രായോഗികമെന്ന് അറിഞ്ഞുകൊണ്ട് വോട്ട് ബാങ്ക് പ്രീണനം മാത്രം ലക്ഷ്യമിട്ടുള്ള ട്രംപിന്‍റെ വെറും പ്രഖ്യാപനം.